(രചന : അവൾ അവൾ)
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ ചേട്ടൻ പിന്നാലെ നടന്നു വന്ന് പ്രണയലേഖനം ഞങ്ങൾക്ക് മുമ്പിലേക്ക് നീട്ടിയത്. കാര്യമറിയാതെ കണ്ണുമിഴിച്ച ഞങ്ങളോടാ ആ ചേട്ടൻ പറഞ്ഞു..
“കുട്ടിക്ക് തന്നെ..ഇഷ്ടമാണെങ്കിൽ വാങ്ങിക്കോളൂ…
ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ കൂട്ടുകാരി പവിത്രയത് തട്ടിപ്പറിച്ചു…
” എന്താ ചേട്ടാ ഞങ്ങളെയൊന്നും ഇഷ്ടപ്പെട്ടില്ലെ…അതോ സൗന്ദര്യം പോരെന്നുണ്ടോ?..”
“അയ്യോ! അതല്ല, എനിക്ക് ഈ കുട്ടീനെയാ ഇഷ്ടമായത്…. അതുകേട്ടിട്ട് അവളുമാരെല്ലാം കൂടിയൊരറ്റച്ചിരിയായിരുന്നു…
” അതുവേണ്ട ചേട്ടാ..അവൾക്ക് നിലവിലാളുണ്ട്…. കൂട്ടത്തിൽ കുരുത്തംകെട്ടതായ യമുനയുടെ മറുപടി…. ആ ചേട്ടൻ ചമ്മിയടപ്പ് തെറിച്ചു….
“സോറി..കേട്ടൊ…ഞാൻ അറിഞ്ഞിരുന്നില്ല….
നിരാശകലർന്ന മുഖത്തോടെ ആ ചേട്ടൻ പ്രണയലേഖനവും വാങ്ങി തിരികെ നടന്നു….
” ഇവൾക്ക് പിന്നാലെയാ എല്ലാം.. നമ്മളെയൊന്നും ആർക്കും വേണ്ടാലൊ… പവിത്രയുടെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു…
“നിനക്കൊക്കെയെന്താടീ ഇത്രയും അസൂയ. ഞാൻ പറഞ്ഞിട്ടല്ലല്ലൊ അവരെന്റെ പിന്നാലെ വരുന്നത്….
” അയ്യോ ഒരുപാവം… യമുന കളിയാക്കി…
“ന്നാലും വേണ്ടാരുന്നെടീ ആ ചേട്ടൻ പാവമാണെന്ന് തോന്നുന്നു…
” അയ്യെടീ ഞങ്ങൾക്ക് കാമുകന്മാരില്ലാത്തപ്പോൾ നിനക്കും വേണ്ടെടീ…. അവർ കുശുമ്പു കുത്തി…..
ഞങ്ങൾ കൂട്ടുകാരികൾ മൂവരും കൂടി തീരുമാനിച്ചിരുന്നു….
“ആരെയും പ്രണയിക്കാതെ തന്നെ വിവാഹം കഴിക്കുകയുള്ളൂ…..
കാണാൻ അധികം ഗ്ലാമറെനിക്കില്ലെങ്കിലും ഒരുപാടാൾക്കാർ ഇഷ്ടം പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല അവരെന്നിൽ എന്തു പ്രത്യേകതയാണ് കാണുന്നതെന്ന്….
നമുക്ക് ചുറ്റും ഒരുപാട് പ്രണയത്തകർച്ചയും ദുരന്തങ്ങളും കണ്ടതോടെ ഞങ്ങളീ തീരുമാനം എടുത്തിരുന്നത്…..
പഠിത്തം മാത്രം മുന്നിൽ ലക്ഷ്യമിട്ട് ഞങ്ങൾ പഠിച്ചു മുന്നേറി. പ്ലസ്ടുവും കടന്ന് ഞങ്ങൾ കോളേജിൽ എത്തിയതിലൂടെ ലൈഫ് ഒരുപാട് മാറിത്തുടങ്ങി…..
പ്രണയവെറുപ്പ് പറഞ്ഞവളുമാരൊക്കെ അതൊക്കെ കാറ്റിൽ പറത്തി പ്രണയവർണ്ണങ്ങൾ ചാർത്തി തുടങ്ങി….
അപ്പോഴും എന്റെ മനസിലൊരിഷ്ടം നിറഞ്ഞു നിന്നിരുന്നു. പത്താംക്ലാസിൽ എനിക്കാദ്യമായി പ്രണയലേഖനം നീട്ടിയ ആ ചേട്ടന്റെ രൂപം.
എന്തൊ ആ മുഖം എന്റെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു…സുഖമുള്ളൊരു അനുഭൂതി പോലെ….
അന്നും ഇന്നും ആദ്യമായിട്ടായിരുന്നു ഞാനാ ചേട്ടനെ കണ്ടത്. പിന്നീട് എപ്പോഴൊക്കെയും പലർക്കുമിടയിൽ ആ ചേട്ടനെ തിരഞ്ഞെങ്കിലും കണ്ടുമുട്ടിയില്ല…
രണ്ടാം വർഷ ഡിഗ്രിയുടെ ക്ലാസിൽ പുതിയതായൊരു പ്രൊഫസർ എത്തുമെന്ന് അറിഞ്ഞപ്പോൾ ഞങ്ങളൊരു മദ്ധ്യവയസ്സനെയാണു പ്രതീക്ഷിച്ചത്.
ഒരിക്കലും അതൊരു ചെറുപ്പക്കാരൻ ആകുമെന്ന് കരുതിയില്ല….
ക്ലാസ്സെടുക്കുമ്പോഴൊക്കെ പ്രൊഫസറുടെ നോട്ടമൊക്കെ എന്നിലെത്തുന്നത് ഞാൻ അറിഞ്ഞില്ലെന്ന് നടിച്ചു.
എന്താണെന്ന് അറിയില്ല എനിക്ക് പലപ്പോഴും ആ കണ്ണുകൾ എന്നോട് മാത്രം കഥകൾ പറയുന്നതു പോലെ തോന്നിയിരുന്നു….
ഡിഗ്രിയുടെ അവസാന നാളിലാണ് അദ്ദേഹം അത് പറഞ്ഞത്…
എനിക്ക് കുട്ടിയെ ഇഷ്ടമാണ്.. വിവാഹം ആലോചിച്ചോട്ടെ വീട്ടിൽ വന്ന്…
“എനിക്കൊന്നും അറിയില്ല സർ….
മടിച്ചെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു….
ഡിഗ്രി കഴിഞ്ഞു പിജിക്ക് പഠിക്കാൻ തയ്യാറെടുക്കുമ്പഴാണ് എനിക്ക് രണ്ടു വിവാഹ ആലോചനകൾ വന്നത്.
ഒരെദിവസം തന്നെയവർ പെണ്ണ് കാണാൻ വരുന്നൂന്ന് അറിയിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി…..
രണ്ടാമത് എന്നെ കാണാൻ വന്നത് പഠിപ്പിച്ചിരുന്ന ആ പ്രൊഫസർ ആയിരുന്നു. ആ വിവാഹ ആലോചന വേണ്ടെന്ന് വെക്കാൻ അപ്പോഴേക്കും എനിക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു….
എന്നെയാദ്യം കാണാനെത്തിയത് പത്തിൽ പ്രണയലേഖനം വെച്ചു നീട്ടിയ ആ ചേട്ടനായിരുന്നു. എനിക്ക് സന്തോഷവും സങ്കടവും ഒരുപോലെ തോന്നി….
” എവിടൊക്കെ ഞാൻ തിരഞ്ഞൂന്ന് അറിയൊ ഈ മുഖം ഒരിക്കലെങ്കിലും ഒന്നു കാണുവാനായിട്ട്….
സങ്കടത്താലത് ഞാൻ പറയുമ്പോൾ ആ ചേട്ടനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു….
“പ്രായത്തിന്റെ പക്വതയില്ലായ്മയിലാണു ഞാനന്ന് പ്രണയലേഖനം നൽകിയത്.
പിന്നീട് അതൊക്കെ ചിന്തിച്ചപ്പോളെനിക്ക് തോന്നിയത് പഠിച്ച് നല്ലൊരു ജോലി കിട്ടുമ്പോൾ എന്റെ മനസിൽ തന്നോട് തോന്നിയ പ്രണയം ഉണ്ടെങ്കിൽ വീട്ടുകാരുമായി വന്നിവിടെ ആലോചിക്കാമെന്ന്.
അന്ന് ചിലപ്പോൾ തനിക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഈ കഴുത്തിലൊരു താലിചാർത്തി സ്വന്തമാക്കാമെന്ന്……
അദ്ദേഹത്തിന്റെ മറുപടി എന്റെ മനസ്സ് നിറച്ചിരുന്നു അപ്പോഴേക്കും….
” ഇഷ്ടം തോന്നിയിരുന്നു അന്നും ഇന്നും എന്നും. ഞങ്ങൾ മൂവരും പ്രണയിക്കില്ലാന്ന് സത്യം ചെയ്തത് കൊണ്ടാണ് അന്നവർ അത് അലമ്പിയത്.
അവരൊക്കെ ആ സത്യം കാറ്റിൽ പിന്നെ കാറ്റിൽ പറത്തി… ഈ മുഖം എപ്പോഴും എന്റെ ഹൃദയത്തിലും സ്വപ്നത്തിലുമെല്ലാം തെളിഞ്ഞു തന്നെ നിന്നിരുന്നു. എവിടെവെച്ചെങ്കിലും ഒന്നു കാണുവാൻ ഒരുപാട് കൊതിച്ചിരുന്നു…
ഞാനൊന്ന് തേങ്ങിപ്പോയി….
“പെൺകുട്ടികളാണെങ്കിലും പഠിപ്പും ജോലിയും മുഖ്യമാണ്. എപ്പോഴാണെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ കഴിയണം……
എന്റെ മനസ്സ് നിറയിച്ച ആ ചേട്ടന്റെ മറുപടി പ്രൊഫസറെ അറിയിക്കുമ്പോൾ, ആ മുഖം ഒരുപാട് തെളിഞ്ഞിരുന്നു….
” ശരിയാണ് അഞ്ജൂ…ആ ആൾക്ക് തന്നെയാണ് തന്നെ ശരിക്കും സ്വന്തമാക്കാനുളള അർഹതയുളളത്…..
“അതെ…കാത്തിരിക്കാനുളള മനസ്സ് കാണിച്ച ആ ചേട്ടനെ തന്നെ കിട്ടുന്നതെന്റെ പുണ്യമാണ്…
എന്റെ പ്രണയം പൂവണിയുകയാണ്…. പറഞ്ഞവാക്ക് തെറ്റിക്കാതെ തന്നെ…..