പിന്നെന്തിനാ നിങ്ങളെന്നെ കല്യാണം കഴിച്ചേ, ശ്രീക്കുട്ടി പൊട്ടിത്തെറിച്ചതോടെ യദു..

ഈ തണലിൽ
(രചന: Sebin Boss J)

”’ യദുവേട്ടാ ..നമ്മളെങ്ങോട്ടാണ് പോകുന്നെ ?”’ ഹൈറേഞ്ചിലേക്കുള്ള ഹെയർപിൻ വളവുകൾ കയറവെ ശ്രീക്കുട്ടി ചോദിച്ചു .

സാധാരണ ഉല്ലാസയാത്രകളിൽ ഉന്മേഷവാനായി കാണുന്ന യദുകൃഷ്ണന്റെ മുഖം കനത്തിരുന്നു

”’ എന്റെ പൊന്നു ശ്രീക്കുട്ടി ..ഞാനീ വർക്കൊന്ന് തീർത്തോട്ടെ . ”

” ഏത് നേരോം ഈ ലാപ്ടോപ്പിന്റെ മുന്നിൽ ഇരുന്നോ . മനുഷ്യനിവിടെ പണിയെടുത്തു മടുത്തു . അതിനിടക്ക് പറഞ്ഞാൽ കേൾക്കാത്ത ഒരു ചെറുക്കനും . ഈ നാശം പിടിച്ച ജീവിതം ”

”എന്നാ കൊണ്ട് പോയി കളയ് ..അല്ലപിന്നെ ” യദു ക്രൂദ്ധനായി പറഞ്ഞു .

”എന്നതാ ..എന്നതാ പറഞ്ഞെ .. കൊണ്ടുപോയി കളയാനോ ? അത്രേം ആയി അല്ലെ ..അത്രേം വരെ വെറുത്തുവല്ലേ ഞങ്ങളെ . കൊണ്ട് പോയി കളയാൻ …

എന്തെളുപ്പായി പറയാൻ ? പിന്നെന്തിനാ നിങ്ങളെന്നെ കല്യാണം കഴിച്ചേ ?”’ ശ്രീക്കുട്ടി പൊട്ടിത്തെറിച്ചതോടെ യദു ലാപ്ടോപ്പും മടക്കിവെച്ചെണീറ്റു .

”’ അതൊന്നും നാളെ തീർക്കാൻ പറ്റത്തില്ല ..ഞാൻ യന്ത്രമൊന്നുമല്ല മാഡം …”

” ഓ …. പിന്നെ … നിങ്ങടെ ജോലി പോയാലെനിക്ക് പുല്ലാ . സ്കെച്ചും പ്ലാനും വരക്കാനറിയാവുന്നിടത്തോളം കാലം ഈ യദു കൃഷ്ണൻ നട്ടെല്ലുയർത്തി തന്നെ ജീവിക്കും ഇവിടെ ?””

”ആ ..പോട്ട് പുല്ല് ”’

യദുവിന്റെ പുറകെ ഹാളിലേക്ക് വന്ന ശ്രീക്കുട്ടി , ആരോടോ സംസാരിച്ചിട്ട് ഫോൺ എറിഞ്ഞുപൊട്ടിക്കുന്ന യദുവിനെയാണ് കണ്ടത് . അവനെ ഇത്തരം ഭാവത്തിലവൾ കണ്ടിട്ടുണ്ടായിരുന്നില്ല .

” യദുവേട്ടാ ..എന്താ ..എന്തുണ്ടായി ?”

”ആ ജോലി പോയി … നീ … നീ കാരണമാ …നീ കാരണമാ എല്ലാം ”’

യദു അവളുടെ നേരെ കയ്യോങ്ങിക്കൊണ്ട് വന്നിട്ട് , സ്വയം മുടിയിൽ വലിച്ചുപറിച്ചു ദേഷ്യമടക്കി .

”അച്ഛേ …എന്നാ ..എന്നാ അമ്മേ അച്ഛ വഴക്കുണ്ടാക്കുന്നത് ?”’

ഒച്ചപ്പാടും ബഹളവും കേട്ട് മുറിയിൽ നിന്നോടി വന്ന ഹരിക്കുട്ടൻ ശ്രീക്കുട്ടിയുടെ ചുരിദാറിൽ പിടിച്ചുവലിച്ചുകൊണ്ട് ചോദിച്ചു .

”ആ …ആർക്കറിയാം . അങ്ങാടീൽ തോറ്റതിന് അമ്മയോട് . അച്ഛന്റെ ദേഷ്യം കാരണം ജോലിപോയതിന് എന്റെ തലയിലേക്കാ കേറുന്നേ ” ശ്രീക്കുട്ടി മോനെ എടുത്തുകൊണ്ട് പറഞ്ഞു .

”’ അതേടി .. സ്വിച്ചിട്ടപോലെ ഭാവം മാറ്റാൻ എനിക്ക് നിന്നെപ്പോലെ പറ്റില്ല . ഒരു നിമിഷം കൊണ്ട് പല്ലിറുമ്മിയിട്ട് അടുത്തനിമിഷം പൊട്ടിച്ചിരിക്കാൻ ഞാൻ ആട്ടക്കാരനുമല്ല ..

എല്ലാമുണ്ടാക്കി വെച്ചിട്ടവൾ വിശേഷം തിരക്കാൻ വന്നേക്കുന്നു …എന്നാ യദുവേട്ടാ എന്ന് ”.” യദു ഭിത്തിയിൽ മുഷ്ട്ടിച്ചുരുട്ടി ആഞ്ഞിടിച്ചു .

”ഞാൻ ആട്ടക്കാരിയാണല്ലേ .. ആട്ടക്കാരി .. പിന്നെന്തിനാ ഈ ആട്ടക്കാരിയെ കെട്ടിയത് ? ഇപ്പൊ ഇല്ലാത്ത കുറ്റമെല്ലാം എനിക്ക് .

വേറെ വല്ലവളേം കണ്ടുവെച്ചിട്ടുണ്ടാകും . ഞാൻ കാണുന്നുണ്ട് ചിലതുങ്ങളെ ഫേസ്ബുക്കിലും മറ്റും . അവരോട് ചാറ്റ് ചെയ്യുമ്പോ എന്തൊരിളിക്കമാ ?”

” നിന്നോട് … നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല … ”’

യദു പൊട്ടിത്തെറിച്ചുകൊണ്ട് വീട്ടിൽ നിന്നിറങ്ങി .

”’ യദുവേട്ടാ ..ഇനീം പിണക്കമാണോ ? ഞാൻ സോറി പറഞ്ഞില്ലേ … നമ്മളെങ്ങോട്ടാ നമ്മളെങ്ങോട്ടാ ഈ പോകുന്നെ ?”’ ശ്രീക്കുട്ടിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു . യാത്രാക്ഷീണം കൊണ്ട് ഹരിക്കുട്ടൻ അവളുടെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു .

അന്നത്തെ വാഗ്‌വാദത്തിന് ശേഷമിറങ്ങിപ്പോയ യദു ഒരാഴ്ചക്ക് ശേഷം ഇന്നുച്ചക്കാണ് മടങ്ങിയെത്തിയത് .

വന്നയുടനെ ശ്രീക്കുട്ടിയുടെയും മോന്റെയും കുറച്ചുവസ്ത്രങ്ങളുമെടുത്തു കാറിൽ അവരെയും കൂട്ടി യാത്രയായതാണ് .

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്രീക്കുട്ടി അവനെ എതിരേറ്റത് . ഫോണിലും അറിയാവുന്ന സുഹൃത്തക്കൾ മുഖേനയും യദുവിനെ തിരക്കിയിട്ടും അവനെപ്പറ്റിയുള്ള വിവരങ്ങളൊന്നും അറിയുവാൻ കഴിയാതെ അവളാകെ വിവശയായിരുന്നു .

ശ്രീക്കുട്ടിയുടെ ഏക ആശ്രയം ലക്ഷ്മി ചിറ്റയായിരുന്നു . ചെറുപ്പത്തിൽ ;മാതാപിതാക്കൾ നഷ്ടപെട്ട ശ്രീക്കുട്ടിയെ വളർത്തിയതും പഠിപ്പിച്ചതും ലക്ഷ്മിച്ചിറ്റ ആയിരുന്നു .

ചിറ്റ ജോലിചെയ്തിരുന്ന ഓർഫനേജിലെ സ്ഥിരം സന്ദർശകനായിരുന്നു യദു . അനാഥനായ അവന്റെ സ്വഭാവം ഇഷ്ടപ്പെട്ടാണ് ലക്ഷ്മി യദുവിനെ ശ്രീക്കുട്ടിക്ക് ആലോചിച്ചത്.

”’ ജോലിയൊന്നുമായില്ല ശ്രീക്കുട്ടി . ഇവിടെയെങ്ങുമൊരു രക്ഷയുമില്ല . ഒന്ന് രണ്ടെണ്ണം പറഞ്ഞതൊക്കെ സാലറി കുറവും .

ഹൗസിംഗ് ലോണും മറ്റും ഉള്ളതല്ലേ?. ബാംഗ്ലൂർ എന്റെയൊരു ഫ്രണ്ട് ഉണ്ട് . അവന്റെ കമ്പനിയിൽ ഒരു വേക്കൻസിയുണ്ട് ഏതാണ്ട് ഇവിടുത്തെ അത്ര തന്നെ ശമ്പളം കിട്ടും. ”

” നമ്മൾ ബാംഗ്ലൂർക്ക് പോകുവാണോ യദുവേട്ടാ . സാധനങ്ങൾ ഒക്കെ അപ്പോൾ ?”

” നിന്നെയും മോനെയും കൂടി ഒന്നുമില്ലാത്തിടത്തേക്ക് ചെല്ലുന്നതെങ്ങനെയാ ?. അവിടെ ജോലി വല്ലതും റെഡിയായി വാടകക്ക് വല്ല വീടോ മറ്റോ സംഘടിപ്പിച്ചിട്ട് വേണം നിങ്ങളെ കൊണ്ട് പോകണേൽ ”

”അപ്പൊ നമ്മുടെ ഈ വീടോ ? ഞങ്ങളെവിടെ നിൽക്കും? നമുക്കിവിടം മതി യദുവേട്ടാ ”’ ശ്രീക്കുട്ടി വിതുമ്പി

”’ ഇത് നമ്മുടെ വീടാണോ ? ലോണടച്ചുതീർന്നാൽ മാത്രം നമ്മുടെ വീട് . അതല്ലങ്കിൽ നാളെ മറ്റൊരിടത്തേക്ക് ചെക്കേറേണ്ടിവരും .

നമ്മളൊക്കെ ഒരു കണക്കിന് അനാഥരല്ലേ ശ്രീക്കുട്ടി . എത്ര ബന്ധുജനങ്ങൾ ഉണ്ടെങ്കിലും സൗഹൃദങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പെരുമാറ്റം കൊണ്ടോ വാക്കുകൾ കൊണ്ടോ അവർ അകന്നാൽ ആരുമില്ലാത്ത അനാഥർ .

നീയും ഞാനും ഒരുപോലെയാണ് . നിനക്ക് ചിറ്റയുടെ വാക്കുകളിൽ നിന്നെങ്കിലും അച്ഛനുമ്മയെയും അറിയാൻ പറ്റിയിരുന്നു .

എനിക്കോ ? ആരോ പെറ്റ് വഴിയരികിലുപേക്ഷിച്ചു പോയൊരനാഥൻ. ജീവിതത്തിലെ കഷ്ടപ്പാടുകൾ അനുഭവിച്ചു തന്നെയാണ് വളർന്നത് .

അതുകൊണ്ട് തന്നെ ആരോടും പരിഭവമോ പരാതിയോ ഇല്ല . ഇതുവരെ തന്നതിനെല്ലാം ദൈവത്തോട് നന്ദി മാത്രം . ആദ്യമൊക്കെ ഈ സമൂഹത്തോട് മുഴുവൻ അമർഷവും ദേഷ്യവുമായിരുന്നു .

ഓർഫനേജിലെ മദർ ലില്ലിയമ്മ ഒരിക്കൽ എന്നെ അവരുടെ മൈസൂരിലെ കോൺവെന്റിലേക്ക് കൊണ്ടുപോയി . ആ അവധിക്കാലം ഞാൻ മൈസൂരിൽ അവരുടെ കോൺവെന്റിലായിരുന്നു .

അവർ നടത്തിയിരുന്ന പല അഗതിമന്ദിരങ്ങൾ , വികലാംഗർക്ക് വേണ്ടിയുള്ള കോഴ്‌സുകൾ ചെയ്യുന്ന സ്ഥാപനങ്ങൾ , കാൻസർ സെന്ററിലേ രോഗികൾക്കുള്ള ആഹാര വിതരണം….

എല്ലാം ചെയ്യുവാൻ എന്നെയും മുന്നിൽ നിർത്തി അവർ . കാലൊന്നനക്കാൻ പോലുമാകാതെ ജീർണിച്ചു വഴിയരികിൽ കിടക്കുന്നവരെ പുഞ്ചിരിയോടെ അവർ എടുത്തുകൊണ്ട് വരും .

അവരെ പരിചരിച്ചു ശുദ്ധിയാക്കി പുതിയ വസ്ത്രങ്ങൾ ഇടുവിച്ചു കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിർത്തും . അപ്പോൾ അവരുടെ ഒരു ആഹ്ലാദമുണ്ട് . ചിലർ പൊട്ടിച്ചിരിക്കും .. ചിലർ പൊട്ടിക്കരയും .

അവിടെ നിന്ന് പോരുമ്പോൾ ഞാൻ പുതിയൊരു മനുഷ്യനായിരുന്നു . ഇപ്പോഴുള്ള സൗഭാഗ്യങ്ങളിൽ സന്തോഷിക്കാൻ പറ്റുന്ന , ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നൊരു മനുഷ്യൻ . പക്ഷെ അതിനുമൊരു പരിധിയുണ്ട് ശ്രീക്കുട്ടി .

ഞാനും നീയും ഒരേ അവസ്ഥയിലൂടെ കടന്നുപോന്നവരായതുകൊണ്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടതും ചിറ്റയോട് പറഞ്ഞതും . പക്ഷേ നീ പലപ്പോഴും അതിരുകടക്കുന്നു ശ്രീക്കുട്ടി . അതിന് കാരണവും എനിക്കറിയാം … ”

”യദുവേട്ടാ ഞാൻ … ഞാനിനി അങ്ങനെയൊന്നും .. ഇനിയൊരിക്കലും ദേഷ്യപ്പെടില്ല .. ഞങ്ങളെ ഇട്ടേച്ച് പോകല്ലേ യദുവേട്ടാ . ഒരാഴ്ച തനിച്ചു നിന്നതിന്റെ വിഷമം എനിക്കെ അറിയൂ ..”

” അതങ്ങനെയാണ് ശ്രീക്കുട്ടീ … കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല . ഒരാഴ്ച ഞാൻ ഇല്ലാതിരുന്നപ്പോൾ നീ വിഷമിച്ചെങ്കിൽ ഒരിക്കൽ ഞാൻ ഇല്ലാതായാൽ ?”’

”അരുതാത്തതൊന്നും പറയല്ലേ യദുവേട്ടാ ” ശ്രീക്കുട്ടി യദുവിന്റെ വാ പൊത്തി പൊട്ടിക്കരഞ്ഞു .

ഹരിക്കുട്ടൻ ബഹളം കേട്ട് എണീറ്റു . കാർ ഹെയർപിൻ വളവുകൾ കഴിഞ്ഞ് ഒരു
ഒരു നിരപ്പായ സ്ഥലത്ത് എത്തിയിരുന്നു .

അൽപം മാറി ഒരു ചെറിയ ചായക്കട കണ്ടപ്പോൾ യദു അതിനടുത്തായി കാർ ഒതുക്കി . താഴ്വാരത്തുനിന്നും വരുന്ന വണ്ടികൾ മിക്കതും അവിടെ നിർത്തുന്നുണ്ടായിരുന്നു .

” ഒന്ന് മുഖം കഴുകടി . ഞാൻ ചായ വാങ്ങിക്കൊണ്ട് വരാം ” യദു മിനറൽ വാട്ടറിന്റെ ബോട്ടിൽ നീട്ടിയിട്ട് ചായക്കടയിലേക്ക് നടന്നു .

” എങ്ങനെയുണ്ട് പരിപ്പുവട …അവിടെ ചെറുകടിയായി പരിപ്പുവടയെ ഉണ്ടായിരുന്നുള്ളൂ ”

മൂന്നാമത്തെ വടയും എടുക്കുന്നത് കണ്ട യദു അവളോട് പറഞ്ഞു .

