അച്ഛന്റെ കഴിവുകേടും ആണത്തമില്ലായ്മയും കൊണ്ടാണ് അമ്മ കണ്ടവനെ തേടി പോയതെന്ന നിങ്ങളുടെ എല്ലാം പരിഹാസവാക്കുകൾ..

അഴിഞ്ഞാട്ടകാരി
(രചന: രജിത ജയൻ)

കണ്ണിൽ കണ്ട ആട്ടക്കാരികൾക്കും അറുവാണിച്ചികൾക്കും കയറി നിരങ്ങാനല്ല എന്റെ പൂർവ്വിക്കർ ഈ സ്കൂൾ പണിതത്

ഇതു കുട്ടികളെ നാലക്ഷരം നല്ലത് മാത്രം പഠിപ്പിക്കുന്ന ഇടമാണ്, ഇവിടെ പഠിക്കുന്ന കുട്ടികളും പഠിപ്പിക്കുന്ന അദ്ധ്യാപകരും നല്ല മാന്യതയും മര്യാദയും ഉള്ളവരും കുടുംബത്തിൽ പിറന്നോരുമാണ് ,

അല്ലാതെ നിന്നെ പോലെ കണ്ടിടം നിരങ്ങി നാടു നീളെ ആടി നടക്കുന്ന ആളുകളല്ല

അല്ലെങ്കിൽ തന്നെ ഈ സ്കൂളിൽ ടീച്ചറായി ജോലി ചോദിച്ചു വരാൻ നിനക്കെങ്ങനെ ധൈര്യം വന്നു ?

ആ നിനക്ക് ധൈര്യത്തിന് കുറവൊന്നും ഉണ്ടാവില്ല ,ഒന്നൂല്ലെങ്കിലും സ്വന്തം കെട്ടിയവനേയും ജനിപ്പിച്ച കുഞ്ഞിനെയും ഉപേക്ഷിച്ച് ഏതോ ഒരു മേത്തനൊപ്പം നാടുവിട്ട കുന്നത്തെ ലളിതയുടെ മോളല്ലേ നീ …?

നിനക്ക് ധൈര്യം കാണും.., പക്ഷെ ആ ധൈര്യം ഇവിടെ ഈ ഗീതാദേവിയുടെ അടുത്ത് വേണ്ട .. കേട്ടോ ഡീ …

തനിക്ക് മുമ്പിൽ കുനിഞ്ഞ ശിരസ്സുമായ് നിൽക്കുന്ന നന്ദിതയുടെ താടി തുമ്പ് ചൂണ്ടുവിരലാൽ ഉയർത്തി ഗീത ദേവി പറഞ്ഞതും നന്ദിതയാ കൈ വിരൽ തന്റെ വലം കൈയ്യാൽ തട്ടി തെറിപ്പിച്ചു..

“ഞാനിവിടെ നിങ്ങളുടെ ഈ സ്ക്കൂളിൽ നിങ്ങളുടെ കാലുപിടിച്ച് ജോലി വാങ്ങാൻ വന്നവളല്ല..

പലപ്പോഴായ് നിങ്ങൾ നിഷേധിച്ച എനിക്കവകാശപ്പെട്ട ജോലി എനിക്ക് തരണമെന്ന് പറയാനായ് വന്നവളാണ്..

നിനക്കവകാശപ്പെട്ട ജോലിയോ ..?

ഏതു വകയിലാടീ ഇവിടെ നിന്റെ അവകാശം …?

കണ്ടവന്റെ കൂടെ കാമം തേടി നാടുവിട്ടുപോയ നിന്റെ തള്ള പണിതിട്ടതാണോ നിനയ്ക്കായി ഈ സ്കൂൾ ..?

അതോ തള്ളയുടെ വഴിയേ നാടുനീളെ അഴിഞ്ഞാടി നീ പണിതതോ..?

ഗീതാദേവിയുടെ പരിഹാസം നിറഞ്ഞമുഖം തനിയ്ക്ക് മുമ്പിൽ വിറയ്ക്കുമ്പോൾ പതറാതെ അവരുടെ കണ്ണുകളിലേയ്ക്ക് നോക്കി നിന്നു നന്ദിത..

“നിങ്ങളീ പറഞ്ഞവകയിലൊന്നും എനിക്ക് ഈ സ്കൂളിൽ അവകാശമില്ല ,അവകാശമുള്ളത് എന്റെ അച്ഛന്റെ പേരിലാണ് കുന്നത്തെ രാമചന്ദ്രൻ മാഷിന്റെ മകൾ നന്ദിത എന്നതാണ് എന്റെ അവകാശം …

എന്താ അറിയില്ലേ നിങ്ങൾക് എന്റെ അച്ഛനെ ..?

കുന്നത്ത് രാമചന്ദ്രൻ മാഷ് എന്ന പേര് കേട്ടതും ഗീതാദേവിയിലുണ്ടായ പതർച്ച ശ്രദ്ധിച്ചു കൊണ്ട് നന്ദിത അവരോട് ചോദിച്ചു .

ഓ .. ചിലപ്പോൾ നിങ്ങൾ മറന്നു പോയിട്ടുണ്ടാവുമൊരു പക്ഷെ എന്റെ അച്ഛനെ, ഞാൻ ഓർമ്മിപ്പിക്കാം …

നിങ്ങളുടെ ഈ സ്ഥാപനത്തിൽ നാലഞ്ച് വർഷങ്ങൾക്കു മുമ്പ് ഗണിത അധ്യാപകനായിരുന്ന മനുഷ്യനാണ് കുന്നത്ത് രാമചന്ദ്രൻ ,

അച്ഛന്റെ കഴിവുകേടും ആണത്തമില്ലായ്മയും കൊണ്ടാണ് അമ്മ കണ്ടവനെ തേടി പോയതെന്ന നിങ്ങളുടെ എല്ലാം പരിഹാസവാക്കുകൾ താങ്ങാതെ ഈ സ്കൂളിന്റെ മുമ്പിലെ മാവിൻ കൊമ്പിലൊരു ദിവസം ജീവിതം അവസാനിപ്പിച്ച രാമചന്ദ്രൻ മാഷെ മറന്നു പോയോ

ശ്രീ വിജയാസ്കൂളിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാളും ഉടമസ്ഥയുമായ ശ്രീമതി ഗീതാദേവി വാസുദേവൻ..

കുപ്പി ചില്ലിന്റെ മൂർച്ചയുള്ള ശബ്ദത്തിൽ നന്ദിത ചോദിച്ചതും ഒരു നിമിഷം ഗീതാദേവിയൊന്നു പതറി …

നിന്റെ അച്ഛനെ ഇവിടാരും മറന്നതല്ല ,.. നഷ്ട്ടപ്പെട്ട മനോധൈര്യം വീണ്ടെടുത്ത് ഗീതാദേവി പറയാൻ തുടങ്ങിയതും ഓഫീസ് റൂമിന്റെ ഗ്ലാസ് ഡോർ തള്ളി തുറന്ന് വിജയ് ബാബു കടന്നു വന്നു ..

ഗീതാദേവിയുടെ ഏകമകൻ ,
ശ്രീ വിജയാ സ്കൂളിന്റെ ഏക അവകാശി

തന്റെ അമ്മയുടെ മുന്നിൽ നിന്നു വീറോടെയും വാശിയോടെയും സംസാരിക്കുന്ന നന്ദിതയെ വിജയ ബാബു ആകമാനമൊന്നു നോക്കി

ഇളം നീലസാരിയുടുത്ത് ഉയർന്ന മാറിടവും വിരിഞ്ഞ നിതംബവും ആരെയും മയക്കുന്ന അംഗലാവണ്യവുമുള്ളൊരു പെണ്ണ് ..

എരിയുന്ന കണ്ണിനും വിറക്കുന്ന ചുണ്ടിനും ആരെയും വശീകരിക്കുന്ന കാന്തശക്തി … ഇവളാണ് പെണ്ണ് ഏതു പുരുഷനും കൊതിക്കുന്നവൾ … അവൻ മന്ത്രിച്ചു

തന്റെ ശരീരത്തെ കൊത്തി വലിക്കുന്ന വിജയ് ബാബുവിന്റെ കണ്ണിലെ എരിയുന്ന കാമാഗ്നി കണ്ടതും നന്ദിതയിലൊരു ചിരി ഉണർന്നു.. വിജയ് ബാബുവിന് പ്രതീക്ഷ നൽക്കുന്നൊരു ചിരി …

എന്താണമ്മേ …? എന്താണിവിടെ …? അമ്മയുടെ ശബ്ദം ഈ ഓഫീസിനു പുറത്തു കേൾക്കാലോ ..

ആരാണീ പെൺകുട്ടി ..? ഇവളെന്തിനാ അമ്മയോട് ശബ്ദം ഉയർത്തുന്നത് ..?

വിജയ് ബാബുവിൽ നിന്ന് ചോദ്യങ്ങളോരോന്നായ് വന്നതും ഗീതാദേവി അവനു നേരെ തിരിഞ്ഞു..

ആ മോനെ ,ഇവളെ നീ കണ്ടിട്ടുണ്ടാവില്ല നാടു നീളെ അഴിഞ്ഞാടി നടക്കുന്ന ഇവളെ പോലുള്ളവളുമാരെ തിരിഞ്ഞു നോക്കുന്നൊരുത്തനായിട്ടല്ലല്ലോ ഞാൻ നിന്നെ വളർത്തിയത് …

അഭിമാനത്തോടെ മകനെ നോക്കി പറയുമ്പോഴും അവരുടെ കണ്ണിൽ നന്ദിതയോടുള്ള വെറുപ്പ് തെളിഞ്ഞു നിന്നിരുന്നു

ഗീതാദേവിയുടെ വാക്കുകൾ കേട്ടതും നന്ദിതയുടെ മുഖത്തൊരു പുച്ഛ ചിരി വിരിഞ്ഞു .

മോനെ വിജയ് ,ഇവളാണ് നന്ദിത , കുന്നത്ത് രാമചന്ദ്രൻ മാഷുടെ മകൾ .., വേലി ചാടി കണ്ടവനൊപ്പം നാടുവിട്ട അഴിഞ്ഞാട്ടക്കാരി ലളിതയുടെ മകൾ …

വാക്കുകളിൽ പരമാവധി പരിഹാസവും പുച്ഛവും കലർത്തി തന്റെ അമ്മ പറയുന്ന ഓരോ വാചകവും തികഞ്ഞ നിസ്സംഗതയോടെ കേട്ടു നിൽക്കുന്ന നന്ദിതയെ തന്നെശ്രദ്ധിച്ചു വിജയ് ബാബു …

അവളുടെ കുലീനത്തം വിളിച്ചോതുന്ന മുഖത്തും ശ്വാസഗതിക്കനുസരിച്ച് ഉയർന്നു താഴുന്ന മാറിടങ്ങളിലും അവന്റെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു ..

ഇവരെന്തിനാണ് ഇവിടെ വന്നത്…?
അമ്മയോട് കയർത്ത് സംസാരിക്കുന്നതെന്തിനാ ..?

ആ .. അതു നിനക്കറിയാത്ത ചില കാര്യങ്ങളുണ്ട്, നീ പഠനാവശ്യങ്ങൾക്കായ് പുറത്തു പോയ സമയത്ത് ഈ സ്ക്കൂളിന്റെ മുമ്പിൽ ഇവളുടെ തന്ത കെട്ടി തൂങ്ങി ച ത്തിരുന്നു.. തന്ത ചത്ത വകയിലാ ജോലിയും ചോദിച്ചു വന്നിരിക്കുകയാണിവൾ …

രൂപ ഒന്നും രണ്ടുമല്ല മുപ്പതു ലക്ഷം ഞാൻ വില പറഞ്ഞുറപ്പിച്ചു വെച്ച പോസ്റ്റാണ് ചുളുവിൽ ആശ്രിതനിയമനം വഴി ഇവൾ തട്ടിയെടുക്കാൻ നോക്കുന്നത് ..

അല്ലെങ്കിൽ തന്നെ മാഷ് മരിച്ചിട്ട് കുറെ ആയി ,ഇപ്പോഴാണോ ഇവളിത് ചോദിക്കേണ്ടത് ..? എന്തർഹത ഉണ്ടായിട്ടാ ഇവൾക്കെല്ലാം ..?

“എന്റെ അർഹത എന്താണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു മാഡം ,പിന്നെ എന്റെ പഠനം പൂർത്തിയാക്കാൻ വേണ്ടിയാണ് ഞാൻ മാറി നിന്നത് ..

പിന്നെ ..പഠനം… നാടുനീളെ അഴിഞ്ഞാ …..

നിർത്തണം മാഡം..!!! നിങ്ങൾ കുറെ പ്രാവശ്യമായല്ലോ പറയുന്നു ഞാൻ അഴിഞ്ഞാടി നടക്കുന്നുവെന്ന്..?

ഞാൻ അഴിഞ്ഞാടി നടന്നെങ്കിൽ അത്‌ എന്റെ മിടുക്ക്… അതിന്റെ കണക്ക് നിങ്ങളെടുക്കണ്ട ..

നിങ്ങൾ വില പറഞ്ഞുറപ്പിച്ച പോസ്റ്റിലേക്ക് ഞാൻ അവകാശം ചോദിച്ചു വരാതെയിരിക്കാൻ വേണ്ടി മാത്രം നിങ്ങൾ കുറെ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം .. അഴിഞ്ഞാട്ടക്കാരിയായെന്നെ ചിത്രീകരിച്ചാൽ പിന്നെ കാര്യങ്ങൾ എളുപ്പായീ ലോ ല്ലേ ..?

എന്നെ പല വിധത്തിൽ, പലയിടങ്ങളിൽ നിങ്ങൾ അപമാനിക്കാൻ ശ്രമിച്ചതൊന്നും ഞാൻ മറന്നിട്ടില്ല ..

നീ എന്തു മറന്നാലും മനസ്സിലാക്കിയാലും എനിക്കൊരു പുല്ലുമില്ല ,ഇവിടെ എന്റെ ഈ സ്കൂളിൽ കയറി പറ്റാന്ന് നീ കരുതണ്ട ,ഞാൻ സമ്മതിക്കില്ല അതിന് … അതിനു വേണ്ടി ഞാനെന്തും പറയും ചെയ്യും ..
നീ വാടാ മോനെ …

നന്ദിതയോട് പറഞ്ഞു കൊണ്ട് ഗീതാദേവി വിജയ് ബാബുവിന്റെ കൈ പിടിച്ചു കൊണ്ട് ഓഫീസിനു പുറത്തേക്ക് പോയി …

അമ്മയ്ക്കൊപ്പം അനുസരണയോടെ നടക്കുമ്പോഴും തന്നെ തിരിഞ്ഞു നോക്കുന്ന വിജയ് ബാബുവിലായിരുന്നു നന്ദിതയുടെ ശ്രദ്ധ അപ്പോൾ…

കഴിഞ്ഞ ദിവസം രാത്രിയിലാണ് റോഡിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ നിർത്തിയിട്ട കാറിനുള്ളിൽ നിന്ന് അസ്വഭാവിക നിലയിൽ യുവാവിനെയും യുവതിയെയും സമീപവാസികളായ നാട്ടുകാർ പിടികൂടിയതും ചോദ്യം ചെയ്തതും ,

ചോദ്യം ചെയ്യലിനിടയിൽ നാട്ടുക്കാരോട് യുവതി പ്രകോപനപരമായ രീതിയിൽ സംസാരിക്കുകയും രംഗം വഷളാവുകയും ചെയ്തത്തിനെ തുടർന്ന് പോലീസ് ഇടപ്പെട്ട് യുവാവിനെയും യുവതിയെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

നഗരത്തിലെ പ്രശസ്തമായ ശ്രീവിജയ സ്ക്കൂളിലെ അധ്യാപകനും സ്കൂൾ അധികാരികളിൽ പ്രധാനിയുമായ ശ്രീ വിജയ് ബാബുവാണ് യുവതിക്കൊപ്പം കാറിലുണ്ടായിരുന്നതെന്ന് പോലീസ് സ്ഥിതീകരിച്ചു

യുവാവുമായ് കഴിഞ്ഞ ഏതാനും മാസങ്ങളായ് പ്രണയത്തിലാണെന്നും തങ്ങളുടെ വിവാഹത്തെ ശ്രീവിജയാ സ്ക്കൂൾ അധികാരിയും വിജയ് ബാബുവിന്റെ അമ്മയുമായ ശ്രീമതി ഗീതാദേവി എതിർത്തതിനാലാണ് തങ്ങൾക്കിത്തരമൊരു അവസ്ഥ വന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു ..

ടിവി ചാനലുകൾ വാർത്ത ആഘോഷമാക്കി മാറ്റുമ്പോൾപോലീസ് സ്‌റ്റേഷനിൽ പോലീസുകാരുടെ സാന്നിധ്യത്തിൽ പരസ്പരം മാല ചാർത്തി

വിവാഹിതരായ വിജയ് ബാബുവിന്റെയും നന്ദിതയുടെയും സമീപം ഒന്നും മിണ്ടാനോ പ്രതികരിക്കാനോ സാധിക്കാതെ പതഞ്ഞുയർന്ന ദേഷ്യത്തെ കടിച്ചമർത്തി നിൽക്കുകയായിരുന്നു ഗീതാദേവി ..

തനിക്ക് ചുറ്റും ക്യാമറയും മൈക്കും തൂക്കി നിൽക്കുന്ന മാധ്യമ പ്രവർത്തക്കരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷനേടാനെന്നവണ്ണം ഈ വിവാഹത്തിനു സമ്മതിച്ച് സാക്ഷിയാവേണ്ടി വന്നപ്പോഴും തന്റെ മകനെങ്ങനെ നന്ദിതയുടെ വലയിൽ വീണെന്നറിയാതെ ഉഴലുകയായിരുന്നു ഗീതാദേവിയിലെ അമ്മ മനസ്സ് .

ഹലോ അമ്മേ ….

കാതിനരിക്കിൽ നിന്ന് നന്ദിതയുടെ പതിഞ്ഞശബ്ദം കേട്ടതും ദേഷ്യം കാളുന്ന മിഴികളോടെ ഗീതാദേവി അവളെ തുറിച്ചു നോക്കി..

അല്ല ഭർത്താവിന്റെ അമ്മയെ മാഡമെന്ന് വിളിക്കുന്നത് മോശമല്ലേ അതോണ്ടാണ് ട്ടോ .. അല്ലാതെ നിങ്ങളെ അങ്ങനെ വിളിക്കാൻ കൊതിയുണ്ടായിട്ടല്ല ..

ചുണ്ടിലൊപ്പിച്ച ഗൂഢമായ ചിരിയോടെ നന്ദിത പറഞ്ഞു

എടീ.. നിന്നെ ഞാൻ…

നിങ്ങളെന്നെ ഒന്നും ചെയ്യില്ല മാഡം , എനിക്ക് നിങ്ങളിൽ നിന്ന് വേണ്ട സുരക്ഷയ്ക്കാവശ്യമായതെല്ലാം ഈ സ്റ്റേഷനിലും പിന്നെയീ നാട്ടുക്കാരുടെയും മീഡിയാക്കാരുടെയു സഹായത്തോടെ ഞാൻ ചെയ്തിട്ടുണ്ട് ..

ഇനി എനിക്കെന്തു സംഭവിച്ചാലും അതിനെല്ലാം ഉത്തരവാദി മാഡം മാത്രമാണ്,മാഡത്തിന്റെ മകൻ പോലും മാഡത്തെ യിനി വിശ്വസിക്കില്ല ,ഞാനെന്തു പറഞ്ഞാലും അനുസരിക്കുന്നൊരു മനുഷ്യനായ് ഞാൻ അയാളെ മാറ്റി എടുത്തു ഈ കുറച്ചു മാസങ്ങൾക്കൊണ്ട് ..

നന്ദിത പറഞ്ഞതും ഗീതാദേവി പകച്ചവളെ നോക്കി

സ്വന്തം ജീവിതവും സുഖവും നോക്കി പെറ്റമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയ നാൾ തൊട്ട് കേട്ടു തുടങ്ങിയതാണ് ഞാൻ അമ്മയെ പോലെ ഞാനും വഴിപിഴയ്ക്കുമെന്ന് ..

സ്വന്തം കഴിവുക്കേട് കൊണ്ടാണ് ഭാര്യ കഴിവുള്ള ഒരുത്തനെ കണ്ടെത്തി പോയതെന്ന നിങ്ങളുൾപ്പെടെയുള്ള ആളുകളുടെ പരിഹാസം സഹിക്കാൻ വയ്യാതെ അച്ഛനും ജീവനൊടുക്കിയപ്പോൾ തനിച്ചായി പോയി ഞാൻ ..

മുന്നോട്ടുള്ള ജീവിതത്തിന് അച്ഛന്റെ പേരിലുള്ള ജോലി മാത്രമേയുള്ളൂന്ന് മനസ്സിലാക്കി പഠനം പൂർത്തിയാക്കാൻ ഞാൻ ശ്രമിച്ചമ്പോൾ ആ ജോലി മറ്റൊരാൾക്ക് നൽകി അതിലൂടെ പണം സമ്പാദിക്കാൻ ശ്രമിച്ച നിങ്ങൾ ,

എന്നെയൊരു അഴിഞ്ഞാട്ടക്കാരിയാക്കി പലപ്പോഴും നാട്ടുക്കാരുടെ മുന്നിൽ ചിത്രീകരിച്ചൂ ..

നിങ്ങൾ എനിക്ക് പതിപ്പിച്ചു തന്ന ആ പേരില്ലേ, അഴിഞ്ഞാട്ടക്കാരിയെന്നത് അതു ഞാനങ്ങ് സ്വീകരിച്ചു ..

എന്റെ സൗന്ദര്യം നിങ്ങളുടെ മകനെ ആഘർഷിച്ചൂവെന്ന് അന്ന് നിങ്ങളുടെ സ്ക്കൂളിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ മനസ്സിലാക്കി, അതു കൊണ്ട് ഞാനറിഞ്ഞൊന്ന് ആടിയപ്പോൾ നിങ്ങളുടെ മകനെന്റെ കാൽച്ചുവട്ടിലായ് … എനിക്ക് വേണ്ടിയവൻ ഇന്ന് നിങ്ങളെ പോലും വേണ്ടെന്നു വെക്കും ..

പിന്നെ ഇന്ന് നടന്നതെല്ലാം ഈ കല്യാണം ഇങ്ങനെ നടക്കാൻ വേണ്ടിയുള്ളൊരു വെറും പ്ലാനിംഗ് മാത്രം ..

ഇത്തിരി നാണം കെടും എന്നാലും സാരമില്ല ,കിട്ടാനുള്ളത് വിജയാ സ്ക്കൂളിന്റെ അധികാരമാണ് .. അവിടെ ഒരു ടീച്ചറാവാൻ വന്നവൾക്ക് നിങ്ങൾ മൂലം ലഭിച്ച ഭാഗ്യം … നിങ്ങളുടെ പണക്കൊതി മൂലം നിങ്ങൾക്ക് വന്നതാണീ ഗതി ..

നന്ദിത പകയോടെ കാര്യങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ഗീതാദേവി തിരിച്ചറിയുകയായിരുന്നു ലക്ഷ്യം പൂർത്തികരിക്കാൻ ഒരുവൾ ഇറങ്ങി പുറപ്പെട്ടാൽ പിന്നെ അവൾ നടത്തുന്നത് ഒളിപോരല്ല അഴിഞ്ഞാട്ടം തന്നെയാണെന്ന് …

ഇനി തുടരുകയാണ് ഗീതാദേവിയും നന്ദിതയും തമ്മിലുള്ള പോരാട്ടം .., അല്ല അഴിഞ്ഞാട്ടം….