വൈകാതെ കുപ്പായത്തിന്റെ കുടുക്കുകൾ ഓരോന്നായി ഊരിക്കൊണ്ട് അവൾ എന്നെ കിടക്കയിലേക്ക് കിടത്തുകയായിരുന്നു..

(രചന: ശ്രീജിത്ത് ഇരവിൽ)

ഗ്രാമത്തിലെ മിക്ക ആൺ തരികളുടേയും പ്രിയങ്കരിയായ കോമളത്തിനെ വൈകുന്നേരം ക്ഷേത്രത്തിൽ വെച്ച് കണ്ടതിൽ പിന്നെ ആകെയൊരു പരവേശം. അവളോട് ഭക്തി ഇത്തിരി കൂടിയോയെന്ന് ചെറുതായൊരു സംശയം. അങ്ങനെയാണ് അവളെ തൊഴുത് വണങ്ങാൻ അന്ന് ഞാൻ തീരുമാനിക്കുന്നത്…

അഞ്ഞൂറ് രൂപ കൊടുക്കുന്ന ആരുടേയും കൂടെ കിടക്കുന്ന തങ്കപ്പെട്ട സ്വഭാവമാണ് കോമളത്തിന്. നേരം കൂടുന്തോറും പണവും കൂടും. കണക്കെടുത്താൽ പ്രദേശത്തെ മുച്ചിലോട്ട് ഭഗവതിയേക്കാളും ഭക്തരുണ്ടാകും അവൾക്ക്. പക്ഷേ, അവൾ സസന്തോഷം തരുന്ന അനുഭവങ്ങളുടെ പ്രസാദം പൊതുസമക്ഷത്തിൽ വെച്ച് തുറക്കാൻ ആരും തയ്യാറല്ല.

കോമളത്തിന്റെ കാര്യം വന്നാൽ നെറ്റിയിൽ നിരീശ്വരവാദവും പൂശി തലയിൽ മുണ്ടിട്ട് ക്ഷേത്രത്തിൽ പോകുന്ന വിശ്വാസികളെ പോലെയാണ് അവളുടെ ഭക്ത കോമരങ്ങൾ മുഴുവനും. ഞാനും അങ്ങനെയാണോയെന്ന് സംശയം ഇല്ലാതേയില്ല.

‘അതേയ് ചേട്ടാ.. ഇപ്പോ പോയാൽ കോമളത്തെ കാണാൻ പറ്റോ..?’

എന്റെ ചോദ്യം കേട്ട കൽപ്പണിക്കാരൻ ദാമു ഒരു ഇക്കിളി ചിരിയോടെ തന്റെ ചുമലിലെ പണിയായുധത്തിൽ അർത്ഥം വെച്ചൊന്ന് തടവി. പോയി നോക്കെന്റെ അശോകായെന്നും പറഞ്ഞ് അയാൾ കൈവീശി നടന്നു. നാണക്കേട് ആയല്ലോ എന്ന മുഖവുമായി ഞാൻ പിന്നെ അവിടെ നിന്നില്ല.

ആറാം വാർഡിലെ തോട്ടിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന കോമളത്തിന്റെ വീട്ടിലേക്ക് ഞാൻ ധൃതിയിൽ നടക്കുകയാണ്. അകമ്പടിയായി ഉയർന്ന ക്ഷേത്രത്തിലെ ദേവീ സ്തുതി അവിടെ എത്തുമ്പോഴേക്കും അണഞ്ഞിരുന്നു…

കോലായിൽ തൂങ്ങി കിടന്ന മണി രണ്ടുവട്ടം അടിച്ചപ്പോൾ കോമളം കതക് തുറന്നു. അരയിലേക്ക് പൊക്കി കുത്തിയ മാക്സി ഇറക്കിയിട്ട് എന്താ മോനേയെന്ന് അവൾ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു. അശോകനല്ലേയെന്ന് എന്നെ തന്നെ ഓർമിപ്പിക്കുകയും ചെയ്തു.

