ഈ വയസ്സാം കാലത്ത് നിങ്ങൾക് എന്തിന്റെ സൂക്കേടാ മനുഷ്യ, അടങ്ങി വീട്ടിൽ ഇരിക്കാൻ..

മണാലി Days
(രചന: Joseph Alexy)

“കവി.. ഞാൻ പറഞ്ഞതിനെ പറ്റി നീ ആലൊചിച്ചോ ” ഗിരി ഭാര്യ കവിതയുടെ മറുപടിക്കായി മുഖതെക്ക് നൊക്കി.

“ഈ വയസ്സാം കാലത്ത് നിങ്ങൾക് എന്തിന്റെ സൂക്കേടാ മനുഷ്യ… അടങ്ങി വീട്ടിൽ ഇരിക്കാൻ ഉള്ളതിനു.. ” അവൾ താല്പര്യമില്ലാത രീതിയിൽ ആണ് മറുപടി കൊടുത്തത്.

“വയസ്സാം കാലമൊ എനിക്ക് 58 വയസ്സേ ആയുള്ളൂ.. നീ എന്നെ വയസ്സൻ ആക്കല്ലെ.. പിന്നെ എനിക്കിപ്പോളും 25 കാരന്റെ മനസ്സും ആരോഗ്യവും ആണ് അത് നിനക്ക് അറിയാലോ? ” അയാൾ ഭാര്യയെ ഒളി കണ്ണിട്ട് നൊക്കി ചിരിച്ചു.

“അതെനിക് അറിയാലോ .. എന്ന് കരുതി 2 മക്കളേം കെട്ടിച്ചു മൂത്ത മകൾക്ക് 2 മക്കൾ ആയപ്പോൾ ആണോ നിങ്ങൾക് മണാലിക്ക് പോവാൻ തോന്നിയെ?? “.

കവിത അടുക്കള പണിക്കിടക്ക് ഭർത്താവിന്റെ വാക്കുകൾക്കു വില കൊടുക്കാൻ പോയില്ല.

” എല്ലാത്തിനും ഒരു പ്രായവും കാലവും ഓക്കേ ഉണ്ട് .. അല്ലാണ്ട് എക്കാലവും പിള്ളേരേ പോലെ തുള്ളാൻ നടക്കരുത്”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

ഗിരി അവിടെ നിന്നും എഴുനെറ്റ് റൂമിലേക്ക് പോയി പാക്കറ്റിൽ നിന്നും ഒരു സിഗരെറ്റ് എടുത്ത് തീ കൊളുത്തി.

തിരക്കുകൾ ആണ് തന്നെ പോലെ ഓരോ മനുഷ്യന്റെയും സ്വപ്നങ്ങൾ തല്ലി കെടുത്തുന്നത് ഒന്ന് നിവർന്ന്
നിക്കുബോളെക്കും വണ്ടീം വിളിച്ചു വരുന്ന ബാധ്യതകൾ കടമകൾ.

പുക ചുരുളുകൾ അന്തരീക്ഷത്തിൽ വിവിധ രൂപങ്ങളിലേക്ക് മാറികൊണ്ടിരുന്നു.

എരിഞ്ഞു തീരാറായ സിഗരെറ്റിൽ ഒരു നിമിഷം അയാളുടെ കണ്ണുകൾ ഉടക്കി.
‘ശരിക്കും ഒരു സാധാരണ മലയാളിയുടെ
ജീവിതം ഇത് പോലെ തന്നെ അല്ലെ .. ഒരു നല്ല ജോലി കിട്ടുന്നത് വരെ
വീട്ടുകാരുടെയും നാട്ടുകാരുടെയും വക മാനസിക സമ്മർദം.

ജോലി കിട്ടിയാൽ അപ്പോ കല്യാണം നോക്കും പിന്നെ 45 ,50 വയസ്സ് വരെ
ഓട്ട പാച്ചിൽ ആണ്.. ബാധ്യതകൾ എല്ലാം തീരുംബോളെക്കും നല്ല പ്രായം കഴിഞ്ഞ് മൂലക്ക് ആവും’.

ശരിക്കും ജീവിതം ആസ്വദിച്ചിട്ട് മരിക്കുന്ന എത്ര മലയാളികൾ ഉണ്ട്…???

ഇപ്പോളത്തെ തലമുറയോട് ശരിക്കും അസൂയ തോന്നി പോകുന്നു ശരിക്കും ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്ന യുവത്വം.

“നിങ്ങളാ ഫോൺ അടിക്കുന്ന കേട്ടില്ലേ മനുഷ്യാ..? ” കവിതയുടെ ഉച്ചത്തിൽ ഉള്ള ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി.

താൻ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ വന്ന് ഫോൺ എടുത്തു.

ഗിരി തന്റെ ആട്ട് കട്ടിലിൽ ചാരി കിടന്നു ഫോണിൽ ഒരു പഴയ മലയാള ഗാനം ആസ്വദിക്കാൻ തുടങ്ങി.

കുറച്ചുകാലം മുമ്പേ ഉള്ള ആഗ്രഹം ആണ് മണാലിയിലെക്ക് ഒരു യാത്ര അവിടത്തെ മഞ്ഞും മലനിരകളും തന്നെ അത്രേയേറെ കൊതിപ്പിച്ചിട്ടുണ്ട്. യാത്രകളോട് ഹരം ആയിരുന്നെലും സാഹചര്യം ഒരിക്കലും
അനുവദിച്ചിരുന്നില്ല.

ഇപ്പോൾ അവിടെ വീണ്ടും സീസൺ ആയ് എന്നറിഞപ്പോൾ പഴയ ആവേശം തിരികെ വന്നപോലെ.

“ഗിരിയെട്ടാ മോൾ ആണ് അവർ ഫാമിലി ട്രിപ്പ് ഓക്കേ കഴിഞെത്തിന്ന്.. തിരക്ക് ഓക്കേ കഴിഞ്ഞിട്ട് ഇങ്ങോട്ട് ഇറങ്ങാന്ന് ”

” ആം ” അയാൾ ഒന്ന് മൂളി.

“നിങ്ങൾക്കെന്താ പറ്റിയെ കുറേ നേരായല്ലോ ..” കവിത അയാൾക്കരികിൽ സ്ഥാനം പിടിച്ചു.

“ഡീ വർഷങ്ങൾക്ക് മുമ്പ് നമ്മൾ മണാലിക്ക് പോവാൻ പ്ലാൻ ഇട്ടത് നീയോർക്കുന്നുണ്ടോ ? ”

“ആം ഉണ്ട് അന്ന് പിള്ളേർക്ക് ട്യൂഷനും മകൾക്ക് ഡാൻസ് ക്ലാസ്സ് ഓക്കേ ആയ് തിരക്ക് അല്ലാരുന്നോ .. ? കവിത പ്രെത്യെകിച്ച് വികാരമൊന്നുമില്ലാതെ
മറുപടി കൊടുത്തു.

” അതേയ് .. അന്ന് നീ പറഞ്ഞു ഇനിയും സമയം ഉണ്ടെന്ന് .. മക്കളുടെ ക്ലാസ്സ്‌, ഡാൻസ് അവരുടെ ജോലി, അവരുടെ വിവാഹം, മകളുടെ പ്രസവം നമ്മുടെ തിരക്കുകൾ അത് ഇത് 15 വർഷം കഴിഞ്ഞു ..

ഇനിയും സമയം ആയില്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ..? ” അയാളുടെ കണ്ണുകൾ എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

“ഇതൊക്ക ആണ് ജീവിതം ഗിരിയെട്ടാ.. നമുക്ക് വിധിച്ചിരുന്നു എങ്കിൽ നമ്മൾ പോയേനെ ? ” കവിത ഭർത്താവിന്റെ കൈകളിൽ കൈ ചേർത്ത് പിടിച്ചു.

“കവി ഇത്രയും കാലം നീ പറഞ്ഞ പോലെ വിധി ആയിരിക്കാം പക്ഷെ ഇനിയും വിധിയെ പഴിചാരരുത് .. ഞാൻ ജീവിച്ചിട്ട്
മരിക്കാൻ ആഗ്രഹിക്കുന്നു.. മരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നില്ല..”

“നിങ്ങൾ എന്താ മനുഷ്യാ ഇന്ന് സി ഗ രെ റ്റിന്റെ കൂടെ ക ഞ്ചാ വു കൂടി വലിച്ചോ .. ” കവിത ഉറക്കെ ചിരിച്ചു.

“കവി… മക്കളോടുള്ള എല്ലാ കടമകളും നമ്മൾ തീർത്തതാണ്.. അവരെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കി.. വിവാഹം കഴിപ്പിച്ചു .. ഇനിയുള്ള കാലം എങ്കിലും നമ്മുടെ ഇഷ്ടത്തിന് എന്തെങ്കിലും ഓക്കേ ചെയ്യണം ..ഒരു യാത്ര ഓക്കേ പോകണം സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല “.

“ഈ പ്രായത്തിൽ അത്രയും ദൂരം നമ്മൾ എങ്ങനെ .. ഇനി പൊകാന്ന് വച്ചാ തന്നെ
മക്കൾ സമ്മതിക്കുമോ… ? ” കവിത നെടുവീർപ്പിട്ടു പിന്നെയും തുടർന്നു.

“നിങ്ങടെ ദുബായിൽ ഉള്ള മോനും
മരുമോളും ഇവിടെ അനങ്ങിയാൽ
അവിടിരുന്ന് കുറ്റം കണ്ടു പിടിക്കും അപ്പോളാ.. ഇതൊന്നും നടക്കാൻ പോകുന്നില്ല .. ” കവിത എഴുനെറ്റ് പോകാൻ തുടങ്ങി.

ഗിരി ഭാര്യയുടെ കയ്യിൽ പിടിച്ചു വച്ചു.

“എന്ത് കൊണ്ട് പറ്റില്ല ? ” അയാൾ തന്റെ സ്വപ്നതെ കൊല്ലാൻ തയ്യാർ ആയിരുന്നില്ല.

“ഗിരിയെട്ടാ .. ഇപ്പോൾ മക്കളുടെ
ഇഷ്ടം കൂടി നൊക്കി അനുസരിച്ച് ജീവിച്ചാലെ അവസാന കാലത്തു നമ്മളേ നോക്കാൻ ആരേലും ഉണ്ടാവൂ.. നമ്മൾ ഈ പ്രായത്തിൽ കുളു മണാലിയിൽ ഒക്കെ ഒറ്റക്ക് കറങ്ങാൻ പൊയിന്ന് ഓക്കേ പറഞ്ഞാൽ അവർക്ക് അത് ഇഷ്ടമാവില്ല ”

” കവീ…. അവരുടെ ജീവിതം അവർ ജീവിക്കുന്നു നമ്മുടേത് നമ്മൾ ജീവിക്കണം. ഇത്രയും കാലം മക്കളുടെ ഇഷ്ടം മാത്രം ആയിരുന്നില്ലേ നമ്മുടെ ജീവിതം..??? ”

“എന്നാലും.. ”

കവിതയിൽ പൂർണ സമ്മതം തെളിഞില്ല

“ഓരോ തവണ മാറ്റിവച്ചും തിരക്കുകൾ കൊണ്ടും ഞാൻ ഒരു പാട് അവസരം പാഴാക്കി ഇനി പറ്റില്ല .. എന്നേലും പിള്ളേര് കൊണ്ടോകുന്നു വിചാരിച്ചാണോ നീ ഇരിക്കുന്നെ..???? ”
അവൾ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.

ഗിരി ഒരു നിമിഷം ദീർഘ ശ്വാസം വലിച്ചു വിട്ടു ശേഷം ഫോൺ എടുത്ത് മകന്റെ നമ്പറിലേക്ക് വിളിച്ചു. ഭാര്യയോട് ‘മിണ്ടരുത് ‘എന്ന് ചുണ്ടിൽ കൈ വച്ച് സിഗ്നൽ കാണിച്ചു.

കുറച്ചു നേരം റിങ് അടിച്ച ശേഷം മറു തലക്കൽ കാൾ എടുത്തു.

“ഹെലോ അച്ഛാ.. ”

“മോനെ .. നിന്റെ ജോലി ഓക്കേ കഴിഞ്ഞോ ”

“ആ കഴിഞ്ഞച്ചാ ഞാൻ ഇപ്പൊ വന്ന് കയറിയതെ ഉള്ളു.. ”

“മോനെ.. ഞാൻ വിളിച്ചത് അമ്മക്കും അച്ഛനും നിന്നേം മോളേം ഒന്ന് കാണണം എന്ന് ഒരു കൊതി .. ഇപ്പൊ 3 വർഷം ആയില്ലേ ഒന്ന് വരാൻ നോക്കാവൊ ”

“വിഡിയോ കാൾ പോരേ അച്ഛാ അങ്ങോട്ട് വന്നിട്ടിപ്പൊ എന്താ മാത്രമല്ല വരവും പോക്കും ഓക്കേ ചെലവ് ആണ് ”

“ആണോ മോനെ .. പിന്നെ ഞങൾക്ക് ഒരു യാത്ര നടത്തിയാൽ കൊള്ളാം എന്നൊക്കെ ഉണ്ട് ”

“യാത്രയൊ .. ഇപ്പൊളോ .. ഹലോ അച്ഛാ.. ഹലോ കേൾക്കുന്നില്ല .. ഹലോ .. റേഞ്ച് പോവാ ഹലോ ”

ഫോൺ കട്ട്‌ ആയ്. റേഞ്ച് പോയതിന്റെ കാരണം അയാൾക് മനസിലായ്.

തുടർന്ന് അയാൾ മകളെ വിളിച്ചു .

“സുഖമാണോ മോളെ .. ”

“അതേയ് അച്ഛാാ.. ”

” മോളെ ഞാൻ വിളിച്ചത്.. ഞങ്ങൾക്ക് ഒരു യാത്ര പോവാൻ തോന്നുന്നു.. മോൾക്ക് ഫ്രീ ആകുന്ന ദിവസം നമുക്ക് പോയാലോ ? ”

“നല്ല കഥയായ് എനിക്ക് തീരെ ലീവ് ഇല്ലച്ചാ.. പിന്നെ എട്ടന്റെം മക്കടെം കാര്യം കൂടി ഞാൻ നോക്കണ്ടെ.. കുറച്ചു കഴിഞ്ഞു നോക്കാം അച്ഛനു വേറെ എന്തേലും പറയാൻ ഉണ്ടോ ? ”

“ഇല്ലാ അച്ഛൻ ചുമ്മാ വെറുതെ.. മോള് വച്ചോ ” ആ ഫോണും കട്ട്‌ ആയ്.

സ്പീക്കറിൽ ഇട്ടിരുന്ന രണ്ട് കാളുകളും
കേട്ട് കവിത ഒന്നും മിണ്ടാനാകാതെ നിന്നൂ.

“കവി.. അവർക്ക് നമ്മളോട് സ്നേഹം ഇല്ലന്ന് കാണിക്കാൻ അല്ല ഞാൻ ഇപ്പോൾ വിളിച്ചത് ഇതൊരു മുന്നറിയിപ്പ് ആണ്.. നഷ്ടപ്പെടുത്തുന്ന സമയത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ..”

കുറച്ചു സമയം രണ്ട് പേരും മുഖാമുഖം നൊക്കിയിരുന്നു.

“കവി .. നമ്മുടെ നല്ല കാലം അവർക്ക് വേണ്ടി ജീവിച്ചില്ലേ ഇനി ആരുടെ സമ്മതവും നോക്കണ്ട.. കുറച്ചു ഓക്കേ നമ്മളും ആസ്വദിക്കണം ” കവിത ഒന്നും മിണ്ടിയില്ല

4 ദിവസങ്ങൾ കഴിഞ്ഞു ഗിരിയുടെ മകൻ തന്റെ വാട്സ്ആപ്പ് സ്റ്റാറ്റ്സ് ഓടിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് അച്ഛന്റെ സ്റ്റാറ്റസ് ശ്രദ്ധേയിൽ പെട്ടത്

“ROCKING WITH WIFE MANALI DAYS ”
ഒരു നിമിഷം ഞെട്ടി പോയ അവൻ
അപ്പോൾ തന്നെ അച്ഛനെ വിളിച്ചു.

“ഹലോ ”

“അച്ഛൻ മണാലി എത്തിയോ.. ഞങ്ങളോട് പറഞില്ലാലൊ ? ”

” പറയാൻ വന്നപ്പോൾ നീ ഫോൺ കട്ട്‌ ആക്കിയില്ലെ..?? ”

“എന്നാലും ..എന്ത് പണിയാ കാണിച്ചത് ? ”

“അതെന്താ .. എനിക്ക് എന്റെ ഭാര്യയെം കൂട്ടി ഇവിടെ വരാൻ സ്വാതന്ത്ര്യം ഇല്ലേ ? ”

“അതല്ലച്ചാ ”

“ഏതല്ലാ.. ഹെലോ ഹെലോ കേൾക്കുന്നില്ല ഹെലോ റേഞ്ച് പോവാണ് ഹെലോ..”

ഗിരി ഫോൺ കട്ട്‌ ആക്കി പോക്കറ്റിൽ ഇട്ടു.

കിലൊ മീറ്ററോളം നീണ്ടു കിടക്കുന്ന മഞ്ഞ് മലകൾ .. മഞ്ഞ് വീണ് കിടക്കുന്ന
പാതകൾ.. തണുത്ത അന്തരീക്ഷം..

മനസിൽ പോലും തണുപ്പു വീഴുന്ന
നിശബ്ദത… വീശിയടിക്കുന്ന കാറ്റിൽ
കണ്ണും കാതും മരവിക്കുന്നു..
ഗിരി കവിതയെ തന്നോട് ചേർത്ത് പിടിച്ചു രണ്ട് പേരും ഒരു പുതിയ ലോകത്തിൽ എത്തിയിരുന്നു.

വാട്ട്‌സ് ആപ്പിൽ ‘മകളുടെത്’ അടക്കം ഒരുപാട് മെസ്സേജ്കൾ വന്ന് ഒച്ച വച്ച് കൊണ്ടിരുന്നു.

ഗിരി ഫോൺ സൈലന്റ് ആക്കി പോക്കറ്റിൽ ഇട്ടു. അവരുടെ സന്തോഷത്തേ കെടുത്തുവാൻ
അയാൾ ഒന്നിനെയും അനുവദിച്ചില്ല..

ആ ‘യുവ മിഥുനങ്ങൾ’ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരുന്നു..
ഒരു പക്ഷെ എല്ലാ ബാധ്യതകളും മറന്ന് അത്രയെറെ സന്തോഷതോടെ…

(Live A Life , Make Memmories, Die With Peace )

NB: അച്ഛൻ അമ്മമാരെ സ്നെഹിക്കയും അവരുടെ ഇഷ്ടങ്ങൾ പരിഗണിക്കയും ചെയുന്ന ഒരുപാട് മക്കൾ ഉണ്ട്.. പക്ഷെ അല്ലാത്തവർക്കും ഒരു ട്രിപ്പ് ഓക്കേ പോകണ്ടേ??

Leave a Reply

Your email address will not be published. Required fields are marked *