ഇങ്ങനെയൊരു അവസ്ഥയിൽ ദീപ്തിക്ക് ദേവേട്ടനല്ലാതെ മറ്റൊരു ജീവിത പങ്കാളിയെ..

കൃഷ്ണവേണി
(രചന: Pradeep Kumaran)

“വേണി ഇരിക്കു. കുടിക്കാനെന്താണ് വേണ്ടത്? ”

“താങ്ക്സ് സർ. ഒന്നും വേണ്ട സർ.”

കേന്റ് ഇന്റർനാഷണൽ മൾട്ടി കമ്പനിയുടെ കൊച്ചി ബ്രാഞ്ചു മാനേജർ ജയദേവൻ സഹപ്രവർത്തക വേണിയെ

തന്റെ കാബിനിലേക്ക് വിളിച്ചു വരുത്തിയത് കുറച്ച് പേഴ്സണലായിട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു.

” ഞാനെന്തിനാ വേണിയെ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്നറിയാമോ??. ”

” ഇല്ല സർ. ”

” ഞാനിന്നലെ വേണിയുടെ വീട്ടിൽ വന്നിരുന്നു. അമ്മ പറഞ്ഞില്ലേ?.

” ഉം, അമ്മ പറഞ്ഞിരുന്നു.”

” വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയുന്നതാണ് എനിക്കിഷ്ട്ടം. വേണിയുടെ കഴിഞ്ഞകാല ജീവിതം അമ്മയെന്നോട് പറഞ്ഞിരുന്നു.

എനിക്കതൊന്നും പ്രശ്നമല്ല. വേണിയെ വിവാഹം കഴിക്കാൻ എനിക്കാഗ്രഹമുണ്ട്. എന്താണ് വേണിയുടെ അഭിപ്രായം?.”

” സോറി സർ. എനിക്കതിനു താല്പര്യമില്ല. ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്കിപ്പോൾ കഴിയില്ല സർ ”

“കൗമാരത്തിലെ പ്രണയം , അത് വിവാഹത്തിന്റെ പടിക്കൽ മുടങ്ങി പോകുന്നു. അതൊക്കെ ശരി തന്നെ. പക്ഷെ വർഷം പത്ത് കഴിഞ്ഞില്ലേ?.

അതെല്ലാം മറന്ന് പുതിയൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചുകൂടെ വേണി?. കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിപ്പാടുകളുണ്ടോ വേണി ജീവിതത്തിൽ ?.”

” ഒരു വർഷത്തിൽ കൂടുതയി ഒരുമിച്ച് ജോലി ചെയ്യുന്ന സാറിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം മാത്രമേയുള്ളു . ഞാനൊരു കാര്യം ചോദിക്കട്ടെ?. സർ എന്താണ് കല്യാണം കഴിക്കാതിരുന്നത്?.”

” നല്ല ചോദ്യം. ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കുറച്ച് ബാധ്യതകൾ ഉണ്ടായിരുന്നു.

പക്ഷെ അതെല്ല എന്റെ വിവാഹം നീണ്ട് പോകാൻ കാരണം. വിവാഹം എന്നാൽ ഹൃദയങ്ങൾ കൊണ്ടുള്ള ബന്ധനം കൂടിയാകണമെന്നാണ് എന്റെ കാഴ്ചപ്പാട്.

ഇത്രയും നാൾ ഞാനാഗ്രഹിച്ച പോലെയൊരു പെൺകുട്ടിയെ കണ്ടുമുട്ടിയില്ല എന്നതാണ് ശരി. വേണിയെ കണ്ടപ്പോൾ…..”

” സാറിന് എന്നെക്കുറിച്ചു എന്തറിയാം?.”

” ഒരു വർഷമായിട്ടറിയാം വേണിയെ. ഇയാളുടെ പെരുമാറ്റം, സംസാരം , ജോലിയോടുള്ള കമ്മിറ്റുമെന്റ് അതെല്ലാം എനിക്കിഷ്ട്ടമാണ്.”

“എനിക്ക് സാറിനോട് കുറച്ച് സംസാരിക്കാനുണ്ട്. ബുദ്ധിമുട്ടാകുമോ?.”

” ഒരു ബുദ്ധിമുട്ടുമില്ല. ഞാനും അതാഗ്രഹിക്കുന്നു വേണി .”

“എന്നെകുറിച്ച് സർ കേട്ടതെല്ലാം ശരിയാണ്. ഞാനൊരാളുമായി പ്രണയത്തിലായിരുന്നു. വിവാഹം വരെ നിശ്ചയിച്ചതായിരുന്നു.

എന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെ പറ്റി സർ അറിയണം എന്നെനിക്ക് തോന്നുന്നു.”

” ശരിയാണ് വേണി എനിക്കും അതറിയണം. ആരായിരുന്നുവെന്നും എന്തായിരുന്നു സംഭവിച്ചതെന്നും. ”

കുറച്ച്നേരം തല കുമ്പിട്ടിരുന്ന വേണി പതുക്കെ മുഖമുയർത്തി ജയദേവനെ നോക്കി.

കഴിഞ്ഞുപോയ ജീവിതദുരന്തതിന്റെ നീറൽ വേണിയുടെ കണ്ണുകളിൽ തെളിഞ്ഞ് വരുന്ന പോലെ ജയദേവന് തോന്നി. അൽപ്പസമയത്തെ നിശബ്ദത്തക്ക് ശേഷം വേണി പറഞ്ഞു തുടങ്ങി

” ദേവേട്ടൻ കോളേജിൽ എന്റെ സിനിയറായിരുന്നു. നന്നായി കവിതകൾ എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ദേവേട്ടൻ,

കോളേജ് മാഗസിൻ തയ്യാറാക്കുന്നത് അനുബന്ധിച്ച് എന്റെയൊരു കഥ ആവശ്യപെട്ടാണ് എന്നോട് ആദ്യമായി സംസാരിച്ചത്.

അക്ഷര സ്നേഹികളായ ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാൻ അധിക നാൾ വേണ്ടി വന്നില്ല. ചിന്തകളുടെയും ജീവിതകാഴ്ചപ്പാടുകളുടെയും സാമ്യത ഞങ്ങളെ കൂടുതലടുപ്പിച്ചു.

രാത്രി ഉറങ്ങുന്നത് ദേവേട്ടനെ സ്വപ്നം കാണാനും രാവിലെ ഉണർന്നാൽ ദേവേട്ടനെ കാണാനാകുമെന്നുള്ള സന്തോഷത്തിലുംകഴിഞ്ഞിരുന്ന നാളുകൾ .

സാറിനറിയോ , അതായിരുന്നു എന്റെ ജീവിതത്തിലെ മനോഹരമായ നാളുകൾ.”

” എനിക്ക് മനസ്സിലാകും വേണി. ബാക്കി കൂടി പറയു.”

“ഞങ്ങളുടെ പ്രണയം വീട്ടുകാരറിഞ്ഞു , അല്ല ഞങ്ങൾ അവതരിപ്പിച്ചു.

ദേവേട്ടന് ജോലി കിട്ടിയിട്ട് കല്യാണമെന്ന ധാരണനയിൽ വീട്ടുകാർ ഞങ്ങളുടെ ബന്ധത്തെ അംഗീകരിച്ചു. നാല് വർഷം കടന്ന് പോയത് ഞങ്ങളറിഞ്ഞില്ല സർ .

ദേവേട്ടന് ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഇൻസ്‌പെക്ടറായി ജോലി കിട്ടിയപ്പോൾ ഞങ്ങളുടെ സ്വപ്നം പൂവണിയാൻ പോകുന്ന വെമ്പലിൽ ഞങ്ങളെറെ സന്തോഷിച്ചു. പക്ഷെ എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു സർ .”

” എന്താണ് സംഭവിച്ചത് വേണി?. ”

“കഴിഞ്ഞ ദിവസം ഒരു പെ ൺകുട്ടിയെ നാലഞ്ചു പേര് ചേ ർന്ന് റേ പ്പ് ചെ യ്ത് കുട്ടിക്കാ ട്ടിൽ വ ലി ച്ചെറിഞ്ഞത് സാർ അറിഞ്ഞിരുന്നോ ?.”

” ഞാനറിഞ്ഞിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം. പക്ഷെ ഇപ്പോൾ അത് പറയാൻ കാരണമെന്താണ് വേണി?.”

” കാരണമുണ്ട് സാർ . പത്ത് വർഷം മുൻപ് എന്റെ ജീവിതം വഴി തിരിഞ്ഞു പോയത് ഇതുപോലുള്ള ഒരു സംഭവുമായി ബന്ധപ്പെട്ടാണ്. ഞാനത് വഴിയേ പറയാം. എനിക്ക് കുറച്ച് വെള്ളം വേണം സർ.”

താൻ നൽകിയ വെള്ളം കുടിച്ചു കഴിഞ്ഞു തന്റെ ജീവിതദുരന്തം വീണ്ടും വിവരിക്കാൻ ശ്രമിക്കുന്ന വേണിയുടെ മുഖം വലിഞ്ഞു മുറുക്കുന്നത് ജയദേവൻ ശ്രദ്ധിച്ചു.

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം വേണി പറഞ്ഞു തുടങ്ങി.

” ഒരു ദിവസം ദേവേട്ടന്റെ അമ്മാവനും അമ്മായിയും കൂടി എന്നെ കാണാൻ വന്നു. അവരുടെ കൂടെ വീട്ടിലേക്ക് ചെല്ലാൻ ക്ഷണിച്ചപ്പോൾ എനിക്ക് മറ്റൊന്നും തോന്നിയില്ല സർ.

അവരുടെ വീട്ടിലെത്തി ആദ്യം തന്നെ എന്നെയും കൂട്ടി ഒരു ബെഡ്‌റൂമിന്റെ വാതിൽ തുറന്നപ്പോൾ പേടിച്ച് വിറച്ചു കട്ടിലിന്റെ മൂലയിൽ ഭയത്തോടെ ഞങ്ങളെ നോക്കിയിരിക്കുന്ന ദീപ്തിയെ കണ്ടു.”

“ദീപ്തിയോ?. അതാരാ വേണി?. എന്താണ് ആ കുട്ടി അങ്ങനെയിരുന്നത്?.”

” ദേവേട്ടന്റെ അമ്മാവന്റെ മകൾ. ബാഗ്ളൂരിൽ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയായിരുന്നു.

കുറച്ച് ദിവസം മുൻപ് ദീപ്തിയെ അവിടെ വച്ച് നാല് പേര് ചേർന്ന് മൃ ഗീ യ മായി ബ ലാ ത്സം ഗം ചെയ്തു. അമ്മാവന്റെ സ്വാധീനം ഉപയോഗിച്ചു മറ്റാരും അറിയാതെ ദീപ്തിയെ അവർ അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നു.”

” വേണി , എനിക്ക് മനസിലാക്കാത്ത കുറച്ച് കാര്യങ്ങൾ ചോദിക്കട്ടെ?. എന്തുകൊണ്ട് അവർ പോ ലീസിൽ പ രാതി കൊടുത്തില്ല? .

കു റ്റ വാളികളെ നി യമത്തിന്റെ മുന്നിൽ കൊണ്ട് വന്നില്ലയെങ്കിൽ ഇനിയും തെറ്റുകൾ ചെയ്യാൻ അവർക്ക് പ്രോത്സാഹനമാകില്ലേ?. പിന്നെ വേണിയെ എന്തിനാണ് ദീപ്തിയെ കാണിച്ചത്?.”

” പറയാം സർ , ഞാനെല്ലാം പറയാം. മാനസികമായും ശാരീരികമായും തകർന്ന ദീപ്തിയെയാണ് ഞാനവിടെ കണ്ടത്.

ആരാണെന്ന് പോലും അറിയാത്ത ആ നാല് പേർക്കെതിരെ പോ ലീ സിൽ പ രാതി കൊടുത്താൽ മി ഡി യയിൽ ച ർച്ചകളാകും.

അനുഭവിച്ചതിനേക്കാൾ കൂടുതൽ സമൂഹം അവർക്കു സമ്മാനിക്കുമെന്ന തിരിച്ചറിവും അവർക്കുണ്ടായിരുന്നു. ദീപ്തിയുടെ ഭാവി ജീവിതം ,

കുടുബത്തിന്റെ സൽപ്പേര് അതൊക്കെ ഓർത്തിട്ടാണ് അവരത് മൂടി വച്ചത്.

ഇങ്ങനെയൊരു അവസ്ഥയിൽ ദീപ്തിക്ക് വേണ്ടി എന്നോട് ഒഴിഞ്ഞു കൊടുക്കണമെന്ന് എന്റെ കാല് പിടിച്ചു അവർ കരഞ്ഞു പറഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി സർ.”

“അവർ ഉദ്ദേശിച്ചത് ദേവനെ വിട്ടുകൊടുക്കാനോ?.”

“അതെ സർ.”

“എന്നിട്ട് ദേവന്റെ സ്റ്റാൻഡ് എന്തായിരുന്നു.”

“അതിന് മുൻപ് ഒരു കാര്യം പറയാനുണ്ട് സർ. ഈ സംഭവങ്ങൾക്ക് ശേഷം ദീപ്തിക്ക് ദേവേട്ടനെ മാത്രമേ പേടിയില്ലാതിരുന്നുള്ളു.

മനസ്സിലെവിടെയോ ദേവേട്ടനോടുള്ള ഒരിഷ്ടം ദീപ്തി ഒളിപ്പിച്ചു വച്ചിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദീപ്തിക്ക് സംഭവിച്ച ട്രാജടിയിൽ ദേവേട്ടൻ അസ്വസ്ഥനായിരുന്നു.

ദീപ്തിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നിട്ട് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഞങ്ങൾക്ക് പുതിയ ജീവിതം തുടങ്ങാമെന്ന് ദേവേട്ടൻ പറഞ്ഞു.

പക്ഷെ ഞാൻ സമ്മതിച്ചില്ല സർ. ഒരു പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ മറ്റൊരു പെണ്ണിന് പെട്ടെന്ന് കഴിയും സർ .

ഇങ്ങനെയൊരു അവസ്ഥയിൽ ദീപ്തിക്ക് ദേവേട്ടനല്ലാതെ മറ്റൊരു ജീവിത പങ്കാളിയെ കിട്ടില്ലായെന്ന് മനസ്സിലാക്കി ചങ്ക് പറിയുന്ന വേദനയോടെ ഞാൻ ദേവേട്ടനെ വിട്ട് കൊടുത്തു. ”

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വേണിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായ് ഒഴുകികൊണ്ടിരുന്നു.

വേണിയുടെ അവസ്ഥ കണ്ട് വല്ലാതായ ജയദേവൻ കർച്ചീഫ് എടുത്ത് വേണിക്ക് കൊടുത്തു. കണ്ണുകൾ തുടച്ച് കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെല്ലാം കുടിച്ചു തലയും കുമ്പിട്ടിരുന്ന വേണിയെ കണ്ടപ്പോൾ ജയദേവന് വിഷമമായി.

” വേണി , ഈ വിട്ടുകൊടുക്കലിന്റെ മൂല്യം കണക്കാക്കാൻ കഴിയില്ല. ഈ നല്ല മനസ്സിന് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ലയെന്നും എന്നെനിക്കറിയാം. ”

” സർ , ആ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറി. രണ്ട് വർഷമെടുത്തു എനിക്ക് യാഥാർഥ്യം ഉൾകൊള്ളാൻ.

അച്ഛന്റെ മരണശേഷം ജീവിതം ചോദ്യചിഹ്നമായപ്പോഴാണ് ഞാനിവിടെ ജോയിൻ ചെയ്തത്. ചില ഇഷ്ട്ടങ്ങൾ മനസ്സിൽ കയറിയാൽ പറിച്ചു കളയാൻ ബുദ്ധിമുട്ടാണ് സർ. ”

“എന്റെ മനസ്സിൽ വേണിയെന്ന വ്യക്തിയെ കുറിച്ച് അഭിമാനം മാത്രമേയുള്ളു. തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ വലിയൊരു ത്യാഗമാണ് വേണി ചെയ്തത്. ആ മനസിന്റെ വലിപ്പം എനിക്ക് മനസ്സിലാകും.

ഇനി ഞാൻ വേണിയെ ഈ കാര്യത്തിൽ നിർബന്ധിക്കില്ല. പിന്നെയൊരു കാര്യം, ഇന്ന് വേണി എന്റെ മുൻപിൽ മനസ്സ് തുറന്നത് നന്നായി.

ഞാൻ ഊഹിച്ചിരുന്നു ഈ കാര്യങ്ങൾ. ഈ ബ്രാഞ്ചിൽ എന്റെ അവസാനത്തെ ദിവസമാണ് ഇന്ന്. ഞാൻ ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ. നാളെ രാവിലെ പാലക്കാട് ബ്രാഞ്ചിലേക്ക്.”

” സർ , എന്തായിത്?. ഇവിടെനിന്നും പോകാൻ മാത്രം എന്ത് സംഭവിച്ചു ഇവിടെ?.”

“ചില ഇഷ്ട്ടങ്ങൾ നഷ്ട്ടപെടുമ്പോൾ ഒരു മാറ്റം ആവശ്യമാണ്‌ വേണി. ശരി വേണിക്ക് പോകാം. പരിചയപെടാൻ കഴിഞ്ഞതിലും ഒരു വർഷം ഒരുമിച്ച് ജോലി ചെയ്യാൻ കഴിഞ്ഞതിലും സന്തോഷമുണ്ട് കേട്ടോ.”

ജയദേവന്റെ വാക്കുകൾ കെട്ട വേണി കസേരയിൽ നിന്നും എഴുനേറ്റു ഡോറിനെ നേരെ നടന്നു. ഡോറിന്റെ ഹാൻഡലിൽ പിടിച്ചു തുറന്ന സമയം ജയദേവൻ കസേരയിൽ നിന്നും എഴുന്നേറ്റു.

” വേണി , ഒരു നിമിഷം. മകളെ കുറിച്ച് ആകുലതപ്പെടുന്ന വയസ്സായ ഒരമ്മയുടെ വാക്കുകൾ മുൻനിർത്തി എനിക്കൊരു കാര്യം പറയാനുണ്ട്.

ജീവിതത്തിൽ എന്നെങ്കിലും ഒറ്റപെട്ടു , ഒരു തുണ വേണമെന്ന് തോന്നിയാൽ എന്നെ ഓർക്കണം.”

” സർ , ഞാൻ………. എനിക്ക്…….”

പകുതി തുറന്ന് കിടന്ന വാതിലിലൂടെ ഇളം തെന്നൽ ആ മുറിയിലേക്ക് ഒഴുകിയെത്തി. അനുഭവങ്ങളുടെ തീചൂളയിൽ വെന്തുരുകിയ മനസ്സുകളെ ആശ്വാസിപ്പിക്കാന്നെന്നോണം…

Leave a Reply

Your email address will not be published. Required fields are marked *