പക്ഷെ കുറച്ചു ദിവസമായി ചേച്ചിയുടെ പെരുമാറ്റം അത്രകണ്ട് ശരിയല്ല, സാധാരണ ഫോൺ വെച്ചിരുന്ന..

ഒളിച്ചോടിയ ഭാര്യ
(രചന: രാവണന്റെ സീത)

രാവിലെ വളരെ വൈകിയാണ് ബാലേട്ടൻ എഴുന്നേറ്റത്.. ഇപ്പൊ കുറച്ചായി അങ്ങനെയാ . ജോലി പോയതിൽ പിന്നെ. ആകെ ഉണ്ടായിരുന്ന ജോലിയാ..

ചെറുതാണേലും കുഴപ്പമില്ല. സ്വന്തമായി ചെറിയ വീടുള്ളത് കൊണ്ട് വാടക പേടി ഇല്ല. ഉള്ള ശമ്പളം കൊണ്ട് വൃത്തിയായി കുടുംബം മുന്നോട്ട് പോയിരുന്നു.

കുട്ടികൾ രണ്ടായി, ബാലേട്ടന്റെ ഭാര്യ രമണിചേച്ചി പാവമാണ്. ഭർത്താവും കുട്ടികളും കഴിഞ്ഞാൽ വേറൊരു ലോകമില്ല.

പക്ഷെ കുറച്ചു ദിവസമായി ചേച്ചിയുടെ പെരുമാറ്റം അത്രകണ്ട് ശരിയല്ല. സാധാരണ ഫോൺ വെച്ചിരുന്ന ചേച്ചി കഷ്ടപ്പെട്ട് ബാലേട്ടനെ സമ്മതിപ്പിച്ചു ഒരു ടച് ഫോൺ വാങ്ങിച്ചു. ഇപ്പൊ അധിക സമയവും അതിനുള്ളിൽ തന്നെ. അടുക്കളയിൽ ജോലി നോക്കുമ്പോൾ.

ഭക്ഷണം കഴിക്കുമ്പോൾ, വെറുതെ ഇരിക്കുമ്പോൾ. എന്തിനേറെ ഉറങ്ങുന്നത് വരെ ഫോണും കയ്യിൽ പിടിച്ചാണ്.

ബാലേട്ടന് സഹികെട്ടു നിൽക്കുവാണ്. എന്നിട്ടും മിണ്ടാതെ ഇരിക്കുന്നത് രമണിച്ചേച്ചിയുടെ ആങ്ങളമാരെ ഓർത്താണ്.

ആലോചിക്കാനുള്ള ബുദ്ധിയില്ല എന്നത് ഒഴിച്ചാൽ തടിമാടന്മാരാണ്. ഒരാള് കൈ വെച്ചാലും ബാലേട്ടൻ പെട്ടിയിലാവും.കുടുംബസ്വത്തു നല്ലോണം ഉള്ളത് കൊണ്ട്. നല്ല സഹായവും ഉണ്ട് . കണ്ടറിഞ്ഞു ചെയ്യും

ഇപ്പൊ ജോലി ഇല്ലാത്തത് കൊണ്ട് അവരെ പിണക്കാനും വയ്യ.എന്ത് ചെയ്യാനാ.. രമണിയുടെ ഈ സ്വഭാവം എങ്ങനെ മാറ്റും.

രമണി എന്ന് കേട്ടിട്ട് കിളവി ആണെന്ന് വിചാരിക്കേണ്ട. സുന്ദരിയാണ് . പ്രേമിച്ചു കെട്ടിയതാ ബാലേട്ടനെ. നല്ല പഠിപ്പൊക്കെ ഉണ്ടായിട്ടും ബാലേട്ടനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുന്നു.

രമണി എന്നത് വീട്ടുകാർ മാത്രം വിളിക്കുന്നതാ.. ശരിക്കും പേര് ശ്രീജ..  രമണി എന്നത് അമ്മൂമ്മയുടെ പേരാ  അവൾക്ക് അമ്മൂമ്മയെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് അങ്ങനെ വിളിക്കുന്നത് ഇഷ്ടമാ . പക്ഷെ പുറത്തു പോയാൽ വിളിക്കില്ല എല്ലാരും കളിയാക്കും.

അപ്പൊ പറഞ്ഞു വന്നത് ശ്രീജയുടെ അല്ല രമണിയുടെ …. ശ്ശെടാ എന്ത് വിളിക്കും കൺഫ്യൂഷൻ ആയല്ലോ.. ആ രമണി തന്നെ കിടക്കട്ടെ.

പറഞ്ഞു വന്നത് രമണിയുടെ സ്വഭാവം.. ആൾക്ക് ഇടയ്ക്കിടെ മെസ്സേജ് വരുന്നുണ്ട്. കാൾ കുറവ, പക്ഷെ എന്നാലും മെസ്സേജ് ഇത്രേം അയക്കാൻ മാത്രം ആരായിരിക്കും . എന്തേലും കാൾ വന്നാലും ഇവിടെ അടുത്തെങ്ങും ഇരുന്നു സംസാരിക്കില്ല . ഒന്നുകിൽ പുറത്തു പോകും അല്ലെങ്കിൽ റൂമിൽ.

ബാലേട്ടന് പേടിയുണ്ട്.. അവള് പോയാൽ തനിക്ക് വേറാരും ഇല്ല . അത് മാത്രമോ അവളുടെ ആങ്ങളമാരോട് ആരു സമാധാനം പറയും. എല്ലാം കൂടെ കൊന്ന് കൊലവിളിക്കും. ദൈവമേ….

അങ്ങനെ നമ്മുടെ ബാലേട്ടൻ കുറച്ചു ലേറ്റ് ആയി എണീറ്റു, നോക്കിയപ്പോൾ മക്കൾ നല്ല ഉറക്കം. അപ്പുറത്ത് അവൾ ഇല്ല.

ബാലേട്ടൻ റൂമിൽ നിന്നുമിറങ്ങി രാവിലത്തെ ഭക്ഷണം ടേബിളിൽ ഉണ്ട്.. ഇവളിതെവിടെ പോയി.

പുറത്തൊക്കെ നോക്കി.കാണുന്നില്ല . ഒന്നുടെ മുറിയിൽ പോയി നോക്കി. അലമാര മുഴുവനായി അടച്ചിട്ടില്ല.. അവളുടെ പുതിയ ഡ്രസ്സ്‌ കാണുന്നില്ല. ATM കാർഡ് കാണുന്നില്ല .ലവള് പോയി. ബാലേട്ടൻ നെഞ്ചിൽ കൈ വെച്ചു . വേഗം പോയി ഫോൺ എടുത്തു നോക്കി.

ഒരു മെസ്സേജ്.. അന്വേഷിക്കരുത് ആരോടും പറയരുത്. ഞാൻ വരും .

ബാലേട്ടൻ നെഞ്ചിൽ തല്ലി കരഞ്ഞു.. അവളെന്നെ വിട്ട് പോയെ……

മക്കൾ അലറൽ കേട്ട് എഴുന്നേറ്റോടി വന്നു അച്ഛന്റെ കൂടെ അവരും കൂടി . കാര്യം പിന്നെ അറിയാമല്ലോ..

നാട്ടുകാരൊക്കെ കൂടെ . അടുത്ത വീട്ടിലെ ശിവേട്ടൻ ചോദിച്ചു എന്താടാ ..

ബാലേട്ടൻ പറഞ്ഞു. അവൾ പോയി ഏട്ടാ എന്റെ രമണി… രമണിയോ അതാരാ… എല്ലാവരും ചോദിച്ചു.. യ്യോ അബദ്ധം പറ്റി… രമണി അല്ല ശ്രീജ..

ആഹാ അവളാണോ.. അവൾ എവിടെ പോകാനാ .അവള് വരും.. ശിവേട്ടൻ സമാധാനിപ്പിച്ചു

ഇല്ല ഏട്ടാ  ഉള്ള കാശ് മുഴുവൻ ബാങ്കിലാ ATM എടുത്തോണ്ടാ അവൾ പോയത്, കുറച്ചു ഡ്രെസ്സും എടുത്തെന്നു തോന്നുന്നു.. ഒന്നും കാണുന്നില്ല.. ബാലേട്ടൻ നിലത്തിരുന്ന് ഞെഞ്ഞിലിടി തുടർന്ന് .
എന്റെ ജോലി പോയതോടെ അവൾക്കെന്നെ ഇഷ്ടമില്ലാതായെന്ന് തോന്നുന്നു. പഴയ സ്നേഹം ഒന്നുമില്ല..

അയാളെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കുമെന്ന് അറിയാതെ നാട്ടുകാർ നിന്നു. കൂട്ടത്തിൽ ചിലരുടെ ഡയലോഗ്.. അവൾ ഇടയ്ക്കിടെ ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട് . അതുപോലെ ഇടയ്ക്കിടെ നീയില്ലാത്തപ്പോൾ ആളുകൾ വന്നു പോകുന്നുണ്ട് .

ഡിം  ബാലേട്ടൻ നിലത്തു വീണു. മുഖത്ത് വെള്ളം വീണപ്പോൾ അയാൾ പതുക്കെ കണ്ണ് തുറന്നു.. നേരെ നോക്കിയതോ രമണിയുടെ ആങ്ങളമാരുടെ മുഖത്തും ..

പിന്നേം ഡിം .. വന്ന ബോധം ഇരട്ടി സ്പീഡിൽ തിരിച്ചു പോയി. വീണ്ടും വെള്ളം തട്ടി കണ്ണ് തുറന്നപ്പോൾ ആങ്ങള്മാർ  അയാളുടെ കുത്തിന് പിടിച്ചു . ഇനി ബോധം പോയാൽ. പിന്നെ പോകാൻ താനുണ്ടാവില്ല..

അളിയനോട് ഇത്തിരി മര്യാദയോടെ സംസാരിച്ചൂടെ, ശിവേട്ടൻ പറയുന്നത് കേട്ടപ്പോൾ അവരോന്ന് അടങ്ങി. അവൾ എവിടെ പറ.

എനിക്കറിയില്ല, അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ ഓഫ് ആണ് .അവള് ഒളിച്ചോടിപ്പോയി അളിയാ… എനിക്കിനി ജീവിക്കണ്ടാ…
ബാലേട്ടന്റെ നിലവിളി കേൾക്കാൻ വയ്യാതെ പെങ്ങള് എവിടെ പോയി എന്നറിയാതെ അവർ നിന്നു.

ഈ കലാപരിപാടി കണ്ടു നാട്ടുകാർ മൂക്കത്തു വിരൽ വെച്ചു. അപ്പോഴുണ്ട് ഒരാള് വിളിച്ചു പറയുന്നു.. ദേ ശ്രീജ വരുന്നുണ്ട്…

അത് കേട്ട് ബാലേട്ടൻ പറഞ്ഞു  എങ്ങനെ .. അവളുടെ കാമുകൻ ഇനി സ്വീകരിച്ചില്ലേ ..

അപ്പുറത്ത് നമ്മുടെ രമണി.. ഗേറ്റ്നടുത്തു വന്നപ്പോഴുണ്ട് നാട്ടുകാർ മുഴുവൻ തന്റെ മുറ്റത്തു .. ദൈവമേ ഇനി ബാലേട്ടന് എങ്ങാനും ഏതാണ്ട് . ഉയ്യോ അവൾ ബാലേട്ടാ ന്ന് നിലവിളിച്ചു ഓടി വീട്ടിലേക്ക് കേറി..

ങേ ബാലേട്ടന് ഒന്നും പറ്റിയില്ലല്ലോ അവൾ  നിലത്തു അന്തംവിട്ടിരിക്കുന്ന ബാലേട്ടനെ നോക്കി. പിന്നെ ആർക്കാ എന്താ സംഭവം. എന്താ എല്ലാർക്കും പറ്റിയെ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ…

അപ്പൊ നീ ഒളിച്ചോടിയില്ലേ .. ശിവേട്ടൻ ചോദിച്ചു.. ഒളിച്ചോടെ ഞാനോ യെന്തിന്.. അവൾക്കാകെ സംശയം..

നിങ്ങളെന്താ മനുഷ്യ ഇതൊക്കെ കേട്ടിട്ട് കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുന്നെ … ചേച്ചി ബാലേട്ടനെ കുലുക്കി വിളിച്ചു.

അയാളുടെ പോയ കിളി തിരിച്ചു വന്നിട്ടില്ലായിരുന്നു ഇതുവരെ. ആങ്ങളമാർ അവളോട് ചോദിച്ചു.. നീയെവിടെ ആയിരുന്നു രാവിലെ പോയത്..

അതുപിന്നെ ഒരു ജോലി നോക്കാൻ… ഏട്ടന്റെ ജോലി പോയി.. എത്രയെന്നു വെച്ചാണ് വീട്ടിൽ നിന്നും ചോദിക്കുന്നത്.. എന്റെ ഭർത്താവിന് ഒരു മര്യാദ ഇല്ലേ..

അപ്പൊ നിനക്ക് വരുന്ന മെസ്സേജ് കാൾ എല്ലാം.. ബാലേട്ടൻ പോയ ഒരു കിളിയെ തിരിച്ചു പിടിച്ചെന്ന് തോന്നുന്നു  ആൾക്ക് സംശയം

അത് കൂടെ PSC യുടെ ഓൺലൈൻ ക്ലാസ്സിൽ ആണ്. ചേട്ടനോട് പറഞ്ഞ ജോലിക്ക് പോകാൻ സമ്മതിക്കില്ലല്ലോ അതോണ്ടാ പറയാതെ ഇരുന്നത്

നിന്റെ ഡ്രസ്സ്‌ ഒന്നും കാണുന്നില്ലാലോ  അതെവിടെ പോയി. വണ്ടിക്കൂലി എടുത്താൽ പോരെ എന്തിന് ATM എടുത്തു.

അതൊക്കെ ഇസ്തിരി ഇടാൻ കൊടുത്തു, ജോലി ഏകദേശം ശരിയാവുമെന്ന് തോന്നി അപ്പൊ ഇട്ടിട്ട് പോകേണ്ടേ….പിന്നെ കുറച്ചു സാധനങ്ങൾ വരുന്ന വഴിക്ക് വാങ്ങാൻ ATM എടുത്തു… അത് കറക്റ്റ് . നാട്ടുകാരിലൊരാൾ മൊഴിഞ്ഞു . ബാലേട്ടൻ പല്ല് കടിച്ചു.. നാറികൾ…

അപ്പൊ നിന്റെ വീട്ടിൽ ബാലൻ ഇല്ലാത്തപ്പോൾ വരുന്ന ആൾക്കാരോ.. ശിവേട്ടന്റെ വക അടുത്ത സംശയം . ആരുമില്ലാത്ത നേരത്തോ  ചേച്ചി ഒന്നുടെ ആലോചിച്ചു .. ആഹ്, അത് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തതാ….

പ്ലിംഗ് .. നാട്ടുകാർ മൊത്തം ശശി . പാടി നടക്കാൻ ഒരു അവിഹിതം മിസ്സായ നിരാശയിൽ എല്ലാവരും പിരിഞ്ഞു.. ശിവേട്ടനും പതുക്കെ സ്കൂട്ടായി…

ആങ്ങളമാർ ചേച്ചിയോട് ചോദിച്ചു . എന്നാപ്പിന്നെ അത് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ.. പണ്ടാരടങ്ങാൻ . ആകെ പേടിച്ചു .

ഏട്ടൻ സമ്മതിക്കില്ല..ജോലി കിട്ടീട്ട് പറയാമെന്നു കരുതി .പിന്നെ ഏട്ടന്മാരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി .

ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണോടി, നീയെവിടേം ജോലിക്ക് പോകേണ്ട . നിന്റെ പേരിലുള്ള ആ കട നീ തന്നെ നടത്തിക്കോ.. അതിനിം ആരുടേം പേർക്ക് അച്ഛൻ മാറ്റിയിട്ടില്ല

അഭിമാനി ആയ ബാലേട്ടന്റെ കൂടെയാ ജീവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചു .സ്വത്തും പണവും വേണ്ടെന്ന് വെച്ചു ..എന്നുവെച്ചു നിങ്ങൾ കഷ്ടപ്പെടുന്നത് നോക്കി നില്ക്കാൻ ഞങ്ങൾക്ക് കഴിയില്ലെടി.

അളിയൻ സമ്മതിക്കണം പ്ലീസ്.. ഞങ്ങളുടെ പെങ്ങൾക്കും മക്കൾക്കും വേണ്ടിയെങ്കിലും.

ബാലേട്ടൻ സന്തോഷത്തോടെ സമ്മതിച്ചു.
വേറൊന്നും കൊണ്ടല്ലഇനിയും രമണി ഒളിച്ചോടാതിരിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *