അവൾക്ക് നല്ല ക്ഷീണം കാണിക്കുന്നുണ്ട്. മുഖത്ത് നല്ല വിളർച്ചയും കാണിയ്ക്കുന്നുണ്ട്. ചിലപ്പോൾ, ഹോസ്റ്റലിലെ ഭക്ഷണ…

ഇരുട്ടറയിലെ ചോദ്യം ചെയ്യപ്പെടാത്ത കൊലപാതകങ്ങൾ
(രചന: Sheeba Joseph)

“ജനൽ കർട്ടൻ്റെ ഇടയിലൂടെ, നേർത്ത വെളിച്ചം അകത്തേയ്ക്ക് കടന്നുവന്നു.”

പെട്ടെന്നയാൾ, ചാടിയെഴുന്നേറ്റു.!

കടും ചുവപ്പ് നിറത്തിലുള്ള ആ കർട്ടൻ ഒന്നുകൂടി വലിച്ച് നേരേയിട്ടു. ഒട്ടും വെളിച്ചം അകത്തേയ്ക്ക് വരുന്നില്ല എന്നുറപ്പാക്കി, തിരിച്ച് വീണ്ടും കട്ടിലിലേയ്ക്ക് തന്നെ കയറി.

“ഗർഭപാത്രത്തിൽ, ഒരു കുഞ്ഞ് കിടക്കുന്നതു പോലെ ചുരുണ്ട് കിടന്നു.”

“കണ്ടു നിന്ന, ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു.”

അവൾ, ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു.

ഹലോ, ഡോക്ടർ രാജീവ് അല്ലേ?

അതേ…

രാജീവ്, ഞാൻ ലക്ഷ്മിയാണ്.”

“പറയൂ മാം.”

“അദ്ദേഹത്തിൻ്റെ രീതികൾ കണ്ടിട്ട് എനിയ്ക്ക് വല്ലാതെ പേടിയാകുന്നു.”

ജയേട്ടൻ ഒട്ടും ബെറ്റർ ആകുന്നില്ലല്ലോ രാജീവ്.?

” മാഡം വിഷമിക്കാതെ, ട്രീറ്റ്മെൻ്റ് തുടങ്ങിയതല്ലേ ഒള്ളു.!

“ശരീരത്തിൻ്റെ അസുഖം ആയിരുന്നുവെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ റിസൾട്ട് കാണാൻ സാധിക്കുമായിരുന്നു.”

“മനുഷ്യമനസ്സ് എന്ന് പറഞ്ഞാൽ, അത് വളരെ കോംപ്ലിക്കേറ്റഡ് ആണ്. വളരെ സമയമെടുത്തും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്താൽ മാത്രമേ മനസ്സിന്റെ അസുഖം നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ പറ്റൂ.”

“എനിക്കറിയാം രാജീവ്.” ഞാനും ആ ഫീൽഡിൽ ഉള്ള ആളല്ലേ.!

എങ്കിലും, എനിക്കിനി ആകെയുള്ള ഒരാശ്രയം എന്നു പറയുന്നത് അദ്ദേഹമാണ്. അദ്ദേഹം കൂടി കൈവിട്ടു പോയാൽ ഞാൻ തളർന്നു പോവുകയേ ഉള്ളൂ.?

“മാഡം വിഷമിക്കണ്ട, നമുക്ക് ശരിയാക്കാം.”

“കുറച്ച് ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി.”

“ഓക്കേ രാജീവ്.”

ഫോൺ കട്ട് ചെയ്തിട്ട് ലക്ഷ്മി മകളുടെ മുറിയിലേക്ക് ചെന്നു.

“മുറി മുഴുവൻ അവളുടെ പലതരത്തിലുള്ള ഫോട്ടോസും, അവൾക്ക് കിട്ടിയ സമ്മാനങ്ങളും ആയിരുന്നു. ”

“പേരുകേട്ട ഗൈനക്കോളജിസ്റ്റ് ആയിരുന്നു ജയമോഹൻ.”

അദ്ദേഹത്തിൻ്റെ ക്ലിനിക്കിൽ ചെന്നുകഴിഞ്ഞാൽ, കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് പ്രതീക്ഷയോടു കൂടി മാത്രമേ തിരിച്ചു പോകാൻ സാധിക്കുമായിരുന്നുള്ളൂ.

“അദ്ദേഹത്തിൽ അത്രയേറെ വിശ്വാസമുണ്ടായിരുന്നു ആളുകൾക്ക്.”

“ദൈവത്തിൻ്റെ കരങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.”

“എനിക്കത് കേൾക്കുമ്പോൾ തന്നെ ഒരു അഭിമാനം ആയിരുന്നു.”

“ഒരേയൊരു മകളാണ് ഞങ്ങൾക്ക്. വളരെ മിടുക്കിയായിരുന്നു അവൾ. കലാപരമായും, പഠനത്തിലും ഒക്കെ ഒന്നാമതായിരുന്നു അവൾ.”

അതുകൊണ്ടുതന്നെ അവളെക്കുറിച്ച് ഞങ്ങൾക്ക്, യാതൊരുവിധ ടെൻഷനും ഇല്ലായിരുന്നു.

“ഒരുപാട് ഫ്രീഡം കൊടുത്തു തന്നെയാണ് ഞങ്ങൾ അവളെ വളർത്തിയത്. യാതൊരുവിധ നിബന്ധനയും ഞങ്ങൾ അവളുടെ മുന്നിൽ വച്ചിരുന്നില്ല.”

” ജയമോഹൻ എന്ന പേരുകേട്ട ഗൈനക്കോളജിസ്റ്റും, മിടുമിടുക്കിയ ഒരു മകളും എനിക്കെന്നും അഭിമാനം തന്നെയായിരുന്നു.”

വളരെ സന്തോഷമുള്ള ഒരു കുടുംബജീവിതം ആയിരുന്നു ഞങ്ങളുടേത്.

എന്നുമുതലാണ്, എനിയ്ക്ക് എൻ്റെ സന്തോഷങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയത്?.

ഒരു ദിവസം, ക്ലിനിക്കിൽ പോയി വന്ന ജയമോഹൻ പതിവിലും സന്തോഷത്തോടെയാണ് വന്നു കയറിയത്. വന്നയുടനെ എന്നോടു പറഞ്ഞു.

എടോ ലക്ഷ്മി.. ഇന്ന് ക്ലിനിക്കിൽ ഒരു സംഭവം ഉണ്ടായി.!

എന്താ ജയേട്ട…?

“ഒരു ലേഡി, ഒരു പെൺകുട്ടിയുമായി ഇന്നവിടെ വന്നിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അവൾ. ആ കുട്ടി ഗർഭിണിയായിരുന്നു. എന്തോ അബദ്ധം സംഭവിച്ചതാണ്.”

അവരെ രക്ഷിക്കണമെന്ന് പറയാനാണ് അവർ എൻ്റെ അടുത്ത് വന്നത്.?

എനിക്ക് എത്ര രൂപ വേണമെങ്കിലും തരാം എന്നവർ പറഞ്ഞു.?

“ഇരു ചെവി അറിയാതെ ഞാൻ അത് അബോർഷൻ ആക്കി കൊടുക്കണം.”

” ആദ്യമൊന്നും എനിയ്ക്ക് സമ്മതം ഉണ്ടായിരുന്നില്ല. പക്ഷേ അവര് വച്ച് നീട്ടിയ കാശിന്റെ മൂല്യം കണ്ടപ്പോൾ ഞാൻ സമ്മതിച്ചു.”

അയ്യോ, ജയേട്ടാ.. അത് വേണ്ടായിരുന്നു, ഒരു കൊച്ചു കുഞ്ഞിനെ കൊല്ലുന്ന കാര്യമല്ലേ.?

” എടോ നമുക്ക് ഒരുപാട് പൈസ കിട്ടും.”

” പിന്നെ, ഒരു കൊച്ചു പെൺകുട്ടിയല്ലേ. ഒരു നാണക്കേടിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യാം.”

“ഒരു നോർമൽ കേസിന്റെ അത്രയും റിസ്ക്കും നമുക്കില്ല. നമുക്ക് ഇഷ്ടം പോലെ ക്യാഷും കിട്ടും.”

“അത് പറയുമ്പോൾ, ജയമോഹന്റെ കണ്ണുകളിൽ പണക്കൊതിയുടെ തെളിച്ചം ലക്ഷ്മി കാണുന്നുണ്ടായിരുന്നു.”

നമുക്കെന്തിനാ ജയേട്ടാ ഒരുപാട് ക്യാഷ്.?

നമുക്കാകെ ഒരു മോളല്ലേ ഉള്ളൂ. !

“അവളാണെങ്കിൽ നന്നായി പഠിക്കുന്ന കുട്ടിയും.”

എടോ, അതുകൊണ്ടുതന്നെയാണ് ഞാൻ ഈ ക്യാഷ് വാങ്ങിക്കുന്നത്.?

” എനിക്കവളെ പഠിപ്പിച്ചു മിടുക്കിയാക്കി പേരെടുത്ത ഒരു ഗൈനക്കോളജിസ്റ്റ് ആക്കണം.”

പുറത്ത് എവിടെയെങ്കിലും വിട്ട് വേണം അവളെ പഠിപ്പിക്കാൻ.?

അതിനൊക്കെ ഒരുപാട് ക്യാഷ് വേണ്ടേ.?

എനിക്കിത് കേട്ടിട്ട് തന്നെ എന്തോ പോലെ തോന്നുന്നു.
“അബോർഷൻ, എന്നൊക്കെ പറഞ്ഞാൽ ഒരു ജീവനല്ലേ അത്.?”

“ഹോസ്പിറ്റലിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്, കയ്യും കാലും ഒക്കെ പലപല കഷണങ്ങളാക്കി മരിച്ചു കിടക്കുന്ന കൊച്ചു കുഞ്ഞുങ്ങൾ.”

എത്ര ലാഘവത്തോടെയാണ് ഒരു ജീവനെ അറുത്ത് മുറിച്ച് വേസ്റ്റ് ബാസ്ക്കറ്റിൽ ഇടുന്നത്. അത് കാണുന്ന ദിവസം എനിയ്ക്ക് ആഹാരം കഴിക്കാൻ പോലും തോന്നുമായിരുന്നില്ല.”

“ഇറച്ചി കഷണങ്ങൾ കാണുമ്പോൾ, ആ ഓർമ്മയാണ് എനിയ്ക്ക് വന്നിരുന്നത്.”

താൻ അതൊന്നും, ഇപ്പോൾ ആലോചിക്കേണ്ട. ഇതൊക്കെ നമ്മുടെ ജോലിയുടെ ഭാഗമല്ലേ.?

ഇപ്പോൾ, ഒരുപാട് പെൺകുട്ടികൾ ഇതുപോലുള്ള അബദ്ധത്തിൽ ചെന്ന് ചാടുന്നുണ്ട്.

“കുടുംബത്തിൻ്റെ മാനം രക്ഷിക്കാൻ മാതാപിതാക്കൾക്ക് അബോർഷനല്ലാതെ വേറൊരു മാർഗ്ഗവും കാണുന്നുമില്ല.”

നമുക്ക് ക്യാഷ് കിട്ടിയാൽ പോരെ.?

പെൺകുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ഇല്ലാത്ത വിഷമം നമുക്കെന്തിനാ.?

പിന്നീടങ്ങോട്ട്, ജയമോഹൻ പേരുകേട്ട ഒരു ഗൈനക്കോളജിസ്റ്റ് എന്നതിനേക്കാൾ, ക്യാഷ് കൊടുത്താൽ, ആർക്കും അബോർഷൻ നടത്തി കൊടുക്കുന്ന ഡോക്ടർ എന്ന പേരുകൂടി നേടിയിരുന്നു.

“ആളുകൾക്കിടയിൽ അത് പരസ്യമായ രഹസ്യമായിരുന്നു.”

കോളിംഗ് ബെൽ കേട്ടാണ് ലക്ഷ്മി കതകു തുറന്നത്.

ആഹാ.. മോൾ എന്താ നേരത്തെ ഇങ്ങു പോന്നോ.?

അതെന്താ ക്ലാസില്ലേ മോളെ ഇപ്പോൾ.?

“ക്ലാസ്സ് ഒക്കെയുണ്ട് മമ്മി…’

“എനിയ്ക്കെന്തോ, ഇങ്ങ് പോരണം എന്നു തോന്നി.”

ഹോസ്റ്റലിൽ നിന്നിട്ട് ഒരു സുഖവും തോന്നിയില്ല. കുറച്ചുദിവസം കഴിഞ്ഞേ ഞാനിനി പോകുന്നുള്ളൂ.?

അവളുടെ ക്ലാസ് പോകും എന്നുള്ള ടെൻഷനൊന്നും ലക്ഷ്മിക്കില്ലായിരുന്നു.

“അവൾ, അത്ര ബ്രില്ല്യൻ്റായ ഒരു കുട്ടിയാണ്.”

മോള് പോയി കുളിച്ച് ഫ്രഷ് ആയിട്ട് വാ. ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.?

മമ്മി..ഞാനൊന്ന് ഫ്രഷ് ആയിട്ട് ഒന്നു റസ്റ്റ് എടുക്കട്ടെ.?

‘എനിക്കൊട്ടും വിശപ്പില്ല മമ്മി, ഞാനൊന്ന് ഉറങ്ങട്ടെ. അത് കഴിഞ്ഞ് ഞാൻ ഭക്ഷണം കഴിച്ചോളാം.”

“ശരി ശരി എങ്കിൽ മോളു പോയി നന്നായിട്ടൊന്ന് റസ്റ്റ് എടുക്ക്.”

ഡാഡി വരുമ്പോൾ എന്നെ വിളിക്കണേ.?

“ശരി മോളെ.”

ജയേട്ടൻ എത്തിയോ?

ജയേട്ടാ മോൾ എത്തിയിട്ടുണ്ട് കേട്ടോ.?

എന്തുപറ്റി?
ഇത്തവണ നേരത്തെ ആണല്ലോ വരവ്.!

“അവിടെ ഹോസ്റ്റലിൽ നിന്നിട്ട് അവൾക്കൊരു സുഖം തോന്നുന്നില്ല എന്ന്. അവളിനി കുറച്ചുദിവസം കഴിഞ്ഞേ പോകുന്നുള്ളൂ എന്നാണ് പറഞ്ഞത്.”

ലക്ഷ്മി, ഭക്ഷണം എല്ലാം എടുത്ത് ഡൈനിങ് ടേബിളിൽ നിരത്തി വച്ചു.

“ജയേട്ടാ, ഡിന്നർ കഴിക്കാൻ വരുന്നില്ലേ?”

“വരുന്നു ലക്ഷ്മി…

മോൾ ഇതുവരെ എഴുന്നേറ്റ് വന്നില്ലേ.?”

“ഇല്ല ജയേട്ടാ.”

താൻ പോയി അവളെ ഇങ്ങ് വിളിച്ചു കൊണ്ടുവാ.?

“ഹോസ്റ്റലിലെ ഭക്ഷണവും ഉറക്കമിളച്ചുള്ള പഠിത്തവും ഒക്കെയല്ലേ. മോൾക്ക് നല്ല ക്ഷീണമുണ്ട്, അതാ ഞാൻ വിളിക്കാതിരുന്നത്. ”

ഡിന്നർ കഴിച്ചിട്ട് പോയി കിടന്നുറങ്ങിക്കൊള്ളാൻ പറ.?

“താൻ പോയി, അവളെ ഇങ്ങ് വിളിച്ചു കൊണ്ടു വാ.”

ഹായ് ഡാഡി…

ഡാഡി എത്തിയാരുന്നോ?

“ഞാൻ ഉറങ്ങിപ്പോയി, നല്ല ക്ഷീണം ഉണ്ടായിരുന്നു.”

മോളിരിയ്ക്ക്, ഡാഡി ചോദിക്കട്ടെ.?

പിന്നെ എന്തൊക്കെയുണ്ട് വിശേഷം?

പഠിത്തമൊക്കെ എങ്ങനെ പോകുന്നു?

“നന്നായി പോകുന്നു ഡാഡി.”

മോൾക്ക് നല്ല ക്ഷീണം ഉണ്ടല്ലോ, ഹോസ്റ്റലിലെ ഭക്ഷണമൊന്നും മോൾക്ക് പിടിക്കുന്നില്ലേ.?

“അതോ സമയത്തിന് ആഹാരം കഴിക്കാതെ പഠിത്തത്തിൽ മാത്രമാണോ ശ്രദ്ധ.”

“അങ്ങനെയൊന്നുമില്ല ഡാഡി, കുറച്ചു ദിവസമായിട്ട് എനിക്ക് നല്ല ക്ഷീണം ഉണ്ട്. ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല. അതാ ഞാൻ വീട്ടിലോട്ട് പോന്നത്. ”

ജയമോഹൻ മോളെ ഒന്ന് സൂക്ഷിച്ചു നോക്കി. നല്ല വിളർച്ച കാണുന്നുണ്ട്, നല്ല ക്ഷീണം ഉണ്ട്. നന്നായി ആഹാരം കഴിച്ച് നല്ല റസ്റ്റ് ഒക്കെ എടുത്തിട്ട് ഇനി ഹോസ്റ്റലിലോട്ട് പോയാൽ മതി കേട്ടോ.

“എന്തെങ്കിലുമൊക്കെ, കഴിച്ചു എന്ന് വരുത്തിയിട്ട് അവള് മുകളിലേക്ക് കയറിപ്പോയി.”

“ഗുഡ് നൈറ്റ് ഡാഡി..നാളെ കാണാം.”

“ഓക്കേ മോളെ.”

ലക്ഷ്മി, നീ മോളെ ഒന്ന് കൂടുതൽ ശ്രദ്ധിക്കണം കേട്ടോ.?

“അവൾക്ക് നല്ല ക്ഷീണം കാണിക്കുന്നുണ്ട്. മുഖത്ത് നല്ല വിളർച്ചയും കാണിയ്ക്കുന്നുണ്ട്.”

ചിലപ്പോൾ, ഹോസ്റ്റലിലെ ഭക്ഷണം ഒന്നും അവൾക്ക് പിടിക്കുന്നുണ്ടായിരിക്കില്ല. !

പിന്നെ ഇഷ്ടംപോലെ പഠിക്കാനും ഉണ്ടല്ലോ?
“ഇപ്പോഴത്തെ കുട്ടികളല്ലേ.
ക്ഷീണം കുറവില്ലെങ്കിൽ, ഹോസ്പിറ്റലിൽ കൊണ്ടുപോയി ഒരു ചെക്കപ്പ് നടത്തണം.”

അല്ലെങ്കിൽ താൻ ഒരു കാര്യം ചെയ്യ്..?

നാളെ മോളെയും കൂട്ടി ക്ലിനിക്കിലേയ്ക്ക് ചെന്നാൽ മതി. അവിടുത്തെ ലാബിൽ പരിശോധിക്കാമല്ലോ. ബ്ലഡ് പരിശോധിച്ച റിസൾട്ട് എനിക്ക് അയച്ചു തരാൻ പറഞ്ഞാൽ മതി. നിങ്ങൾക്കുടനെ പോരുകയും ചെയ്യാം.

“ശരി ജയേട്ടാ”

“ങാ ലക്ഷ്മി, എനിയ്ക്ക് നാളെ ഏർലി മോർണിംഗ് തന്നെ പോണം. ഒരു മീറ്റിംഗ് ഉണ്ട്.”

ജയമോഹനെ, യാത്രയാക്കിയിട്ട് ലക്ഷ്മി, മോളുടെ മുറിയിലേയ്ക്ക് ചെന്നു.

എന്തൊരു ഉറക്കമാ ഇത്.!

ഈ കുട്ടി ഇതുവരെ എഴുന്നേറ്റില്ലേ.?

“മോളെ, എഴുന്നേറ്റ് വാ. ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ.”

ഡാഡി എന്തിയേ മമ്മി.?

“ഡാഡിയ്ക്ക് ഒരു മീറ്റിംഗ് ഉണ്ട്. ഡാഡി അതിരാവിലെ തന്നെ പോയി.”

“മോള് ഫ്രഷായി താഴോട്ട് വാ, നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. ”

മമ്മി എനിക്കൊന്നും വേണ്ട.?

“എനിക്ക് എന്തോ ഒരു വിശപ്പ് തോന്നുന്നില്ല. ഭയങ്കര ക്ഷീണം പോലെ.”

അത് പറഞ്ഞാൽ എങ്ങനെയാ ശരിയാകുന്നത്.?

“ഡാഡി പ്രത്യേകം പറഞ്ഞു, നിനക്ക് നല്ല ക്ഷീണം ഉണ്ടെന്ന്. ‘

നല്ലതുപോലെ ആഹാരം കഴിപ്പിക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടാ ഡാഡി പോയത്.?

“നമുക്കൊന്ന് ഹോസ്പിറ്റലിൽ പോകാം മോളെ.”
“ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതാ.”

ഡാഡിയുടെ ക്ലിനിക്കിൽ നമുക്ക് പോകാം.
“റിസൾട്ട് ഡാഡിയ്ക്ക് അവർ അയച്ചു കൊടുത്തോളും.”

“ശരി മമ്മി…”

“അറുത്തെടുത്ത, പിഞ്ചു കൈകൾ വേസ്റ്റ് ബാസ്ക്കറ്റിലേയ്ക്ക് ഇടുമ്പോൾ അതിനുള്ളിൽ കിടന്ന്, ആ പിഞ്ചു വിരലുകൾ തുടിക്കുന്നുണ്ടായിരുന്നു.”

ജയമോഹൻ, ലാഘവത്തോടെ ചോര പുരണ്ട ഗ്ലൗസ്സുകൾ ഊരി ആ ബാസ്‌ക്കറ്റിലേയ്ക്ക് ഇട്ടു. ആ പിഞ്ചു വിരലുകളുടെ തുടിപ്പുകൾ നിശ്ചലമായി.

“സോപ്പ് ഉപയോഗിച്ച് തൻ്റെ കൈകൾ വൃത്തിയായി കഴുകി, ആ ഇരുട്ടറയിലെ ചോദ്യം ചെയ്യപ്പെടാത്ത കൊലപാതകത്തിൻ്റെ തെളിവുകൾ ഇല്ലാതെയാക്കി..”

“കൈകൾ തുടച്ചു കൊണ്ട് തൻ്റെ ശീതീകരിച്ച മുറിയിൽ കയറി വിശ്രമിച്ചു.”

“റിലാക്സ് ചെയ്ത് ഇരിക്കുന്നതിനിടയിലാണ് ഫോൺ എടുത്ത് നോക്കിയത്. മോളുടെ, ചെക്കപ്പ് റിസൽട്ട് അതിൽ വന്നു കിടപ്പുണ്ടായിരുന്നു. ജയമോഹൻ അത് തുറന്നു വായിച്ചു നോക്കി.”

“വീട്ടിൽ വന്നു കയറിയ, ജയമോഹൻ ആകെ തളർന്നിരുന്നു.”

ജയേട്ടൻ എത്തിയോ?

മോളുടെ ബ്ലഡ് റിസൾട്ട് കിട്ടിയോ?.

“ജയമോഹൻ ഒന്നും മിണ്ടിയില്ല”

മൊബൈൽ എടുത്ത് ലക്ഷ്മിയുടെ കയ്യിലേയ്ക്ക് കൊടുത്തു. ബ്ലഡ് റിസൾട്ട് അതിൽ വന്നു കിടപ്പുണ്ടായിരുന്നു..

“ലക്ഷ്മി അത് എടുത്ത് വായിച്ചു നോക്കി.’

“എൻ്റെ ദേവി.. ഞാൻ എന്താ ഈ കാണുന്നത്.!

ഒരു തളർച്ചയോടെ ലക്ഷ്മി ഇരുന്നു പോയി.”

എന്ത് പറ്റി ജയേട്ടാ, നമ്മുടെ മോൾക്ക്.?

ഇനി, നമ്മൾ എന്ത് ചെയ്യും?

“ജയമോഹൻ ഒന്നും മിണ്ടിയില്ല. അയാൾ ആകെ തകർന്നു പോയിരുന്നു.”

“ക്ലിനിക്കിലെ ഇരുട്ടുമുറിയിൽ, അവർ മൂന്നുപേരും മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.”

“ജയമോഹനും, മോളും, അവളുടെ ഉള്ളിലെ തുടിപ്പും.”

“ആ ഇരുട്ട് മുറിയിൽ കിടത്തി, അവളുടെ ഉള്ളിലുള്ള ജീവനെ ആരും അറിയാതെ മുറിച്ചു മാറ്റി പുറത്തിറങ്ങുമ്പോൾ, മൂന്നുപേരിൽ ഒരാൾക്ക് മാത്രമേ ജീവൻ ഉണ്ടായിരുന്നുള്ളു.”

ആ ഇരുട്ടുമുറിയിൽ നിന്നും മനസ്സ് മരിച്ച ജയമോഹനെ മാത്രമേ പിന്നീട് ലക്ഷ്മിക്ക് തിരികെ കിട്ടിയുള്ളൂ..