എന്റെ ദേഹം വിറക്കുന്നത് മനസിലാക്കിയത് കൊണ്ടായിരിക്കണം കോമളം ഇരിക്കാനായി കസേരയിലേക്ക് ചൂണ്ടിയത്. ഞാൻ ഇരുന്നില്ല. എന്നാൽ പിന്നെ വായെന്നും പറഞ്ഞ് അവൾ എന്നെ അകത്തേ മുറിയിലേക്ക് കൊണ്ടുപോയി ബലമായി ഇരുത്തി.

‘ഒരര മണിക്കൂറ്..
കുളിച്ചിട്ട് ദിപ്പോ വരാം…’

കോമളം പോകുമ്പോൾ പടർത്തിയ പുഞ്ചിരിയുടെ പ്രകാശത്തിൽ ഞാൻ കാത്തിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രീഡിഗ്രീയിൽ പഠിക്കുമ്പോൾ പ്രേമിച്ച പെണ്ണൊരുത്തിയുടെ കവിളിൽ ഉമ്മ വെച്ചുവെന്നല്ലാതെ രതിയിൽ എനിക്ക് യാതൊരു മുൻപരിചയവുമില്ല. പ്രേമം പൊട്ടി തകർന്നപ്പോൾ ഇനി കെട്ടുന്നില്ലായെന്ന് ഉറപ്പിച്ചവനാണ് ഞാൻ. ആ തകർച്ചയിൽ നിന്ന് പൊങ്ങിയ ഒരു ആശ്വാസത്തിന്റെ കുമിള പോലെയായിരുന്നു കോമളത്തോടുള്ള അന്നത്തെ എന്റെ മനസ്സ്. തൊട്ടുരുമ്മി ചാരാൻ ഒരു പെണ്ണ് വേണമെന്ന് വീണ്ടും തോന്നിയ ധൃതിയുടെ മുന്നിൽ തെളിഞ്ഞ എന്റെ കാമനയുടെ രൂപം…

കോമളത്തിന്റെ പരിമണം നുകരാൻ പതിവില്ലാത്ത പരവേശത്തോടെ ഞാൻ കാത്തിരിക്കുകയാണ്. എല്ലാത്തിനും ശമനമെന്നോണം അവൾ വന്നു. അകത്ത് കയറി കതക് അടച്ചപ്പോഴേക്കും സകല ധൈര്യവും ഞാൻ സംഭരിച്ചിരുന്നു. അവളിൽ നിന്ന് വ്യാപിക്കുന്ന സന്തൂറിന്റെ മണകണങ്ങൾ എന്നെ മത്ത് പിടിപ്പിക്കുന്നത് പോലെ…

‘ആദ്യമായിട്ടാണോ…?’

അത് ചോദിക്കുമ്പോഴേക്കും കോമളത്തിന്റെ ഉടലിൽ നിന്ന് അവസാനത്തെ തുണിയും വേർപെട്ടിരുന്നു. അതേയെന്ന് പറഞ്ഞ് ഞാൻ തലകുനിച്ചു. വൈകാതെ കുപ്പായത്തിന്റെ കുടുക്കുകൾ ഓരോന്നായി ഊരിക്കൊണ്ട് അവൾ എന്നെ കിടക്കയിലേക്ക് കിടത്തുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ഉയർന്ന കിതപ്പിൽ ആ വീട് മുഴുവൻ വിയർത്തിട്ടുണ്ടാകും…

‘ഇവിടെ വേറെ ആരുമില്ലേ….?’ അഴിച്ചിട്ട വേഷങ്ങൾ വീണ്ടും അണിയുന്ന നേരത്ത് ഞാൻ ചോദിച്ചു.

“ഉണ്ടല്ലോ…. അമ്മയും പിള്ളേരുമുണ്ട്…” പൂർണ്ണ നഗ്നയായി കട്ടിലിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.

ഇനിയെന്ത് ചോദിക്കുമെന്ന് ഞാൻ ചിന്തിക്കും മുമ്പേ ക്ഷേത്രത്തിൽ നിന്ന് കണ്ടതുകൊണ്ടാണോ ഇന്ന് ഇവിടേക്ക് വന്നതെന്ന് കോമളം എന്നോട് ചോദിച്ചു. അതേയെന്ന് പറഞ്ഞുകൊണ്ട് ഞാൻ നാണിച്ചപ്പോൾ അവൾ ചിരിച്ചിരുന്നു. ചിരി നിർത്താത്ത അവളുടെ ചിറിയിൽ ചുണ്ട് കൊണ്ട് അമർത്തിയതിന് ശേഷമാണ് ഞാൻ എഴുന്നേറ്റത്. ഈ ലോകത്തിൽ ആരെക്കാളും കൂടുതൽ നിന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ പറയുകയും ചെയ്തു. എന്നെ തള്ളിമാറ്റി അവൾ ആ നേരം പൊട്ടി ചിരിക്കുകയായിരുന്നു…

രാത്രിയിൽ ചൂടേറ്റ് ഉറങ്ങാൻ മാത്രം പ്രകടമാകുന്ന ആൺ സ്നേഹങ്ങളെ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നായിരുന്നു ഉന്മാദ ചിരിയുടെ അവസാനം കോമളത്തിന് പറയാനായി ഉണ്ടായിരുന്നത്. എന്നെ ആ ഗണത്തിൽ പെടുത്തേണ്ടായെന്ന് പറഞ്ഞ് ഞാൻ കതക് തുറന്നു. ആയിരം രൂപയും കൊടുത്ത് പോകാൻ തുനിഞ്ഞ എന്നോട് ഇനിയും വരില്ലേയെന്ന് അവൾ ചോദിച്ചു. വരാതെ എവിടെ പോകാൻ എന്നായിരുന്നു പ്രസാദിച്ച മുഖവുമായി ഞാൻ പറയാതെ പറഞ്ഞത്.

തോടും കടന്ന് റോഡിലെ വെളിച്ചത്തിലേക്ക് ഞാൻ അകന്ന് പോകുന്നത് കോമളം തന്റെ കോലായിൽ നിന്നും തലയുയർത്തി നോക്കിയിട്ടുണ്ടാകും. കൂടുതൽ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ഞാൻ തലയിൽ മുണ്ടിട്ടതും അവൾ കണ്ടിരിക്കണം. തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുവെന്ന് പറഞ്ഞവന്റെ ആ ചെയ്തിയിൽ അവൾക്ക് വിഷമമൊന്നും തോന്നിയിരിക്കില്ല. രാത്രിയിൽ ഉടുമ്പ് പോലെ പറ്റിച്ചേർന്ന് കിടന്നാലും പകലിന്റെ പൊതുവിൽ മുഖം മറക്കുന്ന എന്നെപ്പോലെയുള്ള എത്രയെത്ര ആൺ കേസരികളെ അവൾ കണ്ടിരിക്കുന്നൂ…

പുരുഷനെ രഹസ്യമായും സ്ത്രീയെ പരസ്യമായും ബന്ധിപ്പിക്കുന്ന സമൂഹത്തിന്റെ ദുരാചാര സങ്കൽപ്പത്തിലാണ് ഒരു രതി വിൽപ്പനക്കാരിയുടെ ജനനം. ഉടമയെന്നോണം പെരുമാറുന്ന ഒരുത്തന് നിർബന്ധമായി എന്നും വഴങ്ങേണ്ടി വരുന്ന ഭാര്യയെന്ന പദവിയേക്കാളും എന്തുകൊണ്ടും നല്ലത് വേശ്യയെന്ന സ്വാതന്ത്ര്യത്തിന് തന്നെയാണെന്ന് കോമളം എന്നോ അറിഞ്ഞിരിക്കുന്നു. അല്ലെങ്കിലും, അവളേക്കാളും കൂടുതൽ ആർക്കാണ് ഈ പകൽമാന്യരായ പുരുഷലോകത്തെ ഇത്രയ്ക്കും കൃത്യമായി മനസിലാക്കാൻ സാധിക്കുക….!!!