ആദി അവൻ ചതിച്ചു മോളെ, അവന്റെ വിവാഹം കഴിഞ്ഞു എന്തൊക്കെയാ..

ആലിലതാലി
(രചന: Meera Kurian)

“പൂഞ്ചോലയ് കിളിയേ … പൊന്മാലയ് നിലവേ പൂമാലയ് അഴകേ
പ ട്ടാ ള വീ രാ……. ……”

എടീ ഗൗരി…. ഈ പെണ്ണിന്റെ ഒരു കാര്യം ആ കുന്തവും ചെവി വച്ച് കിടന്ന് തുള്ളാൻ തുടങ്ങിയാൽ പിന്നെ അകാശം ഇടിഞ്ഞ് വീണാലും അറിയില്ല.

ആാാ …….. എന്തിനാ അമ്മേ എന്റെ ചെവിക്ക് കിഴുക്കിയെ. എന്താ ഒരു വേദന. ഒന്ന് റൊമാന്റിക്ക് മൂഢിൽ രണ്ട് പാട്ടും കേട്ട് ഇരിക്കുവായിരുന്നു. നശിപ്പിച്ചു.

ഈ കൂത്ത് കാണിക്കുന്നതിന് പിന്നെ ഞാൻ കെട്ടിപിടിച്ച് ഉമ്മ തരാടീ. രണ്ട് ആഴ്ച്ച കഴിഞ്ഞാൽ കല്യാണമാ. എന്നാ അടുക്കളയിൽ വന്ന് വല്ലതും ഉണ്ടാക്കാൻ പഠിക്കുക അതില്ല.

അല്ലെങ്കിലും ആർക്കു വേണം അമ്മടെ വളിച്ച ഉമ്മ.

നിന്റെ തറുതലയ്ക്ക് ഉള്ള മരുന്ന് ഒക്കെ ആദി മോന്റെ കൈയ്യിൽ കാണും. അവനെ നല്ല ഉശിരുള്ള പ ട്ടാളകാരനാ.

അത് എങ്ങനെയാ ഇവിടെ ഒരാള് രാജകുമാരിയെ എടുത്ത് തലയിൽ വച്ചേക്കുവല്ലേ ഒന്നേ ഉള്ളങ്കിലും ഒലക്കയ്ക്ക് അടിച്ച് വളർത്തണമെന്നാ കാർന്നേർമാർ പറയുന്നേ.

അതെടീ ഭാര്യ ഇത് എന്റെ രാജകുമാരി തന്നെയാ. നിനക്ക് ഞാൻ എന്റെ മോളെ കൂടുതൽ സ്നേഹിക്കുന്നതിനുള്ള കുശുമ്പ് അല്ലേ ……..

അങ്ങനെ പറഞ്ഞ് കൊടുക്ക് അച്ഛേ. ഈ അമ്മയ്ക്ക് എന്നെ വഴക്ക് പറയാൻ മാത്രമേ നേരം ഉള്ളൂ. ആ സാരമില്ല കൂടി പോയ രണ്ടാഴ്ച്ച അത് കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നിനും വരുന്നില്ല. അന്ന് അറിയാം എന്റെ വില.

അത് പറഞ്ഞപ്പോൾ അമ്മടെ മുഖം വാടി. ഏൽക്കുന്നുണ്ട് സെന്റിമെന്റസ് വർക്ക് ഔട്ട് ആവുന്നുണ്ട്.

അല്ലെങ്കിലും ലോകത്തുള്ള എല്ലാ അമ്മമാരും അങ്ങനെയാ. കൺമുന്നിൽ മക്കൾ നിന്നാൽ അതിർത്തി പോലെയാ. എന്നാൽ കല്യാണം കഴിഞ്ഞ് പോകുന്നതു പറയുമ്പോൾ വല്ലാത്ത സങ്കടവും.

ഇനി കല്യാണം കഴിഞ്ഞ് കെട്ടിയൊന്റെ കൂടെ ഒരു വരവ് വരണം സ്വന്തം വീട്ടിലോട്ട് അപ്പം കിട്ടുന്ന സ്നേഹവും ഊട്ടലും മൊത്തത്തിൽ ഒരു VIP ട്രീറ്റ്മെന്റ്. അത് ഓർക്കുമ്പോഴേ കുളരു കൊരുവാ.

സ്വപ്നവും കണ്ട് നിന്നപ്പോഴാണ് ഫോൺ ബെല്ല് അടിച്ചത്. നോക്കിയപ്പോൾ ആദിയേട്ടനാണ്. ഈ സമയത്ത് വിളി പതിവില്ല.

എന്താ മോളെ ആദി എന്നാ പറഞ്ഞത്. എന്താ ഒരു സങ്കടം പോലെ. അച്ഛയും അമ്മയും രണ്ട് സൈഡിൽ നിന്ന് ചോദ്യം തുടങ്ങി.

അത് പിന്നെ ആദിയേട്ടന് അടുത്താഴ്ച്ച വരാൻ പറ്റില്ല. അവിടെ അടുത്തുള്ള ഒരു ക്യാമ്പിലേക്ക് സ്ഥലം മാറണമെന്ന്. കല്യാണത്തിന് തല ദിവസമേ എത്തു. വിളിച്ചാൽ കിട്ടണമെന്നില്ല റേഞ്ച് ഉണ്ടാവില്ലത്ര.

ഇതാണോ കാര്യം ഇതിനൊക്കെ അച്ഛടെ ഗൗരിക്കുട്ടി വിഷമിച്ചാല്ലോ. നമ്മക്ക് അറിയാവുന്നതല്ലേ ആദിടെ ജോലിടെ സ്വഭാവം. കുടുബത്തിനും ബന്ധങ്ങൾക്കും ഒക്കെ മുകളിലാണ് രാജ്യത്തോടുള്ള അവരുടെ ഇഷ്ടം. അത് അങ്ങനെ തന്നെയാ വേണ്ടത്.

അല്ലെങ്കിലും ഇവിടെ എല്ലാ ഒരുക്കങ്ങളും തീർന്നിരിക്കുവല്ലേ. ഇനി ആദി വന്നാൽ നിന്നെ കൈയ്യും പിടിച്ച് ഒന്ന് കൊടുക്കണം.

ഒരുപാട് വർഷങ്ങളായി അച്ഛയുടെയും അമ്മയുടെയും സ്വപ്നമാ. അത് കഴിഞ്ഞ് വേണം ഞങ്ങൾക്ക് ഒരു യാത്ര പോകാൻ.

അച്ഛയും അമ്മയും എന്നെ പറഞ്ഞ് വിട്ടിട്ട് കാശിക്ക് പോകുവാണോ. ആ അടവ് ഒക്കെ മടക്കി പോക്കെറ്റിൽ വെച്ചോ. രണ്ടും കൂടി വല്ല സെക്കന്റ് ഹണിമൂൺ പ്ലാൻ ചെയ്ത് വെച്ചക്കുവായിരിക്കും.

അതും പറഞ്ഞ് ഓടി റൂമിലേക്ക് കയറുമ്പോൾ ഇനി കുറച്ച് ദിവസം ആദിയേട്ടന്റെ സൗണ്ട് കേൾക്കാതെ എങ്ങനെ ഉറങ്ങും എന്ന ചിന്തയിലായിരുന്നു.

ഇതു വരെ കഴിഞ്ഞില്ലേ പെണ്ണെ നിന്റെ ഒരുക്കം. താഴെ എല്ലാവരും നോക്കി ഇരിക്കുവാ ഒന്ന് വേഗം റെഡി ആയി വായോ. എന്റെ അനക്കം ഇല്ലാത്ത നിൽപ്പ് കണ്ടിട്ടാവണം.

എന്ത് പറ്റി ചട്ടമ്പി കല്യാണിക്ക് ഒരു വിഷമം എന്ന അമ്മ ചോദിച്ചതും ഓടി ചെന്ന് ഞാൻ അമ്മയെ ഇറുകെ പുണർന്നു.

എന്ത് പറ്റിയടീ നാളെ ഇവിടം വിട്ട് പോകുന്ന കാര്യം ആലോചിച്ചാണോ. ദേ ഇവിടെ അടുത്തല്ലേ. എന്റെ കുട്ടിക്ക് എപ്പം വേണമെങ്കിലും ഓടി വരാല്ലോ. പിന്നെ എന്താ.

അത് അമ്മ …. ആദിയേട്ടൻ ഇന്ന് രാവിലെ എത്തുന്ന് പറഞ്ഞതാ. പക്ഷേ വിളിച്ചിട്ട് കിട്ടുന്നില്ല പരിധിക്ക് പുറത്താ . ഒരാഴ്ച്ചയായിട്ട് ഇങ്ങനെയാ. എനിക്ക് എന്തോ പേടി തോന്നുവാ.

വിളിച്ചാൽ കിട്ടണ സ്ഥലത്തല്ലന്ന് അവൻ നേരേത്ത പറഞ്ഞതല്ലേ. മോൻ വീട്ടിലെത്തി കാണും.

നാളെ കല്യാണല്ല ഒരുപാട് തിരക്കുകാണും. ആദിടെ വീട്ടിലേക്ക് വിളിക്കാം ഞാൻ ഇപ്പം തന്നെ നിന്റെ അച്ഛയോട് പറയാം. ഇങ്ങനെ മൂടി കെട്ടി നിൽക്കാതെ ഒന്ന് വാ പെണ്ണെ. ചടങ്ങുകൾ ഒക്കെ തുടങ്ങാറായി.

കൈയ്യിൽ മൈലാഞ്ചി ഇട്ടപ്പോഴും , മധുരം തരുമ്പോഴും , മഞ്ഞൾ തെച്ചപ്പോഴും ഒക്കെ ഒരു പാവ പോലെ നിന്ന് കൊടുത്തു. നെഞ്ചിൽ ഒരു കല്ല് എടുത്ത് വച്ച പോലെ.

വീട്ടിൽ വന്നെങ്കിൽ എത്ര തിരക്കുണ്ടായാലും എന്നെ വിളിക്കണ്ടതാ. ഒന്ന് ആ സൗണ്ട് കേട്ടാൽ മതി. വെറെ ഒന്നും വേണ്ട. എന്റെ ഗുരുവായൂരപ്പാ ഒരാപത്തും വരുത്തല്ലേ.

കുറച്ച് കഴിഞ്ഞ് ഉമ്മറത്ത് നിന്നുള്ള ബഹളം കേട്ട് ചെന്നപ്പോൾ ചാരു കസേരയിൽ തലയ്ക്ക് കൈ കൊടുത്ത് അച്ഛനും , കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മയും. ബന്ധുക്കൾ ഒക്കെ എന്തോ മുറുമുറുക്കുന്നുണ്ട്.

എന്താ അച്ഛാ എന്ത് പറ്റി. ആ വിറയ്ക്കുന്ന കൈകൾ കൂട്ടി പിടിച്ച് ചോദിച്ചപ്പോൾ ശബ്ദം ഇടറിയിരുന്നു.

ആദി …. അവൻ ചതിച്ചു മോളെ. അവന്റെ വിവാഹം കഴിഞ്ഞു.

എന്തൊക്കെയാ പറയുന്നേ ഇല്ല ……. ആദിയേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല.

എന്റെ മോനു വേണ്ടി ആലോചിച്ചപ്പോൾ , അപ്പനും മോൾക്കും കൊടുത്ത വാക്ക് മാറ്റാൻ പറ്റില്ലായിരുന്നു. ഒന്നും ഇല്ലെങ്കിലും മനു ഗൗരിടെ മുറചെറുക്കൻ അല്ലേ. എന്നിട്ടിപ്പം എന്തായി.

അവന്റെ വീട്ടിൽ പോയി അന്വേഷിച്ചതാ അവൻ അവിടെ എത്തിയിട്ടില്ല. ചതിച്ചത് തന്നെ. കൂടെ ജോലി ചെയ്യുന്ന പെണ്ണുമായി രണ്ട് ദിവസം മുൻപ് വിവാഹം കഴിഞ്ഞു. ഇനി വിശ്വാസം ആയില്ലങ്കിൽ ദാ….. ഇത് കൺനിറച്ച് കണ്ടോ.

അമ്മാവൻ നീട്ടിയ ഫോണിലെ ഫോട്ടോ കണ്ട് തറഞ്ഞ് നിന്നു.

“വീണ “….

ദേ ആദിയേട്ടാ നിക്ക് വയ്യ കേട്ടോ. ഈ മല കയറാൻ. പിറന്നാളാ സർപ്രൈസ് തരാന്ന് ഒക്കെ പറഞ്ഞിട്ട് ഇത് വല്ലാത്ത ചതിയായി പോയി.

എടീ താൻ പാതി ദൈവം പാതിയെന്നല്ലേ. പിറന്നാളായിട്ട് അമ്പലത്തിൽ പോകണ്ടേ പെണ്ണേ .

എന്നാ എന്നെ ഒന്ന് എടുക്കാവോ .

അയ്യടാ പെണ്ണിന്റെ പൂതി കണ്ടില്ലേ. എടുക്കാൻ പറ്റിയ സാധനം.

നീ പൊടാ …… അതും പറഞ്ഞ് മുഖം വീർപ്പിച്ച് തിരിഞ്ഞതും ആള് എന്നെ കൈയ്യിൽ കോരി എടുത്തിരുന്നു.

എന്റെ ഈ കുരുട്ടടക്കയെ ഞാൻ അല്ലാതെ ആര് എടുക്കും. എന്തായാലും അടയ്ക്കടെ അത്രയും ഉള്ളത് നന്നായി. അല്ലെങ്കിൽ എന്റെ നടുവ് ഒടിഞ്ഞനേ.

എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കല്ലന്ന്. പിറന്നാളായതു കൊണ്ട് ഞാൻ ക്ഷമിക്കുവാ. അല്ലെങ്കിൽ കാണായിരുന്നു.

ഒന്നും രണ്ടും പറഞ്ഞ് മല കയറിയതു പോലും അറിഞ്ഞില്ല. ആദിയേട്ടന്റെ കഴുത്തിൽ കൂടി കൈ ചുറ്റി ആ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു.

എന്നെ താഴെ നിർത്തിയപ്പോഴാണ് ബോധം വന്നത്. നോക്കിയപ്പോൾ ചെറിയ ഒരു അമ്പലം. അധികം ആരും ഇല്ല. എങ്ങനെ കാണും ഈ മല കയറി വരാൻ ചില്ലറ എനർജി പോരാ.

തൊഴുത് ഇറങ്ങിയതും ആളു തന്നെ എനിക്ക് ചന്ദനകുറി തൊട്ടു തന്നു. ഒപ്പം കവിളിൽ ഒരുമ്മയും .

“ഹാപ്പി ബെർത്ത്‌ഡേ പെണ്ണെ ” കാതിനരികിൽ വന്ന് പറഞ്ഞതും. മുഖം നാണം കൊണ്ട് തുടുത്തിരുന്നു.

ഇവിടെ നിന്നാൽ ശരിയാവില്ല. നീ വാ… അതും പറഞ്ഞ് അമ്പലത്തിന്റെ പുറകിലെ കൽപടവിലേക്ക് കൂട്ടി കൊണ്ട് പോയി.

എന്ത് ഭംഗിയാ ഇവിടെ കാണാൻ. ആദിയേട്ടന്റെ സർപ്രൈസ് അടിപൊളി.

ഇത് ഒന്നുമല്ലാ കുരുട്ടടക്കെ…വെറെ ഒരു കാര്യമുണ്ടടീ.

ദേ ആദിയേട്ടാ എത്ര തവണ പറഞ്ഞു ഞാൻ , ഒരു പൊക്കകാരൻ വന്നിരിക്കുന്നു. കൊന്നതെങ്ങ് പോലെ പൊക്കവും കുറച്ച് മസിലും ഉണ്ടന്ന് വച്ച് അഹങ്കാരമാ. എന്നാ പിന്നെ നിങ്ങൾക്ക് വല്ല പൊക്കം ഉള്ള പെണ്ണിനെ നോക്കാൻ വയ്യായ്യിരുന്നോ.

ആ…. അത് മതിയായിരുന്നു. സാരമില്ല ഇനി ആണെങ്കിലും സമയം ഉണ്ട്…… അത് പറഞ്ഞപ്പോഴാ. അവിടുത്തെ മിലിറ്ററി ഹോസ്പിറ്റലിൽ ഒരു നേഴ്സ് ഉണ്ട് , വീണ.

ഈ പ്രാവശ്യം ലീവിന് വരുമ്പോൾ അവളു വന്ന് പറഞ്ഞടീ എന്നെ ഇഷ്ടാന്ന്. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. നിനക്ക് സമ്മതമായ സ്ഥിതിക്ക് വീണനെ അങ്ങ് കെട്ടാം. അവൾക്ക് ആകുമ്പോൾ നല്ല പൊക്കവും ഉണ്ട്.

നീ നോക്കിക്കെ……. അതും പറഞ്ഞ് ആദിയേട്ടൻ ഫോൺ നീട്ടിയപ്പോൾ. ഞാൻ തട്ടി പറിച്ച് നോക്കി. ശരിയാ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ്.
ഹോസ്പിറ്റൽ യൂണിഫോം ആണ് വേഷം. നല്ല പൊക്കവും ഉണ്ട്. അത് കണ്ടപ്പോൾ ചെറിയ അസൂയ എന്നിൽ മുളപൊട്ടിയിരുന്നു.

ആ… നിങ്ങളു പോയി അങ്ങ് കെട്ട്. എന്നിട്ട് വേണം എനിക്ക് എന്റെ
മുറചെറുക്കനെ കെട്ടി സുഖായിട്ട് ജീവിക്കാൻ. ഓർമ്മയില്ലേ മനുവേട്ടനെ. എന്റെ ഒരേ ഒരു അമ്മാവന്റെ മോനാ.
പുള്ളിക്ക് ഞാൻ എന്ന് വച്ചാൽ ജീവനാ.

പോകുവോ ടീ… എന്നെ വിട്ടിട്ട് നീ പോകുവോ…

ദേ ആദിയേട്ടാ വിട് ആരെങ്കിലും കാണുട്ടോ.

ഇടുപ്പിൽ ചുറ്റി ആ നെഞ്ചോരം ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. നീ എന്റെ മാത്രം കുരുട്ടടക്ക അല്ലടീ ..

നിക്ക് അത്രയ്ക്ക് പോക്കകുറവുണ്ടോ ആദിയേട്ടാ.

എന്റെ ഗൗരിക്ക് സങ്കടമായോ.
അതുകൊണ്ടല്ല ടീ പെണ്ണെ നിന്നെ എന്റെ നെഞ്ചിൽ ഇതുപോലെ പൊതിഞ്ഞ് പിടിക്കാൻ പറ്റുന്നത്.

നിന്റെ അധരങ്ങൾ കൊണ്ട് എന്റെ നെഞ്ചിൽ ചുബിക്കാൻ പറ്റുന്നത്. നിന്നെ ഒരു പൂച്ച കുഞ്ഞിനെ പോലെ ഈ കൈകളിൽ കൊരി എടുക്കുന്നത്. പിന്നെ ഇതൊന്നും അല്ലാതെ നീ എനിക്ക് തരാറുള്ള സ്പെഷ്യൽ സമ്മാനം ഉണ്ടല്ലോ.. വേഗം അത് ഇങ്ങ് താ പെണ്ണെ.

പതിയെ ഞാൻ ആദിയേട്ടന്റെ കാൽപാദങ്ങളിൽ കയറി നിന്നു . എന്നിട്ട് എത്തി പൊങ്ങി ആ നുണകുഴികളിൽ ഉമ്മവച്ചു.

ഈ ഗൗരി ആദിടെ മാത്രമാ എന്നും……. പറഞ്ഞ് കഴിഞ്ഞതും. ആള് എന്റെ കൈയ്യിൽ ഒരു ചെറിയ പെട്ടി തന്നു.

ഇങ്ങനെ വായും പൊളിച്ച് നിൽക്കാതെ തുറന്ന് നോക്ക് എന്റെ ഗൗരികുട്ടി ……..
നിനക്ക് വേണ്ടി ഇതിലും വലിയ ഒരു പിറന്നാൾ സമ്മാനം തരാൻ എന്റെ കൈയ്യിൽ ഇല്ല.

പെട്ടി തുറന്നതും അത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആദിയേട്ടാ… ഇത്….

ഈ ആദ്യത്യൻ വർമ്മയുടെ പെണ്ണാടീ നീ… ഈ ജന്മം മാത്രമല്ല ഇനി വരുന്ന ജന്മകളിലും. അതും പറഞ്ഞ് നെറുകയിൽ ചുംബിക്കുമ്പോൾ. ആ സമ്മാനം ഞാൻ നെഞ്ചാട് ചേർത്ത് പിടിച്ചിരുന്നു……..

മോളെ … നാളെത്ത വിവാഹം മുടങ്ങുന്നത് അച്ഛയ്ക്ക് ഓർക്കാൻ വയ്യ. മോൾക്ക് എതിർപ്പില്ലങ്കിൽ മനു നിന്നെ നിശ്ചയിച്ച മുഹുർത്തത്തിൽ വിവാഹം ചെയ്യും.

ഞാൻ അച്ഛയ്ക്ക് ഇത്ര പെട്ടന്ന് ഭാരമായോ ….. ഒരാൾക്ക് മനസ്സ് കൊടുത്തിട്ട് . പറ്റില്ല. എനിക്ക് പോകണം ആദിയേട്ടനെ കാണണം.

ആ വായിൽ നിന്ന് തന്നെ കേൾക്കണം. എന്നെ വേണ്ടന്ന്. അതു കഴിഞ്ഞ് അച്ഛടെ ഗൗരി എന്ത് വേണേലും അനുസരിക്കാം. എന്നെ ഒന്ന് കൊണ്ട് പോ അച്ഛേ….. അതും പറഞ്ഞ് അലറി കരത്തിരുന്നു…

നീണ്ട യാത്രയ്ക്ക് ഒടുവിൽ ആദിയേട്ടന്റെ ക്യാമ്പിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ എന്തും സഹിക്കാൻ മനസ്സിനെ പാകപെടുത്തിയിരുന്നു.

അന്വേഷണങ്ങൾക്ക് ഒടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുന്നുള്ള അതിർത്തിയിൽ ഉള്ള അറ്റാക്കിൽ ആദിയേട്ടന് പരുക്ക് പറ്റി അവിടുള്ള മിലിറ്ററി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെറിഞ്ഞു.

അത് കേട്ടതും ഇത്രയും നേരേത്തേ വാശിയും പരിഭവും ഒക്കെ എങ്ങോ മാഞ്ഞ് പോയിരുന്നു. ഇനി എന്റെ ആദിയേട്ടന് ഏന്തെങ്കിലും സംഭവിച്ചു കാണുമോ.

അതു കൊണ്ടായിരിക്കുമോ എന്നെ ഉപേക്ഷിച്ചത്. മനസ്സിൽ നൂറായിരം ചോദ്യങ്ങൾ കുമിഞ്ഞുകൂടിയിരുന്നു.

ഓടി പിടിച്ച് ആദിയേട്ടൻ റൂമിന്റെ മുന്നിൽ എത്തിയതും ജീവൻ തിരിച്ച് കിട്ടിയിരുന്നു. എന്റെ കണ്ണുകൾ കൊണ്ട് ആ ദേഹം മുഴുവൻ പരതുകയായിരുന്നു. നെറ്റിയിൽ ഒരു ചെറിയ കെട്ട് ഒഴിച്ചാൽ കുഴപ്പം ഒന്നുല്ല.

നെറ്റിയിൽ കൈ താങ്ങി കണ്ണടച്ച് കിടക്കുവാണ്. മുന്നിലേക്ക് ഒരടി കൂടി വച്ചതും കാൽ കൂച്ച് വിലങ്ങിട്ട പോലെ നിന്നു .

ബാത്റൂമിൽ നിന്നിറങ്ങി ആദിയേട്ടന്റെ അടുത്തേയ്ക്ക് വരുന്ന വീണ. ആ കൈകൾ കൊണ്ട് ആദിയേട്ടന്റെ തലയിൽ തലോടുന്നു. ആദിയേട്ടൻ ആ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നു.

എന്തോ പറഞ്ഞ് തിരിഞ്ഞ കൂട്ടത്തിൽ ആദിയേട്ടൻ എന്നെ കണ്ടിരുന്നു.

നീ എന്താ ഗൗരി ഇവിടെ. ഒരമ്പരപ്പും ഇല്ലാത്ത ചോദ്യം.

ഞാൻ ……

നിർത്ത്….. എന്നെ പറയാൻ അനുവദിക്കാതെ ആള് ഇടയ്ക്ക് കയറി.
നിനക്കറിയണ്ടത് എന്റെ വിവാഹം കാര്യം ആണെങ്കിൽ സത്യമാണ്. ഈ നിൽക്കുന്ന വീണയുമായി എന്റെ വിവാഹം കഴിഞ്ഞു…….

ഇല്ല… ഞാൻ വിശ്വസിക്കില്ല. പറ എന്നോട് സത്യം പറ എന്തിനാ ഈ നാടകം. എന്നെ കളപ്പിക്കുന്നതേല്ല എനിക്കറിയാം. കരയില്ലന്ന് വാശി പിടിച്ച് നിന്ന കണ്ണുകൾ കണ്ണീർ പൊഴിച്ചു തുടങ്ങിയിരുന്നു.

എത്ര തവണ പറയണം. നാശം പിടിക്കാൻ ഒരോന്ന് ഒക്കെ വലിഞ്ഞ് കയറി വന്നോളും. അതും പറഞ്ഞ് എന്നെ തള്ളിയതും.

അടുത്തുള്ള ഭിത്തിയിൽ തല ഇടിച്ചതും ഒരുമിച്ചായിരുന്നു. നെറ്റിയിൽ നിന്നും ചോര പൊടിഞ്ഞിരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും വേദന കാരണം തളർന്നിരുന്നു പോയി.

അകത്ത് നിന്നുള്ള സൗണ്ട് കേട്ടിട്ടാവണം. അച്ഛ ഓടി വന്ന് എന്നെ താങ്ങി എഴുന്നേൽപ്പിച്ചു.

എന്തിനാടാ നീ എന്റെ മോളെ ചതിച്ചത്. എങ്ങനെ തോന്നിയടാ. നിനക്ക് ആക്സിഡന്റ് പറ്റിയന്ന് അറിഞ്ഞപ്പോൾ എല്ലാം മറന്ന് എന്റെ ആദിയേട്ടന് ഒന്നും വരുത്തല്ലന്ന് പറഞ്ഞ് കരഞ്ഞ് പ്രാർത്ഥിച്ചവളാടാ എന്റെ കുഞ്ഞ്.

ഒരു കാലത്തും നീ ഗുണം പിടിക്കില്ല. അതും പറഞ്ഞ് അച്ഛൻ ആദിയേട്ടനെ ശപിക്കുമ്പോൾ ഒരു ഭാവഭേതമില്ലാതെ ഇരിക്കുന്ന ആദിയേട്ടന്റെ മുഖം എനിക്ക് അന്യമായിരുന്നു.

അത്ര നല്ല പിള്ള ചമയണ്ട. മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം. അല്ലാതെ കണ്ടവന്റെ കൂടെ അ ഴിഞ്ഞാടി നടക്കുന്ന ഇവളെ എനിക്ക് വേണ്ട. നിങ്ങളുടെ മോളും ആ മനുവായിട്ടുള്ള ബന്ധം ഒക്കെ നാട്ടിൽ പാട്ടാണ്.

അഴിഞ്ഞാട്ടകാരി ആ വാക്കുകൾ കേട്ട് ഹൃദയത്തിൽ നൂറായിരം മുള്ള് തറച്ച വേദന തോന്നി. എന്തോ പറയാൻ തുടങ്ങിയ അച്ഛയെ ഞാൻ തടഞ്ഞു.

ഒരിക്കൽ നിങ്ങളെ ജീവന് തുല്യ സ്നേഹിച്ച ഒരു തെറ്റ് ഞാൻ ചെയ്തു. എപ്പം എന്നിലെ പരിശുദ്ധിയെ നിങ്ങൾ ചോദ്യം ചെയ്തോ ആ നിമിഷം നിങ്ങൾ എന്റെ മനസ്സിൽ മരിച്ചു. ഇനി ഗൗരിടെ മനസ്സിൽ നിങ്ങളുണ്ടാവില്ല.

നമ്മക്ക് പോകാം അച്ഛേ. എന്നെ ഇവിടെ നിന്ന് ഒന്ന് കൊണ്ടുപോകുമോ. അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും , അവിടുത്തെ ഡ്രിപ്പ് സ്റ്റാൻഡിൽ കാല് തട്ടി ആദിയേട്ടന്റെ കാൽ കീഴിലേക്ക് വീണതും ഒരുമിച്ചായിരുന്നു.

എന്തോ സംശയം തോന്നി ആദിയേട്ടൻ പുതച്ച പുതപ്പ് മാറ്റിയതും കണ്ട കാഴ്ച്ചയിൽ തറഞ്ഞ് നിന്നു.

ഓടി ചെന്ന് ആ മാറിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു. എന്താ ഞാൻ ഈ കാണുന്നേ.

എന്താ… എന്താ ആദിയേട്ടാ ഇത്. അതു പറഞ്ഞ് ആദിയേട്ടന്റെ ചുമലിൽ പിടിച്ച് കുലുക്കിയപ്പോൾ ഇത്രയും നേരം മറച്ച് വച്ച കണ്ണീർ ആ കണ്ണുകളിൽ നിന്ന് നിറഞ്ഞ് ഒഴുകിയിരുന്നു.

എന്താന്ന് നീ കണ്ടില്ലേ. ഒരു കാലില്ലാത്ത ഈ വികലാംഗനെ തന്നെ വേണോ ഗൗരി നിനക്ക്. എനിക്ക് ആരെയും കാണണ്ടാ .

അപ്പം എന്നെ ഒഴിവാക്കിയതാ അല്ലേ. എന്നോട് എന്തിനാ ആദിയേട്ടാ ഇങ്ങനെ. എനിക്ക് സത്യം അറിയണം. പറയാൻ ഒന്നു പറ. അതും പറഞ്ഞ് പൊട്ടി കരഞ്ഞിട്ടും മൗനമായി നിൽക്കുന്ന ആദിയേട്ടനെ കാൺക്കെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

വേണ്ട ആരും ഒന്നും പറയണ്ട. ആദിയേട്ടന് എന്നെ വേണ്ടങ്കിൽ എനിക്കും ഒരു ജീവിതം വേണ്ട. അവിടെ ഇരുന്ന കത്തിയെടുത്ത് എന്റെ കൈയ്യിൽ വരയാൻ പോയതും.

നീ എന്റെ ജീവനാടീ. ഗൗരി ഇല്ലാതെ ഈ ആദിയും ഇല്ല. എല്ലാം നാടകമായിരുന്നു. ഒരു കാല് നഷ്ടപെട്ടപ്പോൾ എനിക്ക് തോന്നിയ സ്വാർത്ഥത.

എങ്കിൽ ഈ നിമിഷം എന്റെ കഴുത്തിൽ ഇത് കെട്ടണം.
ഗൗരി ഇത്..

മറന്നോ ആദിയേട്ടാ … കഴിഞ്ഞ പിറന്നാളിന് എനിക്ക് സമ്മാനമായി തന്ന ഈ ആലിലതാലി.

സമ്മതത്തിനായി അച്ഛനെ നോക്കിയപ്പോൾ എന്റെ കൈകൾ എടുത്ത് ആദിയേട്ടന്റെ കൈകളിലേക്ക് ചേർത്തു വച്ചിരുന്നു.

ഇവിടെ തുടങ്ങട്ടെ നിങ്ങളുടെ പ്രണയം. അതിന്റെയിടയിൽ ഒരു കരടായി അറിയാതെ ഞാനും കടന്ന് വന്നു. ഇനി ഇത് നിങ്ങളുടെ ലോകമാ.

അതും പറഞ്ഞ് വീണ പുറത്തേയ്ക്ക് ഇറങ്ങിയതും. നെറുകയിൽ കൈ വച്ച് അനുഗ്രഹിച്ച് അച്ഛയും ഇറങ്ങി.

എന്തിനാടീ കുരുട്ടടക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നേ.

അതോ.. അതിന്റെ ഇരട്ടി ഈ കൊന്നതേങ്ങ് എന്നെ സ്നേഹിക്കുന്നോണ്ട്. അതും പറഞ്ഞ് ആ നെഞ്ചിൻ ചൂടിൽ ചായുമ്പോൾ ,
ഇനി ഒരു വിധിക്കും വിട്ട് കെടുക്കില്ലേന്ന പോലെ ആദിടെ കൈകൾ അവളെ പൊതിഞ്ഞ് പിടിച്ചിരുന്നു.

ഇരു ഹൃദയവും ഒരു പോലെ മിടിക്കുമ്പോൾ … അതിന്റെ നടുക്കായി ആദി എന്നെഴുതിയ ആലിലതാലി അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു. “ആദിടെ മാത്രം ഗൗരി “

Leave a Reply

Your email address will not be published. Required fields are marked *