നന്ദന്റെ പേര് പതിഞ്ഞ താലിയും സീമന്തരേഖയിലെ സിന്തൂരത്തിനോടും എനിക്ക്..

ഭ്രാന്ത് പൂക്കുന്ന നേരം
(രചന: Binu Omanakkuttan)

നന്ദന്റെ പേര് പതിഞ്ഞ താലിയും സീമന്തരേഖയിലെ സിന്തൂരത്തിനോടും എനിക്ക് അറപ്പായിരുന്നു.

എനിക്കയാളോടൊത്ത് ജീവിക്കണ്ടെന്ന് നൂറ് പ്രാവശ്യം അമ്മയോടും അച്ഛനോടും പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടും എന്റെ ഇഷ്ടങ്ങൾക്ക് അവർ വിലകല്പിച്ചിരുന്നില്ല

പാവം എന്റെ അഭിയേട്ടൻ എന്റെ കണ്ണുകളിലൂടെ ഇരച്ചിറങ്ങുന്നത് കണ്ണുനീർ തുള്ളികളായിരുന്നില്ല
അഭിയേട്ടനോടുള്ള അടങ്ങാത്ത പ്രണയം തന്നെയായിരുന്നു.

ആൾക്കൂട്ടത്തിനിടയിലെവിടെയെങ്കിലും അഭിയേട്ടൻ കാണുമെന്ന് എന്റെ കണ്ണുകൾ തിരഞ്ഞിരുന്നു ഒന്ന് വിളിച്ചിരുന്നെങ്കിൽ എല്ലാം വെടിഞ്ഞു ഞാൻ ഇപ്പൊ ഈ പന്തലിൽ വച്ചിറങ്ങി പോകുമായിരുന്നു….

വിവാഹം നടത്തുന്നതിൽ അമ്മയ്ക്കും അച്ഛനും അനിയനും ബന്ധുക്കൾക്കുമൊക്കെ അതിയായ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞു നിക്കുമ്പോ…

എന്നെ ജീവനേക്കാൾ സ്നേഹിച്ച പുരുഷനെ കളഞ്ഞു മറ്റൊരാളുടെ ജീവിതത്തിൽ ഭാര്യ എന്ന സ്ഥാനത്തേക്ക് ഒരു യോഗ്യതയുമില്ലാതെ ഞാൻ കടന്നു ചെന്നത്.

കല്യാണം കഴിഞ്ഞു ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ തല ചുറ്റി വീണു.
മുഖത്ത് വെള്ളം കുടഞ്ഞപ്പോഴേ ഞാൻ ഉണർന്നു.

ക്ഷീണമാണെന്ന് ആരൊക്കെയോ പറഞ്ഞു.
വേഗം നന്ദന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. അങ്ങനെ ഒരു വിധത്തിൽ നന്ദന്റെ വീട്ടിൽ എത്തി.

കരഞ്ഞു കലങ്ങിയ കണ്ണുകളുടെ കാരണം ആരും തിരക്കിയില്ല. നിയന്ത്രണം ഇല്ലാതെ വന്നവരുടെയും പോകുന്നവരുടെയും അയൽവാസികളുടെയും കാഴ്ച വസ്തുവായി നിന്നു കൊടുത്തു.

കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നിറങ്ങി ഡ്രസ്സ് മാറി വന്നപ്പോഴേക്കും ക്ഷീണം കൊണ്ട് കിടക്കാൻ ഒരുങ്ങിയെങ്കിലും നന്ദന്റെ സുഹൃത്തുക്കൾ കാണാൻ വന്നു എന്ന് പറഞ്ഞെന്നെ വിളിച്ചുകൊണ്ട് വീണ്ടും ഹാളിലേക്ക് വന്നു.

ഹാളിലെ വലിയ ഊഞ്ഞാലിൽ ഞാനും നന്ദനും അടുത്തിരുന്നു എന്നോട് ചേർന്നിരിക്കാൻ കൂട്ടുകാരുടെ നിര്ബന്ധവും പിന്നെ പിറകിലൂടെ എന്റെ തോളിലേക്ക് ആ കൈ ചേർത്ത് പിടിച്ചു.

നന്ദൻ അയാളുടെ ഇഷ്ടങ്ങളൊക്കെ തന്റെ ഭാര്യയുടെ മേലെ തുടങ്ങുന്നതിനുള്ള പുറപ്പാടിലാണ്.

എന്റെ അവസ്ഥ അപ്പോഴും മനസിലാക്കാൻ ആർക്കും സാധിച്ചിരുന്നില്ല.

എല്ലരും നല്ല സന്തോഷത്തിൽ തന്നെയാണ്
ഞങ്ങളെ കുറിച്ചുള്ള കമന്ററികളും പാട്ടും ബഹളത്തിനുമിടയിൽ എന്റെ തോളിലിരുന്ന കൈ ഇടുപ്പിലേക്ക് പിടുത്തമിട്ടിരുന്നു കൈ തട്ടിയെറിഞ്ഞു അലറി വിളിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് ഓടിക്കയറി.

ഒരു ഭ്രാന്തിയെ പോലെ ഉറക്കെ അലറി.
ഞെട്ടറ്റ പൂവ് പോലെ തറയിലേക്ക് ഞാൻ വീണു.

ബോധം വീണപ്പോ റൂമിലെ കട്ടിലിൽ ഞാൻ കിടക്കുകയായിരുന്നു. എന്റെ ചുറ്റിനും നന്ദന്റെ അമ്മയും അച്ഛനും ബന്ധുക്കളും ഉണ്ടായിരുന്നു.

നന്ദൻ തലങ്ങും വിലങ്ങും നടന്നു അയാളുടെ ചുണ്ടുകൾ ഉറക്കെ ശബ്ധിച്ചിരുന്നു. എല്ലാർക്കും തൃപ്തി ആയല്ലോ എന്റെ ജീവിതം നശിപ്പിച്ചപ്പോ എല്ലാർക്കും സമാധാനം കിട്ടിയല്ലോ.

വേണ്ട വേണ്ടാന്ന് നൂറ് തവണ ഞാൻ പറഞ്ഞതാ ആരും കേട്ടില്ല. എനിക്ക് ഇതിലും നല്ല പെണ്ണ് വരില്ല പോലും. ഒരു ഭ്രാന്തിയെ ആണല്ലോ ഞാൻ മിന്നുകെട്ടി പൊറുപ്പിക്കാൻ കൂടെ കൂട്ടിയത്.

നന്ദന്റ ശബ്ദം ആ ചുവരുകളിൽ പ്രതിധ്വനിച്ചു നിന്നു. എന്റെ കണ്ണുകൾ ഒക്കെയും കേട്ട് നിറഞ്ഞൊഴുകി. നന്ദന്റെ വായിൽ നിന്നും വീണ ഭ്രാന്തിയെന്ന പേര് മായ്ക്കാൻ എനിക്കും കഴിഞ്ഞില്ല.

സന്തോഷത്തോടെ ആർഭാടമായി നടത്തിയ കല്യാണം ആയിരുന്നു അത് പക്ഷെ ഒറ്റ നിമിഷം കൊണ്ട് മരണവീടിന് തുല്യമായി.

ഞാൻ ഉറക്കമുണർന്നതറിഞ്ഞു നന്ദന്റെ അമ്മ എന്റെ അടുത്തേക്ക് വന്നു. നെറ്റിയിൽ മെല്ലെ തലോടികൊണ്ടിരുന്നു.

എന്താ പറ്റിയെ മോളെ..?

നിങ്ങളാരാ ഉറക്കെ ശബ്‌ദിച്ചുകൊണ്ട് ഞാൻ വീണ്ടും അലറി.

ഇവൾക്ക് മുഴുത്ത വട്ടാണ് കൂട്ടത്തിലാരോ ഉറക്കെ പറഞ്ഞു. അപ്രതീക്ഷിതമായി നന്ദന്റെ കൈപ്പത്തി എന്റെ കരണത്ത് ആഞ്ഞു പതിച്ചു.

എന്താ നീ കാണിക്കുന്നേ അമ്മ നന്ദന്റെ കോളറിൽ പിടിച്ചു ഹാളിലേക്ക് കൊണ്ട് പോയ്‌. എല്ലാവരും റൂമിൽ നിന്നിറങ്ങി ആരോ വാതിൽ പൂട്ടി.

നീയറിഞ്ഞോടി നമ്മുടെ നന്ദന്റെ പെണ്ണില്ലേ അവൾക്ക് ഭ്രാന്താണെന്ന്..

ഏത് ഇന്നലെ കല്യാണം കഴിഞ്ഞ.. ശിവേട്ടന്റെ മോന്റെ…

ആ അത് തന്നെ.

അയ്യോ എന്തൊരു കഷ്ടമാടി നല്ലൊരു പയ്യനല്ലേ അവൻ. ചെറുപ്പക്കാരൊക്കെ അവനെ കണ്ടു പഠിക്കണമെന്ന് എപ്പോഴും പറയുന്നതാ
ശോ അവന്റെ ജീവിതം പോയല്ലോ…

ആ പെണ്ണിനെ അവരുടെ വീട്ടുകാർ വന്നു കൊണ്ട് പോയെന്ന കേട്ടത്…

ശോ കഷ്ടം തന്നെ…

അയൽ വീടുകളിലും നന്ദന്റ പരിസര പ്രദേശങ്ങളിലെയും ചൂടുള്ള വാർത്ത അതായിരുന്നു. “നന്ദന്റെ പെണ്ണിന് ഭ്രാന്താണെന്ന് “

ഭ്രാന്തിയെന്ന പേര് ഞാൻ സ്വയം ഏറ്റെടുത്തിട്ട് ദിവസങ്ങൾ കടന്നു. എന്നെയോർത്ത് സങ്കടപ്പെടുന്ന ഒരാളെ മാത്രം ഞാൻ അവിടെ കണ്ടു അമ്മയെ. ആ മുഖത്ത് കണ്ണുനീർ തുള്ളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എനിക്ക് ഭ്രാന്ത് പിടിച്ചെന്ന അറിവ് നാട്ടിൽ കൊട്ടിഘോഷിച്ച വാർത്ത കെട്ടണഞ്ഞിട്ടും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നയാൾ വന്നിരുന്നില്ല

ഒരു ഭ്രാന്തിപ്പെണ്ണിനെ സ്വയം തലയിൽ കേറ്റിവെക്കാൻ മാത്രം മണ്ടൻ ആയിരുന്നില്ല അഭിയേട്ടനെന്നും എനിക്ക് മനസിലായി.

ചതിവ് പറ്റിയത് എനിക്കാണ് പ്രാണനെ പോലെ സ്നേഹിച്ചിട്ടും എന്നെ മനസിലാക്കാതെ പോയ ആൾക്ക് വേണ്ടി ഞാൻ ചെയ്തതത്രയും വെറുതെയായിരിക്കുന്നു.

നിന്നോട് മാത്രമാണ് എനിക്കുള്ള പ്രണയം എന്ന് പലപ്പോഴും ആവർത്തിച്ച അഭിയേട്ടന് എന്നിൽ ഒരിറ്റ് സ്നേഹമില്ല ഒക്കെയും വെറും വേഷംകെട്ടലുകൾ ആയിരുന്നു എന്നും എനിക്ക് മനസിലായി.

വീട് വിട്ട് മറ്റെങ്ങും പോകുവാൻ എനിക്കനുവാദമില്ലായിരുന്നു. ഒരിക്കൽ നന്ദൻ എന്നെ കാണുവാൻ വീട്ടിലേക്ക് വന്നു മദ്യത്തിന്റെ ഗന്ധം അയാളിൽ നിറഞ്ഞിരുന്നു.

നിന്റെ ഇഷ്ടങ്ങൾക്ക് എന്നെ എന്തിനാ ബലിയാടാക്കിയത്. ഞാൻ നിന്നോട് എന്ത്‌ തെറ്റ് ചെയ്തു എന്നൊക്കെ എന്നോട് നന്ദൻ കുറേ പ്രാവശ്യം ചോദിച്ചു.

അയാളുടെ ജീവിതം ഞാൻ കാരണം നശിച്ചു തുടങ്ങിയിരിക്കുന്നു. ഈ ശാപം ഒക്കെ എവിടെ പേറി ഞാൻ ജീവിക്കും ഓർത്തിട്ട് ഭ്രാന്ത് പിടിച്ചു.

ജീവിതത്തിൽ സ്വയം എടുത്ത തീരുമാനങ്ങൾ എനിക്ക് വലിയ വിനയായി മാറിയത് ഡിവോഴ്സ് നോട്ടീസ് വീട്ടിൽ വന്നപ്പോഴാണ്. ഹൃദയം നിലച്ചു കൊണ്ടായിരുന്നു അതിൽ ഒപ്പിട്ടതും…

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നത് നന്ദനും ഞാനും തമ്മിലുള്ള ബന്ധം വേർപിരിയാനുള്ള വെള്ള പേപ്പറിൽ കുറിച്ചിട്ട ദിവസങ്ങളിലേക്കായിരുന്നു.

കോടതിയിൽ നിന്ന് വിവാഹമോചനം ലഭിക്കാൻ വളരെ എളുപ്പമായിരുന്നു.

പക്ഷെ ഞാൻ പലപ്പോഴായി സംസാരിക്കാറുള്ള ഒരാളായിരുന്നു നന്ദന്റെ അമ്മ. എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊക്കെ ഏറ്റു പറഞ്ഞു ആ കാൽപ്പാദത്തിൽ ഒരായിരം പ്രാവശ്യം വീണു.

അമ്മയിൽ നിന്ന് ഞാനറിഞ്ഞത് നന്ദൻ സ്വയം നശിച്ചു തുടങ്ങിയതാണ്. സ്വന്തം നാട്ടിൽ പരിഹാസികനായി പച്ചയോടെ നടക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല.

ഞാൻ കാരണം നന്ദന്റ ജീവിതം തകരുന്നത് കണ്ടുനിക്കുവാൻ കഴിഞ്ഞിരുന്നില്ല അയാളിലെ വിഷമങ്ങൾ മാറ്റി പഴയ നന്ദൻ ആക്കുവാൻ ഞാൻ തീരുമാനിച്ചിറങ്ങി.

ഒരു ഞായറാഴ്ച ദിവസം രാവിലെ അനിയനെയും കൂട്ടി ദൂരെ ഒരമ്പലത്തിൽ പോയ്‌.
യാദൃശ്ചികവശാൽ കാണും പോലെ നന്ദനെ അവിടെ കണ്ടു. ഒന്നും മിണ്ടാതെ മാറിപ്പോയ നന്ദൻ കുറച്ചു മാറി തിരിഞ്ഞു നോക്കുന്നത് കണ്ടു

നന്ദൻ പോകുന്ന വഴിയോരങ്ങളിൽ ജോലി സ്ഥലങ്ങളിൽ ഒക്കെ ഞാനും പോയ്‌ തുടങ്ങി
പലവഴിക്ക് കണ്ടു കഴിഞ്ഞു നന്ദൻ എന്നോട് മിണ്ടാൻ വന്നു.

അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.
വീട്ടുകാര്യങ്ങളിൽ തുടങ്ങി സ്വന്തം കാര്യങ്ങൾ പഴയ ഓർമ്മകൾ അങ്ങനെ അങ്ങനെ എല്ലാം എല്ലാം പറഞ്ഞു.

ഫോൺ നമ്പർ തന്നു ഫോണിൽ വിളിച്ചു തുടങ്ങി
പിന്നെ ദിവസേനയുള്ള യാത്ര നിർത്തി ഫോണിൽ സംസാരിക്കാൻ തുടങ്ങി. നന്ദന് എന്നോട് സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു.

എന്നോട് സംസാരിക്കാൻ മാത്രം അയാൾ ജോലികഴിഞ്ഞുള്ള സമയം കണ്ടെത്തി നന്ദൻ എന്നോട് കൂടുതൽ അടുത്തു ഞങ്ങൾ പ്രണയിച്ചു തുടങ്ങി നന്ദൻ ആകെ മാറി പഴയ നന്ദനെ അമ്മക്ക് സമ്മാനിച്ചു.

വർഷം രണ്ട് കഴിഞ്ഞു ബന്ധം വേർപിരിഞ്ഞിട്ടും നന്ദൻ എന്ത്‌ കൊണ്ട് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയില്ല എന്ന ചോദ്യത്തിന് നന്ദന്റെ അമ്മ മറുപടി ഒന്നും തന്നില്ല.

ഈ വീട്ടിൽ എന്റെ മരുമകൾ ആയി ഒന്നുകൂടി നിനക്ക് വന്നാലെന്താ എന്ന അമ്മയുടെ ചോദ്യം കേൾക്കാൻ മാത്രമായിരുന്നു ഞാനും നന്ദനും കാത്തിരുന്നതും

വൈകാതെ രജിസ്റ്റർ ഓഫിസിൽ വീട്ടുകാരും ഞങ്ങളും മാത്രം കൂടി വീണ്ടും ഞങ്ങൾ വിവാഹിതരായി.

കൊട്ടും പാട്ടുമൊന്നുമില്ലെങ്കിലും നന്ദൻ വളരെ സന്തോഷവാൻ ആയിരുന്നു… നന്ദനന്റെ തോളിനോട് ചേർന്ന് ആ ഊഞ്ഞാലിൽ ഇരിക്കാൻ എനിക്ക് തോന്നി.

എന്നെ ഇനിയും ഒന്ന് തൊട്ടാൽ ഭ്രാന്ത് പൂക്കുമെന്ന പേടി കൊണ്ടാവാം നന്ദന് എന്നോട് ഒട്ടി നിക്കാൻ ഒരു പ്രയാസം ഉണ്ടായിരുന്നു.

ദിവസങ്ങൾ കടന്ന് പോയ്‌ ഒരു കട്ടിലിൽ ഇരു വശത്തേക്കും നോക്കി കിടന്നിരുന്ന ദമ്പതികൾ ആയിരുന്നു ഞങ്ങൾ.

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന നന്ദൻ എന്നെ കണ്ടതും ഒന്നമ്പരന്നു പോയ്‌.

എന്താ എന്ത്‌ പറ്റി ഗൗരി എന്തിനാ ഇപ്പൊ എഴുന്നേറ്റു വെള്ളം കോരി ദേഹത്തോഴിച്ചെ..?

കയ്യിൽ പിടിച്ചെന്നെ അടുത്തേക്ക് നിർത്തി തല തോർത്തിക്കൊണ്ട് നന്ദൻ ചോദിച്ചു.. നേരം വെളുത്തില്ലേ നന്ദേട്ട പിടിപ്പത് പണി കിടക്കുന്നെനിക്ക്. നിങ്ങളൊന്നു വിട്ടേ…

രണ്ടുമണിയോട് അടുക്കുന്നതെയുള്ളൂ.. ഇപ്പൊ ഒന്നും ചെയ്യണ്ട നീ വന്നു കിടന്നേ.. നനഞ്ഞ ഡ്രസ്സ്‌ മാറി വീണ്ടും വന്നു കിടന്നു.

ഗൗരി… നന്ദന്റെ ഇടറിയ ശബ്ദത്തോടെയുള്ള വിളി കേട്ട് ഞാൻ നന്ദനെ നോക്കി.

എന്താ പറ്റിയെ ഗൗരി…? അറിയില്ല നന്ദേട്ടാ എനിക്ക് വട്ട് പിടിക്കുംപോലെ…

ഏയ് ഒന്നുമില്ല താൻ ഉറങ്ങിക്കോ തോളിൽ തട്ടിക്കൊണ്ട് നന്ദൻ പറഞ്ഞു. ഞങ്ങളിരുവരും പരസ്പരം കണ്ണിൽ നോക്കി മിണ്ടാതെ കിടന്നു.

നന്ദൻ മെല്ലെ ഉറക്കത്തിലേക്കടർന്ന് വീണു
അഭിനയമായി തുടങ്ങിയ ഭ്രാന്ത് എന്നുള്ളിൽ മുളച്ചു തുടങ്ങുന്നതായ് തോന്നി. ഇത്രയൊക്കെ സംഭവിച്ചിട്ടും നന്ദൻ വീണ്ടും എന്നെ ചേർത്ത് പിടിക്കുമ്പോൾ അദ്ദേഹത്തിന്റെ പാതി ആയതിൽ ഞാൻ സന്തോഷവതിയായിരുന്നു.

ഓരോരോ ദിനം കഴിയും തോറും എനിക്കയാളോട് പ്രണയം കൂടിക്കൂടി വന്നെങ്കിലും.
നന്ദന്റെ കൈ വിരലുകൾ എന്നിൽ പതിക്കുമ്പോ എന്നിലെ ഭ്രാന്തും ഉണരാൻ തുടങ്ങി.

ഒരുറക്കത്തിന് ശേഷം വീണ്ടും ഞാൻ പഴയ പടിയിലേക്ക് മാറുമ്പോൾ കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർത്തെടുക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

എങ്കിലും നന്ദന്റെ മനസ് എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. സ്നേഹം മാത്രമുള്ള ഹൃദയം ഞാൻ കാരണം ഒരുപാട് വേദനിച്ചിരുന്നു. വിയർപ്പിന്റെ സുഗന്ധമുള്ള നന്ദന്റെ ഷർട്ടിനെ മാത്രമേ ഞാൻ എന്നിലേക്ക് ചേർത്ത് വച്ചിരുന്നുള്ളു.

രാവിലെ നേരത്തെ നന്ദൻ എഴുന്നേറ്റ്
പുരയിടത്തെ കൃഷിക്ക് വെള്ളം നനക്കാനും പുതിയ ഓരോ കൃഷി കൾ ചെയ്യാനും അതിൽ ഉത്സാഹം കണ്ടെത്തുന്ന ഒരപൂർവ രോഗം എന്റെ കെട്ടിയോനും ഉണ്ടായിരുന്നു.

എന്റെ കൈ കൊണ്ടുണ്ടാക്കിയ ഇഡലിയോടും സാമ്പാറിനോടും അയാൾക്ക് പ്രണയം ഉണ്ടെന്ന് ഒരു ദിവസം രാത്രി എന്നോട് പറഞ്ഞു…

അതൊക്കെ ആ നെഞ്ചിലേക്ക് ചേർത്ത് പിടിക്കാനുള്ള കൊതികൊണ്ടാണ്ന്ന് മനസിലായി ആ രാത്രി നിറയെ രോമങ്ങളുള്ള നന്ദന്റെ നെഞ്ചിൽ മുഖം അമർത്തി കിടക്കുവാൻ ഞാൻ കൊതിച്ചു.

എന്നിലെ ഭ്രാന്തിനാൽ സ്വപ്നങ്ങളൊക്കെയും നശിച്ചുപോയ നന്ദനെ എനിക്ക് എന്നിലേക്ക് ചേർത്ത് പിടിക്കുവാൻ തോന്നി….

“എനിക്കൊരു കുഞ്ഞിനെ വേണം നന്ദേട്ടാ…”
മുറിയിലെ അരണ്ട വെളിച്ചത്തിൽ, നിർവികാരയായി ഞാനത് പറയുമ്പോൾ, നന്ദൻ ദൈനിയ മായി എന്നെ നോക്കി…

കണ്ണുനീര് തളം കെട്ടിയ കണ്ണുകൾ ഇരുട്ടിലും തിളങ്ങുന്നതായി നന്ദന് തോന്നി… വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി, ടേബിൾ ലാംപ് ഓഫ്‌ ചെയ്ത് എന്റെ അരികിലേക്ക് വന്നിരിക്കുമ്പോൾ അയാളുടെ കാലുകൾ പതറിയിരുന്നു…

“പേടിക്കേണ്ട നന്ദേട്ടാ… പഴയതുപോലെ ഭ്രാന്ത് പറഞ്ഞതല്ല ഞാൻ… എന്റേതെന്നു പറയാൻ നമുക്കൊരു കുഞ്ഞു വേണം…”

വിശ്വാസം വരാതെ നന്ദൻ ഗൗരിയുടെ മുഖം കൈകളാൽ കോരിയെടുത്തു, നെറ്റിയിൽ അമർത്തി ചുംബിച്ചു. അയാളുടെ കൈകൾ അവളിൽ ഒഴുകി നടന്നു…

ആവേശത്തോടെ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും, കിതപ്പിനൊടുവിൽ തളർന്നു വീഴുമ്പോഴും ഭ്രാന്തെന്ന മനസിനെ തുടച്ചുഞാൻ കളഞ്ഞു അത്രമേൽ ഭ്രാന്ത് നന്ദന് എന്നോടുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *