സ്വന്തം മകളെക്കാൾ പ്രിയം മരുമകളോട് ആയിരുന്നു, കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ കലങ്ങിയ മനസ്സും കണ്ണുമായി..

നിലാ
(രചന: Akshaya Suresh)

തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിന് പിന്നിൽ കള്ളച്ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കുഞ്ഞു ഫോട്ടോ അതിനു മുന്നിൽ തൊഴുതു നിൽക്കുന്ന പെണ്ണിന്റെ കണ്ണിൽ നിന്നും കവിളിലൂടെ താഴേക്ക് പാത തീർക്കുന്ന ചാലുകൾ.

സംഘർഷഭരിതമായ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നത് അവളറിഞ്ഞു തുടങ്ങി. കണ്ണുനീരിനൊപ്പം വിയർപ്പു തുള്ളികൾ കൂടി കലരുമ്പോൾ രണ്ടുകുഞ്ഞു കൈകൾ അവളെ വട്ടം ചുറ്റി പിടിച്ചു..

കണ്ണടച്ചു നിന്നുകൊണ്ട് തന്റെ മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രമിച്ചവൾ. ആ കുഞ്ഞിന്റെ സാമിപ്യത്തിൽ ആശ്വാസം കണ്ടവത്തിയവൾ.

അമ്മേ, കുഞ്ഞിക്ക് വിശക്കുന്നു’ ന്നു മേശപ്പുറത്തെ പൊതിയിലേക്ക് കണ്ണു നീട്ടി പറഞ്ഞു കുഞ്ഞിപ്പെണ്ണ്. കുറച്ചു നേരം കൂടി ക്ഷമിക്കെന്റെ കുഞ്ഞി എന്ന് പറഞ്ഞു കുഞ്ഞിനെ വാരിയെടുത്തു ചേച്ചിപെണ്ണ്.

നമുക്കെ ഇന്ന് നമ്മുടെ വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കാട്ടോ. ഈ പാത്രങ്ങളും വെള്ളവുമെല്ലാം അവിടെ കൊണ്ട് വെക്കാൻ നീയും വായോ.

ഒരു ടോർച്ചു കുഞ്ഞിയുടെ കയ്യിലേക്ക് കൊടുത്തു ഒരു കയ്യിൽ പാത്രങ്ങളും മറു കയ്യിൽ ഒരു കുപ്പി വെള്ളവും ആയി മുറ്റത്തേക്കിറങ്ങി കുട്ടികൾ. പുറകെ തന്നെ മേശപ്പുറത്തു നിന്ന് ഒരു കവർ എടുത്തു കൊണ്ട് നിലാ എന്ന അവരുടെ അമ്മയും.

ഒരു വേലിക്കെട്ടിനപ്പുറമുള്ള പണി പകുതിയായ വീട്ടിലേക്ക് അവർ നടന്നു.

ആ വീട്ടിലേക്ക് കയറുമ്പോൾ നിളയുടെ മനസ്സിലും ശരീരത്തിലും ഒരുപോലെ വിറയൽ വന്നു. ഇത് ഞങ്ങളുടെ സ്വപ്നം. ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും സന്തോഷവും ഉള്ള നല്ല നാളുകൾ അലിഞ്ഞു ചെരേണ്ട ഇടം.

ഉണ്ടായിരുന്ന പൊന്നും പണവും എല്ലാം ചേർത്ത് വെച്ചു ഭിത്തി പണി വരെ എത്തി. മൂന്നു മാസത്തോളമായി പണി നിർത്തി വെച്ചിട്ട്. ജീവിതത്തിന്റെ ഗതി മാറിത്തുടങ്ങിയിട്ടും.

ഓരോന്ന് ആലോചിച്ചു അകത്തേക്ക് കയറുമ്പോൾ കണ്ടു ഒരു മുറിയിൽ തറയിൽ ചാക്ക് വിരിച്ചു ഒന്ന് രണ്ടു പലകകളും ചേർത്ത് വെച്ചു അതിനു മുകളിലും ജനൽ വെക്കാൻ ഒഴിച്ചിട്ട ഇടത്തും എല്ലാം മെഴുകുതിരി കളും ചെറിയ ലാമ്പുകളും കൊണ്ട് പ്രകാശമയമാക്കുന്ന മക്കളെ.

പന്ത്രണ്ട് വയസ്സുകാരി അമ്മുവും അഞ്ചു വയസ്സുകാരി കുഞ്ഞിയും. നിലയുടെയും രാഹുലിന്റെയും പൊന്നോമന മക്കൾ.

ഇന്ന് കുഞ്ഞിയുടെ അഞ്ചാം ബർത്ത് ഡേ ആണ്. അച്ഛൻ കൂടെയില്ലാത്ത വിഷമം ഉണ്ട് അവൾക്ക്. സാധാരണ മക്കളുടെ എല്ലാ ജന്മദിനങ്ങളും വളരെ സന്തോഷത്തോടെ ആഘോഷിക്കാൻ മുന്നിൽ ഉണ്ടാകുന്നത് രാഹുൽ ആണ്.

ജോലിതിരക്ക് കാരണം അച്ഛന് ലീവ് കിട്ടിയില്ല എന്ന് പറഞ്ഞു മക്കളെ സമാധാനിപ്പിക്കുമ്പോഴും നിലയുടെ ഹൃദയം നീറുകയായിരുന്നു. ചെന്നെയിൽ ഒരു കമ്പനിയിൽ രാഹുൽ ജോലിക്ക് കയറിയിട്ട് ഒരു വർഷം ആകാറായി.

എല്ലാ മാസവും രണ്ടു ദിവസത്തേക്ക് കുടുംബത്തോടൊപ്പം കൂടാൻ ഓടി വരുന്ന രാഹുൽ വീട്ടിൽ വന്നു പോയിട്ടിപ്പോ മൂന്നു മാസം കഴിഞ്ഞു. ഫോൺ വിളികൾ കുറഞ്ഞു. വിളിച്ചാൽ തന്നെ സംസാരം പെട്ടെന്ന് അവസാനിപ്പിക്കും.

ചെറിയ രീതിയിൽ ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോൾ വളർന്നു തലയ്ക്കു മുകളിൽ എത്തി നിൽക്കുന്നു.

ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടക മുടങ്ങിയിട്ട് രണ്ടു മാസമായി. പലചരക്കു കടയിലും കണക്കുകൾ കൂടി വരുന്നുണ്ട്. മക്കളെ ഇത് വരെ ഇല്ലായ്മയും പട്ടിണിയും അറിയിച്ചിട്ടില്ല. തയ്യൽ ജോലിക്ക് പോകുന്ന യൂണിറ്റിൽ നിന്ന് കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല.

രാഹുലിന്റെ അമ്മ സഹോദരിയുടെ വീട്ടിലേക്ക് പോയിട്ട് ഒരാഴ്ച ആകുന്നു. അമ്മയെയും ഒന്നും അറിയിക്കാതെ ഇരുന്നതാണ്. പക്ഷെ, ഒരാഴ്ച മുൻപ് രാജൻ ചേട്ടൻ വാടക ചോദിച്ചു വീട്ടിൽ വന്നപ്പോ മുതൽ അമ്മയുടെ ഭാവവും മാറി.

പിറ്റേന്ന് പോയതാണ് മോളുടെ അടുത്തേക്ക്. നേരിട്ടൊന്നും ചോദിക്കുകയും പറയുകയും ചെയ്തില്ലെങ്കിലും അപ്പുറത്തെ വീട്ടിലെ സുമ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു. എല്ലാം എന്റെ പിടിപ്പുകേടു കൊണ്ടത്രേ.

നാട്ടിൽ കിട്ടുന്ന വരുമാനം പോരാതെ എന്റെ നിർബന്ധം കൊണ്ടാണ് രാഹുൽ വേറെ നാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത്. രണ്ടു പേർക്കും കിട്ടണ കാശ് എന്ത് ചെയ്യണോ എന്തോ ‘ അങ്ങനെ പോകുന്നു അമ്മയുടെ സംസാരം.

എന്തു കാര്യത്തിനും ഓടി എത്തുന്നവരാണ് സുമേച്ചിയും രാജു ചേട്ടനും. ചെറിയ ചെറിയ സഹായങ്ങൾ ആണുങ്ങൾ അറിഞ്ഞും അറിയാതെയും പരസ്പരം ചെയ്യുന്നവർ.

രാജൻ ചേട്ടൻ വന്നു പോയതിന്റെ പിറ്റേന്ന് ജോലിക്ക് പോകുന്ന വഴിക്കാണ് അമ്മയുടെ മരുന്ന് തീർന്ന കാര്യം ഓർമയിൽ വന്നത്.

കയ്യിൽ ആണെങ്കിൽ ബസ് കാശ് മാത്രം ഉള്ളു. സുമേച്ചിയോട് ഇന്നലെ കുറച്ചു കാശ് ചോദിച്ചിരുന്നു. രാവിലെ നേരം കിട്ടിയില്ല. ബസ് സ്റ്റോപ്പിൽ നിന്ന് ദൃതിയിൽ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് രാജുചേട്ടന്റെ അനിയൻ ഓട്ടോ ആയിട്ടു പോകുന്നത് കണ്ടത്.

ആ ഓട്ടോയിൽ കയറി അമ്മ കാണാതെ സുമേച്ചിയുടെ വീടിന് കുറച്ചു അപ്പുറം ഇറങ്ങി അവരുടെ അടുക്കള വശത്തേക്ക് ചെന്നത്. അപ്പോൾ അകത്തു നിന്നും അമ്മ പറയുന്ന വാക്കുകൾ എന്റെ ചെവികളെ കൊട്ടിയടച്ചു.

ഇത്രയും നാൾ അമ്മയുടെ അടുത്ത് നിന്നും മോശമായതൊന്നും കേൾക്കേണ്ടി വന്നിട്ടില്ല. സ്വന്തം മകളെക്കാൾ പ്രിയം മരുമകളോട് ആയിരുന്നു. കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ കലങ്ങിയ മനസ്സും കണ്ണുമായി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിന് ആകെ ഒരു മരവിപ്പ് ആയിരുന്നു.

തയ്യൽ യൂണിറ്റിൽ എത്തിയപ്പോഴേക്കും അര മണിക്കൂർ വൈകി. കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഉറ്റ സുഹൃത്തായ അന്നയുടെതാണ് തയ്യൽ യൂണിറ്റ്. ഇപ്പോഴും അതേ സൗഹൃദം തുടർന്ന് പോകുന്നുണ്ടെങ്കിലും ഇപ്പോഴുള്ള കഷ്ടപ്പാട് ഒന്നും അവളെ അറിയിച്ചിരുന്നില്ല.

ഒരു വിധത്തിൽ ഉച്ച വരെ കഴിച്ചു കൂട്ടി. ഉച്ചക്ക് രാഹുൽ ന്റെ ഫോണിൽ ഒത്തിരി തവണ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. അമ്മയ്ക്ക് മരുന്ന് വാങ്ങണം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങണം. ഇതെല്ലാം ചിന്തിച്ചിരുന്നപ്പോഴാണ് കുഞ്ഞിക്ക് പനിക്കുന്നുണ്ടെന്നു പറഞ്ഞു സ്കൂളിൽ നിന്ന് ടീച്ചർ വിളിക്കുന്നത്.

അന്നയോട് ഉച്ചക്ക് ശേഷം ലീവ് പറഞ്ഞു സ്കൂളിലേക്ക് ഇറങ്ങുമ്പോൾ അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്തവൾ നീട്ടി. ഒരു നിമിഷം മടിച്ചു നിന്നു. കണ്ണുചിമ്മി ചിരിച്ചു കൊണ്ട് കയ്യിലേക്ക് ആ കാശ് പിടിപ്പിക്കുമ്പോൾ നിലയുടെ കണ്ണു നിറഞ്ഞുപോയി.

ഓടിപ്പിടഞ്ഞു സ്കൂളിൽ എത്തുമ്പോൾ വാടി തളർന്നു കിടക്കുന്ന കുഞ്ഞിയെ കണ്ടു നെഞ്ചിൽ വല്ലാത്ത നീറ്റൽ തോന്നി. രാവിലെ തന്നെ വാശിയും ബഹളവും ആയിരുന്നു.

സമയം പോകുന്നത് കൊണ്ട് അവളുടെ വാശിക്ക് നിന്നു കൊടുക്കാതെ രണ്ടു തല്ലും കൊടുത്തു കുളിപ്പിച്ച് കേറ്റുകയാണ് ചെയ്തത്. ഒത്തിരി കരഞ്ഞു, പിണങ്ങിയാണ് സ്കൂളിൽ പോയത്. സ്കൂൾ വണ്ടി വരുമ്പോഴും പതിവുള്ള ഉമ്മയും തരാതെ മുഖം വീർപ്പിച്ചു പോയത്.

കൊടുത്തു വിട്ട ടിഫിനും ചോറും കഴിച്ചിട്ടില്ല. സ്കൂളിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോഴും അമ്മയുടെ കൈകളിൽ വാടി തളർന്നു കിടക്കായിരുന്നു കുഞ്ഞി .

ആശുപത്രിയിൽ നിന്നു വീട്ടിൽ എത്തിയപ്പോഴേക്ക് സന്ധ്യ ആയിരുന്നു. സുമേച്ചിയോട് നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു.

