അറിയപ്പെടാത്തവർ
(രചന: Muhammad Ali Mankadavu)
സ്ക്കൂളിൽ പോകുന്നതിന് മുൻപ് പ്രാതൽ കഴിക്കാൻ നിർബ്ബന്ധിച്ച് ഞാൻ മകനെ തീൻമേശയിലിരുത്തി.
ചൂടുള്ള അപ്പവും മുട്ടക്കറിയും വിളമ്പി മുന്നിൽ വെച്ച് കൊടുക്കുമ്പോൾ സ്നേഹത്തോടെ കളിയാക്കിക്കൊണ്ട് ശകാരിച്ചു..
“എപ്പോളും ഭക്ഷണം മുഴുവൻ കഴിക്കാതെ എഴുന്നേറ്റ് പോകും,
ഉച്ചഭക്ഷണത്തിന് തിരികെ വന്നയുടൻ കിടന്ന് ഒച്ചവെക്കാൻ തുടങ്ങും, അമ്മാ വിശക്കുന്നു വല്ലതും തരണേ എന്ന്”
അവൻ എന്നെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു.
എന്താ ചെയ്യാ, വയസ്സ് പതിമൂന്നു കഴിഞ്ഞ ആൺകുട്ടിയായിട്ടും ഭക്ഷണം കഴിപ്പിക്കാൻ പിറകെ കൂടണം. ഞാൻ മനസ്സിൽ പറഞ്ഞു.
കവിളിലൊരു നുള്ള് കൊടുത്ത് ഞാൻ ചട്ടിയിൽ വേവുന്ന അപ്പമെടുക്കാൻ അടുക്കളയിലേക്ക് നടന്നു.
“മോളേ”ന്നുള്ള പതിവ് വിളി കേട്ടാണ് ഞാൻ അടുക്കളപ്പുറം ചെന്ന് നോക്കിയത്.
തൂങ്ങുന്ന മാറ് പഴകിയ തോർത്ത്മുണ്ട് കൊണ്ട് മറച്ച് നീളൻ ഊന്നുവടിയും കുത്തി ചെമ്മരത്തിയമ്മ മുറ്റത്തുണ്ട്.
തോർത്തിനകത്ത് നിന്നും രണ്ട് വലിയ മുഴുത്ത മാമ്പഴങ്ങൾ എടുത്ത് അവർ എന്റെ നേരെ നീട്ടി.
“നീയിത് അപ്പുവിന് സ്ക്കൂളിൽ പോമ്പം കൊടുക്ക്” എന്ന നിർദ്ദേശം നൽകി, ചാണകം മെഴുകിയ ഉമ്മറവരാന്തയിലെ ചുവന്ന ചുമരിൽ ചാരി കാലു നീട്ടിയിരുന്നു.
ശേഷം ചെവിതുളച്ച് ഓട്ടക്കാലണ പോലെയുള്ള എന്തോ കമ്മലുകളായി തൂക്കിയിട്ട നീളൻ കാതുകൾ ആട്ടി വായിൽ ആകെയുള്ള മഞ്ഞനിറമടിച്ച രണ്ട് മുൻ നിര പല്ലുകൾ കാട്ടി അർത്ഥവത്തായ ചിരി സമ്മാനിച്ചു.
എവിടെ നിന്നാണെന്നറിയില്ല ശാന്തമ്മച്ചേച്ചി “വിലാസിനീ” എന്ന വിളിയോടെ ധൃതിപിടിച്ച് അടുക്കളയിലേക്ക് കയറിവന്നത്.
വയലുകൾക്കപ്പുറം ചിറവക്കിൽ താമസിക്കുന്ന അവർ ചിലപ്പോളൊക്കെ വീട്ടിൽ വരാറുണ്ട്. എന്നാൽ ഈ സമയം ഇതാദ്യമായിട്ടാണ്.
വിധവയായ ശാന്തമ്മചേച്ചി, മക്കളുമൊത്ത് താമസിക്കുന്ന വീടിന്റെ അയൽപക്കത്ത് താമസിക്കുന്നത് സ്വന്തം സഹോദരി യശോദയാണ്.
ഇരുവീട്ടുകാരും സന്ധ്യയാകുമ്പോ എന്നും വഴക്കാണ്.
അന്നേ ദിവസം രാവിലെ തൊട്ട് ഈ വഴക്ക് തുടങ്ങുന്നതുവരെയുള്ള സമയത്തെ പരസ്പരമുള്ള പിഴവുകൾ എണ്ണിപ്പറഞ്ഞാവും കോലാഹലങ്ങൾ.
ശാന്തമ്മച്ചേച്ചിയുടെ കോഴി അനുജത്തി യശോദയുടെ വീട്ടുമുറ്റത്ത് കാഷ്ടിച്ചതിനോ ,
യശോദയുടെ ആട് ശാന്തമ്മചേച്ചിയുടെ വീട്ടുമുറ്റത്തെ ചെടിയുടെ ഇല കടിച്ചതിനോ അങ്ങനെ സാരവും നിസ്സാരവുമെന്ന് അവരെ അറിയുന്നവർക്ക് തോന്നുന്ന,
കാര്യമില്ലാത്ത കാര്യത്തിനുമൊക്കെയാവും ഈ ശബ്ദമലിനീകരണം.
നിശബ്ദമായ അന്തരീക്ഷത്തിൽ നാടുമുഴുവൻ കേൾക്കെ മത്സരിച്ച് ശബ്ദമുണ്ടാക്കി കലമ്പുന്ന ഇരുവീട്ടുകാരെയും നാട്ടുകാർ തീരെ ഗൗനിക്കാറുമില്ല.
മരണപ്പെട്ട എന്റെ അമ്മയുടെ പ്രായമാണ് ശാന്തമ്മച്ചേച്ചിക്ക്. എന്നെ വലിയ ഇഷ്ടവുമാണ്.
ആ സ്വാതന്ത്ര്യത്തോടെയാണ് അവർ അടുക്കളയിലേക്ക് ഇവ്വിധം കയറി വന്നതും. അകത്തിരുന്ന് ആഹാരം കഴിക്കുന്ന അപ്പുവിനെ കണ്ടു അവർ അവന്റെയരികിലേക്ക് വേഗം ചെന്നു.
“അപ്പു ആഹാരം കഴിക്കുന്നുണ്ടായിരുന്നോ, സ്ക്കൂളിൽ പോകേണ്ടതല്ലേ, സമയമേറെയായല്ലോ”
എന്നൊക്കെയുള്ള കുശലം പറച്ചിൽ ഞാൻ അടുക്കളയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.
അപ്പുവിനുള്ള ചായയുമായി വരുമ്പോൾ കണ്ടത് ശാന്തമ്മച്ചേച്ചി തീന്മേശയിലിരുന്ന് അപ്പു കഴിച്ചുകൊണ്ടിരുന്ന പ്ളേറ്റിൽ നിന്ന് കഴിക്കുന്നതും അപ്പു എണീറ്റ് പോകുന്നതുമായിരുന്നു.
“എടാ, നീ ഇത്രവേഗം കഴിച്ചു കഴിഞ്ഞോ, ഇതാ ചായ, ഒരു അപ്പം കൂടി എടുക്കാനാ ഞാൻ അടുക്കളയിലോട്ട് പോയത്, ചെമ്മരത്തിയമ്മ വന്നപ്പോ അവരോട് വർത്തമാനം പറയുന്നതിനിടയിൽ മറന്നു പോയതാ മോനേ”.
“അതിനിപ്പോ അവരല്ലേ എന്റെ ഭക്ഷണം കഴിക്കുന്നത്”
“ശാന്തമ്മച്ചേച്ചിയെ സൂചിപ്പിച്ചുകൊണ്ട് അവൻ ദേഷ്യത്തിൽ പറഞ്ഞു. അവർ വന്ന് ഞാൻ കഴിച്ചോണ്ടിരുന്ന പ്‌ളേറ്റെടുത്തങ്ങ് കഴിക്കുകയായിരുന്നു അമ്മേ”
അപ്പുവിന്റെ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയ ഞാൻ അവനോട് മിണ്ടാതിരിക്കാൻ ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാട്ടി തിരിഞ്ഞു നടന്നു.
ശാന്തമ്മച്ചേച്ചി ആർത്തിയോടെ തിന്നുകയാണ്. എന്റെ അനക്കം ശ്രദ്ധയിൽപെട്ടപ്പോൾ എന്നെ നോക്കിക്കൊണ്ട് അവർ ദയനീയമായി പറഞ്ഞു..
“രണ്ട് ദിവസമായി മുഴുപ്പട്ടിണിയാണ്. അതാ ഞാൻ..” അവരുടെ സംസാരം മുറിഞ്ഞു.
എന്തെങ്കിലും പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ച ഞാൻ അടുക്കളയിൽ ചെന്ന് ചെമ്മരത്തിയമ്മക്കുള്ള വിഹിതം നീക്കിവെച്ച് ബാക്കിയുള്ള അപ്പവും മുട്ടക്കറിയുമായി അവരുടെയടുത്തേക്ക് തിരികെ വന്നു.
ഭക്ഷണത്തോടുള്ള അവരുടെ ആക്രാന്തം വീർപ്പുമുട്ടിക്കുന്നുണ്ടെങ്കിലും അവർ തന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് വല്ലാത്ത നിർവൃതിയോടെ ഞാൻ നോക്കി നിന്നു.
പിറ്റേ ദിവസം അപ്പു സ്ക്കൂളിലേക്ക് പുറപ്പെടുമ്പോൾ ഒരു പാത്രത്തിൽ ഭക്ഷണം അവന്റെ കൈയിലേൽപ്പിച്ച് സ്‌കൂളിലേക്കുള്ള വഴിയിൽ അത് ശാന്തമ്മച്ചേച്ചിയുടെ വീട്ടിൽ കൊടുക്കാൻ പറഞ്ഞു.
തിരിഞ്ഞു നടക്കുമ്പോൾ അവധിയെടുത്ത് വീട്ടിലുണ്ടായിരുന്ന ശ്രീധരേട്ടനോട് ഞാൻ പറഞ്ഞു..
“നമ്മുടെ അയൽപക്കത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവർ ആരൊക്കെയുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ.