ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നു, ഇടയ്ക്കുവല്ലപ്പോഴും വന്നു കിടക്കാറുള്ള അമ്മയല്ല..

(രചന: Nitya Dilshe)

ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത് ..ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നു ..

ഇടയ്ക്കുവല്ലപ്പോഴും  വന്നു കിടക്കാറുള്ള അമ്മയല്ല…  അതൊരു പുരുഷനാണെന്ന് മനസ്സിലായതും ചാടിയെഴുന്നേറ്റു ..

അലറിക്കൂവാൻ നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി ..അയാളും  എന്തോ പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നതും സകല ശക്തിയും സംഭരിച്ചു ഉച്ചത്തിൽ അലറി ..

വാതിലിൽ തുടരെയുള്ള തട്ടലും മുട്ടലും പരിഭ്രാന്തിയോടെ വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടിമാറ്റി   ഓടിച്ചെന്നു വാതിൽ  തുറന്നു ..

ചെറിയച്ഛനും വലിയച്ഛനും തുടങ്ങി വീട്ടിലുള്ള സകലരും പുറത്തുണ്ടായിരുന്നു.. കൂട്ടത്തിൽ അമ്മയെ കണ്ടതും ഓടി ആ മാറിലേക്ക് ചാഞ്ഞു ..ശരീരം പൂക്കുലപോലെ വിറകൊണ്ടിരുന്നു ..

ആരോ അകത്തു കയറി ലൈറ്റ് ഇട്ടു ..അടുത്തേക്ക് പോണ്ട ..പോലീസിനെ വിളിക്കു ….പലരുടെയും ശബ്ദം മുഴങ്ങി ..

“”ആരാടാ. നീ ??”” എന്ന ചെറിയച്ഛന്റെ അലർച്ച അവസാനിക്കും മുൻപേ മാളുചേച്ചിയുടെ  ശബ്ദം കേട്ടു….

“ഇത് ഞങ്ങളുടെ കോളേജിലെ അശ്വിൻ ആണ് ..””അമ്മയുടെ തോളിൽ തല ചായ്ച്ചിരുന്ന ഞാൻ പതിയെ തലയുയർത്തി,

അകത്തു തലകുനിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി ..മാളുചേച്ചിയുടെ കൂടെ ഒരിക്കൽ ഇയാളെ കോളേജിൽ വച്ച് കണ്ടിരുന്നതോർമ്മ വന്നു ..

“”എന്തിനാടാ. നീ ഈ നേരത്തു ഇങ്ങോട്ടു വന്നത് ??””ചെറിയച്ഛൻ  അലർച്ചയോടെ തല്ലാനായി  കൈയുയർത്തി ..

“”കല്ലു  വിളിച്ചിട്ടാവും ..അവളുടെ ലവറാ ..””മാളു ചേച്ചിയാണ് ..

ഞെട്ടലോടെ മുഴുവൻ കേൾക്കുന്നതിന് മുൻപേ ഞാൻ വീണു  കഴിഞ്ഞിരുന്നു ..എന്താണ് സംഭവിച്ചതെന്നറിയാൻ കുറച്ചു സമയമെടുത്തു.. കവിൾത്തടം പുകയുന്നുണ്ട് .എന്റെ മുടിയിൽ പിടിച്ചുയർത്തി ‘അമ്മ തലങ്ങും വിലങ്ങും തല്ലി ..

എനിക്ക് പറയാനുള്ള സമയം പോലും തന്നില്ല ..ആ കണ്ണുകളുടെ തീക്ഷണതയിൽ ഞാൻ എരിഞ്ഞടങ്ങുമെന്നു തോന്നി ..ആരൊക്കെയോ വന്നു അമ്മയെ പിടിച്ചു മാറ്റി..

“”ഇപ്പോൾ തല്ലിയിട്ടു  കാര്യൊന്നുമില്ല ..അമ്മയെ കണ്ടല്ലേ മകൾ പഠിക്കുന്നെ..’അമ്മ വേലി ചാടിയാൽ  ..” വലിയമ്മയാണ് ..

“”ഇതിലും ഭേദം നീ മരിച്ചു പോകുന്നതായിരുന്നെടി..”‘ അമ്മ വലിയൊരു കരച്ചിലോടെ താഴേക്കൂർന്നു ഇരിക്കുന്നത് കണ്ടു ..

ആ വാക്കുകൾക്കു എന്നെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു ..ആദ്യമായാണ് ‘അമ്മ എന്നെ തല്ലുന്നത് ..അമ്മയുടെ വായിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത് ..ഈ നിമിഷം മരിച്ചിരുന്നെങ്കിൽ എന്നാണ് അപ്പോൾ ആഗ്രഹിച്ചത് ..

എന്റെ ഏഴാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത് ..പ്രണയ വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും ..

അച്ഛൻ മരിച്ചതിൽ പിന്നെയാണ് മുത്തച്ഛൻ ഞങ്ങളെ തറവാട്ടിൽ കയറ്റിയത് ..മുത്തച്ഛൻ ഒരാളുടെ ഇഷ്ടത്തിലാണ് ഇപ്പോഴും ഇവിടെ കഴിയുന്നതും ..എന്റെ ഭാവി ആലോചിച്ചാണ് ‘അമ്മ ഒരു പണിക്കാരിയെ പോലെ ഇവിടെ നിൽക്കുന്നതും ..

ആദ്യമായ് ഞാൻ അച്ഛനെ വിളിച്ചു കരഞ്ഞു ..അച്ഛൻ ദൈവങ്ങളുടെ അടുത്താണെങ്കിൽ എന്നെയും വേഗം ഒന്ന് കൊണ്ട് പോകാൻ പറയു ..

ഈ വേദന സഹിക്കാൻ വയ്യ ..എന്നെച്ചൊല്ലി അമ്മയും വേദനിക്കുന്നത് കാണാൻ വയ്യ ..ഞാൻ പറയുന്നത് കേൾക്കാൻ പോലും ആരുമില്ലല്ലോ …

ഏതൊക്കെയോ വണ്ടികൾ വരുന്നതും പോകുന്നതും കേട്ടു ..ആരോ തലയിൽ തലോടുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത് ..മുത്തശ്ശിയാണ് ..ഒപ്പം ചെറിയമ്മയുമുണ്ട് ..

“മുത്തശ്ശി ..ഞാനൊന്നും ചെയ്തിട്ടില്ല.. എനിക്കയാളെ അറിയുകപോലും ഇല്ല “”കരച്ചിലോടെ മുത്തശ്ശിയുടെ. മടിയിലേക്കു വീണു ..

“”സാരല്യ പോട്ടെ..നാളെ മോൾടെ വിവാഹമാണ്.. ആ കുട്ടീടെ അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു.. ഇങ്ങനെ നടക്കാനാവും വിധി ..”” ഷോക്കേറ്റത് പോലെയാണ് തോന്നിയത് ..

പിറ്റേന്ന് അനുഗ്രഹം വാങ്ങിക്കാൻ നേരത്താണ് അമ്മയെ പിന്നീട് കാണുന്നത് …ശിലപോലെ നിൽക്കുന്ന ‘അമ്മ എന്നെയൊന്നു ചേർത്തുപിടിച്ചിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു ..

കരഞ്ഞു വീർത്ത അമ്മയുടെ മുഖം കണ്ടപ്പോൾ ശപിക്കുകയാണോ എന്ന് തോന്നിപ്പോയി …മനസ്സ് നൂലുപൊട്ടിയ പട്ടം പോലെയായിരുന്നു ..

വിവാഹം കഴിഞ്ഞു വലതുകാൽ വച്ച് തന്നെ. അയാളോടൊപ്പം പുതിയ വീട്ടിലേക്കു കയറി .. ആളുകളുടെ അടക്കിപ്പിടിച്ച സംസാരങ്ങൾ പലതും കാതിലെത്തുന്നുണ്ടായിരുന്നു… ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ…

അവിടത്തെ ‘അമ്മ ഉള്ളിൽ സങ്കടങ്ങൾ ഒളിപ്പിച്ചു പുറമെ ചിരിക്കുന്നതായി തോന്നി …കാണിച്ചു തന്ന റൂമിൽ തന്നെയിരുന്നു…പുറത്തിറങ്ങാൻ തോന്നിയില്ല ..

ഇടക്ക് ‘അവിടത്തെ അമ്മ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു വിളിച്ചു ..വിശപ്പുണ്ടായിരുന്നില്ല ..
വെറുതെ  ഇരുന്ന്‌  എഴുന്നേറ്റു ..അമ്മയുടെ ശബ്ദം കേൾക്കണമെന്ന് തോന്നി ..മുത്തച്ഛനെ വിളിച്ചു ..

അമ്മയെ ചോദിച്ചപ്പോൾ കേട്ടു  ..ഇനി ഇങ്ങനെ ഒരു മോളില്ലെന്നു ..അമ്മയെ ചോദിച്ചു ആരും ഇനി അങ്ങോട്ടേക്ക് വിളിക്കേണ്ടെന്ന് ..ഹൃദയത്തിലേറ്റ മുറിവിൽ നിന്നും വീണ്ടും രക്തം ഒഴുകിക്കൊണ്ടിരുന്നു ..

അശ്വിൻ എന്ന എന്റെ ഭർത്താവിനെ അന്ന് പിന്നെ ഞാൻ കണ്ടതേയില്ല ..രാത്രിയും തനിയെത്തന്നെയായിരുന്നു മുറിയിൽ .. അതൊരുതരം ആശ്വാസമായിരുന്നു ..

പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ഒരപരിചിതയെപ്പോലെ വേറെ വേറെ മുറികളിൽ കഴിച്ചുകൂട്ടി ..ഇടക്കയാൾ  പോകുന്നതും വരുന്നതും കാണാറുണ്ട് ..നേരിട്ട് കണ്ടുമുട്ടുന്ന സന്ദർഭങ്ങൾ ഉണ്ടായില്ല ..

അച്ഛനുമമ്മയും ഉണ്ടെങ്കിലും വല്ലാതെ ശ്വാസംമുട്ടുന്നതു പോലെ..അച്ഛൻ ഹൈകോർട് അഡ്വക്കേറ്റ് ആയിരുന്നു ..’അമ്മ റിട്ടയേർഡ് അധ്യാപിക ..

ആത്മഹത്യയെക്കുറിച്ചും ചിന്തിക്കാതിരുന്നില്ല.. തെറ്റ് ചെയ്തില്ലെന്ന് അമ്മയെ ബോധ്യപ്പെടുത്തണം… അതൊരുതരം വാശിയായിരുന്നു..

പ്ലസ് ടു വരെ ഒപ്പം പഠിച്ച മെർലിനെ  ഓര്മ വന്നു ..അവൾ നഴ്സിംഗ് നായി  മംഗലാപുരത്ത് എവിടെയോ ആണ് ..അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഞാനൊരു കോളേജ് അധ്യാപിക ആവുകയെന്നത് ..

അമ്മക്ക് നടക്കാതെ പോയ ആഗ്രഹം ..മെർലിനെ  വിളിച്ചു വിവരങ്ങൾ പറഞ്ഞു ..എന്തെകിലും ഒരു ജോലി ..ഇവിടെ നില്ക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ..

അവിടത്തെ അമ്മയോട് വിവരം പറഞ്ഞു ..ഡിഗ്രി എക്സാം എഴുതി ഇരിക്കയായിരുന്നു ..ജോലിക്ക് എന്ന് പറഞ്ഞില്ല ..എന്തെങ്കിലും പുതിയ കോഴ്സ്  പഠിക്കാനാണ് എന്ന് പറഞ്ഞു ..

എനിക്കും അശ്വിനും ഇടയിൽ  എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അമ്മയ്ക്കും അറിയാമായിരുന്നു ..എനിക്കാവീട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞപ്പോൾ ‘അമ്മ സമ്മതം മൂളി ..

അച്ഛനോടും ബാക്കിയുള്ളവരോടും അമ്മയോട് തന്നെ പറയാൻ പറഞ്ഞു ..മുത്തച്ഛനെ വിളിച്ചു വിവരം പറഞ്ഞു ..അമ്മയോട് പറഞ്ഞ കള്ളം തന്നെ അവിടെയും പറഞ്ഞു..

വിചാരിച്ചപോലെ ജോലി കിട്ടുക എന്നത് എളുപ്പമല്ലെന്ന് മനസ്സിലായി ..മെർലിനെ  ബുദ്ധിമുട്ടിക്കാനും വയ്യ ..വരുമ്പോൾ അവിടത്തെ ‘അമ്മ നിർബന്ധിച്ചു  ATMകാർഡ്. തന്നിരുന്നു ..

ആരെയും ആശ്രയിക്കാതെ ജീവിക്കുക അതായിരുന്നു മനസ്സിൽ ..അടുത്തുള്ള ബർഗർ ഷോപ്പിൽ ഒഴിവുണ്ടെന്നു ഹോസ്റ്റലിലെ ഒരു കുട്ടിയാണ് പറഞ്ഞത് ..പഠിക്കുന്ന പല കുട്ടികളും അവിടെ പാർട്ട് ടൈം ജോലി ചെയ്തിരുന്നു ..

ഇരിക്കാനുള്ള  സമയം കിട്ടില്ല എന്നതൊഴിച്ചാൽ ജോലി വലിയ ബുദ്ധിമുട്ടു തോന്നിയില്ല ..ശമ്പളം കുറവായിരുന്നു.. എനിക്കൊരാൾക്കു ജീവിക്കാൻ അത് തന്നെ ധാരാളം ..

ജീവിതം വീണ്ടും മുൻപോട്ടു പോയി ..ഒരിക്കൽ ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ  ആരോ എന്നെ വിളിക്കുന്നതായി  തോന്നി .. കാറിനടുത്തു നിൽക്കുന്ന രൂപത്തെ തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു ..

“അശ്വിൻ ” മുൻപ് കണ്ട രൂപമല്ല ..താടിയും മുടിയുമൊക്കെ വല്ലാതെ വളർന്നിരിക്കുന്നു ..
സംസാരിക്കാനുണ്ട് …വണ്ടിയിൽ കയറാൻ പറഞ്ഞു ..

എനിക്കയാളെ കാണുന്നത് തന്നെ കലിയായിരുന്നു.. ഞാൻ സംശയിച്ചു നിൽക്കുന്നത് കണ്ടാവണം  കയ്യിലെ ഫോൺ എനിക്ക് നേരെ നീട്ടി ..

“”വാവേ ..”  ഫോണിലെ ശബ്ദം കേട്ടതും ഹൃദയം നിലച്ചു ..””‘അമ്മ”” മാസങ്ങൾക്കു ശേഷം ‘അമ്മ വീണ്ടും വാവേ എന്ന് വിളിച്ചിരിക്കുന്നു .. സങ്കടമാണോ സന്തോഷമാണോ …ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല ..കണ്ണുകൾ നിറഞ്ഞൊഴുകി ..

“”വാവ അമ്മയോട് ക്ഷമിക്കില്ലേ ..’അമ്മ മോളെ  കേട്ടില്ല അന്ന് “” ‘അമ്മ കരയുകയായിരുന്നു ..ആ നിമിഷം അമ്മയെ കാണണമെന്നും ആ നെഞ്ചിൽ തല ചായ്ക്കണമെന്നും തോന്നി ..

“അമ്മക്ക് മോളെ കാണണം ..നീ വരില്ലേ ഇങ്ങോട്ടു ..””അമ്മയുടെ നെഞ്ചുപൊടിഞ്ഞുള്ള കരച്ചിൽ കേട്ടു ..

“”കയറ് “”ഡോർ തുറന്നു ഒരാജ്ഞ പോലെ അശ്വിൻ പറഞ്ഞപ്പോൾ അറിയാതെ കയറിപ്പോയി ..’അമ്മ മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു ..

യാത്രയിൽ കാർ നിശ്ശബ്ദം ആയിരുന്നു .. വഴിയിലെവിടെയോ വച്ച് ഭക്ഷണം കഴിച്ചു ..ക്ഷീണം ഉണ്ടെങ്കിലും ‘അമ്മ എന്നെ മനസ്സിലാക്കിയല്ലോ എന്ന സന്തോഷം കൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല ..

ഇടക്കെപ്പോഴോ  അശ്വിന്റെ നോട്ടം എന്നിൽ വീഴുന്ന പോലെ തോന്നി ..

‘ഉറങ്ങായിരുന്നില്ലേ’ എന്ന ചോദ്യത്തിന്  ഉത്തരം കൊടുക്കാതെ പുറത്തേക്കു നോക്കിയിരുന്നു .. അയാൾ തന്നെയാണ് സംസാരിച്ചു തുടങ്ങിയത് ..

“”അന്ന്  ഫ്രണ്ട്സിന്റെ പാർട്ടിയിൽ വച്ചാണ് മാളവിക എന്നെ വിളിക്കുന്നത് ..ഞങ്ങൾ തമ്മിൽ പ്രണയം എന്ന് പറയാൻ വയ്യ ..Infatuation…

സംസാരത്തിനിടയിൽ വീട്ടിലേക്കു വരാൻ വെല്ലുവിളിച്ചു .. മദ്യപിച്ചിട്ടുണ്ടായിരുന്നു.. ആ ധൈര്യത്തിലാണ് അന്ന് ഞാൻ വീട്ടിൽ വന്നത് ..പറഞ്ഞു തന്ന റൂം മാറിപ്പോയി ..””  അയാളുടെ ശബ്ദം നേർത്തു .. അയാൾ തുടർന്നു …

“”മാളവിക നിന്റെ പേര് പറയുമെന്ന് വിചാരിച്ചില്ല …ഞാനപ്പോൾ എന്നെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത് ..വീട്ടുകാർ..അഭിമാനം ..

നിനക്കൊന്നുമറിയില്ല എന്ന് എല്ലാവരെയും പറഞ്ഞു തിരുത്താനും സമയം കിട്ടിയില്ല ..ഞാൻ പറയുന്നതൊന്നും ആരും കേൾക്കുന്നുണ്ടായിരുന്നില്ല ..

നീ വീട്ടിൽ നിന്നും പോയപ്പോഴാണ് ഞാൻ നിന്നെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ ..ഞാൻ ചെയ്ത തെറ്റിന്റെ ആഴം അപ്പോഴാണ് മനസ്സിലായത് ..മാപ്പർഹിക്കുന്ന  തെറ്റല്ല ചെയ്തതെന്ന് അറിയാം ..നിന്റെ ജീവിതം ഞാൻ കാരണം …””  അയാൾ പകുതിക്കു  വച്ച് നിർത്തി ..

ശാന്തമായാണ് തുടങ്ങിടേതെങ്കിലും പലപ്പോഴും ശബ്ദം ഇടറി അയാൾ ശ്വാസമെടുക്കുന്നത് അറിയുന്നുണ്ടായിരുന്നു ..കാർ  സൈഡിലൊതുക്കി മുഖം കഴുകുന്നത് കണ്ടു ..

പിന്നീടയാൾ തട്ടി വിളിക്കുമ്പോഴാണ് ഞാൻ കണ്ണുതുറന്നത് ..തറവാടിന് മുന്പിലെത്തിയിരുന്നു .. ഡോർ തുറന്നു പുറത്തിറങ്ങി ..ഗേറ്റിലെത്തി തിരിഞ്ഞു നോക്കുമ്പോൾ എന്നെത്തന്നെ നോക്കിയിരിക്കുന്നത് കണ്ടു ..ആ മുഖം കണ്ടപ്പോൾ മനസ്സിലെവിടെയോ ഒരു വേദന ..

പിന്നീട് അയാളെ കണ്ടില്ല ..PGക്കു. ചേർന്നു..അഡ്മിഷൻ എല്ലാം ശരിയാക്കിയത് അയാൾ തന്നെ ആയിരുന്നു..അവിടത്തെ അച്ഛനുമമ്മയും ഇടയ്ക്കു വിളിക്കുമായിരുന്നു .. അമ്മയെ വിളിച്ചു അയാൾ വിവരങ്ങൾ അന്വേഷിക്കുന്നത് കേൾക്കാറുണ്ടായിരുന്നു ..

ദിവസങ്ങൾ വീണ്ടും മുന്നോട്ട് …അതിനിടയിൽ മാളുചേച്ചിടെ വിവാഹം കഴിഞ്ഞു ..അന്നത്തെ ആ സംഭവത്തിന്റെ സത്യവസ്ഥ എല്ലാവരും അറിഞ്ഞതോടുകൂടി വലിയമ്മ ഒന്നൊതുങ്ങി ..മാളു ചേച്ചിയും അധികം സംസാരമില്ലായിരുന്നു ..

അമ്മ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു ‘അശ്വിൻ നല്ലവനാണെന്നു ‘ എന്റെ മറുപടി ഇല്ലാത്തതു കൊണ്ടാവും ഒരിക്കൽ ചോദിച്ചു “”അവനോടു ക്ഷമിക്കാൻ മോൾക്ക് കഴിയില്ലേ “” എന്ന് ..

ഞാനും എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു അത് .. അതിനിടയിൽ അയാൾക്ക് ജോലി കിട്ടി ..നാട്ടിലില്ല എന്നൊക്കെ അമ്മ പറഞ്ഞു അറിഞ്ഞിരുന്നു ..

PG റിസൾട്ട് വന്ന ദിവസം ‘അമ്മ ഫോൺ എനിക്ക് തന്നു ..അപ്പുറത്തു അശ്വിൻ. ആണെന്ന് അറിയാമായിരുന്നു ..ശ്വാസം വിലങ്ങിയത് പോലെ ..രണ്ടു വർഷത്തിന് ശേഷം ആ ശബ്ദം വീണ്ടും…കാണണമെന്ന്  പറഞ്ഞു … അരമണിക്കൂറിനുള്ളിൽ എത്തും ..പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു ..

പറഞ്ഞപോലെ എത്തി..ഡോർ തുറന്നു കയറുമ്പോൾ രണ്ടുപേരുടേയും  കണ്ണുകൾ ഇടഞ്ഞു ..തടിച്ചിട്ടുണ്ട് .. വെട്ടിയൊതുക്കിയ താടിയും മുടിയും ..മുൻപത്തേക്കാൾ പക്വത വന്നപോലെ ..

ഒരു കുന്നിന്ചെരുവിലാണ് കാർ നിർത്തിയത് ..

“സുഖല്ലേ ..””എന്ന് ചോദിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞതായി തോന്നി..ഡാഷ് ബോർഡിൽ  നിന്ന് പേപ്പർ എടുത്ത് നീട്ടിയപ്പോൾ സംശയത്തോടെ ഞാൻ മുഖമുയർത്തി ..

“”മ്യുച്ചൽ ഡിവോഴ്സ് ആവുമ്പോൾ അധികം ബുദ്ധിമുട്ടില്ല ..””പുറത്തേക്കു നോക്കിയാണ് ആൾ പറഞ്ഞത് .. അൽപ സമയം കഴിഞ്ഞും വാങ്ങാതെ ഇരുന്നപ്പോൾ എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി ..

“”ഈ കുന്നിനപ്പുറത്ത് ഒരു ദേവീക്ഷേത്രമുണ്ട് .. മനസ്സറിഞ്ഞു താലികെട്ടിയാൽ ദീർഘസുമംഗലിയാ.. അങ്ങോട്ടൊന്നു കൊണ്ടുപോകാമോ ??””

ഞാൻ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ കുറച്ചുനേരം മുഖത്തേക്ക് നോക്കിയിരുന്നു .. പിന്നെയാ മുഖത്തൊരു കുസൃതിച്ചിരിയായിരുന്നു ..

അകലെ സൂര്യൻ കുന്നിൻ ചെരുവിലേക്കു മറയുന്നുണ്ടായിരുന്നു ..അതിന്റെ കുങ്കുമവർണം എന്റെ കവിളിലേക്കും പടരുന്നുണ്ടായിരുന്നു …വീണ്ടും കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ആ കൈകൾ എന്റെ  വിരലുകളോട് കോർത്ത് പിടിച്ചിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *