ന്തൂട്ടാ കൊച്ചിന്റെ പേര്, എസ്തേർ ഞാവൽപഴത്തിന്റെ നിറമുള്ള ചുണ്ടുകൾ പിളർന്ന്..

അവളും ഞാനും
(രചന: Sai Bro)

ഇത്രേം കാലത്തിനിടയിൽ ആദ്യമായാണ് ഞാനാ പുഴയോരത്തേക്ക് ചെല്ലുന്നത്. തുലാം മാസത്തിലെ വൈകീട്ടുള്ള മഴയിൽ ഉള്ളുകലങ്ങി കുത്തി ഒഴുകുന്ന പുഴവെള്ളത്തിന്‌ മുകളിലേക്ക്…

ചാരനിറമുള്ള വലുതും ചെറുതുമായ മീനുകൾ ഉയർന്നു പൊങ്ങുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

“ചേട്ടോയ് പുഴമീൻ വേണോ? “

ആ ചോദ്യം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി. കുറച്ചകലെ പതിനഞ്ചുവയസോളം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നിൽക്കുന്നു. എന്നോടാ ചോദ്യം ചോദിച്ചെങ്കിലും അവന്റെ ശ്രദ്ധ പുഴയിലേക്ക് നീട്ടിയിട്ടിരിക്കുന്ന ചൂണ്ടയിലാണ്.

“എന്തൂട്ട് മീനാണ്ടാ..? ” ഞാനവനെ നോക്കി അത് ചോദിച്ചു.

“അതുപിന്നെ, എന്ത് മീനാണ് കിട്ടുന്നതെന്ന് ഇപ്പൊ പറയാൻ പറ്റൂല ” അത് പറയുമ്പോഴും അവന്റെ നോട്ടം ചൂണ്ടയിൽ തന്നെ.

‘ആഹാ, ഈ പുഴയിൽ കിടക്കുന്ന മീനിനെ പിടിച്ചതിന് ശേഷം എനിക്ക് വിൽക്കാനുള്ള പരിപാടിയിലാണ് ചെക്കൻ, ഇവനാള് കൊള്ളാലോ ‘ ഞാനത് മനസ്സിൽ പറഞ്ഞു.

പെട്ടന്ന് വടക്കുനിന്നും പാറിവന്ന കാറ്റ് വസ്ത്രങ്ങളെ ഉലച്ചുകൊണ്ട് ഒന്നാഞ്ഞു വീശി എന്നെ കടന്നുപോയി.

ആ കാറ്റിനൊപ്പം പേരറിയാത്ത, എന്നാൽ നാവിലെ രസമുകുളങ്ങളെ തൊട്ടുണർത്തുന്ന ഒരു ഗന്ധം ചുറ്റിനും പരന്നപ്പോൾ ഞാൻ ചുറ്റുപാടും ഒന്ന് നോക്കി.

“ന്റെ പള്ളീ, ന്താ ഒരു മണം.. ” ആ ചോദ്യം അറിയാതെ എന്റെ നാവിൽ നിന്ന് പുറത്തുചാടി.

“അതാ തള്ളയുടെ പറമ്പിലെ മാങ്ങ പഴുത്തേന്റെയാ.. ” ചൂണ്ടക്കാരൻ പയ്യന്റെ മറുപടി കേട്ട് ഞാൻ അത്ഭുതപെട്ടു.

” അതെന്ത് മാമ്പഴത്തിനാ ഇത്രേം കൊതിപ്പിക്കുന്ന മണം.? ” എന്റെ ചോദ്യം കേട്ട് ചൂണ്ട നിലത്ത് വെച്ചുകൊണ്ട് അവൻ ഒന്ന് എണീറ്റു.

“മാങ്ങയുടെ പേരറിയില്ല, പക്ഷെ ഒടുക്കത്തെ ടേസ്റ്റ് ആണെന്ന് തോന്നുന്നു. ദാ ആ കാണുന്ന കാടുപിടിച്ചു കിടക്കുന്ന പറമ്പ് കണ്ടില്ലേ? അവിടെയാ ആ മാവ് നിൽക്കുന്നത്. “

വടക്കുഭാഗത്തുള്ള ഒരു കാട്ടുപറമ്പിലേക്ക് കൈചൂണ്ടിയാണ് അവനത് പറയുമ്പോഴാണ് ഞാൻ അങ്ങോട്ട്‌ ശ്രദ്ധിക്കുന്നത്.

വലിയൊരു പറമ്പ് ആകെ കാട് പിടിച്ചു കിടക്കുന്നു. അതിന് ചുറ്റും മുള്ളുവേലി കെട്ടിയിട്ടുണ്ട്. പറമ്പിൽ തഴച്ചുവളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു വലിയ വീട് ചെറുതായി കാണുന്നുണ്ടായിരുന്നു.

” നമുക്ക് അവിടംവരെ ഒന്ന് പോയി നോക്കിയാലോ.? ” അത്രേം മണമുള്ള മാങ്ങ തിന്നാനുള്ള കൊതിമൂത്ത് ഞാനത് അവനോട് പറഞ്ഞു.

“പൊന്ന് ചേട്ടാ, ആ പറമ്പിലൊരു വീട് കണ്ടൊ? അത് പ്രേതബാധയുള്ള വീടാണെന്ന് പറഞ്ഞ് ഈ നാട്ടിലുള്ളവരാരും അങ്ങോട്ട്‌ പോകാറില്ല. ആ വീട്ടിലൊരു തള്ളേം മോളുമുണ്ട്.

മാങ്ങ പറിക്കാൻ വേണ്ടി അങ്ങോട്ട്‌ ചെന്നാൽ തള്ളച്ചിടെ വായിലിരിക്കുന്നത് മുഴേനും കേൾക്കേണ്ടിവരും, മാങ്ങ പോയിട്ട് അണ്ടി വരെ ആ പറമ്പീന്ന് കിട്ടൂല “

“പ്രേതം ഒള്ള വീടോ? ന്നാപ്പിന്നെ അതൊന്ന് കാണണമല്ലോ , ഞാൻ അവിടംവരെ ഒന്ന് പോയി നോക്കീട്ട് വരാം “ഞാൻ രണ്ടും കല്പിച്ചു കൈലി മടക്കികുത്തിയപ്പോൾ അവനെന്നെ അത്ഭുതത്തോടെ നോക്കി.

“കുറച്ചുനാളായിട്ട് അവിടുത്തെ തള്ളയെ പുറത്തൊന്നും കാണാനില്ല. ചേട്ടന് പ്രേതത്തെ പേടിയില്ലെങ്കിൽ പോയി നോക്ക്. മാങ്ങ ചെലപ്പോ കിട്ടും, കിട്ട്യാൽ എനിക്കും ഒരെണ്ണം തരണം ട്ടാ “

മാമ്പഴം തിന്നാൻ കൊതിയുണ്ടെങ്കിലും ചെക്കന്റെയുള്ളിൽ പ്രേതത്തിനെ നല്ല പേടിയുണ്ടെന്ന് ആ വാക്കുകളിലൂടെ പ്രകടമായതിനാൽ ഞാനവനെ കൂട്ടിന് വിളിക്കാതെ നേരെകാണുന്ന പറമ്പിലേക്ക് നടന്നു.

പലതരത്തിലുള്ള ഫലവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ പറമ്പിന്റെ വേലിചാടികടന്നപ്പോൾ ഞാനൊരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മുകളിൽ സൂര്യൻ കത്തിജ്വലിച്ചു നിൽപ്പുണ്ടെങ്കിലും ആ പ്രദേശം ഇരുട്ടിലാണ്ടാണ് കിടന്നിരുന്നത്.

മുകളിൽ നിന്നുമുള്ള സൂര്യപ്രകാശത്തെ ആ പരിസരത്ത് വളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ തടഞ്ഞുനിർത്തിയതിനാൽ ഉള്ളം കിളുർപ്പിക്കുന്ന ഒരുതരം തണുപ്പ്.

ഒപ്പം പഴുത്ത മാമ്പഴത്തിന്റെ മാസ്മരിക ഗന്ധം അവിടുത്തെ വായുവിൽ അങ്ങിനെ കൊഴുത്തുനിന്നു.

ഒറ്റനിലയിൽ പരന്നുകിടക്കുന്ന ആളനക്കമില്ലാത്ത ആ വീട്ടിലേക്ക് ഞാനൊന്ന് സൂക്ഷിച്ചു നോക്കി, സത്യത്തിൽ ഇത് ഭാർഗവീ നിലയം തന്നെയാണോ ? ആ പയ്യൻ പറഞ്ഞ തള്ള എവിടെ പോയി ?

ഒടുവിൽ വീടിന് പുറത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് കണ്ണുകൾ മുകളിലേക്കുയർത്തി ഞാനാ മാവ് തിരഞ്ഞത്.

ഓഹ്, ഒടുവിൽ ഞാനത് കണ്ടുപിടിച്ചു.!
ഉടൽ നിറയെ പേരക്കാ വലുപ്പത്തിലുള്ള മാമ്പഴങ്ങളും തൂക്കി ഒരു വലിയ മാവ് ആ വീടിനോട് ചേർന്ന് നിൽക്കുന്നു.

‘വാടാമോനേ, ഓടിവന്ന് ഈ മാമ്പഴം മുഴേനും മോൻ പറിച്ചു ചപ്പി ചപ്പി തിന്നോ’ എന്ന് പറഞ്ഞ് ആ മാവ് എന്നെ വശീകരിച്ചു വിളിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ കീഴ്ചുണ്ട് ഒന്ന് കടിച്ചു മാമ്പഴത്തോടുള്ള വികാരം പ്രകടിപ്പിച്ചു.

കിളികളും അണ്ണാറകണ്ണൻമാരും  മാമ്പഴങ്ങൾ കൊത്തിവലിച്ചു തിന്ന് രസിക്കുന്ന കാഴ്ച്ച കണ്ട് കൊതിമൂത്ത് ഞാൻ ഓടി ചെന്ന് മാവിന്റെ മുകളിലേക്ക് അള്ളിപിടിച്ചു കയറാൻ തുടങ്ങി.

ഒടുവിൽ മാവിന്റെ ഒരു ചില്ലയിൽ ബാലൻസ് ചെയ്ത് നിന്ന് തൊട്ടരികിൽ കടും മഞ്ഞനിറത്തിൽ പഴുത്തു പാകമായി എന്നെനോക്കി പുഞ്ചിരിതൂകി നിൽക്കുന്ന…

ഒരു മാമ്പഴത്തെ ഞെട്ടിയിൽ നിന്ന് പറിച്ചെടുക്കാൻ ശ്രമിക്കാതെ തന്നെ ഞാനൊന്ന് കടിച്ചു വലിച്ചു. മഞ്ഞനിറമാർന്ന കൊഴുത്ത മാമ്പഴചാറ് ചിറിയിലൂടെ താടിയിലേക്ക് ഒഴുകിയിറങ്ങി.

‘ഹൂയ്, എന്താ സ്വാദ്..!ഇതിന് കൽക്കണ്ടതിന്റെ മധുരം തന്നെ ” ഞാൻ പിറുപിറുത്തു.

ആ മാങ്ങ മൊത്തം കാരിക്കാരി തിന്ന് മാങ്ങണ്ടിയും കയ്യിൽ പിടിച്ചു കൃതാർത്ഥനായി ഞാൻ മാവിൻ മുകളിലങ്ങിനെ ഇരിക്കുമ്പോൾ പെട്ടന്ന് അപ്പുറത്തെ വീടിന്റെ പിറകിലെ വാതിൽ കരകര ശബ്ദത്തിൽ തുറക്കുന്നത് കണ്ട് പേടിച്ചു എന്റെ കയ്യിലിരുന്ന മാങ്ങണ്ടി താഴേക്ക് വഴുതിവീണു.

വാതിൽ തുറന്ന് കയ്യിലൊരു കൂടയുമായി ഒരു പെൺകുട്ടി പുറത്തിറങ്ങി ഞാനിരിക്കുന്ന മാവിൻ ചുവട്ടിലേക്ക് വരുന്നതുകണ്ട് എന്റെ ഹൃദയത്തിനുള്ളിൽ കിടന്ന് ആരോ തെക്കുവടക്ക് ഓട്ടം തുടങ്ങി.

“ന്റെ പള്ളീ, പെട്ടല്ലോ “

ഞാനത് പിറുപിറുക്കുമ്പോൾ ആ പെൺകുട്ടി നിലത്ത് വീണുകിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ തന്റെ നീണ്ട് കിടക്കുന്ന ഉടുപ്പ് വലിച്ചിഴച്ചു മാവിന്റെ ചുവട്ടിലെത്തിയിരുന്നു.

അവൾ താഴെ വീണു കിടക്കുന്ന മാമ്പഴങ്ങൾ പെറുക്കിയെടുത്തു കയ്യിലിരിക്കുന്ന കൂടയിലേക്ക് നിക്ഷേപിക്കുന്നത് മുകളിലിരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു.

‘അത് ശരി, ഇതൊക്കെ താഴേം കിടപ്പുണ്ടാർന്നോ? വെറുതെ ഇതിന്റെ മുകളിലേക്ക് വലിഞ്ഞു കേറി. ‘

മനസ്സ് അത് ചിന്തിക്കുമ്പോഴേക്കും എന്റെ ശരീരത്തിന് വലിയൊരു അത്യാഹിതം സംഭവിച്ചു കഴിഞ്ഞിരുന്നു, ഇരിക്കുന്ന മാങ്കൊമ്പിൽ നിന്ന് കാലിടറി ഈ പാവപ്പെട്ടവൻ ‘പൊതക്കോം’ എന്ന സുന്ദര ശബ്ദത്തോടെ ഭൂമീദേവിയെ പ്രണമിച്ചു നിലത്തെത്തിയിരുന്നു.

ആ കിടപ്പ് കിടന്നുകൊണ്ട് തന്നെ തല അല്പമൊന്ന് ഉയർത്തി മുൻപിൽ നിൽക്കുന്ന പെൺകൊടിയേ ഞാനൊന്ന് നോക്കി.

‘ഇതേത് അന്യഗ്രഹജീവി’എന്ന് ചിന്തിച്ചോണം പകച്ചു കണ്ണുകൾ തുറിച്ചായിരുന്നു ആ പെങ്കൊച്ചിന്റെ നിൽപ്.

“സോറി, ഞാനീവഴി പോയപ്പോ അറിയാതെയൊന്ന്.. ” അത്രേം പറഞ്ഞുകൊണ്ട് കിടന്നിടത്തു നിന്ന് ഒന്ന് എണീക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നട്ടെല്ലിൽ കരിങ്കല്ല് കയറ്റിവെച്ചോണം ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഒന്ന് ഞെരങ്ങി മൂളികൊണ്ട് ഞാനാ ശ്രമം ഉപേക്ഷിച്ചു.

“ഏത് വഴി പോയപ്പോൾ? ” അവൾ ആകാശത്തേക്ക് നോക്കിയത് ചോദിച്ചപ്പോൾ അതെന്നെയൊന്ന് ആക്കിയതല്ലേ എന്നൊരു തോന്നൽ തോന്നാതെ തോന്നിയെനിക്ക്.

“അല്ല, ഈ മാമ്പഴത്തിന്റെ മണം കേട്ട് ഇത് വഴി വന്നപ്പോൾ.., പെട്ടെന്ന് വീണപ്പോൾ.. ” വിക്കി വിക്കികൊണ്ട് ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

“ഓഹ്, കള്ളനാണല്ലേ? ” അൽപ്പം ഉറക്കെയാണ് അവളത് ചോദിച്ചത്.

“കുട്ടീ അനാവശ്യം പറയരുത്.. “

“പിന്നെ അനുവാദമില്ലാതെ പറമ്പിൽ കയറി മാമ്പഴം മോഷ്ടിച്ചവനെ പുണ്യാളൻ എന്ന് വിളിക്കണോ? “

അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ ദയനീയഭാവത്തിൽ കിടക്കുന്ന എന്നെകണ്ട് അലിവ് തോന്നിയിട്ടാവണം അവൾ അല്പനേരത്തേക്ക് ഒന്നും മിണ്ടാതിരുന്നത്.

“ശരി, മേലാൽ ഇതാവർത്തിക്കരുത്, താൻ എണീറ്റ് സ്ഥലം വിടാൻ നോക്ക്.. ” അവളുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞിരുന്നു..

“വളരെ നന്ദി, ഞാൻ ഇപ്പൊതന്നെ പോയേക്കാം, അതിന് മുൻപ് എന്നെ ഇവിടെന്നൊന്ന് എണീപ്പിക്കാമോ..? “

എന്റെ അവസ്ഥ മനസിലായിട്ടാവണം ആ പെൺകൊടി കയ്യിലെ കൂട താഴെ വെച്ച് നിലത്തുകിടക്കുന്ന എന്നെ അവിടെ നിന്ന് എഴുന്നേൽപ്പിക്കാൻ ആവും വിധം പരിശ്രമിച്ചു.

ഒടുവിൽ പരസഹായത്തോടെ ഒന്ന് നിവർന്നു നിന്ന് ബ്രേക്ക്‌ഡാൻസ് കളിക്കുന്നത് പോലെ വായുവിൽ കൈ തുഴഞ്ഞു  രണ്ട് ചുവട് മുൻപോട്ട് വെച്ചപ്പോൾ പെട്ടന്ന് തന്നെ ഞാനാ സത്യം മനസിലാക്കി.

‘എന്റെ നടുവിന് ഉളുക്ക് പറ്റിയിരിക്കുന്നു… !”

വീണ്ടും ദനീയമായി ഞാനവളെ നോക്കി..

“എന്ത്യേ..? “അവളുടെ ചോദ്യം

“എന്നെകൊണ്ട് ആവൂന്നു തോന്നണില്ല കുട്ട്യേ.. “

“അതെന്ത്യേ..? “

” നടുവിന് ഉള്‌ക്ക് പറ്റിയിട്ടുണ്ട്, ഭയങ്കര വേദന.. “

ഇത് വല്ലാത്ത എടങ്ങേറായല്ലോ എന്നമട്ടിൽ അവളെന്നെ കുറച്ച് നേരം നോക്കി നിന്നപ്പോൾ ആദ്യരാത്രിയിൽ മണിയറയിലെത്തിയ നവവധുവിനെ പോലെ നിലത്തെ പൂഴിമണ്ണിൽ കാൽവിരൽകൊണ്ട് കാശ്മീരിന്റെ പടം വരച്ചു ഞാൻ നമ്രശിരസ്ക്കനായി നാണം കുണുങ്ങി അങ്ങനെ നിന്നു.

ചുമലിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചുകൊണ്ട് ആയാസപ്പെട്ട് നടക്കുമ്പോൾ ഞാനവളെ അടിമുടിയൊന്ന് നോക്കി.

പിങ്കിൽ വെളുത്ത പുള്ളികൾ നിറഞ്ഞു കാല്പാദം പോലും പുറത്തു കാണാൻ പറ്റാത്തവിധം നിലം മുട്ടികിടക്കുന്ന ഒരു കോട്ടൺ ഉടുപ്പായിരുന്നു അവൾ ധരിച്ചിരുന്നത്.

ആ കണ്ണിലെ കൃഷ്ണമണികൾക്ക് തവിട്ട് നിറവും, ചുണ്ടുകൾക്ക് പഴുത്തു പാകമാകാൻ തുടങ്ങുന്ന ഞാവൽ പഴത്തിന്റെ നീലനിറവുമായിരുന്നു. ഒട്ടും ചുരുളാതെയങ്ങനെ നീണ്ടുകിടക്കുന്ന ചെമ്പൻ മുടിയിഴകൾ അലസമായി ചുമലിലൂടെ താഴേക്ക് വീണുകിടക്കുന്നു.

എന്റെ ശരീരത്തിന്റെ ഭാരം കാരണം വേച്ചു വേച്ചു നടക്കുന്ന അവളുടെ വെളുത്ത കഴുത്തിൽ നീല ഞെരമ്പുകൾ തെളിഞ്ഞു കണ്ടപ്പോൾ ഞാനൊരു നിമിഷം തളർച്ചഭാവിച്ചു ആ ചുമലിലേക്ക് മുഖം ചേർത്തു വെച്ചു.

“എന്താടോ? ” ഇഷ്ട്ടക്കേടോടെ മുഖം വെട്ടിച്ചു അവളെന്നോട് അത് ചോദിച്ചപ്പോൾ ഞാൻ സൂത്രത്തിൽ കണ്ണുകൾ പാതിയടച്ചു പിറുപിറുത്തു.

“തലകറങ്ങണ പോലെ തോന്നണ്‌, ഇച്ചിരി നേരം എനിക്കെവിടെലും ഒന്ന് കിടക്കണം ” എന്നെയും കൊണ്ട് നിശ്ശബ്ദതയിലാണ്ടു കിടക്കുന്ന ആ വലിയ വീടിന്റെ പിറക് വശത്തെ വാതിലിലൂടെ…

അവൾ ഉള്ളിലേക്ക് കയറി ഇരുമ്പ് വാതിൽ ചാരുമ്പോൾ പുറത്ത് തുലാവർഷം ഇടിച്ചുകുത്തി പെയ്തു തുടങ്ങിയിരുന്നു.

പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല ഇനിവരാൻ പോകുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാൻ പോന്നവയായിരിക്കുമെന്ന്.

അടുത്ത ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave a Reply

Your email address will not be published. Required fields are marked *