അമ്മയുടേയും ഭാര്യയുടേയും നടുവിൽ ഞാൻ സ്വയം ഉരുകി തീരുകയായിരുന്നു നീ എന്തൊക്കെ..

പുണ്യം
(രചന: Raju Pk)

ദൂരെ നിന്നും ഏട്ടൻ വരുന്നത് കണ്ടപ്പോൾത്തന്നെ മനസ്സിലായി വല്ലാത്ത ദേഷ്യത്തിലാണ്,

”പ്രിയാ എത്ര ദിവസമായി എന്നെയും അമ്മയെയും അവിടെ തനിച്ചാക്കി ഇങ്ങോട്ട് വന്നിട്ടെന്ന് നിനക്കോർമ്മയുണ്ടോ”..?

നീ തിരികെ വരുന്നോ ഇല്ലയോ..?

”ഉത്തരം ഇല്ല എന്നാണെങ്കിൽ മനസ്സുകൊണ്ട് കൂടുതൽ അകലുന്നതിന് മുൻപ് നമുക്ക് പിരിയാം.”

ഇങ്ങനെയാണെങ്കിൽ പിരിയുന്നതാണ് നല്ലത്,
”നിങ്ങളുമായുള്ള വിവാഹ ആലോചന വന്നപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞതാണ്.

വെറും പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെക്കൊണ്ട് എം ബി എക്കാരി ആയ എന്നെ കെട്ടിക്കണ്ട എന്ന്, എല്ലാം എൻ്റെ വിധി.”

നിൻ്റെ ഇഷ്ടത്തിനൊത്ത ചെറുപ്പക്കാരനെ മുപ്പത് വയസ്സ് വരെ കാത്തിരുന്നിട്ട് നിനക്ക് കിട്ടിയോ..?

എത്ര പേർ എനിക്കു മുന്നേ നിന്നെ പെണ്ണ് കാണാൻ വന്നു ആരെങ്കിലും നിന്നെ ഇഷ്ടമായതായി പറഞ്ഞിട്ടുണ്ടോ എന്താ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?

നീ കണ്ണാടിയുടെ മുന്നിൽ നിന്ന് അല്പനേരം നിന്നെ സ്വയം ഒന്ന് വിലയിരുത്തിയിട്ടുണ്ടോ, ഒരു ഭർത്താവ് ഒരിക്കലും സ്വന്തം ഭാര്യയോട് പറയാൻ പാടില്ലാത്തതാണ് ഞാൻ പറഞ്ഞത് നീ എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് പറയിച്ചതാണ്.

”നീ ആദ്യം സ്വന്തം കുറവുകളെപ്പറ്റി ചിന്തിച്ചിച്ച് വേണം മറ്റുള്ളവരെ കുറ്റപ്പെടുത്താനും അവഹേളിക്കാനും.”

”എനിക്ക് വിദ്യഭ്യാസം കുറവായതുകൊണ്ട് ഉണ്ടാകുന്ന കുട്ടികൾക്ക് നാലക്ഷരം പറഞ്ഞ് കൊടുക്കാൻ നിന്നെക്കൊണ്ട് കഴിയുമല്ലോ എന്ന് ഞാൻ കരുതി അതു കൊണ്ട് നിൻ്റെ മുഖസൗന്ദര്യം ഞാൻ നോക്കിയില്ല… വിവാഹം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്…

എൻ്റെ വിദ്യാഭ്യാസത്തെ നീ ചോദ്യം ചെയ്യാത്ത ഒരു ദിവസം ഉണ്ടായിട്ടുണ്ടോ നമ്മുടെ ജീവിതത്തിൽ ഇതുവരെ”.

”നീ ജീവിതത്തിൽ ആരേയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ..?
വളർത്തി വലുതാക്കിയ സ്വന്തം അച്ഛനമ്മമാരേയോ.?

എന്തിന് സ്വന്തം രക്തത്തിൽ പിറന്ന മകനേപ്പോലും നിനക്ക് സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?
ഇല്ലകാരണം നിൻ്റെ മനസ്സിൽ ഞാനെന്ന ഭാവം അതാണ് മുന്നിൽ നിൽക്കുന്നത്.”

”അമ്മയോടുള്ള ദേഷ്യത്തിന് ഞാൻ വരുന്നതിന് മുന്നേ നീ കുഞ്ഞിനേയും എടുത്ത് ഇനി എൻ്റെ അമ്മ ജീവിച്ചിരിക്കേ തിരിച്ച് ആ പടി ചവിട്ടില്ലെന്ന ഉഗ്ര ശപഥവുമായി പടിയിറങ്ങുമ്പോൾ ഒരിക്കലെങ്കിലും എന്നെപ്പറ്റി ഓർത്തോ”.?

”അമ്മയുടേയും ഭാര്യയുടേയും നടുവിൽ ഞാൻ സ്വയം ഉരുകി തീരുകയായിരുന്നു നീ എന്തൊക്കെ പറഞ്ഞിട്ടും അമ്മയുടെ മുന്നിൽ ഞാൻ നിന്നെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതു കൊണ്ട് അമ്മയും പതിയെ എന്നിൽ നിന്നും അകന്നു”.

”ഇപ്പോൾ നിങ്ങൾ രണ്ട് പേരും ജയിച്ചു തോറ്റത് ഞാനാണ് തനിച്ചായതും.

മോൻ കൂടെയുള്ളപ്പോൾ ഞാൻ തനിച്ചല്ലായിരുന്നു അവൻ്റെ സ്നേഹത്തോടെയുള്ള ഒരു ഉമ്മ മാത്രം മതിയായിരുന്നു എൻ്റെ സങ്കടങ്ങൾ എല്ലാം എനിക്ക് മറക്കാൻ.”

”ജയേട്ടൻ വാടകക്ക് ഒരു വീട് എടുക്ക് ഞാനും കുഞ്ഞും അങ്ങോട്ട് വരാം നമുക്കൊരുമിച്ച് ജീവിക്കാം. അമ്മയോടൊപ്പം എനിക്കിനി കഴിയില്ല എന്നെ അതിന് നിർബന്ധിക്കരുത്.”

പെട്ടന്നാണ് പ്രിയയുടെ അച്ഛൻ കണ്ണനേയുമെടുത്ത് പുറത്തേക്ക് വന്നത് കണ്ണൻ എന്നെ കണ്ടതും എൻ്റെ കൈകളിൽ എത്തി കെട്ടിപ്പുണർന്ന് ഉമ്മകൾ കൊണ്ട് എന്നെ മൂടി.

”മോളേ നിൻ്റെ സംസാരങ്ങൾ എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു”.

”നിന്നേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ കടന്ന് വന്നവരാണ് ഞാനും നിൻ്റെ അമ്മയും. നിൻ്റെ അച്ഛമ്മ വിളമ്പി കൊടുക്കുന്ന ഭക്ഷണമാണ് അന്ന് എല്ലാവരും കഴിക്കുന്നത്. മിക്കവാറും ദിവസങ്ങളിൽ വയറു നിറയാൻ പോലും ഉണ്ടാകില്ല ഭക്ഷണം.

എല്ലാവർക്കും കൊടുത്ത് അവസാനം വരുന്ന വറ്റു കളിൽ അച്ഛൻ ബാക്കി വച്ച അല്പം ചോറും കഞ്ഞിവെള്ളവും ഉപ്പും ചേർത്ത് അമ്മ അച്ഛനോട് ചേർന്നിരുന്ന് ആസ്വദിച്ച്  കുടിക്കുമ്പോൾ പലപ്പോഴും ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.

പട്ടിണിയാണെങ്കിലും എല്ലാവരുടേയും മനസ്സുകളിൽ പരസ്പരം നല്ല സ്നേഹം നിലനിന്നിരുന്നു.
ഇന്ന് ഭക്ഷണവും മറ്റ് എല്ലാ സൗകര്യങ്ങളും ആവശ്യത്തിലും അധികമാണ് പക്ഷെ സ്നേഹ ബന്ധങ്ങളുടെ ദ്യഢതമാത്രം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.”

ജയൻ്റെ അമ്മ എന്ത് പറഞ്ഞതിൻ്റെ പുറത്തായാലും എൻ്റെ മോൾ നിന്നെ ജീവനേപ്പോലെ സ്നേഹിക്കുന്ന ജയനെ തനിച്ചാക്കി വരരുതായിരുന്നു.

”പിന്നെ വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി എല്ലാം ആയെന്ന് എൻ്റെ മോൾ കരുതരുത് നിന്നെ വളർത്തി വലുതാക്കിയ എനിക്ക് എട്ടാം ക്ലാസ്സ് വരെയേ പോകാൻ കഴിഞ്ഞുള്ളു..

ജീവിത പ്രാരാബ്ദങ്ങൾ കൂടിയപ്പോൾ കൂലിപ്പണിക്കിറങ്ങിയതാണ് നാളെ എൻ്റെ മോൾ എന്നെയും വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ ചോദ്യം ചെയ്തു കൂടെന്നില്ല അല്ലേ..

പിന്നെസ്കൂളിൻ്റെ പടി ചവിട്ടാത്ത ജയൻ്റെ അമ്മ എന്തോ പറഞ്ഞെന്നും പറഞ്ഞ് ജയനോട് പോലും ഒരു വാക്ക് പറയാതെ അവിടെ നിന്നും പടിയിറങ്ങിയ എൻ്റെ മോളും ആ അമ്മയും തമ്മിൽ എന്താണ് വ്യത്യാസം.”

”നീ പിണങ്ങി വന്ന അന്ന് തന്നെ ജയൻ എന്നെ വിളിച്ചിരുന്നു അപ്പോൾ ഞാനാ പറഞ്ഞത് കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ അപ്പോൾ നിൻ്റെ കുറച്ച് വാശിയെല്ലാം മാറുമെന്ന്.

വിഷമത്തോടെയാണെങ്കിലും ജയൻ സമ്മതിക്കുകയായിരുന്നു. ഭാര്യ ഭർക്കാക്കന്മാരുടെ പിണക്കത്തിന് നീർ കുമിളയുടെ ആയുസേ പാടുള്ളൂ.

”മോളേ ഇനിയെങ്കിലും നീ മനസ്സിലാക്കണം ഒരാളുടെ വ്യക്തിത്വത്തെ അളക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യത കൊണ്ടല്ല, സത്യത്തിൽ ജയനേപ്പോലുള്ള ഒരു മകനെ കിട്ടിയ ഞങ്ങൾ അച്ഛനമ്മമാരാണ് പുണ്യം ചെയ്തവർ.”

തിരിച്ച് ഏട്ടനോടൊപ്പം പടി കയറുമ്പോൾ അമ്മ ഓടി വന്ന് കണ്ണനെ എടുത്തു എന്നിട്ട് പറഞ്ഞു.

”നീയാകെ ക്ഷീണിച്ച് പോയല്ലോ എന്ത് പറ്റി എന്ന ചോദ്യവും.”

മറുപടി ഒന്നും പറയാതെ പുഞ്ചിരിയോടെ ഞാൻ അകത്തേക്ക് കയറി അച്ഛൻ പറഞ്ഞത് ശരിയാണ് വിദ്യാഭ്യാസത്തിൻ്റെ മികവും പറഞ്ഞ് എന്തെല്ലാം കാട്ടിക്കുട്ടി ഞാനിവിടെ. ഇനി എല്ലാം മറന്നൊന്ന് ജീവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *