ശേ ഈ പ്രായത്തിലും ഇങ്ങനെ മുട്ടിയുരുമിയും റൂമിൽ കയറി കതകടച്ചിരിക്കാൻ നാണമില്ലേ, എന്റെ സുലോചന ചേച്ചി..

(രചന: സൂര്യ ഗായത്രി)

വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്നു ശ്രീജ. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു സിറ്റൗട്ടിൽ അടുത്തടുത്ത് ഇരുന്ന് പത്രം വായിക്കുന്ന അമ്മാവനെയും അമ്മായിയെയും.

അടുത്തുതന്നെ ഓരോ കപ്പ് കാപ്പിയും വച്ചിട്ടുണ്ട്. ഇരുവരെയും നോക്കി ഒന്ന് പുഞ്ചിരിച്ച് ശ്രീജ അകത്തേക്ക് കയറിപ്പോയി.

മുറിയിൽ ചെന്ന് ഫ്രഷായി നേരെ അടുക്കളയിലേക്ക് കയറി. ജോലിക്ക് നിൽക്കുന്ന സുലോചന ചേച്ചി അവൾക്ക് കാപ്പി എടുത്തു കൊടുത്തു.

എത്ര നേരമായി പത്രവായന തുടങ്ങിയിട്ട്. യുവമിഥുനങ്ങൾ… സിറ്റൗട്ടിൽ ഇരുന്ന് ഈ വക കോപ്രായങ്ങൾ കാണിക്കരുതെന്ന് ഒരു നൂറ് തവണ പറഞ്ഞിട്ടുണ്ട്.

വളർന്നുവരുന്ന കുഞ്ഞുങ്ങൾ ഉണ്ടെന്നുള്ള ബോധമില്ല ഈ പ്രായത്തിനിടയ്ക്ക് രണ്ടിനും.

സുലോചന ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. അല്പം നേരം കഴിഞ്ഞതും അച്ഛനും അമ്മയും അവരവരുടെ മുറിയിലേക്ക് പോയി.

ശേ ഈ പ്രായത്തിലും ഇങ്ങനെ മുട്ടിയുരുമിയും, റൂമിൽ കയറി കതകടച്ചിരിക്കാൻ നാണമില്ലേ.

എന്റെ സുലോചന ചേച്ചി.. നിങ്ങൾക്കും ഇല്ലെ കുടുംബം…. ഇങ്ങനെ ആണോ നിങ്ങളുടെ അച്ഛനും അമ്മയും. ശ്രീ അത് പറഞ്ഞപ്പോൾ സുലോചന അവളെ നോക്കി ചിരിച്ചു.

എന്റെ കുഞ്ഞേ, അവരൊക്കെ പഴയ ആൾക്കാർ ആണ്.. ആരെയും കാണിക്കാനായി ഒന്നും ചെയ്യാനൊന്നും അവർക്കറിയില്ല.. കലർപ്പില്ലാത്ത സ്നേഹം അതുമാത്രമാണ്.

പകൽ മുഴുവൻ ആൾക്കാരെ കാണിക്കാൻ അടയും ചക്കരയും പോലിരുന്നു എല്ലാരും പോയി കഴിഞ്ഞു കീരിയും പാമ്പും ആകാൻ അവർക്കറിയില്ല. ഈ പ്രായത്തിലും അവർക്ക് കലർപ്പില്ലാതെ സ്നേഹിക്കാൻ കഴിയുന്നില്ലേ അതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം.

അവരോന്ന് അടുത്തിരുന്നെന്ന് പറഞ്ഞൊ കതകടച്ച് റൂമിൽ ഇരു പറഞ്ഞു ഒന്നും ഇവിടെ ഒന്നും സംഭവിക്കില്ല മോളെ. എനിക്ക് ഇതൊന്നും പറയേണ്ട കാര്യമില്ല.

നിങ്ങളുടെ കുടുംബകാര്യം ആണ്. മക്കളെ വളർത്തി വലുതാക്കുവാൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിൽ അവരുടെ സന്തോഷങ്ങൾ ഒക്കെ പലപ്പോഴും മാറ്റിവെച്ചിട്ടുണ്ടായിരുന്നിരിക്കും.

ഈ വയസ്സാംകാലത്തെങ്കിലും അവർക്ക് അല്പം നേരം അടുത്തു ഇരിക്കാനും ഇടപഴകാനും കിട്ടുന്ന അവസരങ്ങൾ നമ്മളായി വെറുതെ എന്തിനാ കുഞ്ഞേ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

ഞാനും എന്റെ കെട്ടിയോനും പ്രണയിച്ചു വിവാഹം കഴിച്ച ആൾക്കാരാണ്. ആദ്യമൊക്കെ വലിയ സ്നേഹം ആയിരുന്നു.

ഭക്ഷണം കഴിക്കുന്നത് പോലും ഒരുമിച്ച്ഇരുന്നയിരുന്നു പക്ഷേ പതിയെ പതിയെ ജീവിത പ്രാരാബ്ധങ്ങൾ കൂടി വന്നപ്പോൾ അതിനൊന്നും സമയം കണ്ടെത്താൻ കഴിയാതെയായി.

കുട്ടികളായപ്പോൾ അവരെ പഠിപ്പിക്കാനും വളർത്താനും ഉള്ള തത്രപ്പാടിനിടയ്ക്ക് ഭർത്താവ് ന്നൊരാൾ ഉണ്ടെന്ന കാര്യം പോലും ഓർക്കുന്നത് ജോലിയൊക്കെ കഴിഞ്ഞ് ഒന്ന് കിടക്കുമ്പോൾ ആണ്.

അപ്പോൾ പിന്നെ ക്ഷീണവും തളർച്ചയും കാരണം രണ്ടുപേരും ഒന്ന് സംസാരിക്ക പോലും ചെയ്യാതെ കിടന്നുറങ്ങി പോകും. അത് വലിയതോതിലുള്ള അകൽച്ചയ്ക്ക് കാരണമായിഅതിയാൻ കുടിക്കാൻ ആരംഭിച്ചു.

അയാളുടെ ആവശ്യങ്ങൾ എന്നിൽ നടക്കുന്നില്ല എന്ന് കണ്ട് മറ്റുള്ള സ്ത്രീകളെ തേടി പോകാൻ തുടങ്ങി. വഴിവിട്ട ജീവിതങ്ങൾ കൂടിയായപ്പോൾ വീട്ടിൽ എന്നും അടിയും വഴക്കുമായി.

ഒടുവിൽ മക്കളുടെ മുന്നിൽ വച്ച് എന്നെ അടിക്കാനും തുടങ്ങി നിവർത്തിയില്ലാതെ ആയപ്പോഴാണ് ഞാൻ പോലീസിൽ പരാതിപ്പെട്ടത് അതിനുശേഷം വീട്ടിൽ വരാതെയായി എവിടെയെങ്കിലും ഒക്കെ കിടക്കും. കുടിച്ചു കുടിച്ച് ആയുസ് തീരും മുന്നേ പോയി.

രണ്ട് പെൺകുട്ടികളെയും കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ട് കുഞ്ഞേ. വാടകവീടാണ് വരുന്നവർക്കും പോകുന്നവർക്കും എല്ലാം ചൂളം വിളിയും കതകിൽ തട്ടലും അങ്ങനെ ഒരു ബഹളമായിരുന്നു. തലയിണക്കിടയിൽ പിച്ചാത്തി തിരുകിവയ്ക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി .

ചോദിക്കാനും പറയാനും ഒരുത്തൻ ഇല്ലാതാകുമ്പോഴേ അതിന്റെ വില എത്രത്തോളം ആണെന്ന് മനസ്സിലാവും പേരില്ലെങ്കിലും ഒരാൾ ഉള്ളപ്പോൾ ആരും നമ്മൾക്കെതിരെ ഒന്ന് തിരിയുക പോലുമില്ല.

ഇന്നിപ്പോൾ വിവാഹം കഴിഞ്ഞ് മക്കൾ രണ്ടുപേരും അവരുടെ കാര്യം നോക്കുന്നു. ഇവിടുത്തെ ജോലി കഴിഞ്ഞ് വീട്ടിൽ ചെന്ന് കയറുമ്പോൾ മനസ്സ് മുഴുവൻ ശൂന്യതയാണ് കുഞ്ഞേആരോരുമില്ലാത്തതിന്റെ വേദന മനസ്സിലാക്കുന്നത് അപ്പോഴാണ്.

ഭാര്യയും ഭർത്താവും ചേർന്നിരിക്കുന്ന ഓരോ നിമിഷവും നമ്മൾ ആസ്വദിക്കണം. അവരില്ലാതെ ആവുമ്പോൾ മാത്രമേ നമ്മൾ ആ സ്നേഹത്തിന്റെ വില മനസ്സിലാക്കുകയുള്ളൂ.

മോളുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കലർപ്പില്ലാത്തതാണ് ജീവിതകാലം മുഴുവൻ അവർക്ക് സന്തോഷമുണ്ടാവട്ടെ.

സുലോചന പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മുതൽ ശ്രീജ ആലോചനയോടുകൂടി ഇരിക്കുകയാണ്.

ശരിയാണ് തന്റെ വീട്ടിലും അച്ഛനും അമ്മയ്ക്കും എന്നും ഒരിക്കലും സ്വാതന്ത്ര്യത്തോടുകൂടി പെരുമാറാനുള്ള അവസരം കിട്ടിയിട്ടില്ല. ഞങ്ങളൊക്കെ ഉണ്ടായപ്പോൾ തന്നെ അച്ഛനും അമ്മയും രണ്ടിടത്തായി ഉറക്കം പോലും.

അമ്മ ഞങ്ങൾക്കൊപ്പം ആണെങ്കിൽ അച്ഛൻ മറ്റൊരു മുറിയിൽ ആയിരിക്കും. ശരിക്കും അവർ ഞങ്ങൾക്ക് വേണ്ടിയല്ലേ എല്ലാ സഹിച്ചതും ക്ഷമിച്ചതും.

എന്നിട്ട് ഞാൻ എന്താണ് ചെയ്യുന്നത്. ഏട്ടന്റെ അച്ഛനും അമ്മയും ഒരുമിച്ചിരിക്കുന്നത് കണ്ടു അവരെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു. പ്രായം മറന്നു കോ പ്രായങ്ങൾ കാണിക്കുന്നു എന്ന് പറയുന്നു. അവൾക്ക് തന്റെ തെറ്റുകൾ മനസ്സിലായി.

അന്ന് ശ്രീജ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തോടുകൂടിയാണ് പെരുമാറിയത്. സാധാരണ എല്ലാവരും കഴിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ അച്ഛനെയും അമ്മയെയും കഴിക്കാൻ വിളിക്കുകയുള്ളൂ.

പലതവണ ഹരിയേട്ടൻ അതിന്റെ പേരിൽ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും മാറാരോഗം ഒന്നുമില്ല എന്ന് പക്ഷേ അന്നൊക്കെ ഞാൻ കേട്ട ഭാവം പോലും കാണിക്കില്ല എന്ന്.

ഇന്ന് അതിനെക്കുറിച്ചൊക്കെ ആലോചിക്കുമ്പോൾ വല്ലാത്ത വേദന തോന്നാറുണ്ട് താൻ എന്തൊരു ദുഷ്ടയാണ് എങ്ങനെ ഇങ്ങനെയൊക്കെ പെരുമാറാൻ കഴിഞ്ഞു. ഇനി തന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തെറ്റ് സംഭവിക്കില്ല എന്ന്
മനസ്സുകൊണ്ട് തീരുമാനിച്ചു.

അന്നുമുതൽ അവൾ അച്ഛനോടും അമ്മയോടുമുള്ള സമീപനത്തിൽ മാറ്റം വരുത്തി. കുഞ്ഞിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട തന്നെ അമ്മാവന്റെ വീട്ടിൽ നിർത്തിയാണ് പഠിപ്പിച്ചതും വളർത്തിയതും ഒക്കെ.

അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ സ്നേഹബന്ധം കാണാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ല. അതുകൊണ്ടുതന്നെ എപ്പോഴും അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്താൻ മാത്രമേ ശ്രമിക്കുമായിരുന്നുള്ളൂ.

മരുമകളുടെ സ്വഭാവത്തിലെ മാറ്റം അച്ഛനും അമ്മയ്ക്കും വളരെ സന്തോഷം നൽകുന്നതായിരുന്നു. കൂടുതൽ സമയം അവൾക്കൊപ്പം ചെലവഴിക്കാനും അവളോട്‌ സ്നേഹം പങ്കിടാനും അവർക്കും കഴിഞ്ഞു.

ഒരു മകൻ മാത്രമുള്ളതുകൊണ്ട് മരുമകൾ വന്നപ്പോൾ ഒരു മകളോടുള്ള സ്നേഹമാണ് അവളോട് കാണിച്ചത്. പക്ഷേ അന്നുമുതൽ അവൾ തങ്ങളെ ഒരു പരിധിയിൽ കൂടുതൽ അടുപ്പിക്കില്ലായിരുന്നു.

മകന്റെ സുഖകരമായ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ പരാതികൾ ഒന്നും പറയാതെ അച്ഛനും അമ്മയും ഒഴിഞ്ഞുമാറി. പലതവണ മകൻ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോഴെല്ലാം സ്നേഹത്തോടുകൂടി അത് നിരസിച്ചു.

കാരണം മോൾക്ക് അതൊന്നും ഇഷ്ടമല്ല എന്ന് അവർക്കറിയാമായിരുന്നു. കുഞ്ഞിനെപ്പോലും ഒരു പരിധിയിൽ കൂടുതൽ സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടമില്ലായിരുന്നു.

സ്കൂളിൽ നിന്ന് വരുന്ന കുഞ്ഞിനോട് അവരോട് അധികം ഇടപെടരുത് എന്നുപോലും ശ്രീജ പറഞ്ഞു വിലക്കിയിരുന്നു. സ്കൂൾ കഴിഞ്ഞു വന്നാൽ ഉടനെ തന്നെ കുട്ടിയെ ട്യൂഷൻ ഇരുത്തും.

ആ കുഞ്ഞിനോട് എന്തെങ്കിലും സംസാരിക്കാൻ വരുമ്പോൾ പഠിത്തത്തിൽ ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞ് ശകാരിക്കും. അതുകൊണ്ടുതന്നെ കുഞ്ഞ് സ്കൂൾ വിട്ട് വന്നു കഴിഞ്ഞാലും അവർ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരില്ല.

ഇടയ്ക്ക് ഒരിക്കൽ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ കൊണ്ടാക്കണമെന്ന് പറഞ്ഞ് ശ്രീജ വഴക്ക് വരെ ഉണ്ടാക്കിയിരുന്നു. പക്ഷേ അതിനെ ഹരി ശക്തമായി എതിർത്ത കാരണം. നടക്കാതെ പോയി.

കുറച്ചുദിവസം അതിന്റെ ദേഷ്യം കാണിക്കുകയും ചെയ്തു അവരോട്. ഭക്ഷണം പോലും നേരത്തിനും കാലത്തിനും കൊടുക്കരുത് എന്ന് സുലോചനയോടു പറയുമായിരുന്നു.

ഒടുവിൽ ഹരി ഇടപെട്ടാണ് ആ പ്രശ്നം ഒഴിവാക്കിയത്. അന്ന് ഹരി ശ്രീജയെ അടിക്കാൻ പോലും തയ്യാറായി. അതിന്റെ ദേഷ്യവും ശ്രീജയ്ക്ക് അച്ഛനോടും അമ്മയോട് ഉണ്ടായിരുന്നു.

ഒരിക്കൽ ഹരി വീട്ടിൽ ഇല്ലായിരുന്ന സമയത്ത് ശ്രീജയോട് യാത്ര പറഞ്ഞു അച്ഛനും അമ്മയും പോകാൻ തയ്യാറായി വന്നു.

ഞങ്ങൾ ഇവിടെ നിൽക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. ഞങ്ങൾ എവിടെയെങ്കിലും പൊയ്ക്കോളാം.

ഇനി അതും കൂടി ആയിട്ട് വേണം നിങ്ങടെ മകൻ എനിക്ക് സ്വസ്ഥത തരാതിരിക്കാൻ. അതുകൊണ്ട് ദയവു ചെയ്തു സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി.

അന്നുപറഞ്ഞതിനൊക്കെ കൂടി ഇന്ന് ശ്രീജ പകരമായി അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നുണ്ട്…പ്രായ്ചിത്തം പോലെ..

ഇന്നാകുടുംബത്തിൽ സന്തോഷം ആണ് അച്ഛനും അമ്മയും മക്കളും അച്ചാച്ചനും അച്ഛമ്മയും അടങ്ങുന്ന ….സ്നേഹവീട്..