പല രാത്രികളും കാണിച്ചു കൂട്ടുന്ന പരാക്രമങ്ങൾ പുറത്തുപോലും പറയാൻ കഴിയാതെ കരഞ്ഞു തീർത്തിട്ടുണ്ട്..

(രചന: അംബിക ശിവശങ്കരൻ)

ഓഫീസിൽ തിരക്ക് പിടിച്ച് ജോലി ചെയ്യുന്നതിനിടയ്ക്ക് തൊട്ടടുത്തിരുന്ന സിന്ധു ചേച്ചിയും ശാരി ചേച്ചിയും തന്നെ നോക്കി എന്തെല്ലാമോ പിറുപിറുക്കുന്നത് ദിവ്യയുടെ ശ്രദ്ധയിൽ പെട്ടു.

മറ്റുള്ളവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്താൻ ഏറെ താല്പര്യപ്പെടുന്നവരാണ് ഇരുവരും എന്നറിയാവുന്നതുകൊണ്ട് തന്നെ അവൾ അങ്ങോട്ട് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ നിന്നില്ല.

“എന്നാലും എന്തായിരിക്കും അവർക്ക് തന്നെക്കുറിച്ച് ഇത്ര ചർച്ച ചെയ്യാൻ ഉണ്ടായിരിക്കുക?

അവളുടെ മനസ്സ് ഒരു നിമിഷത്തേക്ക് ആവശ്യമില്ലാത്ത വ്യാകുലതയിലേക്ക് തെന്നി മാറി.

പിന്നീട് അങ്ങോട്ട് നോട്ടം തെന്നി മാറാൻ അനുവദിക്കാതെ അവൾ ജോലി തുടർന്നു.

” ദിവ്യ നീ അറിഞ്ഞിരുന്നോ? ”

സിന്ധുവും ശാരിയും പറഞ്ഞാണ് ഞാൻ അറിഞ്ഞത് വന്നപ്പോൾ തൊട്ട് അവർക്കിന്നത്തെ ചർച്ച വിഷയം ഇതാണ്.

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരമാണ് തന്റെ സഹപ്രവർത്തകയും സുഹൃത്തുമായ അഞ്ജലി വന്ന് കാര്യം തിരക്കിയത്.

” എന്താ അഞ്ജലി എന്താ കാര്യം? ”

അവളുടെ ഉള്ളിൽ ആകാംക്ഷ അലയടിച്ചു.

“കേൾക്കുമ്പോൾ അത്ര സുഖകരമായ ഒരു വാർത്തയല്ല എങ്കിലും പറയാം.. അടുത്തയാഴ്ച രാജീവിന്റെ വിവാഹമാണെന്ന്..

ദീപയുടെ അകന്നൊരു കസിനയാണ് വിവാഹം കഴിക്കുന്നത്. അങ്ങനെയാണ് അവളുടെ ചെവിയിൽ ഈ ന്യൂസ് എത്തിയത് മതിയല്ലോ…. നഞ്ച് എന്തിന് നാനാഴി..”

അഞ്ജലി അത് പറയുമ്പോൾ ദീപയുടെ മുഖത്ത് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഈ വാർത്ത എപ്പോൾ വേണമെങ്കിലും താൻ പ്രതീക്ഷിച്ചതാണ്.

“നീയെന്താ ദീപേ ഈ ആലോചിക്കുന്നത് ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ?”

ചോറിൽ വിരലുകൾ ഓടിച്ചു കൊണ്ട് എന്തോ ചിന്തിച്ചിരുന്ന അവളെ അഞ്ജലി മെല്ലെ തട്ടിവിളിച്ചു.

“ഹ്മ്മ് കേട്ടു….നീ കഴിച്ചു കഴിഞ്ഞെങ്കിൽ വാ എന്റെ കഴിഞ്ഞു.”

പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന ഭക്ഷണം കഴിക്കാതെ അടച്ചുവെച്ച് കൈകഴുകാൻ എഴുന്നേറ്റപ്പോൾ അഞ്ജലി അവളെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു.

“പാവം…. അയാളെ കൊണ്ട് എത്ര സഹിച്ചിരിക്കുന്നു അവൾ.പുറമേ പ്രകടമാക്കാതെയാണ് ഉള്ളിൽ ഉറക്കെ ഉറക്കെ കരയുന്നു ഉണ്ടാകും.”

അഞ്ജലിയും പാത്രം അടച്ചുവെച്ച് അവൾക്ക് പിറകെ നടന്നു.

“ദീപ നീ ഇങ്ങനെ അപ്സെറ്റ് ആകാതെ… നിനക്കും ഉണ്ട് ഒരു ലൈഫ് അയാൾ പുതിയ ഒരു ലൈഫ് തിരഞ്ഞെടുത്തത് പോലെ നീയും,..”

മുഴുവൻ പറയാൻ അനുവദിക്കാതെ അവൾ അഞ്ജലിയെ തടഞ്ഞു.

“പ്ലീസ് അഞ്ജലി ജീവിതത്തിൽ ഒരിക്കലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത കാര്യം വീണ്ടും വീണ്ടും എന്നെ ഓർമിപ്പിക്കരുത്. അയാൾ വേറൊരു ജീവിതം തെരഞ്ഞെടുക്കുന്നെങ്കിൽ ആയിക്കോട്ടെ അത് അയാളുടെ ഇഷ്ടം.

ഇനിയും ഒരു കുഴിയിൽ പോയി ചാടാൻ ഞാൻ താല്പര്യപ്പെടുന്നില്ല. നിനക്കറിയാമല്ലോ എല്ലാം സ്വന്തം അമ്മ പോലും എന്നെ അവിശ്വസിച്ചത് അയാൾ കാരണമാണ് ഇനിയും വയ്യ അഞ്ജലി…”

തൊഴുതു പിടിച്ചുകൊണ്ട് അവളത് പറയുമ്പോൾ അഞ്ജലിയുടെ ഉള്ളും നീറി.

പിന്നീട് സീറ്റിൽ വന്നിരിക്കുമ്പോൾ സിന്ധുവിനെയും ശാരിയെയും തറപ്പിച്ചൊന്നു നോക്കി. അതോടെ അവരുടെ പിറുപിറുക്കലിന് ഒരു അവസാനമായി.

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുമ്പോഴും മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു. തന്റെ ജീവിതം പിച്ചിച്ചീന്തിയിട്ടാണ് അയാൾ ഇപ്പോൾ മറ്റൊരു പെണ്ണിന്റെ ജീവിതം കൂടി തകർക്കാൻ ഒരുങ്ങുന്നത്.

അവൾക്ക് മുന്നിൽ ഉള്ള സർവ്വതും വലിച്ചെറിഞ്ഞുടയ്ക്കാൻ തോന്നി.

“ദീപ നമുക്കൊരു സിനിമയ്ക്ക് പോയാലോ?”

വൈകുന്നേരം ഇറങ്ങാൻ നേരം അവളുടെ മൈൻഡ് ഒന്ന് മാറ്റിയെടുക്കാൻ ആണ് അഞ്ജലി അത് ചോദിച്ചത്.

“ആ പോവാം…”

താൻ ഹാപ്പിയാണെന്ന് വരുത്തി തീർക്കാനാണ് അവൾ സമ്മതം മൂളിയത്. സിനിമ കാണാനിരുന്നെങ്കിൽ കൂടിയും അവൾ ഏറെ അസ്വസ്ഥയായിരുന്നു. എങ്ങനെയെങ്കിലും റൂമിൽ എത്തിയാൽ മതി എന്നായിരുന്നു മനസ്സിൽ.

സിനിമ കഴിഞ്ഞ് അഞ്ജലിയോട് യാത്ര പറഞ്ഞു മുറിയിൽ എത്തുമ്പോൾ എന്തോ വലിയൊരു ആശ്വാസം തോന്നി.

ബാഗ് എല്ലാം ഒരു സൈഡിലേക്ക് ഇട്ട് ഡ്രസ്സ് മാറാതെ തന്നെ ബെഡിൽ കിടന്നു തലയണ മുറുകെപ്പിടിച്ച് മൂഖമമർത്തി കിടന്നപ്പോൾ എന്തിനോ മിഴികൾ നിറഞ്ഞു തുളുമ്പി.

മൂന്നുമാസം മുന്നേയാണ് താനും രാജീവും തമ്മിൽ നിയമപരമായി ബന്ധം വേർപ്പെട്ടത്.

എല്ലാവരുടെ മുൻപിലും നല്ല പിള്ള ചമയുന്ന അയാളുടെ തനി സ്വരൂപം താൻ മാത്രമേ അറിഞ്ഞിരുന്നുള്ളൂ… അതുകൊണ്ടാണ് അയാളുടെ വാക്കുകൾക്ക് മുൻപിൽ പെറ്റമ്മ പോലും തന്നെ അവിശ്വസിച്ചത്.

ഓരോ രാത്രിയും അയാൾക്കൊപ്പം മുറിക്കുള്ളിൽ കയറാൻ തന്നെ പേടിയായിരുന്നു.ഒരുപാട് സ്വപ്നങ്ങളുമായാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.

എന്നാൽ ഓരോ രാത്രികളും തനിക്ക് സമ്മാനിച്ചത് വിവാഹം എന്നത് ഒരു പേടിപ്പെടുത്തുന്ന ഒരു ഓർമ്മയായിരുന്നു.

സ്വന്തം സുഖം കണ്ടെത്തുന്നതിനുള്ള ഒരു വഴി മാത്രമായിരുന്നു അയാൾക്ക് താൻ. പല രാത്രികളും കാണിച്ചു കൂട്ടുന്ന പരാക്രമങ്ങൾ പുറത്തുപോലും പറയാൻ കഴിയാതെ കരഞ്ഞു തീർത്തിട്ടുണ്ട്.

അല്ലെങ്കിലും ആരോടാണ് ഇതൊക്കെ പറയുക? പറഞ്ഞാലും ആരാണ് വിശ്വസിക്കുക? കാരണം അയാൾ അത്ര നന്നായി എല്ലാവരുടെ മുന്നിലും അഭിനയിച്ചിരുന്നു.

ഒരിക്കൽ സഹികെട്ടാണ് തന്റെ ശരീരത്തിൽ അയാൾ കാണിച്ചുകൂട്ടിയ കാമഭ്രാന്തിനെ എതിർത്തത്.

അന്ന് അയാളിൽ ഒരുതരം മാനസികരോഗിയെയാണ് കാണാൻ കഴിഞ്ഞത്. തന്റെ ശരീരത്തെ തൃപ്തിപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ അയാൾ സർവ്വശക്തിയും എടുത്ത് തന്റെ കവിളിൽ ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായ ആ അടിയിൽ വീണു പോയപ്പോഴും അയാൾ അയാളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തി കൊണ്ടിരുന്നു.

പിറ്റേന്ന് എല്ലാവരുടെ മുന്നിലും കാര്യങ്ങൾ അവതരിപ്പിക്കും എന്നായപ്പോൾ തനിക്ക് മുൻപ് തന്നെ അയാൾ ഒരു കഥ മെനഞ്ഞെടുത്തിരുന്നു.

തനിക്ക് ഒരാളുമായി വഴിവിട്ട ബന്ധമുണ്ടെന്നും അത് കണ്ടുപിടിച്ചപ്പോൾ അയാളോട് ശത്രുതയായി എന്നും ഇല്ലാത്ത കഥകൾ മെനഞ്ഞ് അയാളെ കുറ്റപ്പെടുത്തുകയാണെന്നും

ഇനി ഈ ബന്ധം തുടരാൻ താല്പര്യമില്ലെന്നും പറഞ്ഞപ്പോൾ അയാളുടെ വാക്കുകൾ മാത്രം വിശ്വസിച്ച് എല്ലാവരും തന്നെ കുറ്റക്കാരിയാക്കി.

സത്യം എന്താണെന്ന് പോലും കേൾക്കാൻ തയ്യാറാകാതെ അമ്മയടക്കം കുറ്റപ്പെടുത്തിയ നിമിഷം ആ വീട് വിട്ടിറങ്ങിയതാണ് അവളിപ്പോൾ കാമുകന്റെ കൂടെയാണെന്ന്
പിന്നെയും അയാൾ ബന്ധുക്കാരുടെ ഇടയിൽ പറഞ്ഞു പരത്തി.

തന്നെ പോലൊരുത്തിക്ക് ജന്മം നൽകിയതിൽ സ്വയം ശപിക്കുന്ന അമ്മയെവേദനയോടെ നോക്കി നിന്നിട്ടുണ്ട്.

ഒരിക്കൽ സത്യം എന്താണെന്ന് എല്ലാവരും തിരിച്ചറിയും അന്ന് അമ്മ തന്റെ മകൾ അനുഭവിച്ച വേദനയെ കുറിച്ച് ഓർത്ത് ദുഃഖിക്കും.

അവൾ കണ്ണുകൾ ഇറക്കി അടച്ചുകൊണ്ട് മിണ്ടാതെ കിടന്നു.

ദിവസങ്ങൾ കടന്നുപോയി രാജീവ് എന്ന ചാപ്റ്റർ മനസ്സിൽ നിന്നും മായ്ച്ചു ക ളയാൻ ഒരുങ്ങുമ്പോഴാണ് ഓഫീസിൽ വീണ്ടും ചെറിയ ചില ചർച്ചകൾ ഉയർന്നത്.

“എടോ…വാളെടുത്തവൻ വാ ളാൽ എന്നൊരു ചൊല്ല് താൻ കേട്ടിട്ടില്ലേ?തന്നെ ദ്രോഹിച്ചതിന് അയാൾക്ക് ദൈവം തന്നെ കൊടുത്തു.”

വാഷ് റൂമിൽ പോയ നേരം അ ഞ്ജലി ഓടിക്കൊണ്ടുവന്ന് പറഞ്ഞപ്പോൾ എന്താണെന്നുള്ള ഭാവത്തോടെ അവൾ നിന്നു.

“അയാളില്ലേ നിന്റെ മുൻ ഭർത്താവ് ആ കാമഭ്രാന്തൻ.. നിന്റെ അടുത്ത് കാണിച്ച പരാക്രമവും കൊണ്ട് ആ പെണ്ണിന്റെ അടുത്തും പോയതാ അവൾ ഒച്ചയും ബഹളവും വെച്ച് എല്ലാവരെയും അറിയിച്ചു.

പോരാത്തതിന് ആ പെണ്ണിന്റെ ബന്ധത്തിൽ ആരോ പോലീസിൽ ആണത്രേ…. ആ പെ ണ്ണ് പോയി പരാതി കൊടുത്തെന്ന്… ഇത്രനാളും മറച്ചുവെച്ച കാര്യം അയാളെ വന്നു പോലീസ് പൊക്കിക്കൊണ്ട് പോയപ്പോഴാ എല്ലാവരും അറിഞ്ഞത്.

എല്ലാ പെണ്ണുങ്ങളും ഒരു പോലെയാണെന്ന് അയാൾ വിചാരിച്ചു കാണും.

ഏതായാലും ആ പെണ്ണിനെ തന്നെ കെട്ടിയത് നന്നായി അതുകൊണ്ട് എല്ലാം എല്ലാവരും അറിഞ്ഞുവല്ലോ… നിന്നെപ്പോലെ ഒരെണ്ണം ആയിരുന്നെങ്കിൽ അതിന്റെ ലൈഫും തുലഞ്ഞേനെ..”

അഞ്ജലി പറഞ്ഞത് അത്രയും കേട്ടു കഴിഞ്ഞതും എന്തോ മനസ്സിൽ വല്ലാത്ത ഒരു ആശ്വാസം തോന്നി. തനിക്ക് കഴിയാഞ്ഞത് മറ്റൊരു പെണ്ണിനു കഴിഞ്ഞുവല്ലോ…

ഇനി ആരുടെയും ജീവിതം ത കർക്കാൻ അയാൾ മുതിരരുത്. അയാളോട് പ്രതികാരം ചെയ്യാൻ കഴിയാത്തതോർത്ത് ഓരോ നിമിഷവും താൻ വെന്തുരുകിയിട്ടുണ്ട്. ഇത്രയും മതി ഇത്രമാത്രം.

അവൾ സന്തോഷം കൊണ്ട് അഞ്ജലിയെ കെട്ടിപ്പിടിച്ചു

വൈകുന്നേരം ജോലി ക ഴിഞ്ഞ് മുറിയിൽ എത്തുമ്പോൾ അവിടെ അവൾക്കായി അമ്മയും അമ്മാവനും കാത്തുനിൽപ്പ് ഉണ്ടായിരുന്നു. അവളെ കണ്ടതും അവരുടെ സങ്കടം അണപൊട്ടി.

“മോള് അമ്മയോട് ക്ഷമിക്കണം. ആ മഹാപാപി പറഞ്ഞതൊക്കെ വിശ്വസിച്ച് ഞാൻ എന്റെ കുഞ്ഞിനെ കുറ്റപ്പെടുത്തി. ദൈവം പോലും അമ്മയോട് പൊറുക്കില്ല. മോള് ഞങ്ങളുടെ കൂടെ വരണം.”

ഈ ഒരു നിമിഷത്തിനാണ് ഇത്രനാൾ ജീവിച്ചത് എന്ന് പോലും അവൾക്ക് തോന്നി. താൻ നിരപരാധിയാണെന്ന് എല്ലാവരും തിരിച്ചറിയുന്ന നിമിഷം.

അവൾ അമ്മയുടെ കണ്ണുനീര് ഒപ്പിക്കൊണ്ട് അവരെ ചേർത്തുപിടിച്ചു.

“ഞാൻ വരുന്നില്ല അമ്മേ….അതെനിക്ക് ആരോടും വിരോധം ഉണ്ടായിട്ടല്ല.

ഇവിടെ ഞാൻ ഹാപ്പിയാണ് ആരും നോവിക്കാനും ഇല്ല കുറ്റപ്പെടുത്താനും ഇല്ല. നമുക്ക് നമ്മളെ ഉണ്ടാകു എന്ന് തിരിച്ചറിവുണ്ടായാൽ പിന്നെ ഒന്നിനെയും ഭയക്കേണ്ടതില്ല… അമ്മ പൊയ്ക്കോളൂ.”

ഉറച്ച തീരുമാനത്തോടെ അവരോട് അത് പറയുമ്പോൾ ജീവിതത്തിൽ ഇനി ആർക്കുവേണ്ടിയും തന്റെ ജീവിതം ഹോമിക്കില്ലെന്ന് ഉത്തമ ബോധ്യം അവളിൽ ഉണ്ടായിരുന്നു…