വിവാഹം ആലോചിച്ചു വീട്ടിൽ വന്നപ്പോൾ ആരും ഇല്ലാത്ത ഒരുത്തനു കെട്ടിച്ചു കൊടുക്കാൻ..

ജീവന്റെ പാതി
(രചന: Aiswarya Rejani)

അന്ന് അവൾ കൂടുതൽ ക്ഷീണിത ആയിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ ആകെ ഒരു വേദന. എന്നാൽ അമ്മയുടെ വിളിയിൽ അവൾക്കു എഴുനെൽകാതെ ഇരിക്കാൻ കഴിഞ്ഞില്ല.

അമ്മു വേഗം എഴുന്നേറ്റു ഒരുങ്, ഇന്ന് പരിക്ഷ ഉള്ളതല്ലെ? അപ്പോഴാണ് അവൾക്കു ആകെ സങ്കടം ആയത്. ഒന്നും പഠിച്ചിട്ടില്ല, നല്ല പനിയും ക്ഷീണവും. എന്നാൽ അതൊന്നും തന്നെ അവളെ തളർത്തിയില്ല.

ഇതിലും വലിയ വീഴ്ചകൾ അവളിൽ വിള്ളലുകൾ സമ്മാനിച്ചിരുന്നു. വീണ്ടും അമ്മയുടെ വിളിയിൽ അവൾ ഞെട്ടി ഉണർന്നു. ആലോചനക്ക് വിരാമം ഇട്ട് അവൾ പരീക്ഷക്ക് പോകാൻ അവൾ തയ്യാറായി.

വഴിയിൽ സ്നേഹ കത്ത് നില്പുണ്ടായിരുന്നു. അമ്മു നിനക്ക് എന്ത് പറ്റി, ചെറിയ ഒരു പനി എന്നവൾ മറുപടി പറഞ്ഞു. പരീക്ഷക്ക് കയറി, എഴുതാൻ തുടങ്ങിയപോഴേക്കും പനി അവളെ തളർത്തി തുടങ്ങി.

കണ്ണുകളിൽ ഇരുട്ട് കയറി, ദേഹം ചുട്ടു പൊള്ളുന്ന പോലെ. ആരൊക്കെയാ എന്തൊക്കെയോ ചോദിക്കുന്നു.

എല്ലാം അവ്യക്തം. പരിക്ഷ എഴുതിയെന്ന് വരുത്തി അവൾ ഇറങ്ങി. കോളേജിന് താഴെ എന്നും ഇരിക്കാറുള്ള മര ചോട്ടിലേക്ക് അവൾ നടന്നു.

സ്നേഹ വരാൻ ഒരുപാട് സമയം എടുക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ ഫോൺ എടുത്തു. കുറെ തവണ അമ്മുമ്മ അവളെ വിളിച്ചിട്ടുണ്ട്. തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുത്തതും ഇല്ല.

ഇനി എത്ര നേരം ഇങ്ങനെ ഇരുന്നാൽ പറ്റുമെന്ന് ഓർത്തു അവൾ ശങ്കിച്ചു.

പെട്ടന്നൊരു മഴ അവളെ തഴുകുന്നത് അവളറിഞ്ഞു. അവൾ വരാന്തയിലേക്ക് നടന്നു. മഹേഷ്‌ അവളെ ശ്രദ്ധിച്ചു കൊണ്ട് അവിടെ നില്കുന്നത് അവൾ കണ്ടു. ന്താ അമ്മു ന്ത്‌ പറ്റി, നീ വല്ലാതെ ഇരികുന്നല്ലോ..

വെള്ളം വല്ലോം വേണോ? അവൾ ഒന്നും പറയാതെ അവനെ തന്നെ നോക്കി. ഇത് കണ്ടപ്പോൾ മഹേഷ്‌ വീണ്ടും ചോദിച്ചു, അമ്മു നിനക്ക് എന്താ പറ്റിയെ?

മഹി എനിക്ക് പനിയാണ്.. അവൻ അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ ശരിക്കും പേടിച്ചു.

അത്രക്ക് ചുട്ട് പൊള്ളുന്നുണ്ടായിരുന്നു. വാ അമ്മു നമുക്ക് ഹോസ്പിറ്റലിൽ പോകാം.

വേണ്ട മഹി ഞാൻ വീട്ടിൽ പോവാ, ഒന്നു കിടന്നാൽ മാറും, ഇത് പറഞ്ഞു അവൾ കുറച്ചകലേക്ക് മാറി നിന്നു.

കുറച്ചു സമയത്തിനുള്ളിൽ സ്നേഹ എത്തി. അപ്പോൾ മഹി അവളോട്‌ പറഞ്ഞു, നമുക്ക് അമ്മുനെ ആശുപത്രിയിൽ കൊണ്ടൊവം. എന്നാൽ അമ്മു വരുന്നില്ല എന്ന് തറപ്പിച്ചു പറഞ്ഞു.

അവർ മൂവരും ബസ് സ്റ്റാണ്ടിലേക് നടന്നു. മഹി ആ സമയം പഴയ കാലത്തേക്ക് ഒന്നു പോയി, ആദ്യമായി പരിചയപെട്ട അമ്മു, അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല.

നമ്മൾ മിണ്ടിയില്ലെങ്കിൽ പരിഭവിച്ചു പിണങ്ങി നിൽക്കുന്ന, എപ്പോഴും നന്നായി ചിരിക്കുന്ന, എല്ലാവരോടും പെട്ടന്ന് ഇണങ്ങുന്ന അവൾ എത്ര പെട്ടന്നാണ് ഇങ്ങനെ മാറിയത്.

അതിന്റെ കാരണം എല്ലാവർക്കും അറിയാമെങ്കിലും അതിൽ നിന്ന് അവളെ എങ്ങനെ തിരിച്ചു പിടിക്കണം എന്ന് ആർക്കും അറിയില്ല.

ഒരു പ്ലസ് ടു കാലം.. എന്നും കുറെ കൂട്ടുകാരുടെ കൂടെ മാത്രം കാണുന്ന അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ആരോടും ദേഷ്യപ്പെടാത്ത ശാന്ത സ്വഭാവം ഉള്ളൊരു പെൺകുട്ടി.ആ മഴയിൽ എന്നും പോകുന്ന ബസിൽ തന്നെ ആണ് അന്നും കയറിയത്.

മഴ ആയത് കൊണ്ട് കുറച്ചു താമസിച്ചാണ് വീട്ടിൽ വന്നത്. വന്നു കുളിച്ചു, പ്രാർത്ഥിക്കാൻ ഇരുന്നു. പ്രാർത്ഥനയിൽ പലപ്പോഴും അകത്തു ഫോൺ ശബ്‌ദിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു.

പ്രാർത്ഥന കഴിഞ്ഞു കയറി വന്നപ്പോൾ അമ്മ ഫോൺ കൊടുത്തിട്ടു പറഞ്ഞു ദേ അമ്മു മീര വിളിക്കുന്നു. അവൾ സന്തോഷത്തോടെ ഫോൺ വാങ്ങി അകത്തേക്കു പോയി.

ഹലോ മീര നീ ഇത്രയും നാൾ എന്താ വിളിക്കാഞ്ഞേ. ഞാൻ കരുതി എന്നെ മറന്നു എന്ന്.

അമ്മു ഞാൻ ഒരു അത്യാവശ്യം പറയാനാ വിളിച്ചേ. നീ ഇപ്പോഴും പത്താം നൂറ്റാണ്ടിൽ തന്നെ ജീവികുന്നെ. ഫേസ്ബുക് ഇല്ല, വാട്സ്ആപ്പ് ila..വല്ലോം പറയണേൽ ഞാൻ തന്നെ പൈസ മുടക്കണ്ടേ. മീര പരിഭവപ്പെട്ടു.

ഓ പിശുക്കത്തി എന്താ കാര്യം എന്ന് പറ. അമ്മു പറഞ്ഞു.

ഉം ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. നിനക്ക് നമ്മുടെ അമലിന്റെ ചേട്ടനെ അറിയാമോ? ആ ചേട്ടൻ പറഞ്ഞിട്ട ഞാൻ വിളികുന്നെ.

ആ ചേട്ടൻ എന്ത് പറഞ്ഞു. ആ ചേട്ടനെ എനിക്ക് അറിയില്ല അമ്മു പറഞ്ഞു.

മം അമ്മു നീ പറയുന്നത് കേൾക്. ആ ചേട്ടന് കുറെ നാളായി നിന്നെ ഇഷ്ടാണ്. എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്.

നിന്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ട ഞാൻ ഒന്നും നിന്നോട് പറയാതെ ഇരുന്നത്. എന്നാൽ ഇന്ന് ആ ചേട്ടൻ ഒത്തിരി പറഞ്ഞു.

അടുത്ത ആഴ്ച ആ ചേട്ടൻ എറണാകുളത്തേക്ക് പോകുവാണ്. ഇനി ഇപ്പോൾ കാണുമെന്നു അറിയാത്തത് കൊണ്ടാണ് ഇപ്പോ എന്നെ പറയാൻ ഇത് ഏല്പിച്ചത്.

ഹലോ അമ്മു നീ കേൾക്കുന്നുണ്ടോ? മ് മീര എനിക്ക് ഇങ്ങനെ ഒന്നും ഇഷ്ടല്ലന്ന് നിനക്ക് അറിയില്ലേ. എന്നിട്ടും നീ ന്താ ഇങ്ങനെ.. ആ ചേട്ടനെ പറഞ്ഞു മനസിലാക്കു. എനിക്ക് അല്ലെ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.

എല്ലാം അറിഞ്ഞു വച്ചിട്ട് നീ എന്നെ ചതിക്കാൻ കൂട്ടു നിൽക്കുവാണോ? അമ്മു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

അല്ല അമ്മു ആ ചേട്ടനെ എനിക്ക് നന്നായി അറിയാം. നിന്നെ കൈവിട്ടു കളയാൻ ആ ചേട്ടനു പറ്റാത്ത കൊണ്ടാണ് എന്നെ പറഞ്ഞു ഏല്പിച്ചത്. ഇത് വേണേൽ ആ ചേട്ടന് നിന്നോട് നേരിട്ട് പറയാമായിരുന്നു. എന്നാൽ നീ നോ പറഞ്ഞാൽ ആ പാവം തകർന്നു പോകും.

മീര ഇതൊന്നും എനിക്ക് ശരി ആവില്ല. ഞാൻ ആ ചേട്ടനെ സ്നേഹിച്ചാൽ തന്നെ എന്റെ പ്രശ്നങ്ങളിലേക്ക് അതിനേം കൂടെ വലിച്ചിഴക്കാം എന്നെ ഉള്ളു.

അമ്മു നീ ഇപ്പോൾ തീരുമാനം ഒന്നും എടുക്കണ്ട. നാളെ അഖിൽ ചേട്ടൻ നിന്നെ കാണാൻ വരും. നീ നല്ല സുഹൃത്തിനെ പോലെ സംസാരിച്ചു നോക്ക്.. ശരി ആയില്ലേൽ നമുക്കു വേണ്ട.

ഇത്രയും പറഞ്ഞു അവൾ ഫോൺ വച്ചപ്പോൾ അമ്മുവിന്റെ മനസ്സിൽ ഒരു ഭാരം തോന്നി. ഇങ്ങനെ ഒരു അവസ്ഥ ഇത് ആദ്യമാണ്. രാത്രിയിൽ എങ്ങനെയോ ഉറങ്ങി.

പിറ്റേന്ന് ക്ലാസിൽ പഠിപ്പിച്ചതൊന്നും അവൾക്കു മനസിലായില്ല.

കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് വെറും ചിരി മാത്രമേ അവൾക്കു നൽകാൻ ആയുള്ളൂ. ക്ലാസ്സ്‌ വിട്ട മാത്രയിൽ തന്നെ അവളുടെ മനസ് ശക്തമായി ഇടിക്കാൻ തുടങ്ങി. എന്നാൽ അവൾക്കു ആരോടും ഇതിനെ കുറിച് പറയാൻ തോന്നിയില്ല.

ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ അവളുടെ കണ്ണുകൾ തിരഞ്ഞു കൊണ്ടേയിരുന്നു. ഒന്നും വേണ്ട എന്ന് മനസ് പറയുമ്പോഴും കണ്ണുകൾ അതിനെ മറികടന്നു. എന്നാൽ അവൾക്കു ആ ചേട്ടനെ നേരത്തെ പരിചയം ഇല്ലായിരുന്നു.

സ്നേഹയുടെ കൂടെ കടയിൽ കയറുമ്പോഴും സാധനങ്ങൾ നോക്കുമ്പോഴും കണ്ണുകളെ നിയന്ത്രിക്കാൻ അവൾ പാട് പെട്ടു. പെട്ടന്ന് അമൽ അവളുടെ മുന്പിലേക് കടന്നു വന്നു.

എന്തെ അമ്മു ഇങ്ങനെ ഞെട്ടി നില്കുന്നെ. നീ ആരെയാ നോക്കുന്നെ. അമലിന്റെ ചോദ്യത്തിന് മുന്നിൽ അവൾ പതറി പോയി. പറഞ്ഞു തീരും മുൻപ് ചിരിച്ചു കൊണ്ട് ഒരു താടിക്കാരൻ മുൻപിലേക്ക് വന്നു.

ഹലോ അമ്മുട്ടി, സോറി അങ്ങനെ വിളിക്കാമോ. ഞാൻ അഖിൽ, ഞാൻ തന്നെ ബുദ്ധിമുട്ടിപ്പിക്കണം എന്ന് കരുതിയില്ല. എന്നാലും പറയാതെ പോകാൻ തോന്നിയില്ല, അതാ ഇപ്പോൾ വന്നത്.

സ്നേഹക്ക് ഒന്നും മനസിലായില്ല. ദേഷ്യം നടിക്കാൻ അറിയാത്തത് കൊണ്ടാവും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തി അമ്മു നിന്ന്.. എന്നിട്ടും ആ ചുണ്ടുകൾ അനങ്ങിയില്ല.

ഹലോ അമ്മു താൻ ന്താ ഒന്നും മിണ്ടാത്തെ. എല്ലാരും ശ്രദ്ധിക്കുന്നു തന്റെ ഈ നിൽപ്.. എന്തേലും ഒന്നു പറ. അവൾ സ്വപ്നത്തിൽ നിന്നു എന്നപോലെ ഞെട്ടി ഉണർന്നു.

ചേട്ടായി എനിക്ക് ഇതൊന്നും പറ്റില്ല എന്നോട് ഒന്നും തോന്നരുത് എന്നു പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. ബസിൽ ഇരുന്നപ്പോൾ മുതൽ ആ കണ്ണുകൾ ആയിരുന്നു അവളുടെ മനസ്സിൽ. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വീണ്ടും കാണാൻ വേണ്ടി ആ മനസു വെമ്പൽ കൊണ്ടു.

പിറ്റേന്ന് എങ്ങനെ എങ്കിലും ക്ലാസ്സ്‌ കഴിയാൻ അവൾ കാത്തിരുന്നു. കൊതിച്ചത് പോലെ ആ കണ്ണുകൾ വീണ്ടും അവളെ തേടി എത്തി.

സംസാരിക്കാൻ അടുത്ത് വന്നപ്പോഴൊക്കെ ഒഴിഞ്ഞു മാറി. എങ്കിലും ആ നോട്ടം അവളിൽ ഉണർവ് ഉണ്ടാക്കി.

ബസിൽ കയറുന്നതിനു തൊട്ടു മുൻപ് അവൻ അടുത്തേക്ക് വന്നു പറഞ്ഞു, അമ്മു നാളെ ഞാൻ പോവാണ്. ഇനി എന്ന് കാണാൻ പറ്റുമെന്ന് പോലും അറിയില്ല. തന്റെ പ്രശ്നങ്ങൾ എല്ലാം എനിക്ക് അറിയാം.

എനിക്ക് ആ പ്രശ്നങ്ങളിൽ തന്നെ വിട്ടു കൊടുക്കാൻ അല്ല കൂടെ ചേർത്ത് പിടിക്കാൻ ആണ് ഇഷ്ടം. ഇത്രയും പറഞ്ഞു അവൻ നടന്നകന്നപ്പോൾ അവൾ തകർന്നു പോയി. രണ്ട് ദിവസം ശരിക്കും ചത്തത് പോലെ ആയിരുന്നു അവൾ. ചിരിയും കളിയും ഒന്നും ഇല്ലാത്ത അമ്മു.

അവളുടെ എല്ലാ സന്തോഷവും അവൻ കൊണ്ട് പോയത് പോലെ.. മീര അവളെ കാണാൻ വന്നപ്പോൾ അമ്മു തന്റെ സങ്കടങ്ങൾ എല്ലാം മീരയോട് പറഞ്ഞു.

ആഴ്ചകൾ കടന്നു പോയി. ഒരുദിവസം ആ കണ്ണുകൾ അവളെ തേടി വീണ്ടും എത്തി. അവൾ ശരിക്കും പരിസരം മറന്നു കരഞ്ഞു. സന്തോഷമോ സങ്കടമോ എന്ന് പോലും അറിയാത്ത അവസ്ഥ..

സുഹൃത്തുക്കൾക്കു പോലും അസൂയ ഉണ്ടാകുന്ന സ്നേഹം ആയിരുന്നു പിന്നീട് അവരുടേത്.

അങ്ങനെ അവൾ പ്ലസ് ടു കഴിഞ്ഞു, ഡിഗ്രി കഴിഞ്ഞു. ഇതിനിടയ്ക്ക് ഒരുപാടു കല്യാണ ആലോചനകൾ വന്നു.

എന്നാൽ അവൾ പിടിച്ചു നിന്നു. അമ്മയും അച്ഛനും ഇല്ലാത്ത അമലിനെയും അഖിലിനെയും സംരക്ഷിച്ചത് ബന്ധുക്കൾ ആയിരുന്നു.

ഒരിക്കൽ അഖിലിന്റെ അമ്മാവൻ വിവാഹം ആലോചിച്ചു വീട്ടിൽ വന്നപ്പോൾ ആരും ഇല്ലാത്ത ഒരുത്തനു കെട്ടിച്ചു കൊടുക്കാൻ അല്ല അവളെ വളർത്തിയത് എന്ന് പറഞ്ഞു തിരിച്ചയച്ചത് അവളെ നൊമ്പരപ്പെടുത്തി..

അവർ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചു. അഖിലിന് സ്ഥിരമായി ഒരു ജോലി തരം ആയപ്പോൾ അവളെ ഇറക്കി കൊണ്ട് വരാൻ തീരുമാനിച്ചു.

അന്ന് മാർച്ച്‌ 8.. കാലം തെറ്റി പെയ്ത മഴയിൽ അവർ ഒരുമിക്കാൻ തീരുമാനിച്ചു. എന്നാൽ വിധി മറ്റൊന്നു ആയിരുന്നു.

അവനെ കത്ത് ഒരുപാട് സമയം അവൾ വഴിയരികിൽ നിന്നു. സന്ധ്യ ആയതോടെ അവൾ വീട്ടിലേക്കു തിരിച്ചു. വീട്ടിൽ ചെന്നിട്ടും അവനെ വിളിച്ചിട്ടു കിട്ടുന്നില്ല. അവൾ ആകെ വിഷമിച്ചു.

അവൾ അമലിനെ വിളിച്ചു, അവനും എടുകുന്നില്ല.

പിറ്റേന്ന് സർട്ടിഫിക്കറ്റ് വാങ്ങേണ്ട ദിവസം ആയിരുന്നു. രാവിലേം ഫോൺ വിളിച്ചു, കിട്ടുന്നില്ല. കോളേജിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അമ്മയും വരുന്നു എന്ന് പറഞ്ഞു. അവൾ ആകെ പേടിച്ചു. പോകും വഴി എങ്ങനെ എങ്കിലും കാണാം എന്ന് കരുതിയതാ.

കോളേജിന്റെ മുൻപിൽ എത്തിയപ്പോൾ അവൾ ശരിക്കും തകർന്നു പോയി. തന്റെ ജീവന്റെ ജീവൻ ഈ ലോകത്തു നിന്നും പോയതിന്റെ സൂചനകൾ അവൾക് ഒന്നൊന്നായി കിട്ടി തുടങ്ങി.

കൂട്ടുകാർ എല്ലാം കലങ്ങിയ കണ്ണുമായ് അടുത്തേക്ക് വന്നത് മാത്രമേ ഓർമ്മ ഉള്ളു..

അവൾ കണ്ണ് തുറന്നപ്പോൾ ചുറ്റും കൂട്ടുകാർ. അമ്മയുടെ മടിയിൽ ആണ് തല വച്ചിരിക്കുന്നത്. എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. കൂട്ടുകാർക്കു ഇടയിലും അവൾ തിരഞ്ഞത് ആ കണ്ണുകളെ ആയിരുന്നു.

ഒരിക്കലും ഒറ്റയ്ക്കു ആക്കില്ല എന്ന് വാക്കു തന്ന ആ കണ്ണുകൾ കാണാൻ അവൾ ആഗ്രഹച്ചു. ആരൊക്കെയോ പറയുന്നത് കെട്ടു ഇന്നെലെ ബാഗുമായി എവിടെയോ പോകാൻ ഇറങ്ങിയത് ആയിരുന്നു..

ലോറിയുമായി കൂട്ടി ഇടുക്കുവായിരുന്നു എന്ന്. അപ്പോൾ തന്നെ എല്ലാം കഴിഞ്ഞിരുന്നു എന്ന്.

അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി.. ആ ശരീരം അങ്ങനെ കിടക്കുന്നത് കാണാൻ അവൾ ആഗ്രഹിച്ചില്ല. എന്നാൽ അവസാനമായി ആ മുഖം കാണാതെ ഇരിക്കാനും അവൾക്കു കഴിയുമായിരുന്നില്ല.

വീട്ടിലേക്കു കയറി ചെന്നപ്പോൾ അവിടെ അലമുറ ഇട്ടു കരയുന്ന കൂട്ടുകാരും മറ്റും. അവൾക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവസാനമായി ഒരു ചുംബനം കൊടുക്കാൻ ആ മനസു വെമ്പൽ കൊണ്ടു.

ശരീരം ചിതയിലേക്ക് എടുത്തപ്പോഴും അവൾ നിശ്ച്ചലമായി നോക്കി നിന്നതേ ഉള്ളു. സ്വന്തം ജീവിതവും ജീവനുമെല്ലാം ആ ചിതയിൽ എരിഞ്ഞു അടങ്ങിയെന്നു അവൾ മനസിനെ പഠിപ്പിച്ചു. ആ വീട്ടിൽ നിന്നും തിരികെ വരാൻ അവൾ ആഗ്രഹിച്ചില്ല.

നാട്ടുകാരും വീട്ടുകാരും എല്ലാം അവളെ കുറ്റപെടുത്തിയപ്പോഴും, അവൻ കഷ്ടപ്പെട്ട് പണി തുടങ്ങിയ ഒരു പണി തീരാത്ത വീട്‌ അവളെ കാത്തു ഇരിപ്പുണ്ടായിരുന്നു..

അവന്റെ വിയര്പ്പിന്റെ മണമുള്ള വീട്‌. അവിടെ അലിഞ്ഞു തീരാൻ അവൾ ആഗ്രഹിച്ചു.

പിന്നീട് പഠനത്തിൽ ശ്രദ്ധിക്കാൻ അവൾക്കു ആയില്ല. മനസു നിറയെ ആ വീടും അവന്റെ ഓർമ്മകളും..

ഹെലോ ടാ, സ്നേഹയുടെ ആ വിളിയിൽ ആണ് മഹി ഓർമ്മകളിൽ നിന്നു ഉണർന്നത്. ഓ ബസ് സ്റ്റാൻഡ് എത്തിയോ. അമ്മുവിന്റെ ജീവിതത്തിലെ ഈ ഒരു ഇൻസിഡന്റ് ആരും മറക്കില്ല. പനി അവളെ തളർത്തില്ല..

പക്ഷെ അവൾ അവന്റെ വിയോഗത്തിൽ ഇന്നും തേങ്ങുന്നു. അവന്റെ പെണ്ണായി അവന്റെ സ്വപ്നങ്ങൾക്കായി അവൾ ഇന്നും മരിച്ചു ജീവിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *