സർജറി കഴിഞ്ഞു ബോധം വന്നപ്പോൾ ആദ്യം കണ്ടത് മേൽബിന്റെ മുഖത്തെ നുണക്കുഴികൾ ആണ്..

(രചന: Rejitha Sree)

ബാംഗ്ളൂർ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ബസ് സ്റ്റാർട്ട്‌ ആയിട്ടും ആരെയോ പ്രതീക്ഷിച്ചു അഞ്ചു മിനിറ്റ് കൂടി നിന്നു.

തന്റെ അടുത്ത സീറ്റ്‌ നമ്പർ ആരായിരിക്കും ബുക്ക്‌ ചെയ്തിരിക്കുന്നതേനോർത്ത് അവൻ ഫോണിന്റെ ഡിസ്പ്ലേ ഓൺ ആക്കിയപ്പോൾ ഫേസ്ബുക്കിൽ “നിരഞ്ജന അനുരാഗ്” ആഡ് ഫ്രണ്ട് ലിസ്റ്റിൽ.

പെട്ടെന്ന് അവളുടെ ഫോട്ടോ കണ്ടതും അവൻ ആപ്ലിക്കേഷൻ ബാക്ക് കൊടുത്തു..

കണ്ണുകളുടെ കോണിൽ എവിടെയോ പൊടിഞ്ഞ കണ്ണുനീർ പൊഴിഞ്ഞു വീഴും മുൻപ് കണ്ണുകൾ അടച്ചു സീറ്റിലേയ്ക്ക് പതിയെ തലചാരി.

പുറത്ത് ചെറിയ മഴ ചാറ്റൽ ഉണ്ട്..
ബസ് പതിയെ നീങ്ങാൻ തുടങ്ങിയപ്പോൾ അരികിൽ ആരോ ഉള്ളപോലെ ഒരു തോന്നൽ..

ഫോണിൽ കാൾ ചെയ്തിട്ട് അവൾ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി.

കണ്ടാൽ ഒരു 20 വയസ്സ് തോന്നിക്കും. പക്ഷെ ശബ്ദവും അലപ്പും കേട്ടാൽ ഒരു 15 വയസ്സിന്റെയാണ്.

അയാൾ ശല്യം സഹിക്കാൻ വയ്യാതെ ഹെഡ്സെറ്റ് എടുത്ത് കാതിൽ തിരുകി. ജോൺസൺ മാഷിന്റെ “വൈശാഖ സന്ധ്യെ… ” കണ്ണടച്ച് അതിൽ ലയിച്ചിരുന്നു..പാട്ട് പകുതിയായപ്പോ കയ്യിൽ അവൾ തട്ടി.

പെട്ടെന്ന് തട്ടലിന്റെ ഞെട്ടലിൽ ഹെഡ്സെറ്റ് അറിയാതെ ഊരി..

“ചേട്ടാ.. ഈ ഫോണിലെ ബാലൻസ് തീർന്നു. ആ ഫോൺ ഒന്ന് തരുവോ.. നെറ്റ് കിട്ടുന്നില്ല അല്ലെങ്കിൽ റീചാർജ് ചെയ്യാമായിരുന്നു.”

എന്തൊരു ശല്യമാനിതെന്നോർത്തു സ്വല്പം ആസ്വസ്ഥതയോടെയാണ് ഫോൺ അവൾക്ക് നൽകിയത്.

കാൾ ചെയ്തിട്ട് എന്തോ ചാരിറ്റി ന്നൊക്കെ പറയുന്ന കേട്ടു. നെറ്റ് കിട്ടുമ്പോൾ ഡീറ്റെയിൽസ് അയക്കാമെന്നും പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

ഫോൺ തിരികെ വാങ്ങി വിൻഡോയിലൂടെ റോഡിലെ കാഴ്ചയും കണ്ട് ഇരിക്കുമ്പോൾ എന്റ ഫോണിൽ ഇടയ്ക്കിടെ കാൾ വരുന്നുണ്ടായിരുന്നു..

ഇടയ്ക്കിടെ റേഞ്ച് പോകുന്നകാരണമുള്ള സംസാരത്തിലെ ദേഷ്യം എന്റെ മുഖത്തും പ്രകടമായി.
ഇടയ്ക്കിടെ എന്നെ ചരിഞ്ഞു നോക്കുന്ന അവളെ അപ്പോഴാണ് ഞാനും ശെരിക്കും കണ്ടത്.

“മ്മ്.. എന്താ?

“ഏയ്.. ഒന്നുല്ല..”

ഞാൻ തലതിരിച്ചുനോക്കാതെ ഒളിക്കണ്ണിട്ടു അവളെ ഒന്ന് നോക്കി.

തനിയെ എന്തോ ശബ്ദമില്ലാതെ പറഞ്ഞുകൊണ്ട് കാലുകൊണ്ട് ശക്തമായി അവൾ തറയിൽ ചവിട്ടിയപ്പോൾ തന്റെ കാലിലും കൊണ്ടപോലെ അയാൾ പെട്ടെന്ന് കാല് വലിച്ചു.

“എന്തൊരു ശല്യമാണിത് കേറിയപ്പോൾ മുതൽ നോക്കുവാ.. പെൺപിള്ളേര് ഇങ്ങനെമുണ്ടോ?

എന്തോ കേട്ട് പകച്ചപോലെ അവൾ വാ തുറന്നിട്ട്‌ അതെ സ്പീഡിൽ വായടച്ചു. മുഖം കോടി കാട്ടി തിരിച്ചു വച്ചു.

അഞ്ചുമിനിറ്റ് രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്നു.

ഇടയ്ക്കെപ്പോഴോ അവൻ അവളെ തിരിഞ്ഞു നോക്കി.

കണ്ണുനീർ തുള്ളികൾ പൊഴിയും മുൻപേ അവ കൈകൾ കൊണ്ട് തുടയ്ക്കുന്നപോലെ തോന്നി.

അവന്റെ മനസ്സ് ചെറുതായൊന്നു പൊടിഞ്ഞു. കൊച്ചുപിള്ളേരെ പോലെ ഇങ്ങനെ പെൺപിള്ളേര് കരയുവോ. അവൻ മനസിൽ ഓർത്ത് വീണ്ടും റോഡിലെ കാഴ്ചകളിലേയ്ക്ക് നോക്കി.

പെട്ടെന്ന് വണ്ടിയുടെ മുൻപിൽ എന്തോ ചാടിയ പോലെ വണ്ടി ബ്രേക്കിട്ടു. എല്ലാവരും നല്ലപോലെ ഒന്ന് ആടിയുലഞ്ഞു.

എല്ലാവരും മുന്നിലേയ്ക്ക് എത്തിനോക്കി.

“ഭാഗ്യം.. പെട്ടെന്ന് ബ്രേക്കിട്ടത്. ഇല്ലെങ്കിൽ ഇപ്പൊ ഒരുത്തൻ തീർന്നേനെ.. ” ആരോ എണീറ്റ്‌ നോക്കി പറഞ്ഞു.

ഞാനും തലയൊന്നുയർത്തി നോക്കി ഒന്ന് ശ്വാസംവിട്ടപ്പോൾ എന്റെ കയ്യിൽ മറ്റുരണ്ട് കൈകൾ മുറുകെ പിടിച്ചിരിക്കുന്നപോലെ.

കണ്ണടച്ചിരിക്കുന്ന അവളുടെ മുഖത്തെ കണ്ണുകൾ കൊച്ചുകുഞ്ഞിനെ പോലെ ഇറുക്കി അടച്ചിരുന്നു.

ഞെട്ടൽ മാറിയപ്പോൾ സ്ഥലകാലബോധം വീണപോലെ അവൾ കയ്യിലെ പിടിവിട്ടു.

“സോറി.. ഞാൻ പെട്ടെന്ന്..”

അവൾ വാക്കുകൾക്കായി പരതി.

സാരമില്ല..”

“അല്ല ചേട്ടൻ എങ്ങോട്ട് പോവ്വാ..?

അലസമായി റോഡിലേയ്ക്ക് നോക്കി പറഞ്ഞു “ബാംഗ്ലൂരിൽ വച്ച് കമ്പനിയുടെ മീറ്റിംഗ് കഴിഞ്ഞു വരുവാ …”

“ആഹാ.. അപ്പോൾ മിണ്ടീം പറഞ്ഞുമിരിക്കാൻ ഒരു കൂട്ടായി..”

അവളുടെ വർത്താനം കേട്ട് അവൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു..

“ചേട്ടനെ കണ്ടപ്പോൾ മുതൽ എന്തോ ഒരു ടെൻഷൻ ചേട്ടന്നുള്ളപോലെ തോന്നി.. നമ്മൾ രണ്ടുപേരും ഇറങ്ങുമ്പോൾ രണ്ട് വഴിക്കു പിരിയും. ചേട്ടന് പ്രശ്നമില്ലെങ്കിൽ എന്നോട് മനസ്സ് തുറന്ന് പറഞ്ഞൂടെ എന്താ ചേട്ടന്റെ പ്രശ്നം ന്ന്..”

“അല്ല ചേട്ടന്റെ പേര് എന്താ??

നേരത്തലത്തെ ദേഷ്യമൊക്കെ മാറി അവൻ ഒന്ന് ചിരിച്ചു. അപ്പോഴാണ് അവൾ ആ വെളുത്ത മുഖത്തെ നുണക്കുഴി കണ്ടത്.. അത് കണ്ട് അവളുടെ കണ്ണുകൾ ചെറുതായടഞ്ഞപോലെ അവളും പുഞ്ചിരിച്ചു..

“എന്റെ പേര് മെൽബിൻ .. ഞാൻ വി കെ ഗ്രുപ്പ് ഓഫ് കമ്പനിയുടെ മാനേജർ ആണ്.”

“അതെന്താ ചേട്ടാ ഈ സ്പെല്ലിങ് മാത്രമുള്ള കമ്പനി..?

“ആ അങ്ങനേം കമ്പനി ഒക്കെയുണ്ട്..”

“അതിരിക്കട്ടെ തന്റെ പേരെന്താ.?

എങ്ങോട്ടാ ഈ പെട്ടിം കിടക്കെയൊക്കെ ആയിട്ട്..?

“അതോ… എന്റെ പേര് മിത്ര. ഞാൻ ഹൈദ്രബാദിൽ നഴ്സിംങ്ങിന് പഠിക്കുവാ. ഇതിപ്പോ നാട്ടിലേയ്ക്കുള്ള പോക്കാ ….”

അവളുടെ സംസാരത്തിനിടയിലും ഇടയ്ക്കിടെ മെൽവിൻ ഫോണിൽ നോക്കുന്നകണ്ടപ്പോൾ അവളും ആ ഡിസ്പ്ലേയിലേയ്ക്ക് നോക്കി..

ചിരിച്ചു നിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം..

പെട്ടെന്ന് അവൾ മെൽവിന്റെ മുഖത്തേയ്ക്ക് നോക്കി..

“ആരാ ചേട്ടാ.. ഇത്. ലവർ ആണോ?

പെട്ടെന്ന് അവന്റെ മുഖംദേഷ്യം കൊണ്ട് ചുവന്നു.

“എന്റെ ജീവിതത്തിൽ തോറ്റുപോകുമെന്ന് ചിന്തിക്കുമ്പോൾ മാത്രമാണ് ഞാൻ ഈ ഫോട്ടോ നോക്കുന്നത്.. അത്രയ്ക്ക്…അത്രയ്ക്ക് വെറുപ്പാണ് എനിക്ക് ഈ മുഖം.

പക്ഷെ എനിക്ക് നന്ദിയുണ്ട് ഇവളോട്..

ഒന്നുമല്ലാതായിരുന്ന എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതിന്. അവൾ എന്നെ ചതിച്ചപ്പോഴാണ് ഞാൻ എന്റെ ജീവിതത്തിന്റെ വില മനസിലാക്കിയത്…”

എല്ലാം കേട്ട് അവൾ പെട്ടെന്ന് നിശബ്ദയായി…

“ഒന്നും രണ്ടും വർഷമല്ല.. ആറ് വർഷം.. പൊന്നുപോലെ സ്നേഹിച്ചുകൊണ്ട് നടന്നിട്ട്.. നാട്ടിൽ നിന്നും വീട് വിട്ടുപോകാൻ ആഗ്രഹമില്ലായിരുന്ന എനിക്ക് ജോലി അത്യാവശ്യമാണ് കല്യാണകാര്യം അവളുടെ വീട്ടിൽ പറയണമെങ്കിൽ ന്ന് അവൾ വാശി പിടിച്ചു…

ഏതിർപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് രണ്ട് വീട്ടുകാരും ഒടുവിൽ വിവാഹത്തിന് സമ്മതിച്ചു. ഡേറ്റ് വരെ എടുത്തു…ജോലി ഉണ്ടായേ തീരുന്ന് അവളുടെ വാശിയെ തുടർന്ന് എന്നെ അവൾ ദുബൈലേക്ക് ജോലിയ്ക്ക് പറഞ്ഞു വിട്ടു.

ജോലിയ്ക്ക് കയറി മൂന്ന് മാസം ഒരു കുഴപ്പവുമില്ലായിരുന്നു..തലേന്ന് രാത്രിയിൽ വരെ സ്നേഹത്തോടെ സംസാരിച്ചു കോൾ കട്ട്‌ ചെയ്തുപോയവൾ…

പിറ്റേന്ന് അവളെ വിളിക്കുമ്പോൾ എല്ലാം കോൾ കട്ട്‌ ആകുന്നതല്ലാതെ എടുക്കുന്നില്ലായിരുന്നു.. ഒടുവിൽ അമ്മയുടെ കോൾ. വന്നപ്പോഴാണ് അറിഞ്ഞത് അവൾ മറ്റൊരാൾക്കൊപ്പം ജീവിതം തുടങ്ങാനായി ഇറങ്ങിതിരിച്ചുന്നറിയുന്നത്..

അന്ന് മരിച്ചതാണ് ഞാൻ… പിന്നീടുള്ള ഓരോ ദിവസങ്ങളും കൂട്ടുകാരുടെയും വീട്ടുകരുടെയും കുത്തുവാക്കിന്റെയും കളിയാക്കലിന്റെയും നാണക്കേട് ആഴത്തിൽ നെഞ്ചിൽ തറച്ചപ്പോൾ മരണമെന്ന ചതുപ്പിൽ അഭയം പ്രാപിക്കണമെന്ന് തോന്നിയ നിമിഷങ്ങൾ…

ആരോടും പറയാത്തെ കൂട്ടിവച്ച സ്വപ്നങ്ങൾക്ക് പകരം അവയുടെ ചാരത്തിൽ ചവിട്ടി ഞാൻ മാറിതുടങ്ങി..

“” ജീവിതത്തിൽ കിട്ടില്ലെന്ന്‌ ഉറപ്പുള്ളതും തോറ്റുപോകുമെന്ന് തോന്നുന്ന നിമിഷങ്ങളിലും വാശിയായിരുന്നു… ഒറ്റപ്പെട്ടുപോയവന് എന്ത് മുന്നും പിന്നും നോക്കാനാ…””

അവളും അവനൊപ്പം കഴിഞ്ഞുപോയ അവന്റെ ജീവിതത്തിലെ ഒരു വർഷത്തിലെ ഓർമകളിൽ നിശബ്ദമായി നിന്നു ..

അപ്പോഴേയ്ക്കും ബസ് ഏതോ ഹോട്ടലിന്റെ മുൻപിൽ ഒതുക്കി കേറ്റിനിർത്തി.

ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോഴും അവളുടെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു.. വീട്ടിലെ കാര്യങ്ങൾ.. അച്ഛൻ എങ്ങനെ തന്റെ അവസ്ഥയെ മറികടക്കും ന്നുള്ള ചിന്ത.. അമ്മയില്ലാതെ പൊന്നുപോലെ വളർത്തിയപ്പോഴും ഒരു മുള്ള് പോലും കാലിൽ കൊള്ളാതെയാണ് വളർത്തിയത് ..

തന്റെ ആഗ്രഹത്തിന് പഠിക്കാൻ വിട്ടു. പുറത്തുപോയി പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ ബന്ധുക്കാരോക്കെ ഏതിർപ്പ് പറഞ്ഞപ്പോഴും പൂർണ്ണ വിശ്വാസത്തോടെയും മനസ്സോടെയും അച്ഛൻ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു..

ആ.. എല്ലാം വരുന്നപോലെ വരട്ടെ…

“” താൻ എന്താ ആലോചിക്കൂന്നത്…?ആഹാരം കഴിക്കുന്നതിടയിൽ മെൽവിൻ അവളുടെ പ്ലേറ്റിലേയ്ക്ക് കറി പകർന്നുകൊണ്ട് ചോദിച്ചു..

“ഏയ്യ്… ഒന്നൂല്ല…”

“എന്നോട് പറയാൻ മടിയാണോ??

“അങ്ങനൊന്നുമില്ല… അത്ര വല്യ കാര്യമൊന്നുമില്ല ചേട്ടാ.. ”

“വാ വന്ന് വണ്ടിയിൽ കയറ്.. പോകുന്ന വഴി പറയാന്നെ.. ” അവൾ അവന്റെ ജിജ്ഞാസയെ ചിരിച്ചുകൊണ്ട് മാറ്റി..

രാത്രി യാത്ര അവൾക്കേറെ ഇഷ്ടമാണ്. രാത്രിയുടെ തണുത്ത കാറ്റിൽ അവളുടെ മുഖം നന്നായി തണുത്തു. വിൻഡോ സൈഡ് ഇപ്പ്രാവശ്യം അവൻ കേറും മുന്നേ ചാടിക്കറി ഇരുന്നു.

“ഇനി ഇവിടുന്നു എണീക്കണമെങ്കിൽ എന്നെ എടുത്തു മാറ്റേണ്ടി വരും ന്ന്” പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവളുടെ അടുത്തിരിക്കാനേ നിവർത്തിയുണ്ടാരുന്നുള്ളു.

രാത്രിയുടെ ഭംഗിയിൽ തണുത്ത കാറ്റിന്റെ തഴുകൽ… അറിയാതെ മിഴികൾ അവളുടെ മുഖത്തേയ്ക്ക് ഒരു നോട്ടമായ് പാളിവീണു. വലീയ കണ്ണുകളുടെ നിറഞ്ഞ പീലികൾ…

കുട്ടിത്തം വിട്ടുമാറാത്ത കുഞ്ഞു മുഖം.. അടഞ്ഞുനിൽക്കുന്ന മിഴികളിലേയ്ക്ക് നോക്കിയപ്പോൾ കൺപീലികളിൽ നനവ് പാടരുന്നുണ്ടോ??

അതോ തോന്നിയതാണോ
ഒന്നുകൂടി മുഖം അടുപ്പിച്ചു നോക്കി. പെട്ടെന്നവൾ കണ്ണ് തുറന്നു. അവൾ പുറത്തേയ്ക്ക് നോക്കി മിഴികൾ തുടച്ചു..

“അല്ല എന്താ തന്റെ പ്രശ്നം??

“എഹ്.. ഇതെന്താ ഉറക്കമൊന്നുമില്ലേ..?

അവൾ ചെറുതായൊന്നു ചിരിച്ചുകൊണ്ട് ചോദിച്ചു…

“ഡോ.. തനിക് പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ താൻ പറ. ഇങ്ങനെ മനസ്സിൽ കൊണ്ടുനടക്കുമ്പോൾ വിഷമങ്ങൾ കൂടുകയല്ലേ.. പറ്റുന്നതാണെങ്കിൽ പറ..”

ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു…

“”ഞങ്ങൾ ഒരുമിച്ചായിരുന്നു അഡ്മിഷൻ എടുത്ത സമയം മുതൽ.. കടം വാങ്ങിയും ഉള്ള കിടപ്പാടം പണയപ്പെടുത്തിയുമാണ് അവളെ അവളുടെ അച്ഛൻ പഠിക്കാൻ വിട്ടത്. നന്നായി പഠിക്കുകയും ചെയ്യും. ഞങ്ങൾ ഒരു മനസ്സുപോലെയാണ്.

ആ…അവളുടെ പേര് ഞാൻ പറഞ്ഞില്ലല്ലോ..

തുളസി.. തുളസിപോലെ പരിശുദ്ധമാണ് അവളും അവളുടെ മനസും. അത്ര പാവമാണ്.

പിന്നെ എന്തുപറ്റി അവൾക്ക്??

ഒരു മാസം മുൻപ് ഒരു തലകറക്കം വന്ന് ക്ലാസ്സിൽ വീണു. ഹോപ്സ്പിറ്റലിൽ പോയി ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞപ്പോഴാണ് അറിയുന്നത് അവളുടെ കിഡ്നി രണ്ടും ഫെയിൽ ആയിന്ന്..

ഒരു മാസമായി ഡയാലിസിസ് ഒക്കെ കഴിഞ്ഞു. യാതൊരു ഫലവുമില്ല. കിഡ്നി മാറ്റി വെക്കുകയല്ലാതെ ഇനി മറ്റു മാർഗമില്ല.

ആരാ ചേട്ടാ സഹായിക്കാൻ.. അവളുടെ അച്ഛനും അമ്മയും പാവപ്പെട്ടവരാണ്.. അവർക്ക് ആ ഭീമമായ തുകയൊന്നും താങ്ങാൻ കഴിവില്ല. അവളുടെ മുഖം കാണുമ്പോൾ…

ഒരുപാട് ചാരിറ്റി യുമായൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചു നല്ല പ്രതികരണമുണ്ട്…

“ആട്ടെ… ചിലവിനെ കുറിച്ചു പറയുന്നുണ്ടല്ലോ? ആകാംഷയോടെ അവളുടെ മുഖത്തുനോക്കി മെൽവിൻ ചോദിച്ചു

“”കിഡ്നി ആര് ഡോണറ്റ് ചെയ്യും..??

ഹോസ്പിറ്റലിൽ അവൾക്കൊപ്പം നിന്നത് ഞാനായിരുന്നു. കാരണം ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാൻ എനിക്കാകുമായിരുന്നില്ല.

“”അവൾ എന്റെ കൂടെ സന്തോഷമായി ഉണ്ടാകണം ചേട്ടാ.. അവളുടെ പഴയ ചിരിയും തമാശയും ഒക്കെ. ഒറ്റയ്ക്ക് വളർന്ന എനിക്ക് അവൾ കൂടെപ്പിറപ്പാണ്..”

ഒഴുകി വന്ന കണ്ണുനീർ ചാലുകൾ കൈവിരലുകളാൽ അവൾ വകഞ്ഞു മാറ്റി .

“”അവളുടെ കിഡ്നിയുമായി മാച്ച് ചെയ്യുന്നതാണോ എന്റെയെന്നു ഞാൻ ഹോസ്പിറ്റലിൽ വച്ചുതന്നെ ടെസ്റ്റ്‌ ചെയ്തിരുന്നു. റിസൾട്ട്‌ പോസിറ്റീവ് ആണ്…””

മെൽവിൻ തന്റെ വലതുകയ്യിൽ താങ്ങിയ മുഖം പൊത്തി തലമുടിയിഴകളിൽ തടവി.. സീറ്റ്ലേയ്ക്ക് പതിയെ ചാരി ഒരു നിമിഷം…

ഒരു നിമിഷത്തിന് ശേഷം ദീർഘമായി ഒന്ന് നിശ്വസിച്ചു…മനസിലേയ്ക്ക് ഓടിക്കയറിയ ഭാരം… വാക്കുകളെ പുറത്തേയ്ക്ക് കടത്തിവിടാത്തപോലെ…

മനംമയക്കുന്ന രാത്രിയുടെ
നഗരകാഴ്ചകൾ അപ്പോഴും തെളിഞ്ഞു നിന്നു…

“ഇത് നിന്റെ മാത്രം തീരുമാനമാണോ?? അതോ വീട്ടിൽ..??

എനിക്ക് അച്ഛൻ മാത്രേയുള്ളു
ചെന്നിട്ട് പറഞ്ഞു മനസിലാക്കണം.”

“മ്മ്..നിന്റെ തീരുമാനം ആർക്കും തോന്നാത്തതാണ്. ഒരു വലീയ മനസ് നിനക്കുണ്ട്.. പക്ഷെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ….?

“” ഇല്ല ചേട്ടാ..ഇപ്പോൾ അവളും അവളുടെ കുടുംബവും ഒരു പ്രതീക്ഷയിലാണ്…

“കൈവിട്ടുപോകുന്ന ഒരു ജീവൻ തിരികെ കൊണ്ടുവരാൻ നമ്മളാൽ കഴിയുന്നത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ പറ്റുക ഒരു പുണ്യമല്ലേ..” ദൈവത്തിനു മാത്രം പറ്റുന്ന കാര്യം…””

പുലരിയുടെ കിരണങ്ങളെ ഇരുവരും വേദനയോടെ നോക്കി.

എന്നാണ് സർജറി.?

“ജനുവരി 17”

“അതിനി ഒരു മാസമല്ലേ ഉള്ളു. അതിനുള്ളിൽ അച്ഛന്റെ സമ്മതം കിട്ടുവോ?

“” അറിയില്ല ചേട്ടാ.. ഈ മനുഷ്യ ശരീരം എപ്പോൾ വേണമെങ്കിലും കേടുപാടുകൾ വരാൻ സാധ്യതയുള്ള ഒരു യന്ത്രമാണ്. അത് മനസിലാക്കാൻ അച്ഛന് കഴിഞ്ഞാൽ മതി. പിന്നെ നമ്മളിലൂടെ ഒരാൾ കൂടി ഈ ലോകത്തിൽ ജീവിക്കുന്നെന്നറിയുന്നത് തന്നെ ഒരു മനസുഖമല്ലേ..”

അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വിടർന്ന ചിരിയിൽ തീർത്തും പക്വത വന്ന ഒരു പെണ്ണിന്റെ അഴകായിരുന്നു.

“പക്ഷെ പ്രശ്നം അത് മാത്രമല്ല.. സർജറി അടുത്തുവന്നു. പണമാണ് ഇപ്പോൾ പ്രശ്നം. മനുഷ്യ സേവ സംഘടനകളുമായി കോളേജ് വഴിയും ഞങ്ങൾ കുറച്ച് കൂട്ടുകാർ പോയി കണ്ടും ഒക്കെ സംസാരിച്ചിട്ടുണ്ട്.. എന്താകുമെന്നറിയില്ല..”

അവളുടെ കണ്ണുകളിലെ വെളിച്ചം മങ്ങി…

“ആ… പിന്നെ…ചേട്ടൻ ആ പെണ്ണിനെ ഓർത്തിരിക്കയൊന്നും വേണ്ട കേട്ടോ..”

“സ്നേഹമുള്ളവർ ഒരിക്കലും സ്നേഹിച്ചത് ഉപേക്ഷിച്ച്‌ ഒന്നിന്റെയും പുറകെ പോവില്ല. സ്നേഹിച്ചതിൽ തന്നെ വിശ്വസിച്ചു ജീവിക്കും.”” മനസ്സുകൊണ്ട് ആദ്യം മനസ്സിനെ സ്നേഹിക്കണം..കുറവുകൾ മനുഷ്യ സഹജമാണ്..അത് ശരീരത്തിനായാലും മനസിനായാലും…””

“”സ്‌നേഹിക്കുമ്പോൾ കുറവുകളെ വേണം ആദ്യം മനസിലാക്കാൻ.. ആ.. പോട്ടെ… ചേട്ടൻ സ്നേഹിച്ച പെണ്ണിന് സ്നേഹമായിരുന്നില്ല വേണ്ടിയിരുന്നത്. വേണ്ടതെന്തയിരുന്നോ അത് കിട്ടി.
അവൾ പോയി…””

അവൾ ഒന്ന് ചിരിച്ചുകൊണ്ട് ബാഗുമായി ഡോർ സൈഡിലേയ്ക്ക് നടന്നു.

അവൾ പോയതും ബസ് മുന്നോട്ട് നീങ്ങിയതും ഒന്നും അയാൾ അറിഞ്ഞില്ല..

മനസ്സ് അവളുടെ വാക്കുകളിൽ തന്നെ തങ്ങി നിന്നു..

പുതിയിടം തറവാടിന്റെ പേരൊക്കെയെ ഇപ്പൊ ഉള്ളു. എല്ലാം നോക്കാനും കാണാനും ആരുമില്ലാതെ ചുറ്റും കാട് കേറിയിരിക്കുവാ. അവൾ വീടിന്റെ വാതിൽ കടന്നകത്തു കയറിയിട്ടും അവിടെ ഒരു കുഞ്ഞുപോലുമില്ല.

തൊടിയിലേയ്ക്ക് നോക്കി നീട്ടി വിളിച്ചു..

“അച്ചേ…….

വാഴക്കൂട്ടങ്ങൾക്കിടലൂടെ കയ്യിലെന്തൊക്കെയോ വാരി കെട്ടി ഒരാൾരൂപം വരുന്നത് നോക്കി അവൾ കൈ രണ്ടും കെട്ടി നിന്നു.

“ആ മോള് പെട്ടെന്നിങ്ങു വന്നോ. ഒന്ന് വിളിച്ചിരുന്നേൽ കവലേന്നു വണ്ടി ഏർപ്പാട് ചെയ്തേനെയെല്ലോ..””

“”ഒന്നും വേണ്ട.. അച്ഛയെ കാണാനായി ഞാൻ ഓടിയങ്ങു പോന്നു.””

“”ആ പോയി കുളിച്ചു വേഷമൊക്കെ മാറി വാ. അപ്പുറത്തെ ഉഷ നിനക്കെന്തൊ കഴിക്കാൻ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കി മേശപ്പുറത് വച്ചിട്ടുണ്ട്.””

“”ആഹാ…ദേ ഇപ്പൊ പോയി കുളിച്ചിട്ട് വരാം…”

പകൽ പലവിശേഷങ്ങളിൽ തീർന്നു.. രാത്രിയിൽ ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കുമ്പോഴും അവളുടെ മനസ്സിൽ തന്റെ മനസ്സിലെ കാര്യം എങ്ങനെ അവതരിപ്പിക്കും ന്നായിരുന്നു..

മോളെന്താ ആലോചിക്കുന്നത്?

“”ഒന്നൂല്ല അച്ചേ..””

അവൾ കൈ കഴുകി ബെഡ്റൂമിലേയ്ക്ക് പോയി.

രാത്രിയിൽ ഉറക്കം വരാതെ ജനാലയിൽ പിടിച്ചു പുറത്തേയ്ക്ക് നോക്കി നിന്ന അവളുടെ തോളിൽ തണുത്ത കൈകളുടെ സ്പർശം..

“”ന്താ ന്റെ മോൾടെ മനസ്സിൽ … അച്ചയോട് പറ..””

അവളുടെ കണ്ണുകൾ അച്ഛന്റെ കണ്ണുകളുടെ മുൻപിൽ പതറി..

“എന്തായാലും അച്ഛ പരിഹാരമുണ്ടാക്കി തരാം. മോള് പറ..”

അവളുടെ വാക്കുകൾ ഒരുകഥ പോലെ അയാളുടെ മനസ്സിലേയ്ക്ക് പെയ്തിറങ്ങിയപ്പോൾ ആ പിതാവിന്റെ മനസിന്‌ അത് താങ്ങാവുന്നതിനു അപ്പുറമായിരുന്നു…..

ഒപ്പം അവളുടെ ഉറച്ച തീരുമാതിനെതിരെ നിൽക്കാൻ ആദ്യമൊക്കെ ഏതിർത്തു നോക്കിയെങ്കിലും അവസാനം മനസ്സില്ലാതെ കരഞ്ഞുകൊണ്ട് ആ അച്ഛന് സമ്മതിക്കേണ്ടി വന്നു.

നേരം പുലർന്നപ്പോൾ ചായയുമായി അയാൾ മകളെ തട്ടി വിളിച്ചു ..

ഇന്നലെ പറഞ്ഞതെല്ലാം ഒരുസ്വപ്നം പോലെ അവൾ മറന്നെങ്കിലെന്നു അയാൾ വീണ്ടും ആശിച്ചു.

“ഞാൻ നാളെ തന്നെ പോകും. അവളുടെ സർജറിക്ക് വേണ്ട ഫണ്ട്‌ ഇതുവരെ കംപ്ലീറ്റ് ആയിട്ടില്ല.””

“”അച്ചേ വരുന്നോ ഹോസ്റ്റലിലേയ്ക്ക്..””

അവളെയും ഒന്ന് കാണാല്ലോ..

“”ഇല്ല. മോള് പോയാൽ മതി. അച്ചേടെ അന്വേഷണം പറയണം.””

ദിവസങ്ങൾ വളരെ വേഗം കടന്നുപോയി. ചില സംഘടനകൾ വഴി സർജറി ക്കുള്ള ഫണ്ട്‌ റെഡി ആയി.

സർജറി സമയത്ത് അച്ഛന്റെ മുഖം കണ്ടപ്പോൾ അവളുടെ മനസ് നീറി.

“”ന്നാലും ഒരു കുട്ടിയ്ക്ക് കൂടി ജീവിക്കാനല്ലേ. മോള് പോയിട്ടു വാ. അച്ചായിവിടെ ഉണ്ട്.”” അയാൾ കണ്ണുകൾ തുടച്ചു..

മിത്ര ഓപ്പറേഷൻ തിയേറ്ററിൽ കേറുന്ന വരെയും നെഞ്ചുപൊട്ടി കരയാതിരിക്കാൻ അയാൾ നന്നേ പാടുപെട്ടു.

സർജറി കഴിഞ്ഞു ബോധം വന്നപ്പോൾ ആദ്യം കണ്ടത് മേൽബിന്റെ മുഖത്തെ നുണക്കുഴികൾ ആണ്. അവൾ സ്വപ്നത്തിലാണോ ന്നറിയാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി..

“താൻ ഇങ്ങനെ നോക്കണ്ട.. ഞാൻ ഇവിടെ എങ്ങനെ ന്നാകും ല്ലേ…??എല്ലാം വഴിയേ മനസിലാകും.. ഇപ്പോൾ നന്നായി റസ്റ്റ്‌ എടുക്ക്.. അച്ചേ എന്റെ കൂടെയുണ്ട്.

മകളുടെ ഈ അവസ്ഥ കാണാൻ വയ്യെന്നും പറഞ്ഞു പുറത്തു നിക്കുവാ..””

“”താൻ വിഷമിക്കണ്ട.. ഞാനുണ്ട്..”””

മിത്രയുടെ കൈവിരലുകളിൽ അവന്റെ കൈകൾ മുറുകെ കോർത്തുപിടിച്ചപ്പോൾ മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് ഒരു തണുപ്പ് അരിച്ചിറങ്ങിയ പോലെ…

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേയ്ക്കുള്ള യാത്രയിലും മിത്രയുടെ മനസിൽ എന്തെന്നില്ലാത്ത സന്തോഷം മാത്രമായിരുന്നു..

തന്റെ അരികിലായിരിക്കുന്ന മെൽബിന്റെ കണ്ണുകളിലേയ്ക്ക് അവൾ ഇടയ്ക്കിടെ നോക്കുന്നുണ്ടാരുന്നു.. അറിയാതെ തന്റെ കൈമേലെ വച്ചിരിക്കുന്ന അവന്റെ കൈകളിൽ അവൾ ഒന്ന് പതിയെ തലോടി..

അല്ലെങ്കിൽ താൻ അറിയാതെ അന്ന് മെൽബിന്റെ ഫോണിൽ നിന്നും വിളിച്ച നമ്പറിൽ തിരികെ വിളിച്ച് സർജറിക്കു വേണ്ട ഭാരിച്ച തുക മുഴുവൻ നൽകി അന്നത്തെ ദിവസം മുതൽ ഇന്ന് ഈ നിമിഷം വരെ തന്നെ കൈവിടാത്ത ആ കൈകൾ…

അറിയാതെ ആ തോളിലേയ്ക്ക് ചാരിയപ്പോൾ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും തലോടലിൽ ആ കൈവിരലുകൾ അവളുടെ മുടിയിഴകളെ തലോടി..

വീട്ടിലെകാര്യങ്ങൾ നോക്കാനും തന്റെ കാര്യങ്ങളിൽ വേണ്ടത് ചെയ്യാനും മെൽബിൻ കൊണ്ടുവന്ന് നിർത്തിയ അമ്മിണിയമ്മ വഴിയാണ് അറിയുന്നത് ഓൾ ഇന്ത്യ ലെവലിൽ ബിസ്സിനെസ്സ് ഗ്രുപ്പ് ഉള്ള ഒരു വലീയ സാമ്രാജ്യത്തിന്റെ ഉടമയാണ് മെൽബിൻ എന്ന കാര്യം.

ദിവസങ്ങൾ നീങ്ങി പൂർണ്ണ ആരോഗ്യവതി ആയപ്പോഴേയ്ക്കും കണ്ണടച്ച് തുറക്കും മുൻപേ മെൽബിന്റെ മിന്ന്‌ തന്റെ കഴുത്തിൽ വീണു..

കാര്യങ്ങൾ ഇപ്പോഴും വിശ്വാസം വരാത്ത പോലെ കണ്ണാടിയ്ക്ക് മുൻപിൽ മെൽബിന്റെ മിന്നും കയ്യിൽ പിടിച്ചു നിക്കുമ്പോൾ പിന്നിൽ നിന്നും രണ്ട് കൈകൾ തന്നെ ഇറുക്കെ പുണർന്നു…. മുടിയിഴകളിലൂടെ തോളിൽ മെൽബിന്റെ ചുണ്ടുകൾ പതിഞ്ഞു..

കണ്ണാടിയിൽ തൊട്ടു പിന്നിലെ മെൽബിന്റെ രൂപം….മിത്രയുടെ മിഴികൾ നാണത്താൽ പതിയെ താണുപോയി..

മെൽബിൻ തന്റെ നേരെ അവളെ തിരിച്ചുനിർത്തി.. ആ വിടർന്ന കണ്ണുകൾ തന്റെ നേരെ ഉയർന്നപ്പോൾ അയാൾ അവളുടെ കവിളിലൂടെ കൈകൾ ചേർത്തുപിടിച്ചു തന്റെ ചുണ്ടുകൾ ആ നെറുകയിൽ മുത്തി…

അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…..

“ഇച്ചേ…”

“””ഇത്ര മാത്രം എന്നെ സ്നേഹിക്കാൻ.. എന്റെ പുറകെ വന്ന് എനിക്ക് വേണ്ടതെല്ലാം തന്ന് എന്നെ സ്നേഹിക്കാൻ..”””

അവളുടെ കണ്ണുകൾ അവന്റെ കൈകളിൽ നിറഞ്ഞു തുളുമ്പി..

അവളെ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു..

“”സ്നേഹം എന്നാൽ അങ്ങനെയാണ്… ഒന്നും ആവിശ്യപ്പെടില്ലായിരിക്കാം.. ഒന്നും പ്രകടിപ്പില്ലായിരിക്കാം.. പ്രാർത്ഥന പോലെ..

ഈ ലോകത്തിൽ അവരെ ആരൊക്കെ സ്നേഹിച്ചാലും മനസ്സുകൊണ്ട് ഇഷ്ടപെടുന്ന ആളിൽ നിന്നും കിട്ടുന്ന ഒരു നോട്ടമോ വാക്കോ മതി.. ഈ വലീയ ലോകത്തിനേക്കാളും വലുതാണ് മനസ്സിന് അപ്പോൾ കിട്ടുന്ന സന്തോഷം..

ഒറ്റയ്ക്കല്ലന്ന് പറയാത്തെ പറയുന്ന നിമിഷം..നിന്റെ കളങ്കമില്ലാത്ത മനസ്സിനെ ആ യാത്രയുടെ ഇത്തിരി നേരത്തിനുള്ളിൽ ഞാൻ മനസിലാക്കിയിരുന്നു…

അതുകൊണ്ട് തന്നെയാണ് ഞാൻ ആർക്കും കൊടുക്കാതെ പിറകെ തന്നെ കൂടിയത്…ഇത്രയൊക്കെ മനസ്സിലായിട്ടും നിന്നെ വിട്ടുകളഞ്ഞാൽ ചത്ത് മുകളിൽ ചെല്ലുമ്പോൾ കർത്താവ് തമ്പുരാൻ ചോദിക്കില്ലെടി പെണ്ണെ …””

അത് കേട്ടപ്പോൾ അവളുടെ കൈ ചുരുട്ടിയുള്ള കുഞ്ഞൊരു ഇടിയിൽ അവൻ അവളുടെ ഇടുപ്പിലെ പിടി ഒന്നുകൂടി തന്നിലേയ്ക്ക് അടുപ്പിച്ചു കൊണ്ടവൻ മീശ പിരിച്ചപ്പോൾ. അവളുടെ ഉണ്ടകണ്ണിലെ വിടർന്ന മയിൽ‌പീലികൾ പതറി..

Leave a Reply

Your email address will not be published. Required fields are marked *