കുട്ടിയും ചെക്കനും വല്ലതും സംസാരിക്കട്ടെ എന്ന് ബ്രോക്കർ അവരോടായി പറഞ്ഞപ്പോൾ ആയിക്കോട്ടെ..

(രചന: Rivin Lal)

എന്റെ ഇരുപത്തി മൂന്നാമത്തെ പെണ്ണ് കാണൽ ആയിരുന്നു അത്. പോയി പോയി ഇപ്പോൾ അത് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു. ഇന്നും അങ്ങിനെ ഒരു ചടങ്ങിന് പോയതായിരുന്നു.

വഴിയൊക്കെ ചോദിച്ചറിഞ്ഞു ഞങ്ങളുടെ കാർ ചെന്നെത്തിയത് ഒരു വലിയ ഇരു നില വീടിന്റെ മുൻപിൽ ആയിരുന്നു. വീടെത്തിയതും പതിവ് പോലെ ചടങ്ങുകൾ ആരംഭിച്ചു. കാറിൽ നിന്നും ഇറങ്ങിയ ഞങ്ങളെ വീട്ടുകാർ വിളിച്ചു ഹാളിലേക്കു ക്ഷണിച്ചിരുത്തി.

ഒരു രണ്ടു മിനിറ്റ് നേരത്തെ നിശ്ശബ്ദതക്കു ശേഷം ആദ്യത്തെ ചോദ്യം കുട്ടിയുടെ അച്ഛന്റെതായിരുന്നു.

“നിങ്ങൾ എവിടുന്നാ.??

ചെറുക്കൻ കുറച്ചു വടക്കു നിന്നാ.. കോഴിക്കോട് നിന്നാണ്…ഞാൻ ഇവിടെ കുറച്ചടുത്തു തന്നെ ഉള്ളതാണ് .. ബ്രോക്കറാണ് മറുപടി പറഞ്ഞത്.

“മോൻ ഏതു വരെ പഠിച്ചു.??”

ഞാൻ പോളി ടെക്‌നിക് കഴിഞ്ഞതാ. ഇപ്പോൾ BMW കാറിന്റെ വർക്ക് ഷോപ്പിൽ മെക്കാനിക് ആണ്.!! ഞാൻ മറുപടി പറഞ്ഞു.

“മെക്കാനിക് ആണോ.?? ഈ വണ്ടിയുടെ ഓയിലും ഗ്രീസും ഒക്കെ മാറ്റുന്ന പണിയല്ലേ. ഭാവി അമ്മായിയച്ഛൻ ചോദിച്ചു.

“അതെ.!” എന്ന് ഞാൻ തലയാട്ടി പറഞ്ഞു.
അപ്പോൾ കൂടെ വന്ന ബ്രോക്കർ കുട്ടിയുടെ  അച്ഛനോടായി ചോദിച്ചു..

“മോള് എന്താ ചെയ്യുന്നേ..??”

“എന്റെ മോളേ.. M.tech കഴിഞ്ഞതാണ്.. B.tech നും റാങ്ക് ഹോൾഡർ ആയിരുന്നു അവൾ.!! ഇപ്പോൾ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ലെക്ചറർ ആയി കുട്ടികളെ പഠിപ്പിക്കുന്നു.

ആ ഉത്തരം വളരെ അഭിമാനത്തോടെയും അഹങ്കാരത്തോടെയുമാണ് ആ അച്ഛൻ പറയുന്നത് എന്ന് എനിക്ക് അപ്പോൾ തോന്നി.

പിന്നീടുള്ളതൊക്കെ വെറും ഒരു ചടങ്ങു മാത്രം ആയിരുന്നു. കുട്ടിയും ചെക്കനും വല്ലതും സംസാരിക്കട്ടെ എന്ന് ബ്രോക്കർ അവരോടായി പറഞ്ഞപ്പോൾ.. ആയിക്കോട്ടെ ആയിക്കോട്ടെ എന്ന ഒരു പരിഹാസ ചിരിയുടെ മറുപടി  ആയിരുന്നു
അവളുടെ അച്ഛന്.

ഹാളിന്റെ ഒരു വശത്തേക്കു ഞങ്ങൾ രണ്ടു പേരും മാറി നിന്ന് സംസാരിച്ചു തുടങ്ങി. ഞാൻ തന്നെ ആദ്യം പേര് പറഞ്ഞു തുടങ്ങി. എനിക്ക് കുട്ടിയെ ഒറ്റ നോട്ടത്തിലെ വളരെ ഇഷ്ടമായിട്ടുണ്ട്..

പിന്നെ കുടുംബത്തിലെ പ്രാരാബ്ധങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും വളർന്ന എനിക്ക് കുട്ടിയെ പോലെ കുറെ ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും തരക്കേടില്ലാത്ത ഒരു ജോലി എനിക്കിപ്പോൾ ഉണ്ട്.

ആ ഒരു ജോലി അറിയുന്ന കാലത്തോളം തന്നെ മരണം വരെ ഞാൻ പട്ടിണിക്കിടൂല. ഇത്രയൊക്കെയേ എനിക്ക് പറയാനുള്ളു.!! ഇനി
കുട്ടിക്കെന്തെങ്കിലും എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടെകിൽ ഇപ്പോളെ പറഞ്ഞോളൂ ട്ടൊ.

അത്രയും പറഞ്ഞു ഞാൻ നിർത്തി. അവൾ എല്ലാം കേട്ടു നിന്നു .. എന്നിട്ട് ഒന്നും ചോദിക്കാൻ ഇല്ലാ എന്ന് മാത്രം എനിക്ക് മറുപടിയായി തലയാട്ടി.

അതും കഴിഞ്ഞു ജാതക കുറിപ്പും വാങ്ങി ഇറങ്ങാൻ നേരത്തു അവളുടെ അച്ഛൻ ബ്രോക്കറെ ഒന്ന്‌ അടുത്തേക് വിളിപ്പിച്ചു ഞാൻ കേൾക്കാനെന്ന മട്ടിൽ അയാളോട് പറഞ്ഞു

“തനിക്കീ  കരിയിലും പുകയിലുമൊക്കെ കയ്യും കാലും ഇട്ടലക്കുന്നവനെ മാത്രമേ കിട്ടിയൊള്ളോടോ.

കൊണ്ട് വരുമ്പോൾ വല്ല പുളീ കൊമ്പിലെ ചെക്കന്മാരെ വേണ്ടേടോ കൊണ്ട് വരാൻ.. എന്റെ മോൾക്ക് നല്ല വിദ്യാഭ്യാസവും അന്തസുമുള്ള ജോലി ഉള്ളവനേ  ഞാൻ കെട്ടിച്ചു കൊടുക്കു. അല്ലാതെ ഇവനെ പോലെ ഉള്ള നക്കാ പിച്ചക്കു വക ഇല്ലാത്തവന് തട്ടി കളിക്കാൻ ഉള്ളതല്ല എന്റെ മോളുടെ ജീവിതം.”

bmw ആയാലും benz ആയാലും മെക്കാനിക്കല്ലേ.!! താൻ ഇതു പറഞ്ഞു ഇനി ഇങ്ങോട്ടു വരണം എന്നില്ല. ഇത്രയും പറഞ്ഞു അവളുടെ അച്ഛൻ എന്നെ ഒന്ന്‌ ഇടം കണ്ണിട്ടു പുച്ഛത്തോടെ നോക്കി അകത്തേക്കു പോയി.

എന്റെ നെഞ്ചിൽ തീ ചൂള വീണ പോലെയാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്.

ആ വീടിന്റെ പടിയിറങ്ങി കാറിൽ കയറി ഗേറ്റ് കടക്കുമ്പോൾ ജനവാതിലുകൾക്കിടയിലൂടെ അവളുടെ കണ്ണുകൾ എന്നെ യാത്രയാക്കുന്നത് വലതു വശത്തെ മിററിലൂടെ ഞാൻ ശരിക്കും കണ്ടിരുന്നു.

അവസാനം ആ ആലോചന മുടങ്ങി. ഞാനും പതിയെ അത് മറന്നു തുടങ്ങി.. ദിവസങ്ങൾ കുറച്ചു കൂടി അങ്ങിനെ വീണ്ടും കടന്നു പോയി.

ഒരു രാത്രി. ഭയങ്കര പെരും മഴയും ഇടി മിന്നലും ഉള്ള ഒരു രാത്രി. സമയം പത്തു കഴിഞ്ഞു കാണും.
കമ്പനിയിൽ നിന്നും ഓവർ ടൈം കഴിഞ്ഞു ഞാൻ ബൈക്കിൽ നനഞു കുളിച്ചു വരികയാണ്. റൈൻ കോട്ട് എടുക്കാൻ മറന്നിരുന്നു.

ഹൈവേയിലൂടെ ബൈക്കിൽ പറത്തിച്ചു വരുമ്പോൾ ഞാൻ കണ്ടു റോഡരികിൽ ഒരു കാർ എല്ലാ ലൈറ്റും ഇട്ടു സൈഡ് ആക്കി ഒതുക്കി വെച്ചിരിക്കുന്നു. മുന്നിലെ ബോണറ്റ് തുറന്നു ഒരാൾ ആ മഴയത്തു എന്തൊക്കെയോ ആ വണ്ടിക്കുള്ളിൽ റിപ്പയർ ചെയ്യാൻ കാട്ടി കൂട്ടുന്നു.

അടുത്തൊരു പെൺകുട്ടി അയാൾക്കു കുട ചൂടി കൊടുക്കുന്നുണ്ട്.

ഞാൻ ബൈക്ക് സൈഡ് ആക്കി. കണ്ണിനു മുകളിലെ വെള്ളം വിരല് കൊണ്ട് ഊറ്റി എടുത്തു കളഞ്ഞു, എന്താ വണ്ടിക്കു പ്രശ്‌നം എന്ന് ചോദിച്ചു കാറിന്റെ അടുത്തേക്ക് ഞാൻ ചെന്നപ്പോൾ അവിടെ നിന്നിരുന്ന ആ മുഖം കണ്ടു ഞാനൊന്നു ഞെട്ടി തരിച്ചു.

അത് വേറെ ആരും ആയിരുന്നില്ല.. ഒരിക്കൽ എന്നെ ആക്ഷേപിച്ചു വിട്ട എന്റെ അമ്മായിയപ്പൻ ആകേണ്ടിയിരുന്ന ആൾ ആയിരുന്നു അത്. കൂടെ ഞാൻ പെണ്ണ് കണ്ട അയാളുടെ മോളും.

രണ്ടു പേരോടും മഴ നനയണ്ട വണ്ടിക്കുള്ളിൽ ഇരുന്നോളു എന്ന് ഞാൻ ആംഗ്യം കൈ കാണിച്ചു. അവർ രണ്ടു പേരും കാറിൽ കയറിയിരുന്നു.ആ പെരും മഴയത്തു പണിയെടുത്തു പതിനഞ്ചു മിനിറ്റത്തെ എന്റെ പരിശ്രമത്തിനൊടുവിൽ ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി കൊടുത്തു.

എന്നിട്ട് അവരുടെ അടുത്ത് പോയി ഗ്ലാസിൽ മുട്ടി ഗ്ലാസ് താഴ്ത്താൻ പറഞ്ഞപ്പോൾ അയാൾ ഒരു 2000 ത്തിന്റെ നോട്ട് എന്റെ നേരെ കുറ്റബോധത്തോടെ മനസില്ലാ മനസോടെ നീട്ടി.

“അപ്പോൾ ഞാൻ അയാളോട് പറഞ്ഞു. ആപത്തിൽപ്പെട്ടവരോട് ഞാൻ കണക്കു പറയാറില്ല. ഇത് ഞാൻ വാങ്ങില്ല. കാരണം ഞാൻ ഒരു മെക്കാനിക് ആണ്.”

Leave a Reply

Your email address will not be published. Required fields are marked *