ഭർത്താവ് ഉണ്ടായിട്ടു പോലും ജീവിക്കാൻ എനിക്ക് പേടിയാണ്, ഒറ്റയ്ക്ക് നീ എങ്ങനാടി ഇനി..

എന്റെ ഏടത്തി
(രചന: Atharv Kannan)

” ഏടത്തി, രാമന്റെ ആജ്ഞാ പ്രകാരം സീതയെ കാട്ടിൽ ഉപേക്ഷിക്കേണ്ടി വന്ന ലക്ഷ്മണന്റെ അവസ്ഥ ആണ് എനിക്കിപ്പോ ഏട്ടനെ എതിർക്കാനും കഴിയില്ല ഏടത്തിയെ പെരുവഴിയിൽ ഇറക്കി വിടാനും മനസ്സ് വരുന്നില്ല “

വിഷമത്തോടെ റോഡരുകിൽ നിർത്തിയ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുന്നുകൊണ്ട് കണ്ണൻ പറഞ്ഞു.

” എന്നെ ഓർത്തു വിഷമിക്കണ്ട കണ്ണാ.. എനിക്കെന്തെങ്കിലും സഹായം ചെയ്തു എന്നറിഞ്ഞാൽ പിന്നെ ഏട്ടന് നിന്നോടും ദേഷ്യമാവും.

ചെറിയൊരു പിണക്കം മതി മനസ്സ് മുഴുവൻ വെറുപ്പ്‌ നിറയാൻ. നീ അദ്ദേഹത്തെ ആശ്രയിച്ചാണ് ഇപ്പോ.. സ്വന്തം കാലിൽ നിക്കുന്നത് വരെ നിനക്ക് ഏട്ടന്റെ തണൽ വേണം. “

” ഏടത്തി എങ്ങോടാ ഇനി പോവാൻ പോവുന്നെ? “

” അറിയില്ല… ജീവിച്ചല്ലേ പറ്റു “

കണ്ണന്റെ ഫോൺ റിങ് ചെയ്തു…

” അവളെ ഇറക്കി വിട്ടില്ലേ? “

” വിട്ടു “

” പിന്നെന്താ നിനക്ക് തിരിച്ചു വരാൻ ഇത്ര താമസം?”

” ഒന്നുല്ല “

കണ്ണനെ നോക്കി ചിരി വരുത്തി കൊണ്ടു അവൾ കാറിൽ നിന്നും ബാഗും ആയി ഇറങ്ങി. മനസ്സില്ല മനസ്സോടെ കണ്ണൻ കാർ മുന്നോട്ടു എടുത്തു… കണ്വെട്ടത്തു നിന്നും മറയും വരെ നടുക്കത്തെ കണ്ണാടിയിലൂടെ അവൻ അവരെ തന്നെ നോക്കി…

ബസ് സ്റ്റാന്ഡിലെ കസേരയിൽ അവൾ ഇരുന്നു. എങ്ങോട് പോവണം എന്നറിയില്ല. ആരെ വിളിക്കണം എന്നറിയില്ല. അച്ഛന്റെ അവസാന വാക്കുകൾ ഓർമ്മ വന്നു.

” ഇന്നിവന്റെ കൂടെ ഇറങ്ങി പോവാൻ നീ എടുത്ത തീരുമാനത്തെ ഓർത്തു ഒരു നാൾ നീ ദുഖിക്കും. ഇവനെ പോലെ സ്വാർത്ഥനയ ഒരു മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

ഒരിക്കൽ ഒന്നും ഇല്ലാതെ നീ മുകളിലേക്കും നോക്കി നിക്കേണ്ട ഒരവസ്ഥ വന്നാൽ അന്നച്ചൻ ജീവനോടെ ഉണ്ടങ്കിൽ തിരിച്ചു വരാൻ മോളു മടിക്കരുത് “

അച്ഛൻ വിട പറഞ്ഞു… ഇനി ആരുടേ അടുത്തേക്ക് പോവാൻ. അറിയില്ല!

” എടി എനിക്കൊരു സഹായം ചെയ്യുമോ? ” കൂട്ടുകാരിയെ വിളിച്ചു. അവൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.

” അപ്പൊ ഇനി എന്താ നിന്റെ പ്ലാൻ? “

തന്റെ കയ്യിലും കാതിലും ഉണ്ടായിരുന്നത് അവൾ ഊരി കൂട്ടുകാരിക്ക് മുന്നിൽ വെച്ചു.

” വിറ്റു തരണം നീ… താമസിക്കാൻ ഒരു ഫ്ലാറ്റ് വേണം. വീട് സേഫ് അല്ല. വലിയ ഫ്ലാറ്റ് ഒന്നും വേണ്ട… ഒരു മൂന്നോ നാലോ നിലയുള്ള കുറഞ്ഞ നിലവാരം ഉള്ള ഫാമിലികൾ താമസിക്കുന്ന ഏതെങ്കിലും “

കൂട്ടുകാരിയുടെ കണ്ണുകൾ നിറഞ്ഞു

” ഭർത്താവ് ഉണ്ടായിട്ടു പോലും ജീവിക്കാൻ എനിക്ക് പേടിയാണ്.. ഒറ്റയ്ക്ക് നീ എങ്ങനാടി ഇനി? “

” അതിനു ഞാൻ ഒറ്റക്കല്ലല്ലോ! പെണ്ണായി ജനിച്ചതിൽ ഇതുവരെ ജീവിതം തന്ന ഒരുപാടു അവഗണനകളും വേദനകളും എനിക്ക് കൂട്ടിനില്ലേ? ” ഒരു ചിരിയോടെ അവൾ മറുപടി പറഞ്ഞു.

ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ തള്ളി നീക്കിയ രാത്രികൾ അവളെ ഒരുപാടു ചിന്തിപ്പിച്ചു. ആകെ അറിയാവുന്ന തൊഴിൽ പെണ്ണായതുകൊണ്ട് അമ്മ പഠിപ്പിച്ച പാചകം മാത്രമായിരുന്നു. തന്റെ ഫ്ലാറ്റിനു മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന കട മുറിയിലേക്ക് രാത്രികളിൽ നോക്കി ഇരിക്കുന്നത് പതിവായി.

” ആ മുറി എനിക്ക് തരുവോ ചേട്ടാ? ഇപ്പൊ അഡ്വാൻസ് തരാൻ എന്റ ഒന്നും ഇല്ല.. പക്ഷെ മാസം കൃത്യമായി ഞാൻ വാടക തരാം. ഇപ്പൊ എന്തായാലും അത് അടഞ്ഞു കിടക്കുവല്ലേ. എനിക്കതു തന്ന ചേട്ടന് മാസം  ഒരു തുക കിട്ടുമല്ലോ”

എന്ത് ചെയ്യാനാണെന്നു പോലും ചോദിക്കാതെ അയ്യാൾ അവൾക്കു താക്കോൽ കൊടുത്തു. അമ്മ പഠിപ്പിച്ച പാചക കൂട്ടുകൾ മനസ്സിൽ ഓർത്തു അവൾ കട ആരംഭിച്ചു.

ഒരുപാട് പ്രതീക്ഷയോടെ ആരംഭിച്ചെങ്കിലും അതൊരു പരാജയമായി മാറി. ഭക്ഷണം ബാക്കി വരുന്നതും കയ്യിലെ പണം തീർന്നുകൊണ്ടിരുന്നതും അവളെ വേദനിപ്പിച്ചു.

കണ്ണന്റെ വീട്.

” ഏട്ടാ ഞാൻ പറഞ്ഞില്ലേ, ഞാനൊരു പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്.. അവളെ ചതിച്ചു ഏട്ടൻ പറയുന്ന പെണ്ണിനെ കെട്ടാൻ എനിക്ക് കഴിയില്ല “

” അവളോട് പറ്റില്ലെന്ന് പറയണം.. ഞാനാ കൂട്ടർക്കു വാക്ക് കൊടുത്തു പോയി. അവരാണെങ്കിൽ നല്ല പണമുള്ളവരും. നല്ലൊരു തുക നിനക്ക് സ്ത്രീധനമായി കിട്ടും.

അത് വെച്ചു നിനക്ക് സ്വന്തം കാലിൽ നിന്നൂടെ…? അല്ലാതെ എത്ങ്കിലും ഒരുത്തിയെ സ്നേഹം മൂത്തു കെട്ടി കഷ്ട്ടപാടും ദുരിവും ആയി നടന്നു പിന്നീട് പണം ഒക്കെ ആവുമ്പൊ എന്നെ പോലെ നിനക്കും മടുക്കും. കൂടെ നല്ലൊരുത്തി വേണം എന്ന് തോന്നും. “

” എനിക്ക് പറ്റില്ല “

” ഞാനാ നിന്റെ ചേട്ടൻ.. ഞാൻ പറയുന്ന നീ അങ്ങ് കേട്ടാൽ മതി “

” ഇങ്ങനെ ആണേൽ കെട്ടിക്കഴിഞ്ഞു അവളുടെ കൂടെ എനിക്ക് കിടക്കണം എന്ന് ഏട്ടൻ പറഞ്ഞാൽ അതും ഞാൻ അനുസരിക്കണോ? “

അയ്യാൾ കലിയോടെ അവന്റെ മുഖത്തടിച്ചു

” പഫാ… എന്റെ എച്ചില് തിന്ന് വളർന്ന നായെ ആഭാസം പറയുന്നോടാ “

കണ്ണൻ കവിൾ പൊത്തി നിറ കണ്ണുകളോടെ നിന്നു.

” എല്ലാവരും ഏട്ടനെ പോലെ ആണെന്ന് കരുതരുത്.. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും സ്വന്തം പെണ്ണിനെ മരണം വരെ ചേർത്തു പിടിക്കുന്നവരും ഉണ്ട്… അത് മനുഷ്യനേക്കാൾ പണത്തെ സ്നേഹിച്ച നിങ്ങള്ക്ക് മനസ്സിലാവില്ലായിരിക്കും “

വീടിന്റെ ബെല്ലടിക്കുന്നതു കേട്ടു അവൾ വാതിൽ തുറന്നു. കയ്യിൽ ബാഗുമായി കണ്ണൻ നിക്കുന്നു. അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടിൽ അവനുമായി ചെന്നു അവൾ കാര്യങ്ങൾ എല്ലാം സംസാരിച്ചു.വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ ഇരുവരുടെയും കല്ല്യാണം നടത്തി കൊടുക്കേണ്ടി വന്നു. അതോടെ കണ്ണന്റെ ചേട്ടന് അവരോടു കലി ഇരട്ടി ആയി.

ഹോട്ടൽ തുടങ്ങാൻ ലോണിന്നായി ബാങ്കുകൾ കയറി ഇറങ്ങി… പലരും ആട്ടി ഇറക്കി വിട്ടു.. ചിലർ ശരീരം ആവശ്യപ്പെട്ടു… ചിലർ രാത്രിക്കു വില പറഞ്ഞു… താല്പര്യം കാണിച്ചവരെ കണ്ണന്റെ ചേട്ടൻ സ്വാധീനിച്ചു മുടക്കിച്ചു. അവൾ കടുത്ത നിരാശയിൽ ആയി.

ഹോട്ടൽ കണ്ണന്റെ ഭാര്യയുടെ പേരിൽ തുടങ്ങുവാനെങ്കിൽ പണം മുടക്കാൻ തയ്യാറാവം എന്ന് പറഞ്ഞു അവളുടെ അച്ഛൻ ഏടത്തിയെ സമീപ്പിച്ചു.

ആ ഓഫർ അവൾക്കു സ്വീകര്യം ആയിരുന്നു. ആരുടേ പേരിൽ തുടങ്ങിയാലും കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോയാൽ മാത്രം മതി എന്ന ചിന്ത ആയിരുന്നു അവൾക്കു.

ഏടത്തിയുടെ പാചകത്തിന്റെ രുചി അറിയാവുന്ന കണ്ണന്റെ അമ്മായി അച്ഛന് അത് വിൽക്കേണ്ടിടത്തു വിറ്റാൽ കാശുണ്ടാക്കാം എന്ന് അറിയാമായിരുന്നു. അയ്യാൾ നഗരത്തിലെ ജനതിരക്കുള്ള അമ്പലത്തിനു അരികിൽ തന്നെ ഹോട്ടലിന് വേണ്ടതെല്ലാം ചെയ്തു.

അത് ഏടത്തിയെ ഏല്പിച്ചു.അത്യാവശ്യ കാര്യങ്ങളിൽ കണ്ണനും അവളെ സഹായിച്ചു. കണ്ണന്റെ അമ്മായി അച്ഛൻ ഏർപ്പാടക്കിയ ജോലിക്കാർ എടത്തിയിൽ നിന്നും എല്ലാ കൂട്ടുകളും അതിവേഗം പഠിച്ചെടുത്തു.

അടുത്തുള്ള പ്രധാന ക്ഷേത്രങ്ങളുടെ പരിശ്രങ്ങളിലും അവർ ഹോട്ടലുകൾ സ്ഥാപിച്ചു. അങ്ങനെ അതൊരു ബ്രാൻഡ് ആയി വളർന്നു. കണ്ണന്റെ ഭാര്യ പ്രഗ്നന്റ് ആയി..കണ്ണനും കൂടുതൽ സമയം അവളുടെ അടുത്തായി. ഒടുവിൽ അമ്മായി അച്ഛൻ അയ്യാളുടെ തനി നിറം പുറത്തെടുത്തു.

ഹോട്ടലിൽ നിന്നും ഏടത്തിയെ പുറത്താക്കി. നിയമപരമായി ഒരു അവകാശങ്ങളും ഇല്ലാതിരുന്നതിനാൽ അവർ നിസ്സഹായ ആയിരുന്നു. അങ്ങനെ അവർ വീണ്ടും തന്റെ പഴയ വാടക ഫ്ലാറ്റിൽ എത്തി.

അമ്മായി അച്ഛനുമായി ഒരു പ്രശ്നവും വേണ്ടെന്നു അവർ കണ്ണനെ പറഞ്ഞു മനസ്സിലാക്കി. അവനെ ഭാര്യയുടെയും കുഞ്ഞിന്റെയും ലോകത്തേക്ക് പോകാൻ നിർബന്ധിച്ചു. വീണ്ടും ഉറങ്ങാത്ത രാത്രികൾ അവളെ തേടി എത്തി. ബാൽക്കണിയിൽ ഇരുന്നു കൊണ്ടു അടഞ്ഞ കടയെ നോക്കി അവൾ ഇരുന്നു.

അപ്രതീക്ഷിതമായി അവളുടെ നമ്പറിലേക്ക് ഒരു കോൾ വന്നു. സിറ്റി ബാങ്കിന്റെ മാനേജർ ആയിരുന്നു അത്.
അയ്യാളുടെ ആവശ്യ പ്രകാരം അവൾ ബാങ്കിൽ എത്തി.

” കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.അന്ന് നിങ്ങൾ വന്നു പോവുമ്പോൾ നിങ്ങളെ എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഇന്ന് നിങ്ങളെ അറിയാത്തവർ ഈ നഗരത്തിൽ കുറവാണു.നിങ്ങളുടെ കഴിവിൽ എനിക്ക് വിശ്വാസം ഉണ്ട്. ലോൺ ഞാൻ തരാം “

ഭാഗ്യം അയ്യാളുടെ രൂപത്തിൽ അവളെ അനുഗ്രഹിക്കുക ആയിരുന്നു. പക്ഷെ ഇത്തവണ അവൾ ഒരുപാട് ചിന്തിച്ചു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിച്ചു. ആദ്യ ഒരു മാസം ഒന്നും ചെയ്യാതെ തന്റെ സ്കൂട്ടറിൽ അവൾ തോന്നിയ വഴികളിലൂടെ രണ്ട് ജിടി ഡ്രെസ്സും തന്റെ പേഴ്‌സും മാത്രം എടുത്തു യാത്ര ചെയ്തു.

പല ഗ്രാമങ്ങളിൽ.. പല ആളുകൾ… പല ആഹാരങ്ങൾ… പല വേഷങ്ങൾ… പല പല പാനീയങ്ങൾ…

ഓരോ ഇടങ്ങളിലും അതിന്റെ പ്രത്യേകതകളും സവിശേഷതകളും ചോദിച്ചു മനസ്സിലാക്കുന്നതിൽ അവൾ വിജയിച്ചു. പല ഗ്രാമങ്ങളിലും അവിടുത്തെ ആളുകളുടെ വീടുകളിൽ അവൾ അന്തി ഉറങ്ങി.. അവരുമായി സൗഹൃദം സ്ഥാപിച്ചു.

മടങ്ങി വന്ന അവൾ മറ്റു ഹോട്ടലുകാർ ചൈനീസ് ഫുടും ജപ്പാൻ ഫുഡും ഒക്ക വിക്കാൻ മത്സരിക്കുമ്പോൾ ആരും കാണാത്ത നാട്ടിൻ പുറങ്ങളിലെ ഭക്ഷണവും തന്റെ അമ്മ പറഞ്ഞു കൊടുത്ത മിക്സുകളും ചേർത്തു അവൾക്കു മാത്രം അറിയാവുന്ന കൂട്ടുകൾ ഉണ്ടാക്കി പുതിയ പേരുകളിൽ വിൽക്കാൻ ആരംഭിച്ചു.

വീട്ടിൽ ദുരിദം അനുഭവിക്കുന്ന താൻ യാത്ര ചെയ്ത ഗ്രാമങ്ങളിലെ സ്ത്രീകളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടു വന്നു തന്റെ സ്ഥാപനത്തിലെ സ്റ്റാഫുകൾ ആക്കി …. അങ്ങനെ അവൾ അതിവേഗം വളർന്നു… നാളുകൾ കടന്നു പോയി… ബാങ്ക് മാനേജരും അവളും തമ്മിൽ ഉള്ള സൗഹൃദം വളർന്നു.

തനിക്കു പെട്ടന്ന് കുറച്ചു കാശിന്റെ ആവശ്യം വന്നെന്നും ഉടനെ തിരിച്ചു തരം എന്നും പറഞ്ഞു അയ്യാൾ അവളോട് നല്ലൊരു തുക ആവശ്യപ്പെട്ടു… അയാളോടുള്ള കടപ്പാടിൽ അവൾ പണം നൽകി.

എന്നാൽ കൈകളിലൂടെ കൈമാറിയ തുകക്ക് രേഖകൾ ഇല്ലായിരുന്നു. തുടർച്ചയായി ഫോണിൽ കിട്ടാതെ വന്നതോടെ അവൾ അയ്യാളെ തേടി ബാങ്കിൽ എത്തി. അയ്യാൾ ജോലി ഉപേക്ഷിച്ചു വിദേശത്തേക്ക് പോയെന്നു അറിഞ്ഞതോടെ അവൾ ആകെ തളർന്നു.

പക്ഷെ അതിലും തളർച്ച ഇനിയുള്ള കാര്യങ്ങൾ അറിഞ്ഞപ്പോൾ ആയിരുന്നു… കൃത്രിമമായ രേഖകളിലൂടെ അവൾക്കു അഞ്ചു ലക്ഷം ലോൺ നൽകിയ അയ്യാൾ പത്തു ലക്ഷം ലോൺ അവളുടെ പേരിൽ എടുത്തിരുന്നു. നാളിതുവരെ സമ്പാദിച്ചതും അയ്യാൾ കൊണ്ടു പോയി. വീണ്ടും കടം. ഹോട്ടലുകൾ പൂട്ടി. ജോലിക്കാർ തിരിച്ചു അവരുടെ വീടുകളിലേക്ക് മടങ്ങി.

അവൾ വീണ്ടും തന്റെ പഴയ വാടക ഫ്ലാറ്റിലേക്ക് മാറി … ഇരുന്നു മനസ്സ് മരവിച്ചപ്പോൾ രാത്രിയിലെ തണുത്ത കാറ്റും കൊണ്ടു അവൾ കടൽ തീര്ത്തൂടെ നടന്നു… തിരമാലകളുടെ തേരോട്ടം നോക്കി നിൽക്കവേ ചില കയ്യുകൾ അവൾക്കു മേൽ പതിഞ്ഞു. കാറ്റും കടലും തിരമാലകളും നോക്കി നിൽക്കവേ അവൾ ആക്രമിക്കപ്പെട്ടു.

ആശുപത്രി കിടക്കയിൽ ബോധം വരുമ്പോൾ ചലിക്കാൻ തന്നെ ബുദ്ധിമുട്ടു തോന്നിയിരുന്നു. കണ്മുന്നിൽ കണ്ണൻ നിക്കുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതും അവനെ മാത്രമായിരുന്നു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ അവൾക്കൊപ്പം കൂടുതൽ സമയം അവൻ ചിലവഴിച്ചു… നടക്കാൻ പഠിപ്പിക്കാനായി അവളെ ആദ്യം സ്ട്രക്ച്ചറിൽ തള്ളിക്കൊണ്ട് പോയത് അതെ കടപ്പുറത്തേക്കായിരുന്നു…

പേടി നേരിട്ട് തന്നെ മാറണം.. അവരെ ഇന്നല്ലെങ്കിൽ നാളെ നമുക്ക് കിട്ടും.. അവന്റെ വാക്കുകൾ അവളിൽ പ്രചോദനം നൽകി. ആ തീരത്തു കൂടി അവന്റെ തങ്ങില്ല പ്രഭാദങ്ങളിലും സായാഹ്നംങ്ങളിലും അവൾ നടന്നു തുടങ്ങി..

ഫേസ് ചെയ്യാനുള്ള മടി മാറ്റി വെച്ചു മറുവശം കണ്ണന്റെ ഭാര്യയും നിന്നതോടെ അവൾക്കു രണ്ട് കാലിനും ബലം വെച്ചു തുടങ്ങി.

മനസ്സലിവു തോന്നിയ കണ്ണന്റെ അമ്മായി അച്ഛൻ കടയിലേക്ക് അവളെ തിരിച്ചു വിളിച്ചു. എന്നാൽ ആ ക്ഷണം അവൾ നിരസിച്ചു.

തനിയെ നടക്കാൻ തുടങ്ങിയതോടെ അവൾ മൂന്ന് ചക്രം ഉള്ള സ്കൂട്ടർ വാങ്ങി. അതിൽ മിതമായ എണ്ണം പാക്കറ്റുകൾ ആക്കി പലഹാരങ്ങൾ ഉണ്ടാക്കി റോഡരുകിൽ വിറ്റു. അതിൽ നിന്നും കിട്ടിയ തുക കൊണ്ടു ഒരു കാടമുറി വാടകക്ക് എടുത്തു.

അതിൽ പഴയ രണ്ട് ജോലിക്കാരെ വെച്ചു പലഹാരങ്ങൾ ഉണ്ടാക്കി അവൾ തന്നെ അത് ബേക്കറികളിൽ എത്തിച്ചു. സ്കൂട്ടർ പിന്നെ ഓട്ടോ ആയി… അപ്പോഴെല്ലാം കണ്ണൻ നല്കാൻ ശ്രമിച്ച ധന സഹായങ്ങൾ അവൾ നിരസിച്ചു.

ഓട്ടോ മൂന്ന് വർഷങ്ങൾക്കിപ്പുറം കാറും പിക്കപ്പുകളും ആയി… അങ്ങനെ പത്തു വര്ഷം കൊണ്ടു ആ ബ്രാൻഡ് സംസ്ഥാനത്തു ഉടനീളം വളർന്നു…

ഒരു സായാഹ്നത്തിൽ ഏടത്തിക്കൊപ്പം കടൽക്കരയിൽ കാറ്റുകൊണ്ട് ഇരിക്കവേ കണ്ണൻ ചോദിച്ചു

” ഇത്ര തവണ പരാജയപ്പെട്ടിട്ടും എങ്ങിനെ തിരിച്ചു വരാൻ കഴിയുന്നു ഏടത്തി? “

” പേടി ഉള്ള കാര്യങ്ങൾ ആദ്യം ചെയ്യണം എന്ന് നീ അല്ലേ എന്നെ പഠിപ്പിച്ചത്? അതുപോലെ നമുക്ക് പറ്റില്ലെന്നും നമ്മൾ ചെയ്യരുതെന്നും മറ്റുള്ളവർ ആഗ്രഹിക്കുന്നതും പറയുന്നതും ആയ നമുക്കിഷ്ടമുള്ള കാര്യങ്ങൾ നമ്മളും ചെയ്യണം..

തോറ്റു പോവാം.. വീണ്ടും വീണ്ടും ചെയ്യണം.. ഫലങ്ങൾക്ക് മാത്രമേ ഈ ലോകം പ്രതിഫലം നൽകു കണ്ണാ അല്ലാതെ പരിശ്രമങ്ങൾക്കല്ല…

നിശ്ചയ ദാർഢ്യത്തോടെ പൊരുതണം..ഒരിക്കലും തോറ്റു കൊടുക്കരുത്. ചിലപ്പോ ഒരടി കൂടി വെച്ചാൽ ലക്ഷ്യം കാണാം എന്നിരിക്കെ ആയിരിക്കും നമ്മൾ വിട്ടു കളയുന്നത്.. എന്നെ ഉപേക്ഷിച്ചപ്പോ അദ്ദേഹം വുചാരിച്ചില്ലേ ” പെണ്ണാണ്.. എന്ത് ചെയ്യാൻ… നരകിച്ചു ജീവിക്കും എന്ന്..

ഭർത്താവ് ഉപേക്ഷിച്ചാൽ അച്ചൻ ജീവനോടെ ഉണ്ടങ്കിൽ അങ്ങട് ധൈര്യമായി വരാം എന്ന് എന്റെ അച്ഛൻ പറഞ്ഞില്ലേ? അച്ഛൻ ഇല്ലാത്തതു നന്നായി.. കാരണം ഒരു പെണ്ണ് വിചാരിച്ചാൽ എന്തും സാധിക്കും എന്ന് എനിക്ക് തന്നെ മനസ്സിലാക്കാൻ അത് സഹായിച്ചു.. “

കണ്ണൻ അവരെ നോക്കി ചിരിച്ചു

” ഓരോ പ്രതികൂല സാഹചത്യങ്ങളും അതിനു തുല്യമോ അതിനേക്കാൾ വലുതോ ആയ നേട്ടങ്ങളുടെ വിത്ത് ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് മോനേ… ഇത് ഞാൻ പറഞ്ഞതല്ല.. നെപോളിയൻ ഹിൽ പറഞ്ഞതാ.. അന്ന് ഞാൻ ഇവിടെ ആക്രമിക്ക പെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ വീണ്ടും നീ എന്റെ ലൈഫിലേക്കു വരില്ലായിരുന്നു..

എനിക്ക് സ്വന്തം അനിയൻ ഉണ്ടെങ്കിൽ പോലും ആ നിമിഷങ്ങളിൽ നീ ചെയ്തു തന്ന കാര്യങ്ങൾ ഒന്നും ചെയ്തു തരില്ലായിരുന്നു..

നിന്റെ വാക്കുകൾ അന്ന് തന്ന ഊർജം ഇല്ലായിരുന്നെങ്കിൽ എനിക്കാ സംഭവങ്ങളിൽ നിന്നും പുറത്ത് വരാൻ കഴിയില്ലായിരുന്നു… എല്ലാം നമ്മളെ ശക്തരക്കുകയെ ഉളളൂ..”

” ഇനിയെങ്കിലും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചൂടെ? “

” എല്ലാവരുടെയും വിചാരം കല്ല്യാണം ആണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്നാണ്… കല്ല്യാണം ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കണ്ണൻ…

ഒരുമിച്ചു ജീവിക്കുമ്പോൾ അത് ഏതു പ്രതിസന്ധിയിലും കൈകോർത്തു പിടിച്ചു മരണത്തോട് പോലും മല്ലു പിടിക്കാൻ ചങ്കുറപ്പുള്ള ഒരു പങ്കാളിക്ക് ഒപ്പം ആയിരിക്കണം .. ആണായാലും പെണ്ണായാലും  … എന്നെങ്കിലും ഒരു കൂട്ടു വേണം എന്ന് തോന്നിയാൽ അങ്ങനൊരാള് വന്നാൽ അന്ന് ചിന്തിക്കാം “

” ചതിച്ചവരോടും വഞ്ചിച്ചവരോടും ഒന്നും ഏടത്തിക്കു പ്രതികാരം തോന്നുന്നില്ലേ? “

” എന്തിനു? “

” ഞാനെന്ന ഭാവവും അനാവശ്യ അഹങ്കാരവും ദുരഭിമാനവും ഉള്ളവനാണ് പ്രതികാരം ചെയ്യാൻ തേടി പോവുന്നത്. അങ്ങനെ ചെയതതു കൊണ്ടു നഷ്ടപ്പെട്ടതെന്തെങ്കിലും നമുക്ക് തിരിച്ചു കിട്ടുവോ? പ്രതികാരം ചെയ്യാനല്ല ശരിക്കും ധൈര്യം വേണ്ടത്. ക്ഷമിക്കാൻ ആണ്.. നമ്മളെ ദ്രോഹിച്ചവരോട് നമുക്ക് ക്ഷമിക്കാൻ കഴിയുമ്പോൾ ആണ് നമ്മൾ ശക്തരാവുന്നത്. “

അവരുടെ ഓരോ വാക്കുകളും കണ്ണന്റെ ഉള്ളിൽ തീ ജ്വാല പോലെ ജ്വലിച്ചു കൊണ്ടിരുന്നു.ഇരുട്ടിൽ അവരുടെ കൈകൾ പിടിച്ചു കടൽ തീരത്തുകൂടെ വീട്ടിലേക്കു മടങ്ങുമ്പോൾ അവനു എന്തെന്നില്ലാത്ത അഭിമാനം തോന്നി.

” ജീവിതം കരയിക്കാൻ ആയിരം കാരണങ്ങൾ കണ്ടെത്തുമ്പോൾ എന്റെ ഏടത്തിക്കു ജീവിക്കാൻ ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു… വിജയിക്കണം എന്ന വാശി…

അതെ ഏടത്തി പറഞ്ഞപോലെ നമ്മൾ നന്നായി ജീവിച്ചു കാണിക്കുകയാണ് നമ്മളെ ചതിച്ചവരോടുള്ള ഏറ്റവും വലിയ പ്രതികാരം” അവൻ മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *