സ്ഥിരമിവിടെ കാണാല്ലോ എന്നാ പരിപാടി വരുന്നുണ്ട, ഒരുകൂട്ടം ചെറുപ്പക്കാർ..

ആൾക്കൂട്ടത്തിൽ ഒരുവൻ
(രചന: Sebin Boss J)

”അങ്ങോട്ട് മാറി നിൽക്ക് ചേട്ടാ “‘

മുഷിഞ്ഞ വസ്ത്രങ്ങളിട്ട് കയ്യിൽ ഒരു ബിഗ്‌ഷോപ്പറുമായി നിൽക്കുന്ന അയാളുടെ ദേഹത്തു നിന്നും വമിക്കുന്ന ഗന്ധം കൊണ്ട് മൂക്ക് ചുളിച്ചു ദിവ്യ പറഞ്ഞു .

”അയ്യോ ..ഇവിടെയാളുണ്ടായിരുന്നോ?. ഞാൻ കണ്ടില്ല കേട്ടോ …ക്ഷമിക്കണം . ദീർഘയാത്ര കഴിഞ്ഞുവരുവാ . ആകെ അഴുക്കാ .

ആർക്കും ശല്യമാകണ്ടായെന്ന് കരുതിയാ പുറകോട്ട് മാറി നിന്നത് . പെങ്ങള് ഇവിടെ നിന്നത് കണ്ടില്ല ””’

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് വെയ്റ്റിംഗ് ഷെഡിന് സൈഡിലെ വട്ടമരത്തിന്റെ അടുത്തേക്ക് മാറി നിന്നു.

നിറയെ യാത്രക്കാരുമായി വന്ന അടുത്ത ബസിലേക്കും മുഷിഞ്ഞ വസ്ത്രവുമായി ചെന്ന അയാളെ ക്ളീനർ അടുപ്പിച്ചില്ല .

രണ്ടുകയ്യിലേയും ബാഗുമായി തിരിച്ചു വെയിറ്റിംഗ് ഷെഡിലേക്ക് വന്ന അയാൾ ദിവ്യയോട് എന്തോ ചോദിക്കാൻ വന്നിട്ട് വേണ്ടന്ന് വെച്ച് പുറകോട്ട് മാറി

” സ്ഥിരമിവിടെ കാണാല്ലോ .എന്നാ പരിപാടി..? വരുന്നുണ്ടോ ?”

ഒരുകൂട്ടം ചെറുപ്പക്കാർ ചുറ്റിനും വളഞ്ഞപ്പോൾ ദിവ്യ നിസ്സഹായയായി ചുറ്റിനും ഒരു സഹായത്തിനായി പരതി.

തന്റെ റൂട്ടിലേക്കുള്ള ബസിന് പോകുന്ന പതിവ് യാത്രക്കാർ വരാറുള്ള സമയമാകുന്നതേയുണ്ടായിരുന്നുള്ളൂ.

”ഞാൻ ..ഞാൻ അവിടെ .. ടെക്സ്റ്റയിൽസിൽ … ജോലി ” ദിവ്യയുടെ ശബ്ദം ഭയം കൊണ്ട് പുറത്തേക്ക് വരുന്നില്ലായിരുന്നു .

” ടെക്സ്റ്റയിൽസിൽ ജോലിക്ക് പോകുന്നോരുടെ കാര്യമൊക്കെ ഞങ്ങക്കറിയാം .. അതിൽ കൂടുതൽ കാശ് താരാടീ ഞങ്ങള് ”

അതിലൊരുത്തൻ അടുത്തേക്ക് വന്ന് പറഞ്ഞപ്പോൾ അസഹനീയമായ ക ഞ്ചാ വിന്റെ മണം കൊണ്ടും പേടികൊണ്ടും ദിവ്യക്ക് ബോധം മറയുന്നപോലെ തോന്നി .

” എന്നതാ കൊച്ചേ … എന്നതാ മക്കളെ കാര്യം ?”’

പുറകിൽ നിന്ന് അയാളുടെ സ്വരം കേട്ടതും ദിവ്യ വല്ലാത്തൊരാശ്വാസത്തോടെ അയാളുടെ പുറകിലേക്ക് നിന്നു .

അപ്പോളയാളുടെ വസ്ത്രങ്ങളുടെ മുഷിപ്പോ മണമോ അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല .

”നീയേതാടാ …തടികേടാക്കാതെ സ്ഥലം വിട്ടോ ”
യുവാക്കൾ അയാളുടെ ചുറ്റിനും നിരന്നു .

”മക്കളെ … ദേ നിൽക്കുന്ന വട്ട കണ്ടോ ”’ വെയിറ്റിംഗ് ഷെഡിന് സൈഡിലായി തായ്ത്തടി മുറിച്ചിട്ടും പൊട്ടിക്കിളിർത്തുനിൽക്കുന്ന വട്ടമരത്തെ ചൂണ്ടി അയാൾ തുടർന്നു

”’ റോഡ് വികസനത്തിനായി മണ്ണ് എടുത്തു മാറ്റിയിട്ടും ആ വട്ടമരം ഉണങ്ങിയില്ല… അതിന് കാരണം എന്നതാ എന്നറിയാമോ…””

എന്തിനും പൊന്ന ആ ചറുപ്പക്കാരുടെ മുന്നിലും അയാളുടെ സ്വരത്തിൽ അല്പം പോലും പതർച്ച ഉണ്ടായിരുന്നില്ല.

“”അന്നന്നത്തെ അന്നത്തിനും സഹോദരങ്ങളെ പഠിപ്പിക്കാനും ദിവസക്കൂലിക്ക് ഇവിടുള്ളോരു കടയിൽ ജോലിചെയ്തിരുന്ന

എന്റെ പെങ്ങളെ ഈ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചവനെ ഇവിടെ ഇതേ വെയ്റ്റിംഗ് ഷെഡിന് മുന്നിലിട്ട് ഇട്ട് കുത്തി കൊന്നപ്പോഴുകിയ ചോ രയാണ് ആ വട്ടയുടെ കൈവളം .

പതിനാല്‌ വർഷത്തിനിപ്പുറം ഞാനിന്ന് ജയിൽശിക്ഷ കഴിഞ്ഞു പുറത്ത് വരുമ്പോഴും എന്റെ പെങ്ങൾക്കുണ്ടായ അതേ അവസ്ഥയാണ് കുടുംബം പുലർത്താൻ ഇറങ്ങിയ ഈ സഹോദരിക്കുമെങ്കിൽ

വീണ്ടും ആ കത്തിയെടുക്കാൻ ഞാൻ തയ്യാറാ . അതിന് ഞാനൊരു നിയമവ്യവസ്ഥയും നോക്കില്ല ”

അയാൾ പറഞ്ഞു തീർന്നതും ആ ചെറുപ്പക്കാരുടെ നിഴൽ പോലും അവിടെ കാണുവാനുണ്ടായിരുന്നില്ല

”ചേട്ടാ … ” ദിവ്യ കരഞ്ഞുകൊണ്ട് അയാളുടെ നേരെ കൈകൂപ്പി .

” സാരമില്ല പെങ്ങളെ .. പെങ്ങള് ബസ് കേറിപ്പോയിക്കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ ”

ദിവ്യയെ നോക്കി ചിരിച്ചുകൊണ്ട് അയാൾ വീണ്ടും പുറകിലേക്ക് മാറി നിന്നു.

തന്റെ അഴുക്ക് പുരണ്ട വസ്ത്രങ്ങളിലെ ദുർഗന്ധം ആർക്കും ശല്യമാകാതിരിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *