ഒരു കൈകുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് വന്നവളെ എല്ലാവരും നോക്കി പരിഹസിച്ചു, അത് അവളുടെ കുഞ്ഞല്ല..

(രചന: J. K)

ഒരു കൈകുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് വന്നവളെ എല്ലാവരും നോക്കി പരിഹസിച്ചു….
അത് അവളുടെ കുഞ്ഞല്ല എന്ന് മേഘ ആണയിട്ട് പറയുന്നുണ്ടായിരുന്നു പക്ഷേ അത് കേൾക്കാനോ വിശ്വസിക്കാനോ ആരും കൂട്ടാക്കിയില്ല അവളുടെ പ്രിയപ്പെട്ട അഭി പോലും…

അത്യാവശ്യം നല്ല കഷ്ടപ്പാട് തന്നെയായിരുന്നു വീട്ടിൽ ചെറുപ്പം മുതലേ അതുകൊണ്ടുതന്നെ പഠിക്കണം എന്തെങ്കിലും ഒരു ജോലി നേടണം എന്ന് മോഹമായിരുന്നു മേഘയ്ക്ക് ചെറുപ്പത്തിൽ മുതൽ…

പ്ലസ്ടുവിന് സയൻസ് ബാച്ച് എടുത്തതും ബിഎസ്സി നേഴ്സിങ്ങിന് ചേർന്നതും എല്ലാം അത് മുന്നിൽ കണ്ടിട്ടാണ്…

പഠിക്കാൻ പണം ഉണ്ടായിട്ടല്ല ലോണെടുത്ത് ആണ് പഠിച്ചത് അതുകഴിഞ്ഞ് എവിടെയെങ്കിലും പോയി വീട്ടിലെ എല്ലാ പ്രശ്നങ്ങളും തീർക്കണം അത് കഴിഞ്ഞ് സ്വന്തമായി ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ എന്ന് അവളുടെ സ്വന്തം തീരുമാനമായിരുന്നു…

പക്ഷേ അതിനിടയിലാണ് അഭിയെ പരിചയപ്പെടുന്നത് ബിഎസ്ഇ നഴ്സിങ്ങിന് തന്റെ ഒരു വർഷം സീനിയർ ആയിരുന്നു ആള്…

ആദ്യമൊക്കെ വെറും സൗഹൃദമായിരുന്നു പിന്നീട് അത് എപ്പോഴോ പ്രണയമായി തനിക്ക് പോലും നിഷേധിക്കാൻ പറ്റാത്ത പ്രണയം…

ആളുടെ വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ വീട് വിട്ട് എങ്ങോട്ടും പുറത്തേക്ക് പോകാൻ ഒരു പ്ലാനും ഉണ്ടായിരുന്നില്ല അവിടെ അടുത്തുള്ള ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യണം അമ്മയോടൊപ്പം ഇനിയുള്ള കാലം സുഖമായി ജീവിക്കണം എന്നേ ആൾക്ക് മോഹമുണ്ടായിരുന്നുള്ളൂ.

എന്റെ മോഹം പറഞ്ഞപ്പോൾ പറഞ്ഞു വീട്ടിലേ കാര്യങ്ങളെല്ലാം തീർത്ത് ഒടുവിൽ എന്റെ കാര്യം പരിഗണിച്ചാൽ മതിയെന്ന് അത് കേട്ടപ്പോൾ എനിക്ക് വലിയ ഒരു ആശ്വാസമായിരുന്നു

കാരണം എനിക്ക് താഴെ രണ്ടു പെൺകുട്ടികളായിരുന്നു അവരെ പഠിപ്പിക്കണം വീടിന്റെ പേരിൽ ലോൺ ഉണ്ട് അത് അടച്ച് വീട്ടണം അച്ഛന്റെയും അമ്മയുടെയും ചികിത്സ ചെലവ് എല്ലാം കൂടെ എന്റെ കൈയിലൂടെ എങ്ങനെ നടന്നു പോകും എന്ന് പോലും എനിക്കറിയില്ല…

എങ്കിലും വല്ലാത്തൊരു ആത്മാഭിമാനം ആയിരുന്നു ആ കുടുംബത്തിന്റെ ഭാരം മുഴുവൻ ഏറ്റെടുക്കുന്നത് അങ്ങനെയാണ് പഠനം കഴിഞ്ഞ് ഞാൻ ദുബായിലേക്ക് പോരുന്നത് ഇവിടെനിന്ന് ബെറ്റർ ഓപ്ഷൻ കിട്ടിയാൽ മറ്റ് ഏതെങ്കിലും രാജ്യത്തിലേക്ക് പോകണം എന്ന് തന്നെയായിരുന്നു പ്ലാൻ ഇവിടെ വലിയ തെറ്റില്ലാത്ത ശമ്പളം കിട്ടുന്നുണ്ട്…

അത് എന്റെ ആവശ്യത്തിനുള്ളത് കഷ്ടിച്ച് എടുക്കും ബാക്കി മുഴുവൻ വീട്ടിലേക്ക് അയയ്ക്കും അവിടത്തെ കാര്യം നന്നായി നടന്നു പോകുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ വളരെ സന്തോഷത്തിലായിരുന്നു ഞാൻ…

പക്ഷേ കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു ഒരു ദിവസം ഹോസ്പിറ്റലിൽ ഒരു പാക്കിസ്ഥാനി കുട്ടി വന്നിരുന്നു അവൾ പ്രഗ്നന്റ് ആണ് എന്ന് പറഞ്ഞ് കൂടെയുള്ള ഒരാളെ പരിചയപ്പെടുത്തി അതൊരു മലയാളിയായിരുന്നു… അവർ അവിടെ വച്ച് കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണത്രേ…

എല്ലാ മാസവും അവർ ചെക്കപ്പിനായി വന്നു അവൾക്ക് സഹായത്തിന് ആരുമില്ലാത്തതുകൊണ്ടാണ് എന്ന് തോന്നുന്നു എന്നോട് വളരെ അടുപ്പം കാണിച്ചു.

എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയും ഗർഭകാലത്തെ അവളുടെ അവശതകളും പ്രശ്നങ്ങളും എല്ലാം ഞാൻ എല്ലാത്തിനും എന്റേതായ രീതിയിൽ ഓരോ പരിഹാരം നിർദ്ദേശിക്കും..

എന്തോ എനിക്കൊരു അനിയത്തി യെ പോലെ ആയിരുന്നു അവൾ നിഷ്കളങ്കമായ മുഖം.. കടപ്പല്ലു കാട്ടിയുള്ള അവരുടെ ചിരി കാണുമ്പോൾ തോന്നും അവളുടെ മുഖം ചിരിക്കുമ്പോഴാണ് കൂടുതൽ ഭംഗിയാകുന്നത് എന്ന്..

വെളുത്ത മെലിഞ്ഞ അവളുടെ വയറു മാത്രം ഇങ്ങനെ ഉന്തി കാണുമ്പോൾ എന്തോ വാൽസല്യം തോന്നിയിരുന്നു അവളോട്…

ഒരു ദിവസം അവൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു അമാൻ നാട്ടിലേക്ക് പോവുകയാണ് ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു ഒരു മാസം ഞാൻ ചേച്ചിയുടെ കൂടെ നിൽക്കട്ടെ..

അമാൻ വന്നിട്ട് തിരിച്ചു പോകാം അവന് എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകുന്നതിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്… ഞാൻ ഇങ്ങനെ ഇരിക്കുന്ന സമയമല്ലേ ചേച്ചിയുടെ കൂടെയാകുമ്പോൾ അമാനും സമാധാനമാണ്…”””

അവളത് പറഞ്ഞതും അമാനും വന്നിരുന്നു എന്നോട് അപേക്ഷിക്കാൻ..
മാനുഷിക പരിഗണന വെച്ച് അവളോട് അവിടെ നിന്നോളം ഞാൻ പറഞ്ഞു അത് എനിക്ക് തന്നെ വലിയ ആപത്താവുമെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു…

അവൾക്ക് എട്ടുമാസം ആയിരുന്നു.. അവളുടെ പ്രസവത്തോടനുബന്ധിച്ച് അവൻ തിരിച്ചു വരാം എന്നാണ് പറഞ്ഞിരുന്നത് പക്ഷേ അവളുടെ പ്രസവം അടുക്കാറായിട്ടും അവൻ തിരിച്ചുവന്നില്ല വിളിച്ചാൽ കിട്ടുന്നില്ല എന്ന് പറഞ്ഞു അവൾ കരച്ചിൽ തന്നെയായിരുന്നു. എനിക്കെന്തോ അവളുടെ കാര്യം ഓർത്ത് വല്ലാത്ത വിഷമം തോന്നി…

പറ്റുന്നപോലെ ഞാൻ ധൈര്യം കൊടുത്തു എന്റെ മുറിയിലുള്ള മറ്റ് ഉള്ളവർ എന്നോട് പറഞ്ഞിരുന്നു ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ എടുത്ത് തലയിൽ വയ്ക്കരുത് ഇത് നിനക്ക് തന്നെ പാരയാവും എന്ന് പക്ഷേ അപ്പോഴൊക്കെ ഞാൻ വിചാരിച്ചത് ആ കുട്ടിയെ എങ്ങനെ അവിടെ ഒറ്റയ്ക്ക് ആക്കും എന്നതായിരുന്നു..

അവളെ ഞാൻ എന്റെ അനിയത്തിയെ പോലെ സംരക്ഷിക്കാൻ തുടങ്ങി… എന്റെ കൈയിലെ പണം എടുത്ത് ചെലവാക്കി ഞാൻ അവൾക്ക് മരുന്നുകൾ മേടിച്ചു കൊടുത്തു ആവശ്യമുള്ളതെല്ലാം മേടിച്ചു കൊടുത്തു അവളുടെ പ്രസവം അടുത്തു.

ഞാൻ തന്നെയാണ് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത് ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകി അതുകഴിഞ്ഞ് ഡിസ്ചാർജ് ആയപ്പോൾ കൊണ്ടുപോയതും ഞങ്ങളുടെ റൂമിലേക്ക് തന്നെയാണ്..

അതുകഴിഞ്ഞ് ഞാൻ ഡ്യൂട്ടിക്ക് പോകാൻ തുടങ്ങി. ഒരു ദിവസം തിരിച്ചു വന്നപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു പകരം കുഞ്ഞുണ്ട് കരഞ്ഞ് തളർന്ന് അവിടെ ഇരിക്കുന്നു അവൾ കുഞ്ഞിനെയും ഉപേക്ഷിച്ചു പോയതാണ്…

ഈ കുഞ്ഞുമായി അവൾക്ക് നാട്ടിലേക്ക് ചെല്ലാൻ കഴിയില്ലത്രേ.. അതുകൊണ്ട് ആ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ച് അവൾ നാട്ടിലേക്ക് കടന്നു കളഞ്ഞതാണ്..
ഇതെല്ലാം അവൾ പ്ലാൻ ചെയ്യുന്നത് പോലും ഞാൻ അറിഞ്ഞില്ല… ഒരു വിധിയെ പോലെയായി ഞാൻ അവിടെ…

ആ കുഞ്ഞിനെയും കൊണ്ട് ജോലിക്ക് പോകലും മറ്റും എനിക്ക് ബുദ്ധിമുട്ടായിരുന്നു അതുകൊണ്ടുതന്നെ അവിടുത്തെ പരിചയക്കാരനായ നല്ലൊരു ഡോക്ടറുടെ സഹായത്തോടെ ഞാൻ ആ കുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് വന്നു…

അഭിയോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞ്ഞിരുന്നു.. എന്റെ റൂംമേറ്റ്സ് പറഞ്ഞതുപോലെ തന്നെയായിരുന്നു അഭിയും പറഞ്ഞത് വെറുതെ ഓരോന്ന് ആവശ്യമില്ലാത്ത തലയിൽ വയ്ക്കേണ്ട എന്ന്…

ഇപ്പോൾ നാട്ടിലേക്ക് വന്നപ്പോൾ അമ്മയും അച്ഛനും അനിയത്തിമാരും ഒന്നും എന്നോട് മിണ്ടുക പോലും ഇല്ല… ഞാൻ ആ വീട്ടിൽ നിന്നാൽ അനിയത്തിമാരുടെ ഭാവി പോലും തുലഞ്ഞുപോകും എന്ന് പറഞ്ഞ് എന്നോട് അവിടെ നിന്ന് പറയാതെ പറഞ്ഞു ഇറങ്ങി പൊയ്ക്കോളാൻ…

ഞാൻ കുഞ്ഞിനെയും എടുത്ത് അവിടെ നിന്ന് നേരെ പോയത് അഭിയുടെ അടുത്തേക്കാണ് അവൻ പോലും എന്നെ മനസ്സിലാക്കിയില്ല….

ഇത്രയൊക്കെ റിസ്ക് എടുത്ത് നീ ഈ കുഞ്ഞിനെയും കൊണ്ട് ഇവിടേക്ക് വരണം എന്നുണ്ടെങ്കിൽ അത് നിന്റെ കുഞ്ഞ് തന്നെയാവും എന്നാണ് അവൻ പറഞ്ഞത്.. ഇനി അല്ല എന്നുണ്ടെങ്കിൽ കൂടി മേഘ എനിക്ക് താല്പര്യമില്ല ഇങ്ങനെ ഒരു ഭാരം എടുത്ത് തലയിൽ വയ്ക്കാൻ…

ആ പിഞ്ചുകുഞ്ഞിനെ മാത്രമല്ല അവൻ ഭാരം എന്ന് പറഞ്ഞത് ഉപ്പും നാട്ടുകാർ അതും ഇതും പറയുന്ന എന്നെ കൂടിയാണെന്ന് മനസ്സിലാക്കാനുള്ള ബോധം എനിക്കുണ്ടായിരുന്നു അതുകൊണ്ടുതന്നെ അവനോടും യാത്ര പറഞ്ഞിറങ്ങി…

എന്തുവേണമെന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു.. അങ്ങനെയാണ് എന്റെ ഒരു പരിചയത്തിലുള്ള ആളുടെ വക അവിടെയുള്ള ഒരു നല്ല ഹോസ്പിറ്റലിൽ ജോലി ശരിയാവുന്നതും വാടകയ്ക്ക് ഒരു വീട് കിട്ടുന്നതും അയാളുടെ തന്നെ ഒരു പരിചയക്കാരിയെ അവിടെ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു പകലുമുഴുവൻ അവർ നോക്കും…

തൽക്കാലം എനിക്ക് ഹോസ്പിറ്റലിൽ നിന്ന് നൈറ്റ് ഡ്യൂട്ടി ഒഴിവാക്കി തന്നിരുന്നു…

ആ കുഞ്ഞിനെയും വെച്ച് ഞാൻ ഹോസ്പിറ്റലിൽ പോകാൻ തുടങ്ങിയ പകൽ മുഴുവൻ അവർ നോക്കും രാത്രി കുഞ്ഞിനെ ഞാൻ നോക്കും..
ഒരു നല്ല മനസ്സുണ്ടായതിന് എനിക്ക് കിട്ടിയ ശിക്ഷ..

ആദ്യമൊക്കെ എനിക്ക് കുഞ്ഞിനോട് യാതൊരു അടുപ്പവും തോന്നിയിരുന്നില്ല ക്രമേണ എനിക്ക് അവളെന്റെ സ്വന്തം മോളാണെന്ന് തന്നെ തോന്നിത്തുടങ്ങി അവളെ പതിയെ പതിയെ ഞാൻ സ്നേഹിച്ചു തുടങ്ങി ഇന്നെന്റെ ജീവനേക്കാൾ ജീവനാണ് അവൾ..

അവൾക്കിപ്പോൾ മൂന്നു വയസ്സായി ഒരു ദിവസം വീടിന്റെ മുറ്റത്ത് ഒരു കാറ് വന്ന് നിന്നു. അതിൽ നിന്നിറങ്ങിയ ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി…

“”അമാൻ “‘

അവന്റെ കുഞ്ഞിനെ കൊണ്ടുപോകാൻ വന്നതാണ് ഒപ്പം അഭിയും ഉണ്ട്..
വിട്ടുതരില്ല എന്ന് ഞാൻ തീർത്ത് തന്നെ പറഞ്ഞു എനിക്ക് അവളെ പിരിയാൻ പറ്റുമായിരുന്നില്ല…

അവർക്ക് കുറെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു വരാൻ പറ്റാത്ത സാഹചര്യവും മറ്റും പക്ഷേ എന്തുതന്നെയായാലും എന്റെ ജീവിതം തന്നെ പോയി എന്റെ നല്ല ജോലി എന്റെ വീട്ടുകാർ എല്ലാവരും എന്നെ ഒഴിവാക്കി..
അതിനുപകരം അവർ പറഞ്ഞതായിരുന്നു സോറി…

അഭിയും എന്നെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു ഇപ്പോൾ ഈ കുഞ്ഞിനെ അവർക്ക് വിട്ടുകൊടുക്കാൻ അവൻ വളർത്തിക്കോളും എന്ന് നമുക്ക് നമ്മുടെ ജീവിതം ജീവിച്ചു തീർക്കാൻ ഇനി പ്രശ്നമില്ല എന്ന് എല്ലാവർക്കും അവരവരുടെ കാര്യം മാത്രമാണ് വലുത് മുൻപ് ഞാൻ ഒരു അഭയത്തിനായി ചെന്നപ്പോൾ അവൻ പറഞ്ഞത് ഞാൻ മറന്നിട്ടുണ്ടായിരുന്നില്ല..

വിട്ടു തരില്ല എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ആ നിയമപരമായി നേരിടും എന്ന്..
ഒടുവിൽ അവളും എത്തിയിരുന്നു ഈ കുഞ്ഞിനെ ഒരു ദയയും ഇല്ലാതെ അവിടെ എന്റെ റൂമിൽ ഉപേക്ഷിച്ചിട്ട് പോയവർ അമാൻ അവളെ തിരഞ്ഞു കണ്ടുപിടിച്ചു കൊണ്ടുവന്നിട്ടുണ്ട്…

അവളെന്റെ കാലുപിടിച്ചു പറഞ്ഞു കുഞ്ഞിനെ തരാൻ…
എന്റെ നഷ്ടങ്ങളൊന്നും ആർക്കും ഒരു വിലയും ഇല്ലാതായി…
അവളെ പ്രസവിച്ച അമ്മയല്ലേ എന്ന് പരിഗണന കൊണ്ട് മാത്രം ഞാൻ അവൾക്ക് ആ കുഞ്ഞിനെ കൊടുത്തുവിട്ടു…

എനിക്ക് എന്ത് ചെയ്യാൻ കഴിയും നിയമം പോലും ഒരുപക്ഷേ എന്റെ കൂടെ നിൽക്കില്ല..
അഭി വന്നിരുന്നു നമുക്കിനി ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞ് ഇല്ല എന്ന് പറഞ്ഞു ഇനി മുതൽ ഇപ്പോൾ ഞാൻ എങ്ങനെയാണ് അങ്ങനെ തന്നെ മതി ഒറ്റയ്ക്ക്”””””” എന്ന് പറഞ്ഞു…

വീണ്ടും ഒരു പേര് വീണിരുന്നു അഹങ്കാരി എന്ന്.. ഇപ്പോ ആ പേരും എനിക്കിഷ്ടമാണ്… ആത്മാഭിമാനം കാണിക്കുന്നതിന് അഹങ്കാരം എന്നാണ് പറയുന്നതെങ്കിൽ ഒരു അഹങ്കാരിയായി തന്നെ ജീവിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.