പക്ഷെ ഇതിനിടയിൽ തന്റെ മകൾക്കിഷ്ടപ്പെട്ട വില കൂടിയ ആ ഫ്രോക്കു വാങ്ങി നല്കാനാകാതെ തന്റെ കയ്യിലുള്ള പണം ആരും..

പിശുക്കൻ
(രചന: P Sudhi)

കഴിഞ്ഞ ഓണത്തിന് ഓണക്കോടിയെടുക്കാൻ പട്ടണത്തിൽ പോകാനായി അനിയത്തിയെ വിളിച്ചപ്പോൾ അവൾ പറഞ്ഞു -”

അച്ഛനുമായാണു പോകുന്നതെങ്കിൽ ഞാനില്ല… എനിക്കിഷ്ടമുള്ളതൊന്നും വാങ്ങാൻ അച്ഛൻ സമ്മതിക്കില്ല… പിശുക്കു കാണിക്കും… ”

പിന്നെ അമ്മയും ഞാനും നിർബന്ധിച്ചാണ് അവളെ കൊണ്ടുപോയത്.തുണിക്കടയിൽ എത്തി, അമ്മയ്ക്ക് ഒരു സാരിയും, എനിക്കൊരു ഷർട്ടും എടുത്തു… എന്നത്തേയുംപോലെ അനിയത്തി വില കൂടിയ ഒരു ഫ്രോക്ക് കയ്യിലെടുത്തു, അവൾ അതു വാങ്ങാനായി വാശി പിടിച്ചു കൊണ്ടിരുന്നു…

“ഏയ്… ഇതു വേണ്ട… വേറെ ഏതെങ്കിലും നോക്ക്” – അച്ഛൻ പറഞ്ഞു. സത്യത്തിൽ അതിന്റെ വില കണ്ടിട്ടാണ് അച്ഛനതു വേണ്ടാന്ന് പറഞ്ഞത്. പക്ഷെ അവൾ അതിൽനിന്നു പിടി വിട്ടില്ല “എനിക്കിതു തന്നെ മതി…. ഇല്ലെങ്കിൽ എനിക്കൊന്നും വേണ്ട”- അവൾ കോലുമുറിച്ചിട്ടു.

” നീ പറയുന്നതു കേട്ടാൽ മതി”-അച്ഛന്റെ വിധം മാറി. അവളങ്ങനെ മനസില്ലാ മനസ്റ്റോടെ അച്ഛനോട് മുഖം വീർപ്പിച്ച് വേറെ ഒരു ചുരിദാർ തിരഞ്ഞെടുത്തു.പുറം തിരിഞ്ഞു നിന്ന് അചനെ നോക്കി പിറുപിറുക്കുന്നത് ഞാൻ കേട്ടു -” പിശുക്കൻ…”- എന്ന്.

പക്ഷെ ഇതിനിടയിൽ തന്റെ മകൾക്കിഷ്ടപ്പെട്ട വില കൂടിയ ആ ഫ്രോക്കു വാങ്ങി നല്കാനാകാതെ തന്റെ കയ്യിലുള്ള പണം ആരും കാണാതെ എണ്ണി നോക്കി സങ്കടപ്പെട്ട അച്ഛനെ ആരും ശ്രദ്ധിച്ചിരുന്നില്ല.

ഞങ്ങൾക്കോയോരോന്നു വാങ്ങുമ്പോഴും തനിയ്ക്കായി അച്ഛൻ ആകെ വാങ്ങിയത് വിലകുറഞ്ഞ ഒരു തോർത്തു മാത്രമാണ്.നേരം വെളുത്തു തുടങ്ങുമ്പോൾ തന്നെ കൈക്കോട്ടുമായി പിന്നാമ്പുറത്തിറങ്ങുന്ന അച്ഛന് മഞ്ഞിന്റെ തണുപ്പിൽ നിന്നൊരാശ്വാസത്തിന് തലയിൽ കെട്ടാൻ വേണ്ടിയായിരുന്നു ആ തോർത്തുമുണ്ട്.

ഇപ്പോഴെന്നല്ല അതെപ്പോഴും അങ്ങനെതന്നാരുന്നു ,അച്ഛൻ തനിക്കു സ്വന്തമായി എന്തെങ്കിലും വാങ്ങാറുള്ളത് വളരെ വിരളമായാണ്. അതിപ്പൊ അച്ഛതിടുന്ന ഷർട്ടിന്റെ തുണിയായാലും ഉടുക്കാറുള്ള ഒറ്റമുണ്ടായാലും.

അല്ലേലും അച്ഛൻ ഇടാറുള്ള ഷർട്ടിന്റെ തുണി ഈ കടയിൽ കിട്ടില്ല.മീറ്ററിനു അൻപതു രൂപയിൽ താഴെ വിലയുള്ള ആ ഷർട്ടിന്റെ തുണി അച്ഛൻ എവിടെ നിന്നാണു വാങ്ങിക്കൊണ്ടു വരുന്നതെന്ന് ഇന്നും എനിക്കറ്റില്ല. അതും മൂന്നോ നാലോ വർഷം കൂടുമ്പോൾ മാത്രം.

തുണിക്കടയിൽ നിന്നിറങ്ങി റോഡിലേക്കിറങ്ങിയതും അമ്മയുടെ ചെരിപ്പിന്റെ വാറ പൊട്ടി… പൊട്ടിയത് വീണ്ടും തിരുകിക്കേറ്റി വേച്ചുവേച്ചു നടക്കാൻ അമ്മ ശ്രമിക്കുന്ന അമ്മയുടെ കൈ പിടിച്ച് അച്ഛൻ ഒരു ചെറിയ ചെരിപ്പു കടയിലേക്ക് കയറി.അമ്മയ്ക്കൊരു ചെരിപ്പു വാങ്ങി.അനിയത്തി വാശി പിടിച്ചപ്പോ ആവശ്യമില്ലെങ്കിലും അവൾക്കും ഒരെണ്ണം വാങ്ങി.

അതിനിടയിൽ സ്വന്തം കാലിൽ കിടക്കുന്ന തേഞ്ഞു തീരാറായ പഴയ വള്ളി ചെരിപ്പിലേക്ക് നോക്കിയിട്ട് ആണുങ്ങളുടെ ചെരിപ്പുകളിരിക്കുന്ന മുകളിലെ റാക്കിലേക്ക് അച്ഛൻ ഒരു നോട്ടമെറിയുന്നതും പെട്ടെന്നു തന്നെ ആ നോട്ടം പിൻവലിക്കുന്നതും ഞാൻ കണ്ടു.

അച്ഛന്റെ ആ പഴയ വള്ളിച്ചെരിപ്പു കണ്ടപ്പോൾ സത്യത്തിൽ എനിക്കു വല്ലാതെ സങ്കടം വന്നു. ശെരിക്കും അച്ഛനാണ് ഒരു ചെരിപ്പിന്റെ അത്യാവശ്യം.എന്നിട്ടും….

കടക്കാരനു പൈസ കൊടുക്കുന്നതിനിടയിൽ ഞാനവിടെ ഒരു കറുപ്പു നിറമുള്ള ഷൂവിൽ തൊട്ടു തലോടി നടന്നത് അച്ഛൻ കണ്ടോ എന്നറിയില്ല. അച്ഛന്റെ ബുദ്ധിമുട്ട് നല്ലോണം അറിയാവുന്ന ഞാൻ മോഹമുണ്ടെങ്കിലും അതു വാങ്ങാനും പറഞ്ഞില്ല.

ഓണത്തിനുള്ള പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങാനായി ഒരു കടയിലേക്കാണ് പിന്നീടു ഞങ്ങൾ പോയത്.

സാധനങ്ങളുടെയെല്ലാം വില തിരക്കി ഒന്നും രണ്ടും രൂപയ്ക്ക് വരെ കടക്കാരനോടു വിലപേശുന്ന അച്ഛനെ മറ്റുള്ളവർ പരിഹാസത്തോടെ നോക്കുന്നത് ഞാൻ കണ്ടു. അവരിൽ ചിലർ അച്ഛനെ ചൂണ്ടി ചിരിയോടെ പറയുന്നതു ഞാൻ കേട്ടു – ” പിശുക്കൻ.. ” എന്ന്…

ഇതൊക്കെയാണെങ്കിലും അതൊന്നും വകവയ്ക്കാതെ ഞങ്ങൾക്ക് ഒരു പോരായ്മയും വരാതെ ഓണമുണ്ണാനുള്ള വഹകളെല്ലാംതന്നെ എല്ലാം അച്ഛൻ വാങ്ങി.

വീട്ടിലേയ്ക്ക് തിരിക്കുന്നതിനു മുൻപായി എനിക്കും അനിയത്തിക്കും ഏറ്റവുമിഷ്ടമുള്ള ബിരിയാണി ഞങ്ങൾ മൂന്നാൾക്കും വാങ്ങിത്തന്നിട്ട്,വിശപ്പായില്ല എന്നു പറഞ്ഞ് ഒരു കട്ടൻ ചായ മാത്രം കുടിച്ച് ഞങ്ങൾ കഴിക്കുന്നത് സന്തോഷത്തോടെ നോക്കി വിശപ്പടക്കി പാവം അച്ഛൻ. അങ്ങനെ പറഞ്ഞെങ്കിലും അച്ഛന്റെ ആ ഒട്ടിയ വയർ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നെനിക്ക് തോന്നി.

എല്ലാം കഴിഞ്ഞ് സന്ധ്യയ്ക്ക് ടൗണിൽ നിന്നും വീട്ടിലേയ്ക്കുള്ള ബസിനായി കാത്തുനിൽക്കാൻ നേരം അമ്മ അച്ഛനോട് ചോദിച്ചു.- “നിങ്ങൾക്കു ഡോക്ടറെ കാണണ്ടേ മനുഷ്യാ… ആ ചുമയ്ക്കൊരു കുറവും ഇല്ലല്ലോ… മരുന്നു വാങ്ങണ്ടേ?… ”

“അതിനി പിന്നെയാകട്ടെ. ഇപ്പൊ ഇത്തിരി കുറവുണ്ട് “- ഏകദേശം കാലിയായ അച്ഛന്റെ കുപ്പായത്തിന്റെ പോക്കറ്റ് തടവിക്കൊണ്ട് അച്ഛൻ പറയുമ്പോഴും അച്ഛന്റെ മുഖത്തു നിന്നെനിക്ക് വായിച്ചെടുക്കാം അച്ഛന്റെ ചുമ മാറിയതുകൊണ്ടല്ല അച്ഛനങ്ങനെ പറഞ്ഞതെന്ന്.

ഒരു മാസത്തിനപ്പുറം അച്ഛനു കൂലി കിട്ടിയ ഒരു ദിവസം വൈകുന്നേരം, അനിയത്തി വാങ്ങാൻ കൊതിച്ച ആ വില കൂടിയ ഫ്രോക്ക് അച്ഛൻ അമ്മയുടെ കയ്യിൽ കൊണ്ടുവന്നു കൊടുക്കുന്നതു ഞാൻ കണ്ടു.

പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ മറ്റൊന്നു കൂടി കണ്ടു.ഉമ്മറത്ത് വീട്ടുപടിയ്ക്കൽ ഞാനന്നു തൊട്ടു തലോടി നടന്ന ഞാൻ വാങ്ങാനാഗ്രഹിച്ച ആ കറുത്ത നിറമുള്ള ഷൂസും….

തൊട്ടപ്പുറത്ത് തേഞ്ഞു പഴകിയ അച്ഛന്റെ പഴയ പൊട്ടാറായ വള്ളിച്ചെരിപ്പും…തൊട്ടടുത്ത ദിവസം പതിവുപോലെ ചുമട്ടു ജോലിയ്ക്കായി മാർക്കറ്റിലേയ്ക്കു പോകുമ്പോഴും അച്ഛൻ നന്നായി ചുമയ്ക്കുന്നുണ്ടായിരുന്നു…