സ്നേഹം നിറഞ്ഞ സാരിത്തുമ്പിന്
(രചന: Syam Varkala)
കരഞ്ഞുകൊണ്ട് ചിരിക്കുന്ന കുറെ മുഖങളെയിന്ന് സ്വപ്നം കണ്ടു,… പരിചിതമെന്ന് തോന്നിക്കുന്ന കുറെ അപരിചിത മുഖങൾ…
അവരെ പരിചയപ്പെട്ട ഞാൻ സ്തംഭിച്ചുപോയി, എല്ലാരുടേയും പേര് ഒന്ന് തന്നെ….”ചിരി”…
“ചിരിയോ..… നിങൾ പിന്നെന്തിനാണ് കരയുന്നത്…?
“ഞങൾ നിന്റെ അമ്മയുടെ ചിരികളാണ്…””
ങേ… അതെന്താ… അമ്മയുടേയോ..???
“അതെ, നീ കണ്ണുകളടച്ചേ,…എന്നിട്ട് പതിയെ തുറക്ക്…” ഞാൻ കണ്ണടച്ചു തുറന്നതും… മുന്നിൽ ആരുമുണ്ടായിരുന്നില്ല…
എനിക്കൊന്നും മനസ്സിലായില്ല
അടുക്കളയിൽ നിന്നും അമ്മയുടെ ചുമ കേട്ടു… ഞാൻ അടുക്കളയിലേയ്ക്ക് നടന്നു….
അടുപ്പിനോട് ശ്വാസം കൊണ്ട് മൽപ്പിടുത്തം നടത്തുകയാണമ്മ…
മുഖത്ത് പാറി വീണ ചാമ്പലിൻ ശകലങൾ…എന്നെ കണ്ടതും അമ്മ അതിശയത്തോടെ നോക്കി.
സാധാരണ അടുപ്പ് കെടുത്തുമ്പോൾ തിന്നാനുള്ള സമയത്താണ് അടുക്കളയുമായ് കമ്പനികൂടാറുള്ളത്..
ഞാൻ അമ്മയെ മാറ്റി അടുപ്പിലെ കനലിലേയ്ക്ക് ആഞ്ഞൂതി.,അടുപ്പിന്റെ മുഖം തെളിഞ്ഞു കത്തി…..എന്റെ ആ പ്രവൃത്തി കണ്ട് അമ്മയുടെ മുഖവും…
അമ്മ നേരിയ ചിരിയോടെ എന്നെ നോക്കി.., എന്താ ചിരി, മനസ്സ് നിറച്ച് പ്രിയപ്പെട്ട ഭക്ഷണം കഴിച്ച സുഖം…
“അമ്മേ…അമ്മ ചിരിക്കുമ്പോൾ കരയുകയാണോ, അതോ ചിരിക്കുകയാണോ….””?
ഞാൻ കിച്ചൻ സ്ലാബിനു മുകളിൽ കയറിയിരുന്നു… അമ്മ എന്നെ ഒന്നും മനസ്സിലാകാതെ നോക്കി….
“അല്ലാ…അമ്മയ്ക്ക് ,എന്തെങ്കിലും വിഷമുണ്ടോന്ന്..അമ്മ ചിരിക്കുന്നത് വിഷമം ഉള്ളിലിതുക്കി എന്നെ സന്തോഷിപ്പിക്കാനാണോന്ന്…??”
അത് ചോദിക്കുമ്പോൾ എന്റെ നോട്ടം അമ്മയുടെ മുഖത്തു തന്നെയായിരുന്നു…. അമ്മയുടെ ചിരി ഒരാവരണമായിരുന്നു…
ആ മുഖത്ത് വേദന തളം കെട്ടി, എന്നിട്ടും എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു…
സ്വപ്നത്തിൽ കണ്ട പൊയ്മുഖങളിലൊന്ന് ഞാനാ മുഖത്ത് കണ്ടു….
ഞാൻ അമ്മയുടെ അടുത്തെത്തി,
” അമ്മേ..എന്താണ്..അമ്മ എന്താണ് ഒളിക്കുന്നത്..എന്തിനാണീ ചിരി നടിക്കുന്നത്…?…പറ എനിക്കറിയണം…”
അമ്മയുടെ കണ്ണുകൾ വജ്രം പോലെ തിളങി…പെട്ടെന്ന് മുഷിഞ്ഞ സാരിത്തലപ്പുയർത്തി ആ വജ്രമണികളെ ഒപ്പിയെടുത്തു…
“നിന്റെ അച്ഛൻ മരിച്ചതിൽ കൂടുതൽ വേദനയാണെനിക്കിപ്പോൾ, നിന്നെയോർത്തിട്ട്….
നിന്റെ കല്ല്യാണം കഴിഞ്ഞപ്പോൾ ഞാൻ മനസ്സ് നിറഞ്ഞ് സന്തോഷിച്ചതായിരുന്നു., നിന്റെ കുഞ്ഞുങളെ താലോലിക്കുന്നത് ഞാൻ സ്വപ്നം കണ്ടു… നിങളുടെ അകൽച്ചയോടെ അതെല്ലാം നിലച്ചു…
“നിന്റെ സന്തോഷമല്ലേ മോനേ എന്റെ സന്തോഷം..”…
നട്ടുച്ചയ്ക്ക് മുറിഞ്ഞ വിരലിലെന്ന പോലെ തുടച്ചിട്ടും തുടച്ചിട്ടും ഉറഞ്ഞു കൂടിയൊഴുകുന്ന ര ക്തം പോലെ അമ്മയുടെ കണ്ണ നിറഞ്ഞ് കൊണ്ടിരുന്നു….
ഞാൻ അറിയാൻ ശ്രമിക്കാത്ത, കാണാൻ ശ്രമിക്കാത്ത ഒരു സത്യമാണ് ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന എന്റെ അമ്മ….
“ഞാനൊരു കാര്യം പറഞ്ഞാ മോൻ ചെയ്യോ…? മോൻ വേറെ കല്ല്യാണം കഴിക്കില്ല എന്നമ്മയ്ക്കറിയാം..
അമ്മയ്ക്കും അത് ഇഷ്ട്ടമല്ല, എനിക്ക് ദിവ്യ മോളെ മതി, മോൻ പോയി അവളെ കൂട്ടിക്കൊണ്ട് വാ…നീ വിളിച്ചാൽ അവൾ വരും..”
ഞാൻ ഞെട്ടിപ്പോയി…
ഞാൻ ദിവ്യയും ചേർന്നാണ് പിരിയാൻ തീരുമാനിച്ചത്…അന്നൊക്കെ അമ്മ നിശബ്ദമായി എല്ലാം കണ്ടു കേട്ടും നിന്നു…ഇന്നാണ് അമ്മ അതിനെ പറ്റി സംസാരിക്കുന്നത്….
അന്ന് അമ്മയ്ക്കെന്നല്ല മറ്റാർക്കും ഞങളുടെ തീരുമാനത്തെ മാറ്റാൻ കഴിയില്ലായിരുന്നു..
“അമ്മ എന്തൊക്കെയാ ഈ പറയുന്നത്, നിയമ പരമായി ബന്ധം വേർപെടുത്തിയവരാണ് ഞങൾ…ഇനി വീണ്ടും….”
ഞാൻ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു….
“നീ ദേഷിക്കാതെ മോനേ… നിനക്ക് അമ്മ നിറഞ്ഞ് ചിരിച്ചു കാണാനാണ് മോഹമെങ്കിൽ മോനിത് ചെയ്യണം… എനിക്കും ആഗ്രഹമുണ്ട് നിന്റെ സന്തോഷം കണ്ടൊന്ന് നിറഞ്ഞ് ചിരിക്കാൻ…
ചെറിയ ചില വിട്ടുവീഴ്ച്ചകളും, പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാൻ കഴിയാതെ പോയതിനാലുമല്ലേ നിങൾ പിരിഞ്ഞത്… ഇതൊക്കെ എന്റെ മോന് ഇനിയും കഴിയും…”..
ഞാനൊന്നും പറഞ്ഞില്ല…ചില സത്യങളെ എതിർക്കാനാകില്ലെന്നതാണ് സത്യം..
” ശരിയാകില്ലമ്മേ…ഇനി ഞാനങനെ ചിന്തിച്ചാൽ കൂടി …അവൾ….!
വേണ്ട …..വേണ്ട….അതു ശരിയാകില്ല..”
“ശരിയാകും മോനേ…നീ സമാധാനമായൊന്ന് ചിന്തിക്ക്…”..
അമ്മ പ്രതീക്ഷ നിറഞ്ഞ സ്വരത്തോടെയത് പറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു, ഞാൻ മുറിയിലേയ്ക്ക് നടന്നു…
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് കൈ കഴുകി, പതിവില്ലാതെ അമ്മയുടെ സാരിത്തലപ്പിൽ ചിറി തുടച്ചു… അമ്മയുടെ കണ്ണ് വീണ്ടും നിറഞ്ഞു…
“ഞാനിന്ന് ഓഫീസിൽ പോകുന്നില്ല,
അമ്മയുടെ മകൻ ഇന്നറിഞ്ഞു കൊണ്ട് തോൽക്കാൻ പോകുന്നു…, അമ്മക്കു വേണ്ടിയായതിനാൽ ഈ തോൽവി എനിക്ക് ജയമാണ്..
“ഞാൻ ദിവ്യയെ വിളിക്കാൻ പോവുകയാണ്…”..
ഞാൻ പുറത്തേക്ക് നടന്നു…. പിന്നെ നിന്നു…തിരിഞ്ഞ് അമ്മയെ നോക്കി… അമ്മ വിടർന്ന പുഞ്ചിരിയോടെ കരയുകയാണ് ..
“ഞാൻ വിളിച്ചാൽ ,അവൾ വരോ അമ്മേ..എന്തോ….എനിക്കറിയില്ല….”
എന്റെ ശബ്ദം വല്ലാതെ മാറിപ്പോയിരുന്നു… മറ്റാരോ എന്നുള്ളിൽ നിന്ന് സഹി കെട്ട് ചോദിച്ച പോലെ…
അമ്മ കണ്ണീര് തുടച്ച് എന്റെ അടുക്കലേയ്ക്ക് വന്നു.
“വരും…മോനേ… ദിവ്യ മോള് വരും…അവളെ എനിക്കറിയാം… ആമനസ്സ് നിന്നേക്കാൾ എനിക്കറിയാം…”
“അവൾ….അവൾ…എന്നെ വിളിക്കാറുണ്ട് മോനേ … എല്ലാ ആഴ്ച്ചയും…”…. അവൾ വരും…
ഞാൻ ഞെട്ടിപ്പോയി…അമ്മയെ കുറച്ചു നേരം ഇമയനക്കാതെ നോക്കി…പിന്നെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി തലയാട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു…
കണ്ണുകൾ വല്ലാതെ നിറഞ്ഞു…
കാലുകൾക്ക് വേഗം കൂടിയോ… മൂക്കിലേയ്ക്ക് അമ്മയുടെ സാരിത്തുമ്പിലെ സ്നേഹനീരിൻ ഗന്ധം ഒഴുകി വന്നു…. ഇനി ആ സാരിത്തുമ്പുകൾ നനയാതെ നോക്കണം…