അന്ന തന്ന കാശ് കൊണ്ട് മോൾക്കും അമ്മയ്ക്കും മരുന്നൊക്കെ വാങ്ങി വീട്ടിൽ എത്തുമ്പോൾ കാണുന്നത് യാത്രയായി നിൽക്കുന്ന അമ്മയെ ആണ്. രാഹുൽ ന്റെ പെങ്ങൾ രമ്യ ഒന്ന് വീണു. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.

രണ്ടു വയസ്സ് ആകുന്നെ ഉള്ളു രമ്യയുടെ മോന്. രമ്യയുടെ അടുത്ത് നിൽക്കാൻ ആള് വേണം. മോനെ വീട്ടിൽ അച്ഛമ്മ നോക്കും. നിലയുടെ ഫോണിലേക്ക് പല തവണ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.

സുമേച്ചിയെ വിളിച്ചു വിവരം പറഞ്ഞതിന് പിന്നാലെ ഫോൺ ഓഫ്‌ ആയതാണ്. കുഞ്ഞിയുടെ അവസ്ഥ കണ്ടപ്പോൾ അമ്മയ്ക്ക് പോകാനും, രമ്യയുടെ അവസ്ഥ ഓർക്കുമ്പോൾ പോകാതിരിക്കാനും വയ്യാത്ത പോലെ അമ്മ.

അമ്മയുടെ മരുന്നും കൂടെ ബാക്കിയുണ്ടായിരുന്ന മുന്നൂറ്‌ രൂപയും കൂടി അമ്മയുടെ ബാഗിൽ വെച്ചു കൊടുത്തു. താൻ രണ്ടു ദിവസം ലീവ് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു അമ്മയെ രമ്യയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.

വിവരം അറിയാൻ സുമേച്ചി വന്നപ്പോൾ കുഞ്ഞിക്കു കഞ്ഞി കോരി കൊടുക്കുകയാണ് അമ്മു. അത്യാവശ്യമായി തയ്ച്ചു കൊടുക്കാനുള്ള ഒരുടുപ്പ് തയ്ക്കുന്ന തിരക്കിലാണ് നിലാ.

മോളുടെ വിശേഷം ചോദിച്ചിരിക്കുമ്പോൾ കുറച്ചു നൂറിന്റെയും അമ്പത്തിന്റെയും നോട്ടുകൾ ചുരുട്ടിയത് നിലയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു സുമ. നിലായത് സ്നേഹപൂർവ്വം തന്നെ നിരസിച്ചു.

അമ്മ ഹോസ്പിറ്റലിൽ പോകുന്നതല്ലേ കരുതി അമ്മയ്ക്ക് കാശ് കൊടുക്കാമെന്നു പറഞ്ഞപ്പോൾ പെൻഷൻ കിട്ടിയത് കയ്യിലുണ്ടെന്നു പറഞ്ഞു. പിന്നെ അമ്മയുടെ മനസ്സിൽ എന്തൊക്കെയോ തോന്നലുകൾ ഉണ്ട് എന്ന് കൂടി സുമേച്ചി പറഞ്ഞു.

രാജുവേട്ടൻ വഴി ആരുടെയോ കയ്യിൽ നിന്നു രാഹുൽ കുറച്ചു കാശ് പലിശക്ക് എടുത്തിരുന്നു. കഴിഞ്ഞ മാസം മുതൽ പണം കിട്ടാത്തത് കൊണ്ട് രാജുവേട്ടനെ ഇടയ്ക്ക് ഇടയ്ക്ക് അയാൾ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഇന്ന് അന്വേഷിച്ചു വീട്ടിൽ വന്നിരുന്നു. ഒരാഴ്ചക്ക് ഉള്ളിൽ അയ്യായിരം രൂപ എങ്കിലും കൊടുക്കണമെന്ന് പറഞ്ഞിട്ടാണ് പോയത്. രാജുവേട്ടൻ രാഹുലിനെ വിളിച്ചു നോക്കി.

പക്ഷെ കിട്ടുന്നില്ല.എന്ത് പറ്റി മോളെ അവനു? എത്ര നാളായി അവൻ വന്നു പോയിട്ട്. നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
സുമേച്ചിയുടെ ചോദ്യങ്ങളൊക്കെ ഒരു ഗുഹയിൽ എന്ന പോലെയാണ് എനിക്കു തോന്നിയത്.

കണ്ണുകളിൽ ഇരുട്ട് കേറുന്നത് പോലെ, കയ്യും കാലുമെല്ലാം തളരുന്നത് പോലെ, ബലത്തിനു വേണ്ടി തയ്യൽ മെഷീനിൽ കൈകൾ മുറുക്കിയപ്പോൾ താഴെ വീണ കത്രികയുടെ ശബ്ദം കകേട്ടു സുമേച്ചി നോക്കുമ്പോൾ കാണുന്നത് താഴേക്കു വീഴുന്ന നിലയെ ആണ്.

വേഗം പിടിച്ചു കസേരയിൽ ചാരി ഇരുത്തിയിട്ട് അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസിൽ ഉപ്പിട്ട് കഞ്ഞിവെള്ളം ആയി വന്നു.

പതുക്കെ ആ ഗ്ലാസ്സിലെ വെള്ളം നിലയെ കൊണ്ട് കുടിപ്പിച്ചു. ഇടയ്ക്ക് നിലയ്ക്ക് പ്രഷർ കുറഞ്ഞു പോകാറുണ്ട്. അത് സുമയ്ക്ക് അറിവുള്ളതാണ്. സുമയുടെ സഹായത്തോടെ എഴുന്നേറ്റ് മുറിയിൽ പോയി കിടന്നു.

അപ്പോഴേക്കും കുഞ്ഞിക്ക് കഞ്ഞിയും മരുന്നും ഒക്കെ കൊടുത്തു കുഞ്ഞിയെ ഉറക്കാൻ കിടത്തിയിരുന്നു അമ്മു. അമ്മുവും കുഞ്ഞിയും അമ്മുമ്മയും കൂടിയാണ് കിടക്കുന്നത്. ഇന്ന് സുമ അവരുടെ ഒപ്പം നിൽക്കാൻ തീരുമാനിച്ചു.

വീട്ടിൽ ചെന്ന് പണിയെല്ലാം ഒതുക്കി അത്താഴം കഴിഞ്ഞു വേഗം വരാം എന്ന് അമ്മുവിനോട് പറഞ്ഞു കൊണ്ട് സുമ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അമ്മുവും ഉറക്കം പിടിച്ചിരുന്നു.

രണ്ടു ദിവസം നിലാ ജോലിക്ക് പോയില്ല. ഇടയ്ക്ക് രമ്യ യുടെ വിശേഷം വിളിച്ചു അന്വേഷിക്കുന്നുമുണ്ട്.

ഒരു ദിവസം ഉച്ചക്ക് കുഞ്ഞിയെ കൊണ്ട് പണി നടക്കുന്ന വീടിനകത്തു ഇരിക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. പരിചയമില്ലാത്ത ഒരു നമ്പർ ആണ്. ഒന്ന് സംശയിച്ചു നിന്നപ്പോഴാണ് അപ്പുറത്തു സുമേച്ചിയുടെ വിളി കേട്ടത്.

അപ്പൊ തന്നെ കുഞ്ഞി അങ്ങോട്ട്‌ ഓടിയിരുന്നു. വീണ്ടും അതേ നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ഫോൺ എടുത്തു. മറുപുറം രാഹുൽ ആണെന്ന് അറിഞ്ഞപ്പോൾ സങ്കടം കൊണ്ട് അവൾക്കു സംസാരിക്കാൻ കഴിഞ്ഞില്ല.

തന്റെ ഫോൺ കംപ്ലയിന്റ് ആണെന്നും, കൂടെ ജോലി ചെയ്യുന്ന അണ്ണന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു. തനിക്കിപ്പോൾ നാട്ടിൽ വരാൻ പറ്റില്ലെന്നും വീട്ടിലെ കാര്യങ്ങൾ നീ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യണമെന്നും പറയുന്നവൻ നിസ്സഹായയായ പെണ്ണിന്റെ അവസ്ഥ കണ്ടില്ല.

മക്കളുടെ വിശേഷം ചോദിച്ചു മറുപടി പറയുമ്പോഴേക്ക് അണ്ണന് കാൾ വരുന്നുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ആയിരുന്നു.

ഒന്നുറക്കെ കരയുവാൻ ആ പെണ്ണ് ആഗ്രഹിച്ചു. ഒറ്റയ്ക്കായ പോലെ. ആ മണ്ണിൽ ഭിത്തിയിൽ ചാരിയിരുന്നു കരയുന്നവളുടെ കാത്തിലേക്ക് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദവും വിളിയും കേട്ടു.

കണ്ണും മുഖവും അമർത്തി തുടച്ചവൾ അകത്തു നിന്നിറങ്ങി വേലിക്കെട്ടിനടുത്തേക്ക് വരുമ്പോൾ തന്നെ കണ്ടു വാടകയ്ക്കായി വന്നു നിൽക്കുന്ന രാജൻ ചേട്ടനെയും, അനിയൻ പലചരക്കു കടക്കാരന്റെ മോൻ കിരണിനെയും .

സൗമ്യമായ സംസാര രീതിയൊക്ക അവരുടെ ഭാഗത്ത്‌ നിന്നു ഉണ്ടായേ ഇല്ല. മൂന്നു ദിവസത്തെ സാവകാശം കൂടി അവരോട് ചോദിച്ചിട്ട് ഇരുണ്ട മുഖവുമായി വണ്ടിയിൽ കയറിയ രാജൻ ചേട്ടന് പിന്നാലെ പോയ കിരൺ തിരിഞ്ഞു നോക്കി പോകുമ്പോൾ അവന്റെ ഭാവമെന്തെന്നു മനസ്സിലായില്ല.

വൈകുന്നേരം അമ്മു വരുമ്പോൾ കഴിക്കാനായി ചായയും തിളപ്പിച്ച്‌, അടയും ഉണ്ടാക്കി വെച്ചിട്ട് കുഞ്ഞിയെ സുമേച്ചിയുടെ അടുത്ത് ആക്കിയിട്ട് ബാങ്കിലേക്ക് ഇറങ്ങി.

പോകുന്നതിനു മുൻപ് കുഞ്ഞിയുടെ കാതിൽ കിടന്ന നീലക്കല്ല് വെച്ച കുഞ്ഞു കമ്മലും ഊരി എടുത്തിരുന്നു. ഇനി ആകെയുള്ള പൊന്നിന്റെ തരിയാണ് ആ കമ്മലും തന്റെ കഴുത്തിൽ കിടക്കുന്ന റോൾഡ് ഗോൾഡ് മാലയിൽ കോർത്തിട്ടിരിക്കുന്ന താലിയും.

ബാങ്കിൽ ചെന്നു അമ്മുവിൻറെ സ്ക്കോളർഷിപ്പ് കിട്ടിയ പണവും എടുത്തു കുറച്ചു നീങ്ങിയുള്ള പ്രൈവറ്റ് ഫിനാൻസിൽ കമ്മലും പണയം വെച്ചു. എല്ലാം കൂടി ഏഴായിരം രൂപയുണ്ട്.

രാജുവേട്ടനും സുമേച്ചിക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. അയ്യായിരം രൂപ ഇന്ന് തന്നെ കൊടുക്കണം. അന്നയോട് നാളെ ശമ്പളം അഡ്വാൻസ് ആയി ചോദിച്ചു നോക്കണം. ഓരോന്ന് ചിന്തിച്ചു വീട്ടിൽ എത്തിയപ്പോഴേക്ക് അമ്മു വന്നിരുന്നു.

വന്നപ്പോൾ ആണ് അമ്മു പറയുന്നത് കുഞ്ഞി ടെ സ്കൂൾ വണ്ടിയിലെ ചേട്ടൻ വണ്ടി കാശ് ചോദിച്ചു ന്നു. ഈ ആഴ്ച കാശ് കൊടുക്കണം ന്നാ വണ്ടിയുടെ ഓണർ പറഞ്ഞതെന്ന്.

എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ അന്നത്തെ ദിവസവും കൊഴിഞ്ഞു പോയി.

പിറ്റേന്ന് മക്കളെ സ്കൂളിൽ വിട്ട് വൈകുന്നേരം വരുമ്പോൾ ഒന്ന് ശ്രദ്ധിച്ചേക്കാൻ സുമേച്ചിയെ പറഞ്ഞു ഏല്പിച്ചു രാജുവേട്ടനുള്ള കാശ് കൂടി ചേച്ചിയുടെ കയ്യിൽ കൊടുത്തു ജോലിക്ക് തിരക്കിട്ടു പോകുന്നവളെ കാത്ത് വഴിയരികിൽ നിർത്തിയിട്ട കാറിൽ ചാരി മൊബൈൽ നോക്കി കൊണ്ട് കിരൺ നിൽപ്പുണ്ടായിരുന്നു.

ബസ് കിട്ടാൻ തിരക്കിട്ടു പോകുന്നവളെ ഒരു നിമിഷം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞവൻ നിർത്തിച്ചു. ‘ബസ് പോയാൽ ചേച്ചിയെ ഞാൻ കൊണ്ട് ആക്കാം. ദാ ഇത് കുറച്ചു ക്യാഷ് ആണ്.

തത്കാലം വല്യച്ഛനും അച്ഛനും കൊടുക്കാനുള്ളത് ഉണ്ട്.’ എന്ന് പറയുന്നവനെ അമ്പരന്ന് നോക്കി നിന്നവൾ. യൂണിറ്റിൽ തയ്ക്കാൻ വരുന്ന ഒന്ന് രണ്ടു പേർ അവനെ കുറിച്ച് പറഞ്ഞു അറിഞ്ഞത് അത്ര നല്ല അഭിപ്രായം അല്ല. അവൾക്കു ഉള്ളിൽ ഭയവും വിഷമവും തോന്നി.

അവൻ നീട്ടിയ കാശ് വാങ്ങാതെ പിന്തിരിഞ്ഞു ഓടിയവൾ പിന്നിൽ നിന്ന് കേൾക്കുന്ന അവന്റെ വിളി ഒന്നും കേൾക്കാതെ അതിലെ വന്ന ഓട്ടോയ്ക്കു കൈ കാണിച്ചു. ഓട്ടോയിൽ ഇരിക്കുമ്പോഴും അവൾ വിറക്കുകയായിരുന്നു.

യൂണിറ്റിൽ ചെന്നിട്ടു അന്നയോട് സംസാരിക്കാൻ തിടുക്കപ്പെട്ടവൾ അന്നയുടെ കസേര ഒഴിഞ്ഞു കിടക്കുന്നതാണ് കണ്ടത്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നറിഞ്ഞു ഇന്ന് മുതൽ കുറച്ചു ദിവസം അന്ന ഉണ്ടാകില്ല എന്ന്.

ആ ഒരു പ്രതീക്ഷയും കൈ വിട്ടവൾ എന്ത് ചെയ്യുമെന്നോർക്കേ എങ്ങനെയെങ്കിലും കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യന്നു പറയുന്ന രാഹുലിന്റെ ശബ്ദവും, അമ്മയുടെ വാക്കുകളും, കിരണിന്റെ പെരുമാറ്റവും, മക്കളുടെ മുഖവും എല്ലാം കൂടി ഓർത്ത് ഒരു വല്ലാത്ത മാനസിക അവസ്ഥയിലായി.

ചുറ്റും കറങ്ങുന്നത് പോലെ,വാളും ചിലമ്പും കയ്യിലെന്തി തുള്ളുന്ന കോമരത്തിന്റെ അലർച്ചയും , വികൃതമായ അട്ടഹാസങ്ങളും, തേങ്ങലുകളും കാതിൽ തുളഞ്ഞു കേറുന്ന പോലെ.വെള്ളം കോരിയൊഴിച്ചത് പോലെ വിയർക്കുന്നു.

ഇടം കയ്യിൽ ഒരു തരിപ്പും വേദനയും. ശരീരം കുഴഞ്ഞവൾ വീഴുമ്പോൾ താങ്ങാൻ ആരുമുണ്ടായില്ല.

പതുക്കെ കണ്ണ് തുറന്നവൾ നോക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്. വീഴ്ചയിൽ നെറ്റി എവിടെയോ കൊണ്ട് മുറിഞ്ഞു. അവൾക്കു എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയെന്നായി.

കൂടെ ജോലിചെയ്യുന്നവർ ആണ് ഹോസ്പിറ്റലിൽ കൊണ്ട് വന്നത്. അവർ തന്നെ ഹോസ്പിറ്റലിൽ ബില്ലും അടച്ചു. ഒന്ന് രണ്ടു ചെക്ക് അപ്പുകൾ കൂടി കഴിഞ്ഞു റിസൾട്ട്‌ ആയി വീട്ടിലേക്ക് പോയി.

വീട്ടിൽ എത്തിയവൾ രാഹുലിനെ വിളിച്ചു നോക്കി. കിട്ടിയില്ല. അന്നു വിളിച്ച അണ്ണന്റെ നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ അണ്ണൻ ലീവ് ആണെന്ന് പറഞ്ഞു.

വൈകുന്നേരം സ്കൂളിൽ നിന്നു വന്ന കുട്ടികളെ നില സമാധാനിപ്പിച്ചു നാളത്തെ കുഞ്ഞി ടെ ബർത്ത്ഡേ അടിച്ചു പൊളിക്കാമെന്നു വാക്ക് കൊടുക്കുകയും ചെയ്തു. അന്നു രാത്രി കലുഷിതമായ മനസ്സോടെ ആ മക്കളെ കെട്ടിപ്പിടിച്ചു കിടന്നു.

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു പിറ്റേന്ന് ഉണർന്നത് തന്നെ. സുമേച്ചിയും രാജുവേട്ടനും ബാംഗ്ലൂർ ൽ പഠിക്കുന്ന അവരുടെ മകളുടെ അടുത്ത് പോവുകയാണ്. രണ്ടു മൂന്നു ദിവസം കഴിഞ്ഞു തിരിച്ചു വരുള്ളൂ.

പതിവ് പോലെ മക്കളെ സ്കൂളിൽ വിട്ടിട്ട് നില വീട് പൂട്ടി ഇറങ്ങി. നേരെ ഫിനാൻസ് ലേക്ക് ആണ് പോയത്.

അവിടെ പണയത്തിൽ ഉണ്ടായിരുന്ന സ്വർണം എല്ലാം വിറ്റ് ബാക്കി കാശ് വാങ്ങി കൊണ്ട് ഒരു തുണിക്കടയിൽ കയറി മക്കൾക്കു ഇഷ്ടപ്പെട്ട നിറത്തിലെ തുണിയെടുത്തു. മക്കൾക്കിഷ്ടപ്പെട്ട ചിക്കൻ ബിരിയാണിയും ചോക്ലേറ്റ് ഐസ് ക്രീംമും വാങ്ങി വീട്ടിൽ എത്തി.

ഐസ് ക്രീം ഫ്രിഡ്ജിൽ വെച്ചിട്ട് വാങ്ങി കൊണ്ട് വന്ന തുണി കൊണ്ട് രണ്ടു പേർക്കും പട്ടുപാവാടയും ബ്ലൗസും തയ്ച്ചു വെച്ചു. അപ്പോഴേക്കും സ്കൂൾ വിട്ടു മക്കൾ എത്തിയിരുന്നു. കുഞ്ഞിപ്പെണ്ണിന് സന്തോഷമായി. എങ്കിലും അച്ഛൻ കൂടെ ഇല്ലാത്ത വിഷമം ഉണ്ട്.

സന്ധ്യയ്ക്ക് വിളക് വെച്ചു പ്രാർഥിച്ചു. നമ്മുടെ സ്വന്തം വീട്ടിൽ പിറന്നാൾ ആഘോഷം മതി എന്നുള്ളത് നിലയുടെ നിർബന്ധം ആയിരുന്നു.

മക്കളുടെ സന്തോഷം കണ്ടു ആ അമ്മ മനസ് നിശബ്ദമായി അവരോട് മാപ്പ് പറഞ്ഞു. നിറഞ്ഞ കണ്ണുകൾ തുളുമ്പാതെ, കരച്ചിൽ കടിച്ചു പിടിച്ചു മക്കളെ അവൾ ഊട്ടി. ബിരിയാണിയും ഐസ് ക്രീംമും കഴിച്ചു കഴിഞ്ഞപ്പോഴേക്കും കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.

അപ്പോഴും നിലയുടെ ഉള്ളിൽ വികൃതമായ അട്ടഹാസങ്ങളും തേങ്ങലുകളും ഉയർന്നു കൊണ്ടേയിരുന്നു. ഒടുവിൽ ഉരുകിത്തീർന്ന മെഴുകുതിരികൾക്കൊപ്പം ഒരു കുപ്പി വിഷത്തിൽ ഉരുകി തീർന്ന അവസാന തിരിനാളവും അവരിൽ നിന്നകന്നു പോയിരുന്നു.

ശരീരത്തെ കാർന്നു തുടങ്ങിയ ക്യാൻസർ റിപ്പോർട്ടിനൊപ്പം കഴിഞ്ഞ ദിവസത്തെ മൈനർ അറ്റാക്ക് ന്റെ റിപ്പോർട്ടും അലമാരിക്കുള്ളിൽ ഇരുന്നു വീർപ്പു മുട്ടുന്നുണ്ടായിരുന്നു.

അന്ന പോകുന്നതിനു മുൻപ് അനിയനെ പോലെ കാണുന്ന കിരണിന്റെ കയ്യിൽ നിലക്കായി ഏൽപ്പിച്ച പണം അവന്റെ ഷെൽഫിൽ ഇരുന്നു വിധിയെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

ഇതേ സമയം, അങ്ങകലെ വിയർത്തു കുളിച്ചു അസ്വസ്തമായ മനസ്സോടെ ഉറക്കം ഞെട്ടിയ ഒരുവനെ നോക്കി മൂന്നു പുതിയ നക്ഷത്രങ്ങൾ ആകാശത്തു തെളിഞ്ഞിരുന്നു.