കല്യാണം കഴിച്ചു മൂന്നു മക്കള്‍ ഉണ്ടായ ശേഷം മൂന്നാമത് പെണ്‍കുട്ടിയുണ്ടായപ്പോള്‍ പെണ്‍കുട്ടി ഉണ്ടായി എന്ന ഒറ്റ കാരണം കൊണ്ട്..

കുടുംബത്തില്‍ കോടതി
(രചന: അന്ന മരിയ)

നാല് തവണ കേസ് വിളിച്ചപ്പോഴും അയാള്‍ കാഷായ വേഷത്തില്‍ വന്ന് വക്കീലിനെയും കോടതിയെയും കളിയാക്കുകയായിരുന്നു.

കല്യാണം കഴിച്ചു മൂന്നു മക്കള്‍ ഉണ്ടായ ശേഷം മൂന്നാമത് പെണ്‍കുട്ടിയുണ്ടായപ്പോള്‍ പെണ്‍കുട്ടി ഉണ്ടായി എന്ന ഒറ്റ കാരണം കൊണ്ട് നാട് വിട്ടു പോയ മനുഷ്യന്‍ ആണയാള്‍.

അയാള്‍ മനുഷ്യന്‍ ആണോയെന്ന് പൂര്‍ണ്ണമായി ഇപ്പൊ പറയാന്‍ പറ്റില്ല. കാരണം,, മനുഷ്യന്‍ പറയുന്ന പോലെയല്ല അയാള്‍ പറയുന്നത്,, മനുഷ്യന്‍ മാര് ചെയ്യുന്നതല്ല അയാള് ചെയ്യുന്നത്. അയാള്‍ക്കിപ്പോ മുഴുത്ത വട്ടാണ്.

പക്ഷെ അയാളെ അടുത്തറിയുന്ന വൃത്തങ്ങള്‍ പറയുന്നത് അയാള്‍ സകല ഉടായിപ്പും പഠിച്ച ശേഷം സ്വത്ത് തട്ടിയെടുക്കാന്‍ വന്നതാണ് എന്നാണ്.

യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ കാഷായ വേഷവും ധരിച്ച് എല്ലാത്തില്‍ നിന്നും മുങ്ങി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അയാള്‍ റിമാന്റില്‍ ആയതാണ്.

വീണ്ടും വന്നിട്ടും ഇത് തന്നെ അവസ്ഥ. കോടതിയും പോലീസുമൊക്കെ അയാള്‍ക്ക് ഇപ്പൊ വെറും തമാശ മാത്രം. ശരിക്കും കോടതി കയറി മടുത്തു. ഒരു റിസള്‍ട്ടും ഉണ്ടാകാന്‍ പോകുന്നില്ല. അത് കൃത്യമായി മനസ്സിലായി.

അടുത്ത തവണ കോടതിയില്‍ കയറിയപ്പോള്‍ ഉടലാഴം തരിച്ചു കയറുന്ന പോലെ അയാള്‍ കളിയാക്കി. കോടതിമുറി ഒരു ഹാസ്യ സിനിമയ നടക്കുന്ന തിയേറ്റര്‍ പോലെയായി.

ഒരു സ്ത്രീയുടെ പൊട്ടി കരച്ചിലിന് കോടതിയില്‍ പുല്ലു വിലയായി. വക്കീലും ജഡ്ജിയും നോക്ക് കുത്തികള്‍ ആയി. വാദിച്ചവനും കേട്ടവനും ദേഷ്യം വന്നു.

അയാള്‍ അടങ്ങിയില്ല. അയാള്‍ എല്ലാവരെയും പരിഹസിച്ചു കൊണ്ടേയിരുന്നു. ഓരോ തവണയും പരിഹാസം ഏറ്റു വാങ്ങാന്‍ കോടതിയില്‍ പോകുന്നതിനു തുല്യമായി. ഇനി ഇത് വയ്യ എന്നായി നളിനിക്ക്.

അന്നത്തെ ആ സംഭവത്തിന്‌ ശേഷം നളിനിയും മക്കളും കൂടി ആലോചിച്ച് ഒരു തീരുമാനമെടുത്തു. അയാളെ വീട്ടിലേയ്ക്ക് തിരികെ വിളിക്കാന്‍ തീരുമാനിച്ചു.

നാട്ടുകാരുടെ പ്രാക്ക് കേട്ട് ജീവിക്കുന്നതിലും നല്ലത് തിന്നാനും വെള്ളവും കൊടുത്ത് അയാളീ ഇവിടെ ഏതെങ്കിലും മുറിയില്‍ പൂട്ടി ഇടുന്നതതാണ് നല്ലത്. ആ തീരുമാനം എല്ലാവരും ശരിവച്ചു.

അടുത്ത തവണ കോടതിയില്‍ പോയി കേസ് പിന്‍ വലിക്കുന്നു എന്ന് പറയുന്നു. ആളോട് സംസാരിച്ച് ആളെ വീട്ടിലേയ്ക്ക് കൂട്ടുന്നു. എല്ലാവരും ഐക കണ്ടെന എടുത്ത ആ തീരുമാനം കോടതിയെ അറിയിക്കുന്നു.

ഒരു വിചിത്ര തീരുമാനമായി എന്ന് തോന്നിയെങ്കിലും പരാതിക്കാരന്‍ പരാതി പിന്‍വലിച്ചാല്‍ പിന്നെ അതില്‍ കോടതിയ്ക്ക് എന്ത് കാര്യം.

കോടതിയും കേസ് വേണ്ടെന്ന് വച്ചു. ശേഷം മക്കള്‍ മൂന്നു പേരും കൂടി അച്ഛനെ ചെന്നു കണ്ടു.

അച്ഛാ,, അച്ഛന്‍ വീട്ടില്‍ വരണം.. ഇനി മറ്റെവിടെയും താമസിക്കണ്ട

മക്കളുടെ സ്നേഹത്തിനു മുന്നില്‍ മുട്ടു കുത്തിയ അച്ഛന്‍ വീട്ടിലേയ്ക്ക് വരാമെന്ന് സമ്മതിച്ചു. നളിനിയും മക്കളും ചേര്‍ന്ന് മൂപ്പര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. കാരണം വേറൊന്നുമല്ല,, ആള് ഇനി തിരിച്ചു പോകാന്‍ പാടില്ല.

ഇവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കില്‍ പിന്നെ ആള് പോകൂലല്ലോ. വീട്ടിലെത്തിയ അയാള്‍ ആകെ അന്തിച്ചു പോയി. അയാള്‍ പോയതിനും നല്ലതായി വീട് മാറിയിരിക്കുന്നു.

നളിനി ചില്ലറക്കാരിയല്ല. അവള് കൊള്ളാം. അവരായിട്ട്‌ വന്ന സ്ഥിതിക്ക് ഇനി വിട്ടു കളയാതിരിക്കുകയാണ്നല്ലത്. മൃഷ്ടാന ഭോജനം കഴിഞ്ഞ ശേഷം അയാള്‍ കിടന്നുറങ്ങി.

നീണ്ട ഉച്ചയുറക്കത്തിനു ശേഷം അയാള്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് വടിയും ഇടിക്കട്ടയും സകല ആയുധങ്ങളുമായി ചുറ്റും നില്‍ക്കുന്ന മക്കളെയാണ്.

ആണ്‍ മക്കളില്‍ മൂത്തവന്‍ അയാളുടെ വായില്‍ തുണി തിരുകി. അച്ഛന്‍ ആണത്രേ അച്ഛന്‍. അടിച്ചു ചുരുട്ടി ഒരു ചാക്കില്‍ കയറ്റി ഒരു പുഴയില്‍ കൊണ്ടോയി തള്ളാനാണ് അവരുടെ തീരുമാനം.

ആദ്യത്തെ അടി നളിനിയുടെ വകയായിരുന്നു. കരണം പുകഞ്ഞപോലെ ഒരെണ്ണം കിട്ടി. നാട് വിട്ടവന്‍ തിരിച്ചു വന്നിരിക്കുന്നു. ഇനി ഈ നാട്ടില്‍ കാല് കുത്തരുത്. കൈയ്യിലുള്ള ആയുധം കൊണ്ട് മക്കള്‍ എല്ലാവരും ഓരോന്ന് കൊടുത്തു.

വായില്‍ തുണി ഉള്ളത് കാരണം അയാളുടെ നിലവിളി പുറത്തേയ്ക്ക് വന്നില്ല.കൈ കൂപ്പി നില്‍ക്കുന്നത് കണ്ട നളിനി അയാളുടെ കൈ പുറകില്‍ കെട്ടി.

നളിനിയുടെ അടുത്ത അടി നിറുകം തലയില്‍ കിട്ടിയപ്പോള്‍ അയാളുടെ ബോധം പോയി. ചാക്ക് കെട്ടു വെള്ളത്തില്‍ വീണപ്പോള്‍ അയാള്‍ക്ക് ബോധം വന്നു. അയാള്‍ ഞെട്ടി എണീറ്റപ്പോള്‍ അയാള്‍ ഉറക്കത്തില്‍ കണ്ട സ്വപ്നമാണ്.

അയാള്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍ ആയുധ ധാരികളായ മക്കളും ഭാര്യയും സ്വപ്നം കണ്ടപോലെ തന്നെ ചുറ്റിലും നില്‍ക്കുന്നു. നില വിളിക്കാന്‍ നോക്കുമ്പോള്‍ വായില്‍ ഓള്‍ റെഡി തുണിയുണ്ട്.

ദൈവമേ സ്വപ്നത്തില്‍ അങ്ങനെ ആല്ലായിരുന്നല്ലോ. ഇനി ഇതാണോ സ്വപ്നം. ഇത് പുതിയ സ്വപ്നമാണോ.

അതോ നേരത്തെ കണ്ടതിന്റെ ബാക്കിയാണോ. ഇങ്ങനെ നൂറു ചിന്തകള്‍ അയാളുടെ മനസ്സിലൂടെ പോയപ്പോള്‍ പെട്ടെന്ന് അയാളുടെ കരണത്ത് നളിനിയുടെ ഒരടി വീണു.

കണ്ണില്‍ കൂടി പൊന്നീച്ച പറക്കുന്ന ആ അടിയില്‍ അയാള്‍ മനസ്സിലാക്കി ഇപ്പോള്‍ നടക്കുന്നതാണ് യാഥാര്‍ത്ഥ്യം എന്ന്. രണ്ടു കൈയും കൂപ്പി അയാള്‍ കേണു. എല്ലാവരുടെയും കാലില്‍ വീണു കേണു.

അയാള്‍ ആകെ വിയര്‍ത്ത് കുളിച്ചിരുന്നു. എന്തായാലും അന്ത്യ നിമിഷങ്ങള്‍ ആയെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. ഇവര്‍ ഉറപ്പായും തലക്കടിച്ചു കൊല്ലും. ഇനി കാലു പിടിക്കുകയെ രക്ഷയുള്ളു.

നളിനിയുടെ കാലില്‍ വീണ ആ മനുഷ്യന്‍ പിന്നെ എഴുന്നേറ്റില്ല. കരച്ചിലായി പിഴിച്ചില്‍ ആയി. അയാളെ പിടിച്ചു നേരെയിരുത്തിയ നളിനി അയാളോട് ഇനിയുള്ള നീക്ക് പോക്കുകള്‍ സംസാരിച്ചു.

“ എന്താണ് ഉദ്ദേശം”

അയാള്‍ ഒന്നും മിണ്ടിയില്ല.

“ ഇനിയുള്ള കാലം എന്തെങ്കിലും ജോലി ചെയ്ത് മര്യാദയ്ക്ക് ഇവിടെ ജീവിക്കാമെങ്കില്‍ ജീവിക്കാം. അല്ലെങ്കില്‍ കൈയ്യും കാലും കെട്ടി പുഴയില്‍ തള്ളും. അതില്‍ ഒരു സംശയവും വേണ്ട”

അക്കാര്യത്തില്‍ അയാള്‍ക്ക് ഇപ്പൊ വലിയ സംശയം ഒന്നുമില്ലായിരുന്നു.

ഇത്രയും ആയ സ്ഥിതിക്ക് അവര് അതും ചെയ്യാന്‍ മടിക്കില്ല. ഒന്നും ആലോചിക്കേണ്ടി വന്നില്ല. നളിനി പറഞ്ഞ ഓരോ കാര്യങ്ങളും അയാള്‍ കൈകൂപ്പി സമ്മതിച്ചു.

അടി ചെയ്യും ഗുണം അണ്ണന്‍ തമ്പിയും ചെയ്യില്ല എന്ന് പറയുന്നത് വളരെ ശരിയാണ്. കാരണം ഇത് വളരെ മുന്നേ ചെയ്തിരുന്നേല്‍ കേസും പറഞ്ഞ് കുറെ നാള് ഇങ്ങനെ നടക്കേണ്ടി വരില്ലായിരുന്നു.

ലോകം മുഴുവന്‍ തട്ടിപ്പിന്റെ പുറകെയാണ്. എളുപ്പം കാശുണ്ടാക്കണം. വിയര്‍ക്കാതെ ജീവിക്കണം. മൂന്നു നേരം മൃഷ്ടാനം ഭോജിക്കണം. ഉച്ചയ്ക്കും രാത്രിക്കും സുഖമായി കിടന്നുറങ്ങണം.

ആഹാ,, ആഹഹ. എന്ത് മോനോഹരമായ ജീവിതം. ഇതിലങ്ങനെ ലയിചിരുന്നാല്‍ വേറൊന്നും അറിയണ്ടല്ലോ. അറിയണം,, അറിയുമ്പോള്‍ ഇങ്ങനെ തന്നെ അറിയണം.