തന്റെ ചേച്ചിയെ എനിക്ക് തരാമോ ഞാൻ പോന്നു പോലെ നോക്കിക്കോളാം, എന്ന് ആ കുട്ടിയോട് പറഞ്ഞു അവൾ വിശ്വാസം വരാതെ..

(രചന: J. K)

കാലിൽ ചെറിയൊരു മുടന്തും ആയിട്ടാണ് അവൻ ജനിച്ചത് തന്നെ… അമ്പാടി… “”
അതുകൊണ്ടുതന്നെ അമ്മയ്ക്കും പെങ്ങൾക്കും അവനെ വളരെ സ്നേഹമായിരുന്നു…

പക്ഷേ പുറത്തുള്ളവർക്ക് എന്നും അവൻ ഒരു കളിയാക്കാനുള്ള കഥാപാത്രമായിരുന്നു..

എങ്കിലും അമ്മയ്ക്കും പെങ്ങൾക്കുമുള്ള സ്നേഹം കാരണം അവൻ ഒരുവിധം പിടിച്ചു നിന്നു..

ജീവിതത്തോട് വല്ലാത്ത പകയായിരുന്നു ചെറുപ്പം മുതലേ മുടന്തൻ എന്നും ചട്ടുകാലൻ എന്നും ഒക്കെ കേട്ട് വളർന്നത് കൊണ്ട് എല്ലാവരോടും ഒരുതരം പകയായിരുന്നു അവന്…

അതെല്ലാം അവൻ തീർത്തത് പഠനത്തിൽ ആയിരുന്നു വാശിയോടെ നന്നായി പഠിച്ചു.. ക്ലാസ്സിൽ ഒന്നാമനായി അതോടെ മെല്ലെ കളിയാക്കലുകളുടെ പട്ടി താണു തുടങ്ങി അതിനെ പിന്നെ എല്ലാവരും ആരാധനയോടെ നോക്കാൻ തുടങ്ങി..

നല്ലൊരു ഗവൺമെന്റ് ജോലി അവൻ വാങ്ങിച്ചെടുത്തതും അങ്ങനെ തന്നെയാണ് ജീവിതത്തോടുള്ള വാശി കൊണ്ട്..

ഒരിക്കൽ തന്നെ കളിയാക്കിയവരുടെ മുന്നിലൂടെ എല്ലാം അഭിമാനത്തോടെ തലയും ഉയർത്തിപ്പിടിച്ച് നടക്കണം എന്ന് മാത്രമായിരുന്നു അവൻ ഉണ്ടായിരുന്നുള്ളൂ ഒപ്പം തന്നെ പൊന്നുപോലെ സ്നേഹിക്കുന്ന പെങ്ങളെയും അമ്മയെയും ചേർത്തുപിടിക്കണം എന്നും…

പെങ്ങളുടെ വിവാഹം കഴിഞ്ഞ് അവൾ പോയി.. അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അവന് അതുകൊണ്ടുതന്നെ അളിയൻ ഗൾഫിലേക്ക് പോയതിനുശേഷം അവളെ നിർബന്ധിച്ച് സ്വന്തം വീട്ടിൽ കൊണ്ടുവന്ന് നിർത്തി…

അവൾക്കും അവനെ വിട്ടു പോകാൻ ഇഷ്ടമായിരുന്നില്ല സ്വന്തം മകനെ പോലെ തന്നെ അവനെ പണ്ടുമുതലേ സ്നേഹിച്ചു തുടങ്ങിയതുകൊണ്ട്….

അവനോട് കുറെ കാലമായി അമ്മയും പെങ്ങളും വിവാഹം കഴിക്കാൻ പറയുന്നു.. പിന്നെയാവാം എന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞു മാറിയത് മുഴുവൻ പേടിച്ചിട്ടായിരുന്നു തന്നെ വൈകല്യം കൊണ്ട് അവർക്കാർക്കും തന്നെ ഇഷ്ടമായില്ലെങ്കിലോ എന്ന്…

പക്ഷേ തന്റെ ആശങ്ക അയാൾ ആരുമായും പങ്കുവെച്ചില്ല അത് മനസ്സിൽ തന്നെ കൊണ്ട് നടന്നു..

അമ്പാടിയോട് ചോദിച്ചാൽ ഇനി അതിനൊരു നീക്കുപോക്ക് ഉണ്ടാവില്ല എന്ന് കരുതിയിട്ടാവണം അമ്മയും പെങ്ങളും തന്നെ അവന്റെ കല്യാണാലോചന തുടങ്ങിയത്…

ഗവൺമെന്റ് ജോലി എന്നത് അവന്റെ വൈകല്യം ഒളിപ്പിച്ചു വയ്ക്കാൻ ഉതകുന്ന വലിയൊരു മറയാണെന്ന് ബ്രോക്കർമാർ വിധിയെഴുതി അതുകൊണ്ട് തന്നെ ഒരുപാട് വിവാഹാലോചനകൾ അവന് മുന്നിൽ നിരന്നു…

ഒടുവിൽ അതിൽ നിന്ന് തെറ്റില്ല എന്ന് തോന്നിയ ഒരു ബന്ധമെടുത്ത് പെണ്ണ് കാണാൻ പോയി…

പെണ്ണിനോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു അവിടെ ചെന്നപ്പോൾ, ആ കുട്ടി അവനോട് പറഞ്ഞു അവൾക്ക് ഈ വിവാഹാലോചനക്ക് തീരെ താല്പര്യമില്ല എന്ന് അവളുടെ സങ്കല്പത്തിലുള്ള ഭർത്താവ് അല്ല നിങ്ങൾ എന്ന്..

അത് കേട്ടപ്പോൾ അവൻ എന്തോ വല്ലാത്ത മനപ്രയാസം പോലെ തോന്നി…

അതുകഴിഞ്ഞ് വീട്ടിലെത്തിയതും അവൻ ആകെ തകർന്നിരുന്നു..

തന്റെ അമ്മയും പെങ്ങളും പറയുമ്പോൾ തന്റെ അത്ര സുന്ദരനും കഴിവുള്ളവനും ഈ ലോകത്ത് വേറെയില്ല പക്ഷേ മറ്റുള്ളവരുടെ മുന്നിൽ പോയി നിൽക്കുമ്പോഴാണ് പ്രശ്നം തന്റെ ഓരോരോ കഴിവുകേടുകൾ എടുത്ത് എടുത്ത് അവർ പറയുന്നു..

ഇനി ഈ പരിപാടിയെ ഇല്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വീണ്ടും അമ്മയും പെങ്ങളും തന്നെ നിർബന്ധിക്കാൻ ആയി വന്നത്…

അവരോട് കുറെ എതിർത്ത് പറഞ്ഞുനോക്കി പക്ഷേ സമ്മതിക്കാതെ തന്നെ കൊണ്ട് അവർ മറ്റൊരു പെണ്ണിനെ കാണാനായി പറഞ്ഞയച്ചു..

ചെറിയൊരു വീടായിരുന്നു ഭംഗിയുള്ള ഒരു വീട് അവിടെ രണ്ട് പെൺകുട്ടികൾ ആണത്രേ. ഇളയകൾക്ക് വേണ്ടിയാണ് ആലോചന…

അവിടെ ചെന്നിരുന്നപ്പോൾ ആ കുട്ടി ചായയുമായി വന്നു. തെറ്റൊന്നും പറയാനില്ല നല്ല കുട്ടി… വെറുതെ അവളുടെ അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു..

മൂത്തമകൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ അവരുടെ രണ്ടുപേരുടെയും മുഖത്ത് എന്തോ ഒരു വിഷമം പോലെ തോന്നി അവൾ അകത്തുണ്ട് എന്ന് പറഞ്ഞു…

കൂടുതലൊന്നും സംസാരിക്കാൻ തന്നില്ല മകളുടെ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞു…

എന്തോ അപ്പോഴും ചെറിയൊരു പേടിയുണ്ടായിരുന്നു അവൾക്ക് ഇഷ്ടമല്ല എന്ന് പറയുമോ എന്ന് പിന്നെ എന്തുവന്നാലും നേരിടാൻ മനസ്സിനെ പാകപ്പെടുത്തി അകത്തേക്ക് ചെന്നു…

“”” എനിക്ക് ഒരു കാര്യം പറയാനുണ്ട്””
എന്ന് പറഞ്ഞായിരുന്നു അവൾ തുടങ്ങിയത് അപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി ഞാൻ പെട്ടെന്ന് തന്നെ മനസ്സിനെ പാകപ്പെടുത്തി ചെറിയ വിഷമം തോന്നിയെങ്കിൽ കൂടി..

“””എനിക്ക് ഒരു ചേച്ചിയുണ്ട്.. ജന്മനാ കാലുകൾക്ക് ചലനശേഷിയില്ല.. പക്ഷേ നന്നായി പാടും ചിത്രം വരയ്ക്കും എന്നെക്കാൾ മിടുക്കിയാണ്… അവളുടെ വിവാഹം എങ്ങനെയെങ്കിലും നടത്തണമെന്നാണ് എന്റെ മോഹം… അതുകഴിഞ്ഞ് മതി എന്റേത് എന്ന്… കാത്തിരിക്കാമോ???””‘

ഇത്രയും ചോദിച്ച് അവൾ നിർത്തി എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…
ഞാൻ അവളോട് ആ ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു അവൾ എന്നെ ചേച്ചിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി ജനലോരം എങ്ങോട്ടോ മിഴിപാകി ഇരിക്കുന്ന ഒരു കുട്ടി…

ആ മുറി മുഴുവൻ അവളുടെ കലാവിരുതായിരുന്നു…. നിറയെ പടങ്ങൾ.. ജീവനുള്ളത് പോലെ തോന്നും..

അത് ആ കൈകൊണ്ട് വരച്ചതാണ് എന്ന് ഓർത്തപ്പോൾ അവളോട് എനിക്ക് എന്തോ വല്ലാത്ത ബഹുമാനവും ആരാധനയും എല്ലാം തോന്നി…

അപ്പോഴാണ് അവൾ ഞങ്ങളെ കണ്ടത് കുറച്ചുനേരം അവളോട് സംസാരിച്ചിരുന്നു..

അവളുടെ വൈകല്യം ഞാൻ കണ്ടില്ല.. സൗന്ദര്യം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്റെ മനസ്സിൽ അവൾ സുന്ദരിയായി എല്ലാ കഴിവുകളോടും കൂടിയ ഒരു പെണ്ണായി…

“””തന്റെ ചേച്ചിയെ എനിക്ക് തരാമോ… ഞാൻ പോന്നു പോലെ നോക്കിക്കോളാം “””
എന്ന് ആ കുട്ടിയോട് പറഞ്ഞു അവൾ വിശ്വാസം വരാതെ എന്നെ തന്നെ നോക്കി ഒപ്പം ചേച്ചിയും…

ഈ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് ഒന്നുമല്ല തന്നോടുള്ള സഹതാപം കൊണ്ടോ അല്ല…

പകരം ഒരാളുടെ കഴിവും കഴിവുകേടും തീരുമാനിക്കുന്നത് അയാളുടെ ശാരീരികക്ഷമതയല്ല എന്ന് പൂർണ ബോധ്യമുള്ള ഒരാളാണ് ഞാൻ..

അതുകൊണ്ടുതന്നെ മറ്റാരെ കാട്ടിലും തനിക്ക് തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു. എന്നെ തനിക്കും..

പൂർണ്ണ മനസ്സോടെ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇതിന് സമ്മതിച്ചാൽ മതി…

അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിൽ ഞാൻ അമ്മയോടും പെങ്ങളോട് പറഞ്ഞപ്പോൾ ആദ്യം അവർ സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാൻ പറഞ്ഞു മനസ്സിലാക്കി…

അപ്പോഴേക്കും അവിടെനിന്ന് സമ്മതമാണ് എന്ന് പറഞ്ഞ് കോൾ വന്നിരുന്നു സന്തോഷത്തോടെ ആ വിവാഹം നടന്നു…

ഇന്ന് ഈ ലോകത്ത് ഏറെ സന്തോഷിക്കുന്നത് ഞങ്ങൾ ആയിരിക്കും. കാരണം ഞങ്ങളോളം പരസ്പരം അടുത്തറിഞ്ഞവർ വേറെ കാണില്ല…

ഇപ്പോൾ ഞങ്ങൾ ആൾക്കാരുടെ സഹതാപം കാണാറില്ല കുത്ത് വാക്കുകൾ കേൾക്കാറില്ല… പകരം ഞങ്ങൾ ഞങ്ങളുടേതായ ലോകത്താണ്…