ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന്..

അമ്മമനസ്സ്
രചന: Unais Bin Basheer

ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല.
ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു…

എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ..
അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല. അമ്മയാകാൻ ഭാഗ്യമില്ലാത്ത പെണ്ണാണ് ഞാൻ സമൂഹത്തിൽ പിഴച്ചുപോയവളെക്കാൾ താഴെയാണ് എന്റെ സ്ഥാനം. വരാൻ പോകുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും..
ഓർക്കുന്തോറും ഹൃദയം വിങ്ങിക്കൊണ്ടിരുന്നു..

വീടെത്തും വരെ ഞാൻ അഭിയേട്ടനോട് ഒന്നും മിണ്ടിയില്ല. കാറിൽ കണ്ണടച്ചങ്ങനെ ഇരുന്നു പഴയ കാലത്തേക്ക് ഊളിയിട്ടു. അടഞ്ഞിരുന്നിട്ടും ഉറവവറ്റാത്ത കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു,,
മൂന്നു വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരുന്നത്. ഏതൊരുപെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്ന അഭിയേട്ടൻ. എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു.. ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ അഭിയേട്ടന് കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്നേഹത്തിന്റെ നിറകുടമായ അമ്മ. ഒരു മകളോളം സ്നേഹവും കരുതലും എനിക്ക് നൽകി. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്.. കളിയും ചിരിയും കുസൃതികളും നിറഞ്ഞ സ്വർഗ്ഗമായി വീട്.

കല്യാണം കഴിഞ്ഞു മാസം രണ്ടാകും മുന്നേ കുടുംബത്തിൽ നിന്നും അയല്പക്കത്തുനിന്നുമെല്ലാം വിശേഷം ആയില്ലേ എന്ന ചോദ്യം ഉയർന്നു വന്നു. ആദ്യമൊക്കെ നാണം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി. പക്ഷെ
നാളുകൾ നീളെ ആ ചോദ്യം എന്നെ ഒത്തിരി ഭയപ്പെടുത്താൻ തുടങ്ങി. എന്റെ ഹൃദയത്തെ കീറിമുറിക്കാൻ പാകത്തിന് ശക്തിയുള്ളൊരു ആയുധമായി അത് മാറി.

കൊച്ചുമകനെ താലോലിക്കാനുള്ള ആഗ്രഹം ‘അമ്മ പറയാതെ പറയുമ്പോൾ നിറഞ്ഞ കണ്ണാലെ ഞാൻ അഭിയേട്ടനെ നോക്കും. വിഷാദം വീണലിഞ്ഞ ഒരു പുഞ്ചിരി നൽകി ഏട്ടൻ എന്നിന് നിന്നും കണ്ണെടുക്കും..
കിടപ്പറയിൽ മുഖാമുഖം നോക്കി കണ്ണ് നിറക്കുമ്പോഴും ചേർത്തുനിർത്തി എന്ത് വന്നാലും ഞാൻ കൂടെയുണ്ടാകുമെന്ന അഭിയേട്ടന്റെ വാക്കായിരുന്നു ജീവിക്കാനുള്ള പ്രേരണ നൽകിയത്.
കുസൃതികളില്ലാതെ കളിചിരികളില്ലാതെ വീട് മൂകമായി, ഇതൊന്നുമറിയാതെ പാവം അമ്മ ഇപ്പോഴും ഒരു മകളെ പോലെ എന്നെ സ്നേഹിച്ചു. ഇനി ഇതെല്ലം അറിയുമ്പോൾ..

ചാരു, വീടെത്തി.
അഭിയേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്..
എന്താ ചാരു ഇത്.. നീ ആ കണ്ണൊക്കെ ഒന്ന് തുടക്ക്, അമ്മ കണ്ടാൽ എന്ത് കരുതും.
നീ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല ഞാനല്ലേ പറയുന്നേ.
ഒരിക്കലും പ്രസവിക്കില്ലെന്ന് ഡോക്ടര്മാര് വിധിയെഴുതിയ ഒരുപാട് ആളുകൾ അമ്മയായ ചരിത്രം നമുക്ക് മുന്നിലില്ലേ. ദൈവം നമ്മളെ കണ്ടില്ലെന്ന് വെക്കില്ല എനിക്കുറപ്പുണ്ട്..
പിന്നെ എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ കൈവിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..

എനിക്കറിയാം അഭിയേട്ട. അഭിയേട്ടൻ ഒരിക്കലും എന്നെ തനിച്ചാക്കില്ലെന്ന്, പക്ഷെ.
ഒരു മച്ചിയായ എന്നെ അമ്മ ഇനി സ്നേഹിക്കും എന്ന് അഭിയേട്ടൻ കരുതുന്നുണ്ടോ.. ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാൻ ‘അമ്മ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നറിയുമ്പോൾ..
ഇതുവരെ താലോലിച്ച കൈകൾകൊണ്ട് എന്നെ നോവിച്ചാൽ എനിക്കത് സഹിക്കില്ല.. അത് കൊണ്ട്.
അത്കൊണ്ട് എന്നെ ഒഴിവാക്കിയേക്ക് അഭിയേട്ടാ…
ഇതും പറഞ്ഞു ഞാൻ മുഖംപൊത്തി കരയാൻ തുടങ്ങി..

അപ്പോഴേക്കും ഉമ്മറത്തേക്ക് അമ്മ വന്നിരുന്നു..
അമ്മ കാണാതെ ഞാൻ കണ്ണ് തുടച്ചു വേഗം പുറത്തേക്കിറങ്ങി അമ്മയെ നോക്കാതെ അകത്തേക്ക് കയറി..
എന്താടാ അവളുടെ മുഖം വല്ലാണ്ടിരിക്കുന്നെ..
കാറിൽ നിന്നും ഇറങ്ങിയ ഏട്ടന്റെ പിറകെ കൂടി ‘അമ്മ വീണ്ടും ചോദിച്ചു.
നിന്നോടാ ചോദിച്ചത് അവൾക്കെന്താ പറ്റിയേന്ന്..
ഒന്നല്ലമ്മ. ഡോക്ടർ എന്തോ വിവരക്കേട് പറഞ്ഞു. അപ്പൊ തൊട്ട് തുടങ്ങിയതാ..
ഡോക്ടർ എന്ത് പറഞ്ഞു ന്നാ.. നീ തെളിച്ചു പറ..

റൂമിൽ നിന്നും ഹാളിലുള്ള അവരുടെ സംസാരം എനിക്ക് വ്യക്തമായി കേൾക്കാം..

അത്.. അവൾക്ക് ഗർഭം സ്വീകരിക്കാനുള്ള ശേഷിയില്ലെന്ന്..
ഒരു നിമിഷം അവിടെ മൗനം നിറഞ്ഞു നിന്നു,

അമ്മക്ക് പേരക്കുട്ടിയെ കൊഞ്ചിക്കാനുള്ള മോഹം എത്രയുണ്ടെന്ന് അവൾക്കറിയാ അമ്മ..
പക്ഷെ അത് നൽകാൻ അവൾക്കൊരിക്കലും സാധിക്കില്ലല്ലോ.
അമ്മയുടെ ശാപം ഏൽക്കാൻ അവൾക്കാവില്ലെന്നും
അതുകൊണ്ട് അമ്മക്ക് വേണ്ടി അവളെ ഒഴിവാക്കാനുമാണ് അവൾ പറയുന്നത്..
അഭിയേട്ടന്റെ സ്വരം ഇടറിയിരുന്നു..

എന്നിട്ട് നീ എന്ത് തീരുമാനിച്ചു..
അമ്മയുടെ ചോദ്യത്തിന് അഭിയേട്ടന് ഉത്തരമില്ലായിരുന്നു..
നീ അവളെ ഇങ്ങോട്ട് വിളിക്ക്.. അമ്മയുടെ സ്വരമാറ്റത്തിൽ ഞാൻ ഒന്ന് ഞെട്ടി. എന്നെ അങ്ങോട്ട് വിളിക്കാൻ അഭിയേട്ടനോട് പറയുകയായിരുന്നില്ല കല്പിക്കുകയായിരുന്നു അപ്പോൾ അമ്മ.

ഏറെ പേടിച്ചു തലതാഴ്തിതിയാണ് ഞാൻ അമ്മയുടെ മുന്നിൽ നിൽക്കുന്നത്.
ഞാൻ കേട്ടതൊക്കെ ശരിയാണോ.. നിന്നോടാ ചോദിച്ചത്.. അമ്മയുടെ ശബ്ദം ഉയർന്നു.
ഞാൻ അതേയെന്ന് തലയാട്ടി.

ഈർഷ്യത്തോടെ ‘അമ്മ അടുത്തുള്ള സോഫയിൽ തലതാഴ്ത്തിയിരുന്നു..

ശരിയാ നീ പറഞ്ഞത് പേരക്കുട്ടിയെ കൊഞ്ചിക്കാൻ ഞാൻ മറ്റെന്തിനേക്കാളും ആഗ്രഹിക്കുന്നുണ്ട്. ഞാൻ മാത്രമല്ല ലോകത്തുള്ള മുഴുവൻ അമ്മമാരും ആഗ്രഹിക്കും..
പക്ഷെ അതിനേക്കാളൊക്കെ എത്രയോ ഇരട്ടി അധികം ഇഷ്ടാ എനിക്ക് നിന്നെ.. ഇപ്പഴും ഇഷ്ടാ.
മരുമകളായി ഇതുവരെ കണ്ടിട്ടില്ല നിന്നെ ഞാൻ. എനിക്കെന്റെ മകളുതന്നെയാണ് നീ.

അതൊന്നും മനസ്സിലാക്കാതെ നീ പോവാണെങ്കിൽ പൊക്കോ..
അമ്മ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു..
എന്നെ പറഞ്ഞുവിടാഞ്ഞാൽ മതി..
വാക്കുകൾ മുഴുവിക്കും മുന്നേ അമ്മ തടഞ്ഞു. പിരിച്ചു വിടാനല്ല നിങ്ങളെ ഞാൻ കൂട്ടികെട്ടിയത്,
പേരക്കുട്ടി വരുന്നത് വരെ എനിക്ക് കൊഞ്ചിക്കാന് നീയില്ലെ എന്നുപറഞ്ഞു എന്നെ മാറോട് ചേർക്കുമ്പോൾ ഇങ്ങനെ ഒരു അമ്മയെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നതോർത്തു മനസ്സ്‌കൊണ്ട് അമ്മയുടെ കാൽക്കൽ വീഴുകയായിരുന്നു ഞാൻ..

ശുഭം..