ഇതൊന്നും നിനക്ക് പറഞ്ഞേക്കണ പണിയല്ല, വല്ലവനെയും കെട്ടി അവന്റെ മക്കളെയും..

ഓട്ടോ
(രചന: Sony Abhilash)

” മോളെ…” അച്ഛന്റെ വിളികേട്ടാണ് മാളു
പുറത്തേക്ക് ഇറങ്ങി വന്നത്.

” അച്ഛൻ എന്നെ വിളിച്ചോ..? ”

” മ്മ് അച്ഛനെയൊന്ന് മുറിയിലേക്ക് കിടത്ത് ഇരുന്നു മടുത്തു..”

ഇത് ശങ്കർ.. ആക്‌സിഡന്റിൽ ഒരു
കാല് നഷ്ടമായി ജീവിക്കുന്നു. കൂടെ മകൾ മാളുവും ഭാര്യ ശാരദയുമാണുള്ളത്.

ശങ്കർ ഒരു ഓട്ടോ ഡ്രൈവറായിരുന്നു.. പകലന്തിയോളം വണ്ടിയോടിച്ച് നല്ല രീതിയിൽ കുടുംബത്തെ ചേർത്തുപിടിച്ചു പോരുന്നതിനിടയിലാണ് ആക്സിഡന്റ് ഉണ്ടാകുന്നതും കാലു നഷ്ടമാകുന്നതും.

ആ സമയത്ത് മാളു ഡിഗ്രിക്ക് പഠിക്കുക
യായിരുന്നു.. പഠിക്കുന്നതിനിടയിലും അവൾ കാറിന്റെയും ഓട്ടോയുടെയും ടു വീലറിന്റെയും എല്ലാം ലൈസൻസ് എടുത്തിരുന്നു.

അച്ഛന്റെ ആക്‌സിഡന്റും വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള
ബുദ്ധിമുട്ടുകളും മാളു മനസിലാക്കി തുടെങ്ങിയിരുന്നു.

ഒരു ദിവസം മാളു ശങ്കറിന്റെ മുറിയിലെത്തി അവിടെ ശാരദയും ഉണ്ടായിരുന്നു.

” അച്ഛാ…”

” എന്താ മാളു..ഇവിടെ വന്നിരിക്ക്.. ”

ശങ്കർ അവളെ അടുത്തേക്കു വിളിച്ചു.

” എനിക്കൊരു കാര്യം പറയാനുണ്ടാ യിരുന്നു..”

” അതിനെന്താ എന്റെ മാളു പറയ്..”

” ഞാനൊരു കാര്യം പറഞ്ഞാൽ അച്ഛൻ സമ്മതിക്കോ..”

” നീയാദ്യം അച്ഛനോട് കാര്യം പറയ് എന്നിട്ടല്ലേ സമ്മതിക്കണോ വേണ്ടേ എന്ന കാര്യം.. ” ശാരദ പറഞ്ഞു.

” അത് വേറെയൊന്നും അല്ലച്ഛാ..ഞാൻ ഓട്ടോ ഓടിക്കാൻ പൊയ്ക്കോട്ടേ.. എനിക്ക് ലൈസൻസ് ഉണ്ടല്ലോ…?.”

” ഏയ്‌ അത് വേണ്ട മോളെ..നീയൊരു ഡിഗ്രിക്കാരിയല്ലേ..അത് തന്നെയല്ല നമ്മുടെ വണ്ടി ആ ആക്‌സിഡന്റിൽ ആകെ തകർന്നു പോയില്ലേ..”

” അച്ഛാ ആ പഞ്ചായത്തു പ്രസിഡന്റിന്റെ വീട്ടിൽ ഒരു വണ്ടി വെറുതെ കിടപ്പുണ്ട്. അച്ഛൻ പുള്ളിയുമായി നല്ല അടുപ്പമല്ലേ ഒന്ന് ചോദിച്ചു നോക്കൂ. ”

” മ്മ് ഞാനൊന്ന് വിളിച്ചു നോക്കാം..പക്ഷേ വേറെയെന്തെങ്കിലും ജോലി കിട്ടിയാൽ നീ ഇത് നിർത്തിയേക്കണം കേട്ടോ..അത് തന്നെയല്ല വൈകിട്ട് ഏഴുമണിയാകു മ്പോൾ വീട്ടിൽ എത്തിയിരിക്കണം. ”

” അത് ഞാൻ ചെയ്യാം അച്ഛാ..”

” എന്നാൽ ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ.”

ശങ്കർ ഫോണെടുത്തു പ്രസിഡന്റിനെ വിളിച്ചു വണ്ടി ഓടിക്കാൻ കൊടുക്കാൻ സമ്മതമാണെന്ന് പുള്ളി പറഞ്ഞു. വന്ന് വണ്ടി കൊണ്ടുപൊയ്ക്കൊള്ളാനും പറഞ്ഞു.

വണ്ടിയെടുക്കാനായി പിറ്റേദിവസം മാളു അവിടെ ചെന്നു..പ്രസിഡന്റിന്റെ ഭാര്യ താക്കോൽ കൊടുത്തു അവളത് പ്രാർത്ഥനയോടെ വാങ്ങി.

” പിന്നെ മാളു വണ്ടിക്ക് വാടകയൊന്നും വേണ്ടാ നന്നായി വണ്ടി സൂക്ഷിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞട്ടോ.. ”

പ്രസിഡന്റിന്റെ ഭാര്യ പറഞ്ഞു.

അതുകേട്ട് തലയും കുലുക്കി മാളു വണ്ടിയുമായി വീട്ടിലെത്തി. വണ്ടി നന്നായി കഴുകി വൃത്തിയാക്കി..നാളെ അമ്പലത്തിൽ കൊണ്ടുപോയി പൂജിച്ചിട്ട് വേണം സ്റ്റാൻഡിലേക്ക് പോകാൻ..

അവൾ ലൈസൻസും പേപ്പറുകളും എടുത്തു വച്ചു. ശങ്കർ വാങ്ങിയ ഒരു പുതിയ കാക്കി ഷർട്ട് അലമാരയിൽ ഉണ്ടായിരുന്നു അതെടുത്തു ഒന്നും കൂടി തേച്ചു വച്ചു.

പിറ്റേദിവസം രാവിലെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അവൾ വണ്ടിയുമായി അമ്പലത്തിൽ എത്തി വാഹനപൂജക്കുള്ള രസീത് കുറിപ്പിച്ച് തൊഴുതുവന്നു.

” ആരിത് മാളൂവോ.. ” പൂജാരി ചോദിച്ചു

അവൾ ചിരിച്ചുകൊണ്ട് രസീത് പുള്ളിയുടെ കൈയിൽ കൊടുത്തു അദ്ദേഹമത് വായിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി പൂജക്കുള്ള സാധനങ്ങളുമായി വന്നു. മാളു താക്കോൽ പൂജാരിയെ ഏൽപ്പിച്ചു..

വണ്ടിയുടെ പൂജ കഴിഞ്ഞ് പൂജാരി താക്കോൽ അവൾക്ക് കൈമാറികൊണ്ട് പറഞ്ഞു.

” അച്ഛന്റെ പാത പിന്തുടരാൻ തീരുമാനിച്ചു അല്ലേ..നന്നായി..ഇപ്പോ പെൺകുട്ടികൾ വിമാനം വരെ ഓടിക്കുന്നില്ലേ..നന്നായി വരട്ടെ…”

താക്കോലും വാങ്ങി ദക്ഷിണയും കൊടുത്തിട്ട് മാളു വണ്ടിയുമായി സ്റ്റാൻഡിൽ ചെന്നു. അവിടെ നല്ലൊരു സ്വീകരണമായിരുന്നു അവൾക്ക് കിട്ടിയത്.

കുഞ്ഞിലെ മുതൽ മാളുവിനെ കാണുന്നവരായിരുന്നു ആ സ്റ്റാൻഡിൽ പലരും..

പാക്കരേട്ടനും സലാമിക്കയും കുഞ്ഞുമോൻ ചേട്ടനും ഒക്കെ അവളുടെ പരിചയക്കാരായിരുന്നു..മാളുവിന്റേതും കൂട്ടി പതിനഞ്ചു വണ്ടി ആ സ്റ്റാൻഡിൽ ഉണ്ടായിരുന്നു. അവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഒരാൾ അങ്ങോട്ട് വന്നു..

” ചേട്ടാ ഒരു ഓട്ടം പോണമല്ലോ..”

“എങ്ങോട്ടാ.. ” പാക്കരേട്ടൻ ചോദിച്ചു

അയാൾ സ്ഥലം പറഞ്ഞു കൊടുത്തു. അടുത്തു തന്നെയുള്ള സ്ഥലമായിരുന്നു.

” അപ്പോൾ ഈ ഓട്ടം മാളുവിന്‌ കൊടുക്കാം. അവളുടെ ആദ്യത്തെ ഓട്ടമല്ലേ.. എന്താ നിങ്ങളുടെ അഭിപ്രായം..”

എല്ലാവരും ആ അഭിപ്രായം അംഗീകരിച്ചു മാളു അവരുമായി യാത്രയായി..അന്ന് അത്യവശ്യം ഓട്ടം കിട്ടി.. മുൻഗണന പ്രകാരമായിരുന്നു അവിടെ എല്ലാവർക്കും ഓട്ടം കിട്ടിയിരുന്നത്.. വൈകിട്ട് ഏഴുമണിക്ക് തന്നെ അവൾ വീട്ടിലെത്തി.

ശങ്കറും ശാരദയും വഴിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു.. വണ്ടി മുറ്റത്തേക്കിട്ട് താക്കോലുമെടുത്തു അവൾ ഇറങ്ങി..അടുത്തേക്ക് വന്ന അവളോട് ശങ്കർ ചോദിച്ചു

” എങ്ങനെയുണ്ടായിരുന്നു മോളെ ഓട്ടം..”

” കുഴപ്പമില്ലായിരുന്നു അച്ഛാ…ഞാൻ ഒന്ന് ഫ്രഷായി വന്നിട്ട് ബാക്കി സംസാരിക്കാം..”

” ശാരദേ നീ കഴിക്കാനെടുത്തു വെക്ക്.. പാവം എന്റെ കുട്ടി നന്നെ തളർന്നിട്ടുണ്ടാകും..”

ഒരു ദീർഘ നിശ്വാസത്തോടെ ശങ്കർ പറഞ്ഞു..

എന്നും അത്യാവശ്യം ഓട്ടം മാളുവിന്‌ കിട്ടുമായിരുന്നു..അങ്ങിനെയിരിക്കെ സ്റ്റാൻഡിൽ ഒരു പുതിയ വണ്ടി വന്നുനിന്നു.

എല്ലാവരും അങ്ങോട്ട് നോക്കി..അതിൽ നിന്നും ഒരു ഇരുപത്തിയെട്ടിനടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി..അയാൾ നേരെ കുഞ്ഞുമോന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു

” ചേട്ടാ…എന്റെ പേര് ദീപൻ. ഇനിമുതൽ ഈ സ്റ്റാൻഡിലാണ് ഓടുന്നത്‌..”

എല്ലാവരും ആ വണ്ടിയുടെ പേര് വായിച്ചു.

” കലിപ്പൻ ” അതുപോലെയൊക്കെ തന്നെ യായിരുന്നു അവന്റെ മുഖഭാവവും.

അവൻ ഓരോരുത്തരെയായി പരിചയപെട്ടു..അവസാനം മാളുവിന്റെ അടുത്തെത്തി..

” ഹാലോ…ഞാൻ ദീപൻ..ഇയാളുടെ പേരെന്താ..”

” എന്റെ പേര് മാളു.” അവനെയൊന്നു നോക്കിയിട്ട് അലക്ഷ്യമായി അവൾ പറഞ്ഞു..

” മ്മ്..” ഒന്ന് മൂളിയിട്ട് അവൻ വണ്ടിയുടെ അരികിലേക്ക് നടന്നു..

ദിവസങ്ങൾ കടന്നുപോയി..

” അല്ല ചേട്ടാ ഈ കൊച്ചിന് വേറെ ജോലിയൊന്നും കിട്ടാഞ്ഞിട്ടാണോ ഈ ഓട്ടോ ഓടിക്കുന്നത്..? ”

ഒരു ദിവസം സംസാരിച്ചിരിക്കുന്ന തിനിടയിൽ ദീപൻ പക്കാരനോട് ചോദിച്ചു.

” അതെ ദീപൻ മാളുവിന്റെ അച്ഛൻ ശങ്കർ ഇവിടുത്തെ ഓട്ടോ ഡ്രൈവറായിരുന്നു.. ഒരു ആക്‌സിഡന്റിൽ അയാളുടെ ഒരു കാല് നഷ്ടമായി..അന്ന് മാളു ഡിഗ്രിക്ക് പഠിക്കുകയായിരുന്നു..”

” മ്മ്..അപ്പോ ആ കുട്ടി ശ്രെമിച്ചാൽ വേറേതെലും ജോലി കിട്ടുമല്ലോ..”

” വേറെയും ജോലിക്ക് ശ്രെമിക്കുന്നുണ്ടെന്നാ പറഞ്ഞത് ദീപൻ..”

ഒരു വൈകുന്നേരം ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് പോകാൻ വണ്ടിയെടുക്കുക
യായിരുന്നു മാളു അപ്പോഴാണ് രണ്ട് ചെറുപ്പക്കാർ അവൾക്കരുകിലേക്ക് വന്നത്..അതിലൊരാൾ അവളോട് പറഞ്ഞു

” ഒരോട്ടം പോണമല്ലോ..”

” അയ്യോ സോറി ഞാൻ എന്റെ ഓട്ടം നിർത്തി പോവാണ്..അവരാരെങ്കിലും വരും..” അവൾ പറഞ്ഞു

” ഏയ്‌ അത് വേണ്ടാ..നീ തന്നെ വന്നാൽ മതി..”

” അത് പറ്റില്ലല്ലോ സാറേ..ആ കൊച്ചു വീട്ടിൽ പോകാൻ നിക്കണെയാണ്.. വേണമെങ്കിൽ ഞങ്ങൾ ആരേലും വരാം..” ദീപൻ പറഞ്ഞു എന്നിട്ട് മാളുവിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു

” ഇയാൾ പോകാൻ നോക്ക്..”

അത് കേട്ടതും അവൾ വണ്ടിയുമായി പോയി ഒപ്പം ഓട്ടം വിളിക്കാൻ വന്നവരും.

” അവന്മാർക്ക് ഓട്ടത്തിന്റെ ആവശ്യത്തിനല്ലായിരുന്നു..വേറെയായിരുന്നു ഉദ്ദേശം..” സലാം പറഞ്ഞു

” സലാമിക്ക പറഞ്ഞത് ശരിയാണ്..ഇനി നമ്മളൊന്ന് കരുതിയിരിക്കണം.. അവന്മാർ അത്രേ ചെറിയ ടീം ആണെന്ന് തോന്നുന്നില്ല..” ദീപൻ മറുപടി കൊടുത്തു.

വന്നവർ തിരിച്ചു പോയെങ്കിലും അവർ അപകടകാരികൾ ആണെന്ന് ഇവർക്കു അറിയാനും കഴിഞ്ഞില്ല..പിറ്റേദിവസം ദീപൻ വന്നത് ഒരു ഐഡിയയുമായിട്ടാ
യിരുന്നു..

” ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഇത് നടപ്പിലാക്കാം..”

” ഇജ്ജ് എന്താന്ന് വച്ചാ പറയ് ദീപാ.. ബാക്കി കേട്ടിട്ട് തീരുമാനിക്കാം..” സലാം പറഞ്ഞു

” നമുക്കൊരു വാട്സ്ആപ് ഗ്രുപ് തുടങ്ങാം നമ്മൾ പതിനഞ്ചു പേരില്ലേ.. ആർക്കെ ങ്കിലും എവിടേലും വച്ചൊരു ആപത്തോ എന്തെങ്കിലും പ്രശനങ്ങളോ ഉണ്ടായാൽ നിക്കുന്ന സ്ഥലവും കൂടെ ഹെൽപ് എന്ന് ചേർത്തു മെസ്സേജ് ഇടണം.

അതിനർത്ഥം അയാൾക്ക് നമ്മുടെ സഹായം വേണമെന്നാണ്..അപ്പോൾ നമ്മൾ ആരെങ്കിലും ഒക്കെ അവിടെയെത്തി അയാൾക്ക് ആവശ്യമുള്ള സഹായം ചെയ്യാൻ ശ്രെമിക്കണം ”

സംഭവം എല്ലാവർക്കും ഇഷ്ടമായി.. അവർ അത് അംഗീകരിച്ചു. ഉടൻ തന്നെ അവൻ ഒരു ഗ്രുപ് ഉണ്ടാക്കി എല്ലാവരും അതിൽ ജോയിൻ ചെയ്‌തു.

അന്ന് രാത്രി വീട്ടിലെത്തി അത്താഴം കഴിഞ്ഞിട്ട് മാളു മുറിയിലെത്തി ഫോണെടുത്തു ഗ്രുപ് നോക്കി..ഓരോരുത്തരുടെയും ഫോട്ടോ നോക്കി നോക്കി അവൾ ദീപനിലെത്തി..

ഒരു പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയായിരുന്നു അത്.. അടുത്ത ദിവസം ആ ഫോട്ടോയെ പറ്റി എല്ലാവരും ചോദിച്ചു അപ്പോ ഇച്ചിരി നാടകാഭിനയം ഉണ്ട് അതിൽ പോലീസ് ആയപ്പോൾ എടുത്തത് ആണെന്ന് അവൻ പറഞ്ഞു.

നാടകത്തിന് പോണമെന്നും പറഞ്ഞു ദീപൻ ചില ദിവസങ്ങളിൽ സ്റ്റാൻഡിൽ വരില്ല..ഒരു ദിവസം ദീപനും മാളുവുമായി വഴക്ക് നടന്നു..അവന്റെ ഓട്ടോയിൽ മാളുവിന്റെ വണ്ടി മുട്ടിയെന്നും പറഞ്ഞു.

” എവിടെ നോക്കിയാടി നീ വണ്ടിയോടിക്കു ന്നത് .. നിനക്ക് കണ്ണ് കണ്ടുകൂടെ..” ദീപൻ ചോദിച്ചു

” അതിന് വണ്ടി മുട്ടിയില്ലല്ലോ..പിന്നെ ഇയാളെന്തിനാ വെറുതെ ഒച്ചയെടു
ക്കുന്നെ..? ” മാളു തിരിച്ചു ചോദിച്ചു.

” ഡി..ഇതൊന്നും നിനക്ക് പറഞ്ഞേക്കണ പണിയല്ല..വല്ലവനെയും കെട്ടി അവന്റെ മക്കളെയും പ്രസവിച്ചു നല്ല വീട്ടമ്മയായി കഴിയാൻ നോക്ക്..”

അത് കേട്ടപ്പോൾ മാളുവിന്‌ ഒന്നൂടി കലി കയറി..അവൾ അവന്റെയടുത്തേക്ക് ചെന്നു..

” നല്ല ഉപദേശം ആണല്ലോ തന്നത്..ഞാൻ കെട്ടിപോയാൽ എന്റെ അച്ഛനും അമ്മയ്ക്കും താൻ ചിലവിന് കൊടുക്കോ ”

” വേണമെങ്കിൽ ഞാൻ അതും ചെയ്യോടി നത്തോലി..”

സംഭവം കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ മറ്റുള്ളവർ ഇടപെട്ട് പരിഹരിച്ചു രണ്ടിനെയും പറഞ്ഞു വിട്ടു. പിന്നെ കണ്ടാൽ ശത്രുക്കളെപോലെയായി അവർ..

ഗ്രുപ്പിലെ ചർച്ചകളിലും അവർ അടിയായി.. ഒരു ദിവസം രണ്ടു സ്ത്രീകൾ വന്ന് മാളുവിനെ ഓട്ടം വിളിച്ചു..അവൾ അവരുമായി പോയി അന്ന് ദീപൻ സ്റ്റാൻഡിൽ വന്നിരുന്നില്ല..

അവരെയാക്കി തിരിച്ചു വരുന്ന വഴിക്ക് വഴിയിൽ കുറുകെ ജീപ്പിട്ട് മൂന്ന് ചെറുപ്പക്കാർ നിൽക്കുന്നത് അവൾ കണ്ടു..അതിലൊരുത്തനെ കണ്ടപ്പോഴേ അവൾക്ക് മനസിലായി ഇത് അന്നത്തതിന്റെ ബാക്കിയാണെന്ന്.

മാളു ഫോണെടുത്തു കോഡ് കൂട്ടി സ്ഥലപ്പേര് ഗ്രുപ്പിലേക്ക് മെസ്സേജ് ചെയ്തു. എന്നിട്ട് വണ്ടിയുമായി മുന്നോട്ട് ചെന്നു.. ഉടനെ അവരെല്ലാം കൂടി റോഡിന്റെ നടുവിലേക്ക് നിന്നു. മാളു വണ്ടി നിർത്തി..

” അല്ല ആരിത്…എവിടെ പോയിട്ട് വരികയാ..? ”

അവളൊന്നും മിണ്ടിയില്ല..അത് കണ്ട്‌ അവൻ തുടർന്നു…

” അന്ന് ഇങ്ങനെയൊന്നും അല്ലായിരുന്ന ല്ലോ..എവിടെടി നിന്റെ രക്ഷകർ..ഇന്ന് നിന്നെ ആര് രക്ഷിക്കുമെന്ന് അറിയണം ”

ഇതും പറഞ്ഞവർ വണ്ടിയിൽ നിന്നും അവളെ പിടിച്ചിറക്കാൻ ശ്രെമിച്ചു.. അവൾ കുതറി മാറാൻ ശ്രെമിച്ചു..

എന്നാൽ കരുത്തരായ അവർക്കിടയിൽ മാളുവിന് ചെറുത്തുനിൽക്കാൻ കഴിയുമായിരുന്നില്ല.

പെട്ടന്നാണ് അവളുടെ മേലുള്ള അവരുടെ പിടി അയഞ്ഞത്..

” എടാ..പോലീസ്..” ഒരുത്തൻ പറഞ്ഞത് കേട്ടു മറ്റുള്ളവർ തിരിഞ്ഞു നോക്കി ഒപ്പം മാളുവും..പോലീസ് വണ്ടി കണ്ട്‌ മാളുവിന്റെ ശ്വാസം നേരെ വീണു..

പക്ഷേ അതിൽ നിന്നിറങ്ങിയ ആളെ കണ്ട്‌ അവൾ ഞെട്ടിപ്പോയി അത് വേറെയാരുമല്ല പോലീസ് യൂണിഫോമിൽ ദീപനായിരുന്നു..

അപ്പോഴേക്കും അവിടെ വണ്ടികളുടെ സൗണ്ട് കേട്ടു..അവർക്ക് രക്ഷപെടാൻ അവസരം കൊടുക്കാതെ എല്ലാവരും കൂടെ തല്ലി പരുവമാക്കി.. അവരെയെടുത്തു വണ്ടിയിലിടാൻ കൂടെയുള്ളവരോട് അവൻ പറഞ്ഞു..

” അല്ലെടാ ദീപാ നീയെന്താ ഈ വേഷത്തിൽ..? ” പാക്കരേട്ടൻ ചോദിച്ചു.

” ഞാൻ ഒരു നാടകം കഴിഞ്ഞു വരുന്ന വഴിയാ..അപ്പോഴാണ് ഈ നത്തോലിയുടെ മെസ്സേജ് കണ്ടത്‌ അപ്പോൾ ഇങ്ങോട്ട് പോന്നു..”

” അല്ല ഇവന്മാരെ നിനക്കെന്തിനാ..? ”

” കുറച്ചാവശ്യം ഉണ്ട്..ഇനി ഒരു പെണ്ണിന്റെയും നേരെ കൈപ്പൊക്കരുത്
അപ്പോ നാളെ കാണാമെന്നും പറഞ്ഞ് മാളുവിനെ ഒന്ന് നോക്കിയിട്ട് അവൻ പോയി.”

വീട്ടിലെത്തി മാളുവിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോൾ അവർക്കും വിഷമമായി. ഫുഡും കഴിച്ചു മുറിയിലെത്തിയ മാളു ഫോണെടുത്ത് ദീപന്റെ ഫോട്ടോയിലേക്ക് നോക്കി..

കള്ള പോലീസാണെങ്കിലും കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ടെന്ന് അവൾക്ക് തോന്നി…എന്തോ അതുവരെ ഇല്ലാതിരുന്ന ഒരിഷ്ടം അവൾക്ക് അവനോട് തോന്നി.. ദീപനും മാളുവിനെ കുറിച്ചായിരുന്നു ചിന്തിച്ചത്..

ഇന്ന് അവൾ വിളിച്ചപ്പോൾ ചെന്നില്ലായിരു വെങ്കിൽ അവർ അവളെ പിച്ചിച്ചീന്തുമായിരുന്നു..ആ സമയത്ത് അവളുടെ കണ്ണിൽ കണ്ട പേടി..

അത് ഓർത്തപ്പോഴാണ് അവന്മാർക്ക് ശരിക്കും കൊടുത്തത്..പഴയതിന്റെ പകരം ചോദിക്കാൻ വന്നതാണെന്ന്..ഇനി അവന്മാർ ഒന്ന് എഴുനേറ്റു നടക്കുന്നത് കാണണം..

ദിവസങ്ങൾ കടന്നുപോയി..ഒരു ദിവസം ടൗണിൽ ഓട്ടം പോയിട്ട് വന്ന പാക്കരേട്ടനാണ് അവരോട് ആ കാര്യം പറയുന്നത്…ദീപനെ പോലെയുള്ള ഒരു പോലീസുകാരനെ ടൗണിൽ കണ്ടുവെന്ന്.

അടുത്ത ദിവസം അവൻ വന്നപ്പോൾ അവരത് ചോദിച്ചു..അതൊരു സിനിമയിൽ ചെറിയൊരു വേഷം കിട്ടിയതാണെന്നും നടന്നില്ലങ്കിലോന്ന് വെച്ചിട്ടാണ് ആരോടും മുൻപ് പറയാതിരുന്നത് എന്ന് ദീപൻ പറഞ്ഞു.

മറ്റുള്ളവർ വിശ്വസിച്ചെങ്കിലും മാളുവത് വിശ്വസിച്ചിരുന്നില്ല..

ഒരു ദിവസം ഓട്ടം പോയിട്ട് മാളു വരുന്ന വഴിയിൽ സിഗ്നലിൽ കിടക്കുമ്പോൾ അതിനടുത്തുള്ള കടയിൽ രണ്ട് ആൾക്കാരോട് സംസാരിച്ചു നിൽക്കുന്ന ദീപനെ കണ്ടു..

സിഗ്നൽ മാറിയപ്പോൾ വണ്ടി കുറച്ചുമാറ്റി ഒതുക്കിയിട്ടിട്ട് അവൾ അങ്ങോട്ട് ചെന്നു പക്ഷേ അവനെ കണ്ടില്ല എന്നാൽ മറ്റേ രണ്ടുപേർ അവിടെയുണ്ടായിരുന്നു.. നേരിട്ട് അവരോട് ചോദിക്കാൻ പേടിയായതുകൊണ്ട് മാളു ആ കടയിലേക്ക് ചെന്നു.

” ചേട്ടാ ഒരു നാരങ്ങവെള്ളം..”

അതും പറഞ്ഞ് അവൾ അവരെ തന്നെ നോക്കി നിന്നു..കടക്കാരൻ നാരങ്ങാവെള്ളം അവൾക്ക് കൊടുത്തു.

” ചേട്ടാ ആരാ അവര്..കുറെ നേരമായല്ലോ അവിടെ നിൽക്കുന്നു..ഒരാൾ കൂടി ഉണ്ടായിരുന്നു അയാളെ ഇപ്പോ കാണുന്നില്ല..? ”

” അവർ പോലീസുകാരാണ്..പിന്നേ കൂടെ ഉണ്ടായിരുന്നയാളെ എനിക്ക് പരിചയമില്ല. പക്ഷേ ഇവർ ബഹുമാനത്തോടെയാ സംസാരിച്ചത്..”

” ഇവർ ശരിക്കും പോലീസാണോ..? ”

” അതെന്താ കുട്ടി അങ്ങിനെ ചോദിച്ചത്..?”

” അല്ല ചേട്ടാ ഇപ്പോ ഈ ഷൂട്ടിങ്ങുകൾ ഒരുപാട് ഉണ്ടല്ലേ..അതാണ്..”

” ഇവർ ഒർജിനലാ..ഞാൻ ഇവരെ കാണാൻ തുടെങ്ങിയിട്ട് കുറച്ചു നാളായി..”

അയാൾക്ക് പൈസയും കൊടുത്ത് യാത്രയും പറഞ്ഞിറങ്ങുമ്പോൾ അവളുടെ മനസിൽ ചില സംശയങ്ങൾ തലപൊക്കുകയായിരുന്നു.. പോകുന്ന വഴിക്കാണ് പോലീസ് സ്റ്റേഷൻ അവിടെ ഒന്ന് കയറി ചോദിച്ചാലോ..

എന്തായാലും കയറി ചോദിക്കാമെന്ന് തീരുമാനിച്ച് മാളു വണ്ടി സ്റ്റേഷനിലേക്ക് വിട്ടു..ഒരു ആശങ്ക അവളെ പൊതിഞ്ഞു ആദ്യമായിട്ടാണ് ഒരു പോലീസ് സ്റ്റേഷനിൽ കയറുന്നത്..

അവൾ സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോൾ ഒരു പോലീസുകാരൻ ഗേറ്റിനു വെളിയിൽ നിൽപ്പുണ്ടായിരുന്നു..
വണ്ടി അവിടെ നിർത്തിയിട്ട് അയാൾക്ക് അടുത്തേക്ക് ചെന്നു.

” സാറേ…” അവൾ വിളിക്കുന്നത്‌ കേട്ട് അയാൾ തിരിഞ്ഞു നോക്കി.

” എന്താ കുട്ടി..എന്തെങ്കിലും പരാതിയുണ്ടോ ? ”

” ഇല്ല..ഒരു കാര്യം അറിയാനായിരുന്നു…”

” എന്ത് കാര്യമാണ്..”

” ഇവിടുത്തെ എസ്‌ഐയുടെ പേരെന്താണ്..”

” ഓ അതാണോ..പുതിയ ആളാണ്..പേര് ദീപൻ..എന്താ ചോദിച്ചത്..”

” അത് ഒന്നുമില്ല സാറേ..എന്റെയൊരു ഫ്രണ്ടിന്റെ കസിൻ ഇവിടെ എവിടെയോ സ്റ്റേഷനിൽ ട്രാൻസ്ഫറായി വന്നിട്ടുണ്ടന്ന് പറഞ്ഞു അതാണോ എന്നറിയാനായിരുന്നു.. എന്നാ ഞാൻ പൊയ്ക്കോട്ടേ സാറേ..”

അയാൾ തലകുലുക്കി. മാളു വണ്ടിയുമായി പോയി.. തൽക്കാലം ഇതാരും അറിയണ്ട എന്നവൾ തീരുമാനിച്ചു..

ദീപൻ ഇടക്കിടക്ക് വണ്ടിയുമായി വരും പക്ഷേ മാളു അവനെ ശ്രെദ്ധിച്ചില്ല..

എന്നാൽ അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.. ഒരു ദിവസം ആ കവലയിൽ വലിയൊരു അടിപിടി നടന്നു. അന്ന് ദീപൻ വന്നിരുന്നില്ല പ്രശനം രൂക്ഷമായപ്പോൾ ആളുകൾ പോലീസിനെ വിളിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അവിടെ വന്ന് നിന്നു അതിൽ നിന്നിറങ്ങിയ ആളെ കണ്ട്‌ ആ കവലയിലും സ്റ്റാൻഡിലും നിന്നവർ ഞെട്ടി മാളു ഒഴിച്ച് അത് ദീപനായിരുന്നു.

അവൻ അവിടെ അടിയുണ്ടാക്കിയവരെ ജീപ്പിൽ കയറ്റി ഓടിച്ചുപോയി.. അവൻ പോലീസ് ആണെന്നത് അവർക്കിടയിൽ ചർച്ചാ വിഷയമായി. കുറച്ചു കഴിഞ്ഞപ്പോൾ ജീപ്പ് വീണ്ടും അവർക്കരുകിൽ വന്ന് നിന്നു.

അതിൽ നിന്നും ദീപനിറങ്ങി മറ്റ്‌ ഡ്രൈവർ മാരുടെ അടുത്തേക്ക് ചെന്നു. അവനെ കണ്ടതും അവരെല്ലാം എഴുനേറ്റു നിന്നു.

” ഇത് എന്താ എല്ലാവരും എഴുനേൽക്കുന്നെ അവിടെയിരിക്ക്..” ദീപൻ എല്ലാവരോടുമായി പറഞ്ഞു.

എന്നാലും എല്ലാവർക്കും ഇരിക്കാൻ മടിതോന്നി..എല്ലാവർക്കും തന്നോട് എന്തോ ചോദിക്കാനുള്ളതായി അവന് തോന്നി..

” നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ..? ”

” അത് പിന്നെ സാറേ..എന്തിനാ ഇവിടെ ഡ്രൈവറായിട്ട് വന്നത്..? ”

മടിച്ചു മടിച്ച്പാക്കരേട്ടൻ ചോദിച്ചു . അത് കേട്ടു ദീപൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു.

“അതിനൊരു കാരണം ഉണ്ടായിരുന്നു ചേട്ടാ ഇവിടെയുള്ള സകല ഓട്ടോ സ്റ്റാൻഡിലുംസ്ത്രീകൾ ഡ്രൈവറുമാരാ യിട്ടുണ്ട് നമ്മുടെ നത്തൊലിയെ പോലെ.”

അത് പറഞ്ഞിട്ട് അവൻ മാളുവിനെ നോക്കി അവളുടെ മുഖം ചുമന്നു. അതുകണ്ട ദീപൻ ചിരിച്ചുകൊണ്ട് തുടർന്നു..

” അവർക്ക് പലതരം സാഹചര്യങ്ങളിൽ നിന്നും മോശപെട്ട അനുഭവങ്ങൾ ഉണ്ടാവാറുണ്ട്..ഒരിക്കൽ നമ്മളുടെ മുന്നിൽ മാളുവിനുണ്ടായ അനുഭവം കണ്ടതല്ലേ. സ്റ്റേഷനിൽ അങ്ങിനെയുള്ള ഒരുപാട് പരാതികൾ വരുന്നുണ്ട്..

ഞാൻ ഇവിടെയുള്ള എല്ലാ ഓട്ടോ സ്റ്റാൻഡിലും വണ്ടിയുമായി പോകാറുണ്ട് അവിടെയെല്ലാം നമുക്കുള്ളത് പോലെ ഗ്രുപ്പുകളും ഉണ്ടാക്കിയട്ടുണ്ട്..

പലരെയും രക്ഷിക്കാനും കഴിഞ്ഞു. ഇത് കാരണമാണ് പലതും നിങ്ങളിൽ നിന്നും മറച്ചു വെക്കേണ്ടി വന്നത്..”

” അത് സാരമില്ല സാറേ..ഞങ്ങൾക്ക് കാര്യം മനസിലായല്ലോ..” അവർ പറഞ്ഞു.

” സാറെയെന്നൊന്നും വിളിക്കല്ലേ..പഴയ പോലെ ദീപാന്ന് വിളിച്ചാൽ മതി കേട്ടോ..”

തിരിച്ചു പോകുന്നതിനു മുൻപ് അവൻ മാളുവിന്റെ അടുത്തെത്തി ചോദിച്ചു

” അന്ന് ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ..? ”

” എന്ത്…??? ”

” കല്ല്യണം കഴിച്ചു പോകുന്നതിനെപ്പറ്റി..”

അവൾ അവനെയൊന്ന് നോക്കി..

” നാളെ ഞായറാഴ്ച്ചയല്ലേ..ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്..അച്ഛനെ കാണാൻ..”

അത് പറഞ്ഞിട്ട് അവൻ ജീപ്പിൽ കയറി പോയി..

പിറ്റേദിവസം രാവിലെ പക്കാരനുമായി ദീപൻ മാളുവിന്റെ വീട്ടിലെത്തി.. ശങ്കറിനോട് മാളുവിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും അറിയിച്ചു..

” ആട്ടെ ദീപന്റെ വീടെവിടെയാ.. ആരൊക്കെയുണ്ട് വീട്ടിൽ..? ” ശങ്കർ ചോദിച്ചു.

ആ ചോദ്യത്തിനുമുന്നിൽ ഒരു നിമിഷം അവൻ മൗനം പാലിച്ചു..എന്നിട്ട് ശങ്കറിനെ നോക്കി.

” എനിക്ക് ആരുമില്ല..ഞാൻ ഒരനാഥാലയ ത്തിലാണ് വളർന്നത്. അവിടെന്നിറങ്ങിയപ്പോൾ പല ജോലികൾ ചെയ്തു..

അങ്ങിനെ ജോലികൾ ചെയ്തു നടക്കുന്നതിനിടയിൽ പരിചയപ്പെട്ട ഒരു പൊലീസുകാരനാണ് എന്നെ പോലീസ് ടെസ്റ്റ് എഴുതാനെല്ലാം സഹായിച്ചത്.. ഡിഗ്രി വരെ പഠിച്ചിരുന്നു അങ്ങിനെയാണ് ഞാൻ
എസ്‌ഐ ആയത്..”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവനോട് എല്ലാവർക്കും ഇഷ്ടം തോന്നി.. മാളു അകത്തുണ്ട് അങ്ങോട്ട് ചെന്ന് സംസാരിക്കാൻ പറഞ്ഞിട്ട് അവളുടെ മുറി കാണിച്ചു കൊടുത്തു..

” ഹാലോ നത്തോലി..” ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്ന മാളുവിന്റെ അടുത്തുവന്ന് ദീപൻ വിളിച്ചു.

അവൾ തിരിഞ്ഞു നോക്കി..മുന്നിൽ ഒരു കള്ളചിരിയുമായി ദീപൻ..

” മ്മ് എന്താ നിങ്ങൾക്കിവിടെ കാര്യം..? ”

” അത് ഞാൻ എന്റെ ഭാവി അമ്മായിയ ച്ഛനോട് പറഞ്ഞിട്ടുണ്ട്..? ”

” ഭാവി അമ്മായിയച്ഛനോ…അത് താൻ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ..? ”

” എനിക്ക് മാളുവിനോട് കുറച്ചു സംസാരിക്കാനുണ്ട്..എന്നെ കുറിച്ച്..”

അവൾ അവന്റെ മുഖത്തേക്ക് നോക്കി..
ദീപൻ അവനെകുറിച്ചുള്ള എല്ലാകാര്യങ്ങളും അവളോട് തുറന്നു പറഞ്ഞു..

” ഇനി ബാക്കി കാര്യങ്ങൾ നത്തോലിക്ക് തീരുമാനിക്കാം..”

” നിങ്ങൾ പോലീസാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു..”

” മ്മ്മ് അതെനിക്കറിയാം..ആ പോലീസുകാരൻ എന്നോട് പറഞ്ഞായിരുന്നു ഓട്ടോയോടിക്കുന്ന ഒരു പെൺകൊച്ചു വന്ന് എസ്‌ഐയുടെ പേര് ചോദിച്ച കാര്യം..” അവൾ അവനെ നോക്കി ചിരിച്ചു..

” അപ്പോ എങ്ങിനെ..ഒരു ഓട്ടം പോയാലോ ജീവിതത്തിന്റെ വണ്ടിയിൽ കയറി..” അവൾ സമ്മതത്തോടെ തലകുലുക്കി.. അവിടെ ദീപന്റെയും മാളുവിന്റെയും ജീവിതത്തിന്റെ സവാരി തുടുങ്ങുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *