വിവാഹം കഴിഞ്ഞു മൂന്നുമാസം ആകുന്നതിനുമുമ്പ് നീ ഇവിടെ തിരിച്ചുവരാൻ ഉണ്ടായ കാരണം എന്താണെന്ന്..

(രചന: മഴമുകിൽ)

കെട്ടിയോനെയും കളഞ്ഞിട്ട് വന്ന് നിൽക്കുന്നത് കണ്ടില്ലേ. കല്യാണം കഴിഞ്ഞ് അടങ്ങി ഒതുങ്ങി ഒരിടത്ത് നിന്ന് കഴിഞ്ഞാൽ ചില പെൺപിള്ളാർക്ക് പറ്റില്ല.

ഇങ്ങനെ വഴിയേ പോകുന്നവനെ വരുന്നവനെയും വല്ലവന്റെയും പുറകിൽ തൂങ്ങി നടക്കുന്നതാണ് ഇഷ്ടം.

അങ്ങനെയുള്ളതുകൊണ്ടല്ലേ ഇവൾ മൂന്നിന്റെ അന്ന് ഭർത്താവിനെയും കളഞ്ഞിട്ട് വന്നത്…. അടുത്ത വീട്ടിലെ ശ്യാമള പിറുക്കുന്നത് കേട്ടപ്പോൾ സുഭദ്രയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി.

തൊഴിലുറപ്പ് പണി ചെയ്തു കൊണ്ടിരിക്കുന്ന ഇടത്തുനിന്നും അവൾ എഴുന്നേറ്റ് പോയി.

ഓ മോളെ പറ്റി പറഞ്ഞപ്പോൾ അമ്മച്ചിക്ക് പിടിച്ചില്ല.

നീയൊന്നു മിണ്ടാതിരിക്കു ശ്യാമളെ ആ സുഭദ്ര അവളൊരു പാവമാണ്.കൂടെ ജോലിചെയ്യുന്ന സുധ പറഞ്ഞു.

അവള് പാവമല്ലെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ… അവളുടെ മോളെ ഒരു സുന്ദരി കോത ഉണ്ടല്ലോ അവളെക്കുറിച്ചാണ് ഞാൻ പറഞ്ഞേ..

ആ കൊച്ചിനെ കുറിച്ച് അപവാദം വെറുതെ പറയാതെ…

കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്. ആ കൊച്ചിന് പറയാനുള്ളത് കേൾക്കണം..

എന്റെ മോളുടെകൂടെയാണ് ആ കൊച്ചു പഠിച്ചത്. നല്ലൊരു കുട്ടിയാണ് ആർക്കും അതിനെ കുറിച്ച് മറ്റൊരു അഭിപ്രായം ഇല്ല. അങ്ങനെ ഉള്ള കൊച്ചു ഇപ്പോൾ വിവാഹം കഴിഞ്ഞു മൂന്ന് മാസം ആകും മുൻപ് വീട്ടിൽ വന്നെങ്കിൽ അതിനു എന്തെങ്കിലും കാരണം കാണും.

രാത്രിയിൽ ആഹാരം കഴിക്കാനിരിക്കുമ്പോൾ സുഭദ്ര ഭർത്താവ് കുഞ്ഞുണ്ണിയുടെ പാത്രത്തിലേക്കു കഞ്ഞി വിളമ്പുമ്പോൾ അവൾ മകൾ സുജിയുടെ മുഖത്തേക്ക് നോക്കി.

കരഞ്ഞു വീർത്ത കണ്ണും അലസമായി പാറി പറന്ന മുടിയിഴയും കണ്ടപ്പോൾ സുഭദ്രയുടെ നെഞ്ചു നീറി.

അടക്കവും ഒതുക്കവും ഉള്ള മര്യാദഉള്ളൊരു കുട്ടിയാണ്. എല്ലാപേർക്കും അതാണ് സുജിയെ കുറിച്ചുള്ള അഭിപ്രായം. അങ്ങനെ ഉള്ള കുഞ്ഞിന് ഇപ്പോൾ എന്താണ് സംഭവിച്ചതെന്നു അറിയില്ല…ചോദിച്ചിട്ട് പറയുന്നുമില്ല.

കുഞ്ഞുണ്ണിയാണെങ്കിൽ ജോലിസ്ഥലത്തു നിന്നു പണിക്കിടെ വീണു ജോലിക്കുപോകാൻ കഴിയാതെ കിടപ്പിലായതാണ്. ചെയ്യാത്ത ചികിത്സ ഇല്ല. ഒടുവിൽ ഉള്ള സ്ഥലം മുഴുവൻ വിറ്റു.. വീട് മാത്രം ബാക്കിയായി.

അങ്ങനെ ഇരിക്കെയാണ് സുജിക്ക് വിവാഹലോചന വരുന്നത്.
പയ്യന് പ്രൈവറ്റ് കമ്പനിയിൽ ജോലി, അനിയത്തി ഉള്ളതിനെ കെട്ടിച്ചു വിട്ടു.

പ്രാരാബ്ദം ഇല്ലാത്ത കുടുംബം ആണ്. അച്ഛനും അമ്മയും അനിയത്തിയും പയ്യനും അടങ്ങുന്ന കുടുംബം. ബ്രോക്കർ പറയുമ്പോൾ സന്തോഷം തോന്നി.

മോളെ എവിടെയോ വച്ചു കണ്ടിട്ടുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ടു.. പിന്നെ കൊച്ചിനെ ആദ്യം കണ്ടതു ചെക്കന്റെ അമ്മയാണ്…

അവരുടെ നിർബന്ധത്തിൽ ആണ് ചെക്കൻ പെണ്ണിനെ കാണുന്നത്.ഇഷ്ടപെട്ടെന്നാണ് ബ്രോക്കർ പറഞ്ഞത്.

സ്ത്രീധനം ഒന്നും തന്നെ കൊടുക്കുവാൻ ഇല്ലെന്നു സുഭദ്ര പറഞ്ഞിട്ടും അവർക്കു ഈ ആലോചന മുന്നോട്ടു കൊണ്ടുപോകുന്നത് തന്നെയായിരുന്നു താല്പര്യം.

സുധാകരൻ കൊണ്ടുവന്ന ആലോചന ആയതുകൊണ്ട് മറുതൊന്നും പറയാൻ വയ്യ..

എന്റെ സുഭദ്രേചി.. ഇതൊരു നല്ല ആലോചനയാണ് ചുളുവിന് അങ്ങ് നടക്കുന്നെങ്കിൽ നടക്കട്ടെ. അവര് ഇപ്പൊ സ്ത്രീധനം ഒന്നും ചോദിച്ചില്ലല്ലോ പിന്നെന്താ.

നിങ്ങളെക്കൊണ്ട് ആവുന്നതുപോലെ നടത്തി വിട്ടാൽ മതി ഇനി നിങ്ങൾക്കൊന്നും പറ്റിയില്ലെങ്കിൽ അതിനും സാരമില്ല.

അവർക്ക് പെൺകൊച്ചിനെ അത്രമാത്രം ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ഈ ആലോചനയുടെ കാര്യം പറഞ്ഞത് ഞാൻ വീണ്ടും ഇവിടെ വന്നത്.

അതല്ല സുധാകര ആ പയ്യൻ ഇവിടെ വന്നിട്ട് മോളോട് ഒന്ന് സംസാരിച്ചൊന്നുമില്ല. ആ കൊച്ചിനെ ഇഷ്ടമായോ ഇല്ലയോ എന്ന് ആ പയ്യൻ പറഞ്ഞതുമില്ല. എനിക്ക് മൊത്തത്തിൽ എന്തോ ഒരു വിഷമം പോലെ.

ഇപ്പോഴുള്ള പിള്ളേരെ പോലെ അടിച്ചുപൊളി ഒന്നുമല്ല ആ ചെറുക്കൻ. കുറച്ചു പക്വതയെത്തിയ സ്വഭാവമാണ് അത്രയേ ഉള്ളൂ.

മനപ്പൂർവം അറിഞ്ഞുകൊണ്ട് ഞാൻ നിങ്ങളെ ഒരു ചതിയിൽ കൊണ്ടിടില്ല. എനിക്ക് അത്രയും അറിയാവുന്ന കുടുംബക്കാർ ആയതുകൊണ്ടാണ്.

നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഇതാ പയ്യന്റെ ജാതകം ഒന്ന് ഒത്തു നോക്കി ഒരു ദിവസം നിങ്ങൾ തന്നെ നിശ്ചയിച്ചാൽ മതി..

മനസ്സില്ല മനസ്സോടെയാണ് സുഭദ്ര ജാതകം കയ്യിൽ വാങ്ങിയത്.

ഞാൻ എന്തായാലും നാളെ ആ കണിയാരെ ഒന്ന് കാണിച്ച് തിരികെ എത്തിക്കാം.

ഞാൻ നാളെ ഇങ്ങോട്ട് വരാം. അപ്പോൾ തീരുമാനം എന്താണെന്ന് ആലോചിച്ചു പറഞ്ഞാൽ മതി.

എന്തായാലും അമ്മ ഇതൊന്നും നാളെ കണിയാരെ കാണിച്ചിട്ട് വരാം. സുധാകരൻ നമുക്കറിയാവുന്ന ആളല്ലേ അതുകൊണ്ട് ചതിക്കുക ഒന്നുമില്ല. അവരെക്കുറിച്ച് നാട്ടുകാർക്ക് ഒന്നും എതിരഭിപ്രായവും ഇല്ല.

രാവിലെ സുഭദ്ര ജാതകങ്ങളുമായി കണിയാന്റെ അടുത്ത് എത്തി. ജാതകങ്ങൾ തമ്മിൽ ഒത്തു നോക്കിയതിൽ നിന്ന് നല്ല പൊരുത്തം ഉണ്ടായിരുന്നു.

വളരെ സന്തോഷത്തോടുകൂടിയാണ് സുഭദ്രേ വീട്ടിലെത്തിയത്. വൈകുന്നേരം സുധാകരൻ വിവരം തിരക്കാൻ വരുമ്പോൾ..

ജാതകങ്ങൾ തമ്മിൽ ഒത്തു നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ടെന്ന് കണിയാര് പറഞ്ഞത്. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ ഒരു വിവാഹം നടത്തി വിടാൻ പ്രയാസമാണ് സുധാകര.

അതുകൊണ്ട് അവർക്ക് സമ്മതമാണെങ്കിൽ ഇവിടെ അമ്പലത്തിൽ വച്ച് ഒരു താലികെട്ട് നടത്താം. എന്നെക്കൊണ്ട് അതിൽ കൂടുതൽ ഒന്നും കഴിയില്ല.

ഞാൻ ഈ വിവരം അവരെ ഇന്ന് തന്നെ അറിയിക്കാം. അതിനുശേഷം അവരുടെ മറുപടി എന്താണെന്ന് വന്നു പറയാം അതുപോരേ.

ആകുട്ടിയെ ആണ് ഞങ്ങൾക്ക് ഇഷ്ടമായത്. അതിനെ മാത്രം മതി. സ്ത്രീ തന്നെയാണ് ധനം. ഇവിടെയും ഒരു പെൺകുട്ടി ഉണ്ടായിരുന്നതല്ലേ. അതുപോലെ തന്നെയാണ് ആ കൊച്ചും.

അവരു പറഞ്ഞ കാര്യങ്ങൾ അതുപോലെ സുധാകരൻ സുഭദ്രയെ അറിയിച്ചു.

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ സുജിയുടെ വിവാഹം നടന്നു. ആർഭാടങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും വളരെ സഹകരണത്തോടും സന്തോഷത്തോടും കൂടി നടന്ന വിവാഹമായിരുന്നു.

വിവാഹശേഷം ചെറിയൊരു സദ്യ സുഭദ്ര റെഡിയാക്കി ഇരുന്നു.

വിവാഹശേഷം മൂന്നാം ദിവസം സുജിയും ഭർത്താവും കൂടി വിരുന്നിനു വന്നു. അന്ന് സുജി സന്തോഷവതി തന്നെയായിരുന്നു. അതിനുശേഷം പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല…

മോൾ ഇങ്ങനെ ഒന്നും പറയാതെ ഇരുന്നാൽ ശരിയാവില്ല ഞാൻ എന്തായാലും സുധാകരനോട് ഇവിടെ വരെ വരാൻ പറഞ്ഞിട്ടുണ്ട്.

നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്കറിയണമല്ലോ..വിവാഹം കഴിഞ്ഞു മൂന്നുമാസം ആകുന്നതിനുമുമ്പ് നീ ഇവിടെ തിരിച്ചുവരാൻ ഉണ്ടായ കാരണം എന്താണെന്ന് എനിക്കറിയണം.

അതുകൊണ്ട് എന്തായാലും രാവിലെ തന്നെ നമുക്ക് പുറപ്പെടാം.

സുധാകരനും സുഭദ്രയും സുജിയും കൂടി ചെറുക്കന്റെ വീട്ടിൽ എത്തുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു.

സംസാരിക്കാൻ മടിച്ചു ഇരുകൂട്ടരും ഇരുന്നു. നിങ്ങൾ ഇങ്ങനെ സംസാരിക്കാതിരുന്നാൽ കാര്യങ്ങൾ എങ്ങനെയാ പരിഹരിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ എന്താണെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞാൽ പരിഹരിക്കാമല്ലോ…

ഇത് പരിഹരിക്കാൻ ഒന്നും കഴിയില്ല അമ്മേ.. എനിക്ക് ആ പെൺകുട്ടിയെ ഭാര്യയായി കാണാൻ കഴിയില്ല. അതുവരെ മിണ്ടാതിരുന്ന കുട്ടന്റെ പറച്ചിൽ കേട്ടു എല്ലാപേരും അവനെ നോക്കി..

അവളെ ഭാര്യയായി കാണാൻ കഴിയില്ല. ഒരു ഭർത്താവിന്റെ കടമകൾ ചെയ്യാൻ എനിക്ക് പറ്റില്ല. അവളിൽ എനിക്ക് ഒരു വികാരവും തോന്നില്ല.

ഞാൻ മറ്റൊരു റിലേഷനിൽ ആണ്. എന്റെ ഒപ്പം ജോലിചെയ്യുന്ന സുധിയുമായി…

ഞാൻ അത് സുജിയോട് പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് മുൻപ് പല താവണഞാൻ അത് ഇവരോട് പറഞ്ഞതാണ്. അപ്പോൾ അത് കേട്ടില്ല. ഒരു കൊച്ചിന്റെ ജീവിതം കൂടി നശിപ്പിക്കാൻ.. ഇവർക്ക് ഉത്സാഹം.

ഞാൻ ഇതിൽ തെറ്റുകാരനല്ല.

നിങ്ങൾ പറയുന്ന വലിയ വലിയ കാര്യം ഒന്നും എനിക്ക് മനസിലാകുന്നില്ല. ഞാൻ ഇനി എന്ത് ചെയ്യണം എന്റെ മോളെ.

അമ്മയെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ. എനിക്കിനിയും നല്ലൊരു ജീവിതം ഉണ്ടാകും ഇപ്പോളെങ്കിലും എല്ലാം എല്ലാപേരും അറിഞ്ഞല്ലോ. അല്ലെങ്കിൽ എനിക്കവും കുറ്റം..

എന്തായാലും ചെയ്തു തന്ന സഹായങ്ങൾക്ക് നന്ദി.. ഞങ്ങൾ ഇറങ്ങുന്നു.

എന്റെ മോൾക്ക്‌ ജീവിതം ഇനിയും ബാക്കിയുണ്ട്. നിന്നോട് ഒരു വിഷമവും ഇല്ല. എന്റെ മോൾ എന്നോട് പറഞ്ഞു..

പക്ഷെ എല്ലാപേരും അതു അറിഞ്ഞില്ലെങ്കിൽ എന്റെ കുഞ്ഞിനെ പഴിക്കും അതുകൊണ്ട് ആണ് ഇവിടെ വന്നത് ശെരിയാനൊന്നു ഉറപ്പിക്കാൻ…

മോൻ ആഗ്രഹിക്കുന്ന ജീവിതം നിനക്കുണ്ടാകട്ടെ…. അമ്മയോടൊപ്പം അവിടുന്നിറങ്ങുമ്പോൾ സുജിയുടെ ജീവിതത്തിന്റെ രണ്ടാം അദ്ധ്യായം തുടങ്ങുകയായിരുന്നു…