നിന്നോടുള്ള എന്റെ ഇഷ്ട്ടക്കൂടുതൽ കൊണ്ടാണ് ജീവാ, പിന്നെ അവർ നിന്റെ പെറ്റമ്മ അല്ലല്ലോ എന്ന ചിന്തയും..

പ്രണയിനി
(രചന: രജിത ജയൻ)

എനിക്കരിക്കിൽ എന്നോടൊപ്പം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ നിനക്കൊന്നും തോന്നാറില്ലേ ജീവാ …?

കടലിലെ തിരമാലകളിലേക്ക് കണ്ണും നട്ടിരിക്കുന്നതിനിടയിൽ നീരജയുടെ ചോദ്യം കേട്ട് ജീവൻ അവളെയൊന്ന് നോക്കി ,അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു ..

എനിക്കെന്താ നീരജ തോന്നേണ്ടത് ?

അവൻ ചോദ്യം അവളിലേക്കു തന്നെ തിരിച്ചുവിട്ടു..

അതല്ല ജീവാ പരസ്പരം ഇഷ്ട്ടപ്പെടുന്ന രണ്ടു പേർ തമ്മിലുണ്ടാവുന്ന ആ ഒരടുപ്പം നിനക്ക് എന്നോടില്ലേന്നൊരു സംശയം ..

നീരജ പറഞ്ഞതും ജീവന്റെ ചുണ്ടിലെ പുഞ്ചിരിയൊരു പൊട്ടിച്ചിരിയായ് മാറി ,

താനിത്ര പൈക്കിളി ആവാതെ ടോ ..
പരസ്പരം ഇഷ്ട്ടപ്പെടുന്ന രണ്ടു പേരായിട്ട് നമ്മൾ ഇതുവരെമാറിയിട്ടില്ല ,ഇറ്റ്സ് ജസ്റ്റ് ട്രൈ..

ജീവൻ പറഞ്ഞതും നീരജയുടെ മുഖം വിളറി

ജീവൻ .. അത് … അപ്പോൾ ….

ഹേയ്… താനിങ്ങനെ പരിഭ്രമിക്കേണ്ട നീരജ, ഞാൻ പറഞ്ഞെന്നേ ഉള്ളു.. ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്ന രണ്ടു അപരിചിതർ മാത്രമായിരുന്നു നമ്മളാദ്യം , പിന്നീട് നമ്മൾ ഒരേ നാട്ടുക്കാരായ് ..

നല്ല രണ്ട് സുഹുത്തുക്കളായ് ,ഏറ്റവുമൊടുവിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നമ്മുക്കൊരുമ്മിച്ച് ജീവിതം ഷെയർ ചെയ്താലോന്ന് താനെന്നോടു ചോദിച്ചു ..

അതേ ഞാനാണ് ജീവനോട് എനിക്ക് തന്നെ ഒരു സുഹൃത്തിനപ്പുറം ഇഷ്ട്ടമാണെന്ന് പറഞ്ഞത്, ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞത്, താനത് സമ്മതിച്ചതല്ലേ ജീവാ …

സമ്മതിച്ചു എന്നതല്ല നീരജ , ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കൾ, നാട്ടുക്കാർ , പരസ്പരം നന്നായ് അറിയുന്നവർ അവർ ഒരുമ്മിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത് വളരെ നല്ലതാണ് ,

പക്ഷെ ഒരു കൂട്ടുകാരിയിൽ നിന്ന് പ്രണയിനിലേക്ക് പിന്നീടവിടെ നിന്ന് ഭാര്യയിലേക്ക് ഒക്കെ മാറാൻ തനിക്കും ,ഒരു നല്ല കാമുകനും ഭർത്താവുമായ് മാറാൻ എനിക്കും സാധിക്കുമോ എന്നതായിരുന്നു എന്റെ ഭയം ..

