ആ തള്ളയുടെ ഇരിപ്പ് കണ്ടോ…. വല്ല കൂസലുമുണ്ടോ അതിന്റെ മുഖത്ത്. ചുറ്റും കൂടി നിന്ന ആളുകളുടെ അടക്കം പറച്ചിലുകൾ..

അപസ്വരം
(രചന: ചെമ്പകം)

അന്ന് പതിവില്ലാതെ എന്റെ മോർണിംഗ് വാക്കിന്റെ രസം കളഞ്ഞത് അമ്മാളു അമ്മയുടെ വീട്ടിലെ നിലവിളിയും ബഹളവുമായിരുന്നു…. മിനിട്ടുകൾ കൊണ്ട് അവിടെ ആൾക്കൂട്ടം കൊണ്ട് നിറഞ്ഞു…..

കാര്യം അറിയാതെ കുറച്ചു നേരം ഞാനൊന്ന് പകച്ചുവെങ്കിലും ആളുകളുടെ അടക്കം പിടിച്ച വാക്കുകളിൽ നിന്നാണ് ഞാൻ നടുക്കുന്ന സത്യമറിഞ്ഞത്….

അമ്മാളുവിന്റെ ചെറുമകൻ വിഷ്ണു ആക്സിഡന്റിൽ മരണപ്പെട്ടിരിക്കുന്നു. ആകെയുള്ള മകന്റെ മരണം കുട്ടിമാളുവിന്റെ മകനെയും മരുമകളെയും വല്ലാതെ തളർത്തിയെന്ന് ആ ഇരുപ്പ് കണ്ടപ്പോൾ തന്നെയെനിക്ക് മനസ്സിലായി…..

“ആ തള്ളയുടെ ഇരിപ്പ് കണ്ടോ…. വല്ല കൂസലുമുണ്ടോ അതിന്റെ മുഖത്ത്. ചുറ്റും കൂടി നിന്ന ആളുകളുടെ അടക്കം പറച്ചിലുകൾ കേട്ടപ്പോഴാണ് ഞാൻ കുട്ടിമാളു അമ്മയുടെ മുഖത്തേക്ക് നോക്കിയത്. ഹാളിന്റെ ഒരു മൂലയ്ക്ക് വെറും തറയിൽ വല്ലാത്തൊരു നിസംഗതയോടെയുള്ള ഇരിപ്പ്.

“ആ ചെക്കൻ എങ്ങനെയാണ് മരിച്ചത്,? അവിടെ കൂടി നിന്ന പെണ്ണുങ്ങളിൽ ഒരാളോടായി ഞാൻ ചോദിച്ചു ”

ഏതോ കല്യാണ പാർട്ടി കഴിഞ്ഞു വരുമ്പോ നായ് വണ്ടിക്ക് വട്ടം ചാടിയതാണ്…. അതും വീടെത്തുന്നതിന്റെ കുറച്ചു മുൻപ്….ഈ തള്ള വളർത്തുന്ന ഏതേലും മാരണം പിടിച്ച പട്ടിയാകും….

അവരുടെ വാക്കുകളിൽ കുട്ടിമാളുവിനോടുള്ള വെറുപ്പ് പ്രകടമായിരുന്നു.

“പിന്നല്ലാതെ, അങ്ങനെ തന്നെ ” തൊട്ടടുത്തു നിന്ന മറ്റൊരു സ്ത്രീ അതിനെ ന്യായീകരിച്ചു.

“പട്ടികളെ മാത്രം എന്തിന് കുറ്റം പറയണം, ചെക്കൻ നല്ല ഫിറ്റായിരുന്നു എന്നാണറിഞ്ഞത് ”

പഞ്ചായത്ത് മെമ്പറിന്റെ അടക്കം പറച്ചിൽ കേട്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി.

“ഇതിങ്ങനെ വിട്ടാൽ പറ്റില്ല… പട്ടികളെ കൊണ്ട് നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണല്ലോ ”

ആ പറഞ്ഞത് എന്റെ ഭർത്താവായിരുന്നു. അസോസിയേഷന്റെ സെക്രട്ടറി എന്ന അഹങ്കാരത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അപ്പോഴെനിക്ക് മനസ്സിലായി.

“ഇതൊരു മരണ വീടാണ്…. അത് മറക്കേണ്ട”അദേഹത്തിന്റെ അടുത്ത് ചെന്ന് പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു.

എന്നെ രൂക്ഷമായൊന്നു നോക്കിയിട്ട് വീണ്ടും എന്തോ പറയുവാൻ തുനിഞ്ഞപ്പോഴാണ് പ്രസിഡന്റ് അദ്ദേഹത്തിനോട് എന്തോ ആംഗ്യം കാണിച്ചത്.

കാര്യങ്ങൾ തല്ക്കാലം ഒന്ന് ശാന്തമായെങ്കിലും, വരാനുള്ള ഒരു കൊടുങ്കാറ്റിന്റെ പുറപ്പാടാണ് അതെന്നെനിക്ക് ബോധ്യമായിരുന്നു.

ചടങ്ങുകളൊക്കെ കഴിഞ്ഞു ഓരോരുത്തരായി കൊഴിഞ്ഞു പോയി. വീട്ടിലെത്തിയപ്പോൾ എന്റെ ഭർത്താവിന്റെ മുഖം കടന്നൽ കുത്തിയത് പോലെയായിരുന്നു.

“ഇവിടെ അലഞ്ഞുതിരിയുന്ന പട്ടികളെയൊക്കെ ഊട്ടിയുറക്കുന്നത് ആ തള്ള ഒരുത്തിയാണ് ”
ആരോടെന്നില്ലാതെ അദേഹത്തിന്റെ പുലമ്പൽ കേട്ടതും എനിക്ക് ദേഷ്യം വന്നു.

“എന്തിനാണ് അവരെ മാത്രം കുറ്റപ്പെടുത്തുന്നത്? ഒരു ഷോയ്ക്ക് ഓരോ ബ്രീഡിനെയും വാങ്ങി ഒടുവിൽ മടുക്കുമ്പോൾ അതിനെ നട തള്ളി വിടുന്ന അസോസിയേഷൻകാരാണ് ഇതിലെ പ്രധാന കുറ്റക്കാർ.”

എന്റെ ന്യായീകരണം കേട്ടതും അജിത്തേട്ടന്റെ വായ് അടഞ്ഞുപോയി.

“നാട്ടുകാര് ഉപേക്ഷിക്കുന്നതിനെയൊക്കെ തീറ്റിപോറ്റാൻ ഇവരാര്?കോർപ്പറേഷനിലെ വണ്ടി വരുമ്പോ ഓരോന്നും ഒളിച്ചും പാത്തും അവരുടെ വീട്ടിലേക്ക് ഓടിക്കേറും… എന്നിട്ടിപ്പോ സ്വന്തം ചെറുമകനെ തന്നെ അവർക്ക് നഷ്ടമായില്ലേ “?

“ആ ചെക്കന്റെ പോക്കും അത്ര ശരിയൊന്നുമല്ലായിരുന്നു…. ഓവർ സ്പീഡും , പിന്നെ കണ്ണിൽ കണ്ടതൊക്കെ വലിച്ചു കേറ്റിയുള്ള നേരമറിയാതെയുള്ള കറങ്ങി നടപ്പും. എങ്കിലും ആ മരണം വല്ലാത്ത കഷ്ടം തന്നെയായി.”

വിഷ്ണുവിന്റെ മരണം ആ വീടിനെ തീർത്തും അനാഥമാക്കിയല്ലോ എന്നോർത്തപ്പോൾ എന്റെ മനസ്സും വല്ലാതെ മൂകമായി.

അങ്ങോട്ടുമിങ്ങോട്ടുമുള്ള വാക്കുതർക്കം എ വിടെയുമെത്താതെ പതിവ് പോലെ കെ ട്ടടങ്ങി.

പതിനാറു കഴിഞ്ഞപ്പോഴായിരുന്നു വിഷ്ണുവി ന്റെ ആക്സിഡന്റ് അസോസിയേഷനിൽ വീണ്ടും തലപൊക്കാൻ തുടങ്ങിയത്. അമ്മാളു ഇനി ഒരു നായ്ക്കളെയും പരിപാലിക്കാൻ പാടില്ല. ഇനി അമ്മ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കില്ലെന്ന് അവരുടെ മകനും ഉറപ്പ് തന്നത്തോടെ അജിത്തേട്ടൻ വിജയിയെ പോലെ എന്റെ മുഖത്തേക്ക് നോക്കി.

അപ്പോഴും എന്റെ മനസ്സു നിറയെ കുട്ടിമാളുവമ്മ ആയിരുന്നു.

തന്റെ ഭർത്താവിന്റെ മരണത്തോടെ മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിലായിരുന്നു കുട്ടിമാളു. ആ അവസ്ഥയിലും അവർ സന്തോഷം കണ്ടെത്തിയത് തെരുവ് നായ്ക്കൾക് ഭക്ഷണം നൽകുമ്പോഴായിരുന്നു. പേര് വിളിക്കുമ്പോൾ തന്നെ നായ്ക്കൾ ഓരോരുത്തരും അനുസരണയോടെ അവർക്കു മുന്നിൽ വന്ന് നിശ്ബ്ദമായി ഭക്ഷണം കഴിക്കും.

“ദേ, അമ്മേ ഇനി മേലിൽ നിങ്ങൾ നായ്ക്കൾക്ക് ഒരിറ്റ് വെള്ളമോ ഭക്ഷണമോ കൊടുത്ത് പോകരുത് ”

മകന്റെ ആജ്ഞാസ്വരത്തിലുള്ള നിർദേശം കേട്ടപ്പോഴും കുട്ടിമാളു ഒന്നും മിണ്ടിയില്ല. ആരും അറിയാതെ അവർ നായ്ക്കൾക്ക് ഭക്ഷണം നൽകികൊണ്ടിരുന്നു.ഇതോടെ
അമ്മയുടെയും മകന്റെയും ബന്ധം കൂടുതൽ വഷളായി. ഇടക്ക് അവർക്കിടയിൽ ഉണ്ടായിരുന്ന സംസാരം കൂടി നിലച്ച മട്ടിലായി പിന്നെ കാര്യങ്ങൾ.

പെട്ടെന്നൊരു ദിവസം കുട്ടിമാളുവിന് തീരെ വയ്യാതെയായി. മകന്റെ അവഗണയും, നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും അവരെ തീർത്തും രോഗിയാക്കി. അങ്ങനെ താൻ ഇല്ലാതെയാകുമ്പോൾ അനാഥമാകുന്ന നായ്ക്കളെ കുറിച്ചോർത്തു മനസ്സ് വേദനിച്ചു അവർ മരണപ്പെട്ടു.

കുട്ടിമാളുവിന്റെ മരണം ചിലർക്കൊക്കെ ഒരാശ്വാസം തന്നെയായിരുന്നു. എന്നാൽ അമ്മയുടെ നഷ്ടപ്പെടൽ മകനെ തീർത്തും കുറ്റബോധത്തിൽ ആഴ്ത്തുകയായിരുന്നു. ആ മനസ്സ് തിരിച്ചറിയാതെ പോയതിൽ എപ്പോഴൊക്കെയോ അയാൾ സ്വയം കുറ്റ പ്പെടുത്തി വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

കുട്ടിമാളു പോയതോടെ അവരുടെ നായ്ക്കൾ ആരോരുമില്ലാത്തവരെ പോലെ വഴി നീളെ അലഞ്ഞു തിരിയാൻ തുടങ്ങി. പട്ടിണി അവറ്റകളെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചിരുന്നു .കാലവും , നേരവും നോക്കാതെ നായ്ക്കൾ നാട്ടുകാരിൽ പലരെയും കടിക്കാൻ തുടങ്ങി.

അസോസിയേഷനിലെ മീറ്റിങ്ങിൽ പലരും അജിത്തേട്ടനെ പരസ്യമായി കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം കുട്ടിമാ ളുവമ്മയുടെ വിലയറിഞ്ഞു തുടങ്ങിയത്. ഇനി എന്താണ് ഇതിനൊരു പോംവഴിയേന്നോർത്ത് പലരും കുട്ടിമാളുവിന്റെ മകനെ കാണാൻ പോയി.

മകന്റെയും തൊട്ടു പിറകിലായി അമ്മയുടെയും മരണം തീർത്ത ശൂന്യതയിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു അയാൾ. നാട്ടുകാരുടെ പരാതികളും, പരിഭവങ്ങളുമെല്ലാം അയാൾ മൂളി കേട്ടുകൊണ്ടിരുന്നു.

“മരിച്ചു പോയ അമ്മയെ എനിക്കിനി നിങ്ങൾക്ക് വേണ്ടി ജീവിപ്പിക്കാൻ കഴിയില്ലല്ലോ ”

നെഞ്ചുലയ്ക്കുന്ന അയാളുടെ വാക്കുകൾ എല്ലാവരെയും സങ്കപ്പെടുത്തി.

പിറ്റേദിവസം മുതൽ നായ്ക്കൾ ആ നാടിനൊരു പ്രശ്നം ആയില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഓരോരുത്തരും വീടിന്റെ പുറത്തേക്കിറങ്ങി. നായ്ക്കളെ ഊട്ടുന്ന കുട്ടിമാളുവിന്റെ മകനെയും, ഭാര്യയെയും കണ്ടു നാട്ടുകാർ ആശ്ചര്യപ്പെട്ടു.

“ഒരു നല്ല മകനാകാൻ എനിക്ക് കഴിഞ്ഞില്ല… അമ്മയുടെ ആത്മാവിനു വേണ്ടി ഇതെങ്കിലും എനിക്ക് ചെയ്തേ പറ്റു ”

അയാളുടെ വാക്കുകൾ കേട്ട് ഞങ്ങൾ നാട്ടുകാർക്ക് സന്തോഷമായി.നിങ്ങൾ വർദ്ധക്യത്തിൽ നിങ്ങളുടെ അച്ചനമ്മമാരെ വലിച്ചെറിയരുത്. അത് പോലെതന്നെയാണ് വളർത്തു മൃഗങ്ങളുടെയും കാര്യം .

കുട്ടിമാളുവമ്മ ഞങ്ങളോട് പറയുന്നത് പോലെയാണ് ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത്….. തികഞ്ഞ സമാധാനത്തോടെ ആ ആത്മാവിനു നന്ദി പറഞ്ഞു ഞങ്ങൾ മെല്ലെയവിടുന്ന് വിടവാങ്ങി.