(രചന: Magesh Boji)
എന്റെ പുതിയ ഷർട്ടിന്‍റെ രണ്ടു ബട്ടണ്‍ അലക്കി പൊട്ടിച്ചതിന് അമ്മയുമായി വഴക്കിട്ട് പിണങ്ങിയാണ് ഞാന്‍ ഇന്നലെ വീട്ടില്‍ നിന്ന് ജോലിക്കിറങ്ങിയത്…
ആ സമയത്താണ് സുഹൃത്തിന്‍റെ അമ്മ മരിച്ചെന്നും പറഞ്ഞ് മൊബൈലിലേക്ക് ഒരു കാള്‍ വന്നത്…..
കേട്ടപ്പോള്‍ ഒരു ഞെട്ടലാണനുഭവപ്പെട്ടത്. കുറച്ച് ദിവസം മുന്‍പ് കൂടി നല്ല ആരോഗ്യത്തോടെ നടക്കുന്ന ആ അമ്മയെ ഞാന്‍ കണ്ടതാണ്… ആ അമ്മക്ക് എന്നെ ഒരുപാട് ഇഷ്ടവുമായിരുന്നു….
പിണക്കത്തിലായതിനാല്‍ മരണവിവരം ഞാനെന്‍റെ അമ്മയോട് പറഞ്ഞില്ല…
യാത്രയൊന്നും പറയാതെ മുറ്റത്തേക്കിറങ്ങിയെങ്കിലും അമ്മ പതിവുപോലെ യാത്രയാക്കാന്‍ എന്‍റെ കൂടെ വന്നിരുന്നു……
അമ്മയെ ഒന്നു നോക്കുക പോലും ചെയ്യാതെ ഞാന്‍ നേരെ പോയത് ആ മരണ വീട്ടിലേക്കായിരുന്നു..
ദൂരെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു നിലവിളികൾ.. പലരും വന്നും പോയും ഇരിക്കുന്നു…. എല്ലാവരിലും കാണാം വേദനയും ദുഖവും … കാക്കകൾ അവിടെയും ഇവിടെയും കൂട്ടം കൂടി കലപില കൂട്ടുന്നുണ്ട്…
വാഴയിലയില്‍ കിടത്തി തലഭാഗത്ത് അരിയും പൂവും വച്ച് കത്തിച്ചു വച്ച നിലവിളക്കിനടുത്ത് കിടക്കുന്ന ആ അമ്മയെ അവസാനമായി ഒരു നോക്ക് ഞാനും കണ്ടു..
അവിടെയുള്ള കൂട്ടകരച്ചിലിൽ എന്റെ മനസ്സും തളർന്നു…. ചന്ദന തിരിയുടെ ഗന്ധം വല്ലാതെയെന്നെ വീർപ്പു മുട്ടിച്ചു….
മക്കളോരോരുത്തരും പലതും എണ്ണി പറഞ്ഞു കരയുന്നുണ്ട്…. ഒരു മകന്‍ തുരുതുരാ ഉമ്മ വക്കുന്നുണ്ട്….
കണ്ട് നിന്നവരുടെയൊക്കെയും കണ്ണു നിറയുന്നുണ്ട്… എന്‍റെ കണ്ണും നിറഞ്ഞു . ആരും കാണാതെ ഞാനെന്‍റെ കണ്ണീര് വിരലാല്‍ തുടച്ചു .
മനസ്സിനകത്തൊരു വിങ്ങല്‍…. ശ്യാസം മുട്ടുന്നത് പോലെ.. പെട്ടന്നാണ് എനിക്കെന്‍റെ അമ്മയെ ഓര്‍മ്മ വന്നത് … ഈശ്യരാ എന്‍റെ അമ്മ….. ഞാനിന്നു വഴക്കിട്ടാണല്ലോ ഇറങ്ങിയത്..
ഇല്ല….. എനിക്കിവിടെ ഇനി നില്‍ക്കാനാവില്ല.. എനിക്കിപ്പോ എന്‍റെ അമ്മയെ കാണണം.. എനിക്കെന്‍റെ അമ്മയെ കാണണം.. പുറത്തിറങ്ങി.. അതാ പറമ്പില്‍ ദഹിപ്പിക്കാനുള്ള കുഴി വെട്ടുന്നു രണ്ടു പേര്‍…..
പിന്നെ തിരിഞ്ഞു നോക്കിയില്ല…. നടന്നു…. അല്ല…. നടക്കുന്നെന്ന വ്യാജേന ഞാന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു….. നടക്കുന്ന വഴികളിലെല്ലാം വല്ലാത്തൊരു നിശബ്ദത…..
വീടിനടുത്തെത്തിയപ്പോള്‍ വേഗം കൂട്ടി…. അമ്മേന്നും വിളിച്ച് ഞാന്‍ മുറ്റത്തേക്ക് ഓടിയെത്തി…. അവിടെ അമ്മയെ കണ്ടില്ല…. ഞാനുറക്കെ വിളിച്ചു അമ്മേന്ന്….
കണ്ടില്ല…. പൊട്ടി കരയാന്‍ തോന്നി…. അമ്മയെവിടെ…. കോലായിലേക്ക് ഓടി കയറി…. അവിടെ യും കണ്ടില്ല…. അല്ല കണ്ടു….. ദാ ഇരിക്കുന്നു ന്‍റെ അമ്മ…..
ആ മൂലയിലതാ ഇരിക്കുന്നു… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…. ഒരു കയ്യിലെന്‍റെ ബട്ടണ്‍സ് പൊട്ടിയ ഷര്‍ട്ട്…. മറുകയ്യില്‍ സൂചിയും നൂലും…. തുന്നുകയാണ്…..
ഇതെങ്ങനെ സൂചിയില്‍ നൂല് കോര്‍ത്തെന്നറിയില്ല…. എന്നും കോര്‍ത്ത് കൊടുക്കാറുള്ളത് ഞാനാണ്.. ഒന്നും ചോദിക്കാന്‍ നിന്നില്ല…
ഓടിച്ചെന്ന് ആ ഷര്‍ട്ട് ഞാന്‍ വലിച്ചെറിഞ്ഞു.. ആ മടിയിലേക്ക് വീണ് മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു…..
എന്ത് പറ്റി മോനേന്നും ചോദിച്ച് അമ്മയെന്‍റെ തലമുടിയില്‍ വിരലോടിച്ചു…..ഒന്നും പറഞ്ഞില്ല…..
എന്തെന്നില്ലാത്ത ഒരാശ്യാസം തോന്നി…. എന്തെന്നില്ലാത്ത ഒരു സംരക്ഷണം തോന്നി….. കുറച്ച് നേരം കൂടി ഞാനൊന്നീ മടിയില്‍ കിടന്നോട്ടേന്ന് ചോദിച്ചു….
മറുപടിയായി കേട്ടത് മോനേന്നുള്ള വിളി മാത്രായിരുന്നു… എത്ര നേരം കിടന്നെന്നറിയില്ല.. സമയ സൂചികയുടെ ടിക് ടിക് ശബ്ദം കാതുകളില്‍ വന്നലച്ചു കൊണ്ടിരുന്നു…
അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി…. ഇല്ല…. ഞാനെന്‍റെ അമ്മയെ ഒരു സമയത്തിനും വിട്ടു കൊടുക്കില്ല… ആര്‍ക്കും വിട്ടു കൊടുക്കില്ല…..
എനിക്ക് ഉറക്കെ ദേഷ്യത്തോടെ വിളിച്ചു പറയണമെന്ന് തോന്നി , ”അല്ലയോ കാലമേ…. ദൂരെ പോവുക നീ.. എനിക്കീ പുണ്യത്തെ സ്നേഹിച്ച് കൊതി തീര്‍ന്നിട്ടില്ല ….