എന്തിനാണ് ജീവാ അത്തരം ചിന്തക്കൾ ,എനിക്ക് നിന്നെ എന്റെ കാമുകനായിട്ടും ഭർത്താവായിട്ടും ഒക്കെ കാണാനും സ്വീകരിക്കാനും പറ്റുന്നുണ്ടല്ലോ ? പിന്നെ നിനക്കെന്താ പറ്റാത്തത് ..?

നിനക്കെന്നെ ഇഷ്ട്ടമല്ലേ..?

നീരജയുടെ ചോദ്യത്തിൽ സങ്കടം നിഴലിച്ചിരുന്നു ..

ഏയ് താനിങ്ങനെ ടെൻഷനാവണ്ട ,തന്നെ ഇഷ്ട്ടമല്ലാന്ന് ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ നീരജാ..?

പറഞ്ഞിട്ടില്ല, പക്ഷെ ഒരു പ്രണയിനിയോട് എന്ന പോലെ താനൊരിക്കലും എന്നോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നില്ല ,

എന്തിന് എന്റെ അടുത്ത് പോലും ഒന്നിരിക്കാറില്ല , ഇപ്പോ തന്നെ ഞാനാണ് തന്റെ അടുത്ത് തന്നോടൊട്ടി വന്നിരിക്കുന്നത് .., പുറമേ നിന്ന് നോക്കുന്നവർക്ക് നമ്മൾ ഇപ്പഴും ഫ്രണ്ട്സ് മാത്രമാണ് ജീവ…

അതു സത്യമല്ലേ നീരജ ഒരു ഫ്രണ്ടിനപ്പുറത്തേക്ക് ഒരു പ്രണയിനിയായ് താനിതുവരെയും എന്റെ മനസ്സിൽ കയറിയിട്ടില്ല ,ഒരു നല്ല സുഹൃത്തിനപ്പുറം വേറെ ഒന്നും എനിക്ക് തന്നോട് തോന്നുന്നില്ല

ജീവാ … ജീവൻ പറയുന്നത് …

യെസ് ,അതു തന്നെ നീരജ, ഇപ്പോൾ താനെന്നോട് ചോദിച്ചില്ലേ തനിക്കൊപ്പം തന്നോട് ചേർന്നിരിക്കുമ്പോൾ എനിക്കൊന്നും തോന്നുന്നില്ലേന്ന് ..

ഇല്ലെടോ.., എന്റെ ഒരു സുഹൃത്തിനൊപ്പം ഇരിക്കുന്നു എന്ന തോന്നലിനപ്പുറം നിന്റെ സാമീപ്യം എന്നിൽ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല ..

ഞാൻ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ് എന്നെ തന്നെ ഒന്ന് ചെക്ക് ചെയ്യുകയായിരുന്നു ,ഒരു നല്ല കൂട്ടുക്കാരി എന്നതിനപ്പുറത്തേക്ക് താനെനിക്കാരാണ് എന്ന് ,തന്റെ സാമീപ്യം എനിക്കെന്തു സന്തോഷമാണ് നൽക്കുന്നതെന്നെല്ലാം ഞാനൊന്ന് പരിശോധിക്കുകയായിരുന്നെടോ…

എന്നിട്ട് … ?

നീരജയുടെ ചോദ്യത്തിന് ജീവനൊന്നും പറയാതെയവളെ നോക്കി ..

തന്റെ മനസ്സിൽ ഞാൻ ഇല്ല അല്ലേ.. അവൾ വേദനയോടെ ചോദിച്ചു

താനുണ്ട് ,പക്ഷെ അതാ പഴയ സ്ഥാനത്തു തന്നെയാണ് സുഹൃത്തിന്റെ .. ഞാൻ ശ്രമിച്ചു നോക്കി തന്നെ എന്റെ പ്രണയിനിയായ് പക്ഷെ …..

എന്താണ് ജീവാ ഒരു പക്ഷെ .. നീയെങ്ങനെ തീർച്ചയാക്കി ഞാൻ നിന്നിലില്ലാന്ന് ..

നമ്മൾ സ്നേഹിക്കുന്ന പെൺകുട്ടിയെ ഒരു ദിവസം കാണാതെ ഇരുന്നാൽ, അവരുടെ ശബ്ദം കേൾക്കാതെ ഇരുന്നാൽ എല്ലാം നമ്മുക്കൊരു തരം ശ്വാസം മുട്ടലുണ്ടാവും,

അവർക്കെന്തു പറ്റിയെന്ന ആധിയിൽ ഉരുക്കും ഓരോ നിമിഷവും നമ്മൾ … അതൊന്നും എനിക്ക് ഫീൽ ചെയ്യന്നില്ലെടോ തന്നോട് ..

അതുപോലെ തന്നെ , അറിഞ്ഞോ അറിയാതെയോ നിന്റെ സാമീപ്യം ,സ്പർശനം ഇതൊന്നും എന്നിൽ യാതൊരു വികാരവും ഉണർത്തുന്നില്ല ഒരു സുഹൃത്തിനപ്പുറം,, ഒരു നോട്ടം കൊണ്ടു പോലും നിന്നിലെനിക്ക് പ്രണയം തോന്നുന്നില്ല …

മതി ജീവാ .. നിർത്ത്..ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സുഹൃത്ത് ,സുഹൃത്ത് എന്നാവർത്തിക്കേണ്ട .. നീരജ പൊടുന്നനെ ജീവനോട് ദേഷ്യപ്പെട്ടു ..

നീരജ.. താൻ ..

വേണ്ട ജീവൻ എന്നെ ബോധ്യപ്പെടുത്താനായി താനിനി കൂടുതൽ ന്യായീകരണങ്ങൾ നടത്തണമെന്നില്ല എനിക്ക് മനസ്സിലായ് തനിക്കുള്ളിൽ ഞാനില്ല എന്ന് ,

തനിക്കിഷ്ട്ടം തന്റെ ചിറ്റയെ പോലെ ഉള്ള ഒരാളെയായിരിക്കും ,അതുമല്ലെങ്കിൽ തന്റെ ചിറ്റ പറഞ്ഞിട്ടുണ്ടാവും എന്നെ ഇഷ്ട്ടപ്പെട്ടില്ലാന്ന് ..

തന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതവരാണല്ലോ താൻ വെറുമൊരു വാലാട്ടി പട്ടിയല്ലേ അവരുടെ .. നിന്റെ ഏതു കാര്യവും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും അവരല്ലേ …?

സ്റ്റോപ്പിറ്റ് നീരജ ….

ഇനി .. ഇനിയൊരക്ഷരം താൻ മിണ്ടിയാൽ ഇതുവരെ നീ കണ്ട ജീവനാവില്ല പിന്നെ നിന്റെ മുമ്പിൽ … എന്റെ ചിറ്റയെ പറ്റി പറയാൻ നീ ആരാ …?

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ജീവൻ നീരജ യുടെ മുഖത്തേക്ക് വിരൽ ചൂണ്ടി

നീയെത്ര ദേഷ്യപ്പെട്ടാലും ഞാൻ എനിക്ക് പറയാനുള്ളത് പറയും ജിവ ,നിനക്കവരോട് മാത്രമേ ഈ ഭൂമിയിൽ സ്നേഹമുള്ളു ,

അവരുടെ ചിരിയും സന്തോഷവും മാത്രമേ നീ എന്നും ആഗ്രഹിക്കൂ എന്നെല്ലാം എനിക്കറിയാം ,പക്ഷെ എന്നിട്ടും ഞാൻ നിന്നെ സ്നേഹിച്ചു പക്ഷെ നിനക്കെന്നെ വേണ്ട …

നീ ഒരിക്കൽ തിരിച്ചറിയും എനിക്ക് നിന്നോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം ,നീയെന്ന ചിന്തയിൽ ഞാൻ ജീവിച്ചു തീർത്ത നാളുകൾ ഒക്കെ … അന്നു നീ വേദനിക്കും എന്നെ നഷ്ട്ടപ്പെടുത്തിയതോർത്ത്

ജീവനു നേരെ തിരിഞ്ഞു നീരജ പറഞ്ഞതും ജീവനിലൊരു പരിഹാസചിരി വിരിഞ്ഞു ..

ഒരിക്കലും നിന്റെ സ്നേഹം ഞാൻ തിരിച്ചറിയില്ലെടീ .. അതുപോലെ നിന്നെ നഷ്ട്ടപ്പെട്ടതിൽ വേദനിക്കുകയുമില്ല ,കാരണം നീ സ്വാർത്ഥയാണ് ,ബന്ധങ്ങളുടെ വില അറിയാത്തവളാണ് ..

എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞ നിന്നോട് തിരിച്ചെന്താണ് പറയേണ്ടതെന്നാലോചിച്ച് ഞാൻ പാഴാക്കിയ ദിവസങ്ങളെ ഓർത്തു ഞാൻ വേദനിച്ചാലും ശരി നിന്നെപോലൊരുത്തിയ പറ്റി ചിന്തിച്ച് വേദനിക്കില്ല ..

അത്രയ്ക്കും അഴുക്ക് നിറഞ്ഞതാണ് നിന്റെ മനസ്സെണെനിക്ക് മനസ്സിലായി …

മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തി പിരിഞ്ഞു പോയപ്പോൾ അനാഥമാക്കപ്പെട്ട ഒരു ജന്മമായിരുന്നു എന്റേത്, അച്ഛനമ്മമാരിൽ ആരെ സ്നേഹിക്കണം,

ആരുടെ കൂടെ നിൽക്കണം എന്നറിയാതെ പകച്ചുപോയ ഒരു എട്ടു വയസ്സുക്കാരനെ ആരുടെയും അഭിപ്രായവും ഇഷ്ട്ടവുംനോക്കാതെ ചേർത്തു പിടിച്ചതാണ് എന്റെ ചിറ്റ …

അന്നു മുതലിന്നോളം അവരെനിയ്ക്ക് വേണ്ടിയാണ് ജീവിച്ചത് എന്റെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും തന്നെയായിരുന്നു ചിറ്റയുടേതും

നിനക്ക് എന്നെ ഇഷടമാണെന്ന് നീ പറഞ്ഞപ്പോൾ ഞാനത് ആദ്യം പറഞ്ഞത് എൻ്റെ ചിറ്റയോടാണ്,

ഒത്തിരി സന്തോഷം ആയി ആ പാവത്തിന്, എൻ്റെ ഓഫീസിലെ ഒരാൾ എന്നതിനെക്കാൾ ചിറ്റക്ക് നിന്നെ പരിചയം രാഘവേട്ടന്റെ മകളെന്നെ വിലാസത്തിലാണ് ,

ഈ നാട്ടിലെ കുട്ടി എന്ന നിലയിലാണ് .. നിന്നെക്കുറിച്ചേറെ പറഞ്ഞു എന്നോട് ചിറ്റ ..നീയെന്റെ ഭാഗ്യമാണെന്നു വരെ ..

നിനക്കും മുൻപരിചയമുണ്ടെന്റെ ചിറ്റയെ, പക്ഷെ അവരുടെ മനസ്സിനെ മനസ്സിലാക്കാൻ ആ സ്നേഹം മനസ്സിലാക്കാൻ നിനക്ക് സാധിച്ചില്ല ,സാധിച്ചിരുന്നെങ്കിൽ നീയിത്ര മോശമായ് സംസാരിക്കില്ലായിരുന്നു ,

ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ചിറ്റയുടെ എന്തെങ്കിലും കാര്യങ്ങൾ ഞാൻ പറയുമ്പോൾ നീ താൽപര്യമില്ലാതെ കേൾക്കുന്നതും അസ്വസ്തയാവുന്നതും ,

നിന്റെ ആ സ്വഭാവം എന്റെ മനസ്സിലൊരു കരടായി പതിഞ്ഞതുകൊണ്ടാവാം നിന്നെ എനിക്കെന്റെ പ്രാണന്റെ പാതിയായ് കാണാൻ പറ്റാത്തത്.

എന്തായാലും അതു നന്നായ് നിന്റെ മനസ്സിന്റെ ദുഷിപ്പ് മനസ്സിലാക്കാൻ പറ്റിയല്ലോ ..

ജീവാ .. അത് .. എനിക്ക് നിന്നെ അത്രയേറെ ഇഷ്ട്ടമായതുകൊണ്ടാണ്, നിന്റെ സ്നേഹം ചിറ്റയോടാണെങ്കിലും പകുത്ത് പോവുന്നത് ഇഷ്ട്ടമല്ലാത്തതിനാലാണ്…

ഛ്ചീ… നീയിത്രയും തരം താഴരുത് നീരജേ.. താഴ്ന്നാൽ എന്റെ മനസ്സിലെ കൂട്ടുകാരി എന്ന നിന്റെ സ്ഥാനം വീണ്ടും താഴ്ന്നു പോവും

ഒരമ്മ മകനെ സ്നേഹിക്കുന്നതും മകൻ തിരിച്ചമ്മയെ സ്നേഹിക്കുന്നതും ഇഷ്ട്ടപ്പെടാൻ സാധിക്കാത്ത നീയൊരു പെണ്ണാണോ…?

നിന്നോടുള്ള എന്റെ ഇഷ്ട്ടക്കൂടുതൽ കൊണ്ടാണ് ജീവാ.. പിന്നെ അവർ നിന്റെ പെറ്റമ്മ അല്ലല്ലോ എന്ന ചിന്തയും….

പെറ്റമ്മയാണ് നീരജ .. ജന്മം തന്ന അമ്മ പത്തു മാസം വയറ്റിൽ ചുമന്നപ്പോൾ ജീവിതം മുഴുവനെന്നെ മനസ്സിൽ ചുമന്ന എന്റെ മാത്രം പെറ്റമ്മ …

എന്തായാലും ഇതിങ്ങനെ ഇവിടെ അവസാനിച്ചത് നന്നായി … നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് നിന്റെയീ സ്വഭാവം ഞാനറിഞ്ഞതെങ്കിൽ എന്റെ അച്ഛനും അമ്മയ്ക്കും ഇടയിൽ സംഭവിച്ചത് തന്നെ നമ്മുക്കിടയിലും നടന്നേനെ ..

അതിനിടയിൽപ്പെട്ടു കുറെ ജീവിതങ്ങൾ ഞെരിഞ്ഞമർന്നേനെ … അതൊന്നുമില്ലാതെ ഇതിങ്ങനെ അവസാനിച്ചല്ലോ സന്തോഷം …

ജീവാ….

വേണ്ട നീരജ, ഇനിയൊരു സംസാരത്തിനോ ചിന്തകൾക്കോ ഒന്നും അവസരമില്ല ,ഇതു ജീവിതമാണ് അവിടെ ശരിയല്ല എന്നു തോന്നുന്നതിനെ ഉപേക്ഷിക്കുക തന്നെ വേണം അല്ലെങ്കിൽ ജീവിതം മുഴുവൻ ശരിക്കേടുകൾ മാത്രമായിരിക്കും അവശേഷിക്കുക ..

ഞാൻ പോവുന്നു എന്റെ മടങ്ങി വരവും കാത്തിരിക്കുന്ന എന്റെ ചിറ്റയുടെ അടുത്തേക്ക് .. നീയെന്നെ ചിന്തയുടെ ഭാരമില്ലാതെ …

ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനം നൂറു ശതമാനം ശരിയാണെന്ന ഉത്തമ ബോധ്യത്തിൽ ജീവൻ നടന്നകലുപ്പോൾ അന്ധകാരം മൂടിയ മനസ്സുമായ് മറയുന്ന സൂര്യനെയും നോക്കി നീരജ മാത്രം അവിടെ അവശേഷിച്ചു ….. ഇരുട്ടിന്റെ ലോകത്തെ വെളിച്ചമാവാൻ കഴിയാതെ ……