”നല്ല രുചി .. ”’ ശ്രീക്കുട്ടി വിഷാദത്തിലും പുഞ്ചിരിച്ചു .

” നിനക്കിഷ്ടമില്ലാത്തതാണല്ലോ പരിപ്പുവട . ഞാൻ വാങ്ങിക്കൊണ്ട് വരുമ്പോഴെല്ലാം നീ മുഖം കറുപ്പിച്ചിട്ടേയുളളൂ . വിശപ്പിനാണ് രുചി …

രാവിലെ ഒന്നും കഴിക്കാതെ പോന്നതല്ലേ , ഉള്ളിലെ വിഷമങ്ങൾകൊണ്ട് വിശപ്പുമറിഞ്ഞില്ല . ചോയ്സുകൾ ഉണ്ടാകുമ്പോൾ ആണ് ഇഷ്ടങ്ങൾ ഉണ്ടാകുക .

മുന്നിൽ ഒന്നേ ഉള്ളുവെങ്കിൽ നമ്മളത് കൊണ്ട് തൃപ്തിപ്പെടും .ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു വഴിയേ ഉള്ളൂ . അതുകൊണ്ട് തൃപ്തിപ്പെടണം , ഇഷ്ടമായാലും ഇല്ലെങ്കിലും … ””

””’ നമ്മൾ പോകുന്നത് ശ്രീദേവി ടീച്ചറുടെ അടുത്തേക്കാണ് . ഞാൻ കോഴ്സ് കഴിഞ്ഞു ആറുമാസത്തേക്ക് ജോലി ചെയ്തിരുന്നപ്പോൾ താമസിച്ചത് ടീച്ചറുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് . അവിടെ ടീച്ചർ മാത്രമേയുള്ളൂ .

പേയിങ്ഗസ്റ് ആയി കിട്ടിയത് തന്നെ മദർ ലില്ലിയമ്മ പറഞ്ഞിട്ടാണ് . നിന്നെയും മോനെയും തനിച്ചു നിർത്താൻ പറ്റില്ലല്ലോ . ഞാൻ കഴിഞ്ഞ ദിവസം ടീച്ചറിനെ കാണാൻ വന്നിരുന്നു . ടീച്ചറാണ് നിന്നെ ഇവിടെ ആക്കിയിട്ട് പോകാൻ പറഞ്ഞത് ”

ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു . വണ്ടി സ്റ്റാർട്ട് ചെയ്തുമുന്നോട്ട് പോകുമ്പോഴും അവൾ മൂകയായിരുന്നു

” ജീവിതം ഇങ്ങനെയൊക്കെയാണ് ശ്രീക്കുട്ടി . നീ കാണുന്ന സീരിയലും സോഷ്യൽ മീഡിയ റീൽസുകളും ഒന്നുമല്ല ജീവിതം .

അവരൊക്കെ തന്നെയും തങ്ങളുടെ ദുഖങ്ങളും വിഷമങ്ങളും അതുപോലെയുള്ള ഹോബികളിൽ തീർക്കുന്നതാണ് .

അടുത്തറിയുമ്പോൾ മാത്രമേ അവരുടെ വിഷമങ്ങളും മറ്റും അറിയാനാവൂ . ചിറ്റയുടെ തണലിൽ വളർന്നത് കൊണ്ട് നീയൊന്നുമറിഞ്ഞില്ല . അച്ഛനുമമ്മയുമില്ലാത്തത് കൊണ്ട് നിന്നെ ലാളിച്ചുവളർത്തി . ”

” ഒന്ന് നിർത്തുന്നുണ്ടോ യദുവേട്ടാ ..ഞാൻ സോറി പറഞ്ഞതല്ലേ ..വീണ്ടും വീണ്ടും ഈ കുറ്റപ്പെടുത്തൽ . മടുത്തു ..ഞാൻ ”

” ഈ ഏഴെട്ട് വർഷത്തിനിടക്ക് നീ എത്രയായിരം സോറി പറഞ്ഞിട്ടുണ്ടെന്നറിയാമോ ശ്രീക്കുട്ടി . നിന്റെ വാശിയും ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെ എന്നിൽ തീർക്കാം .

ഒരു സോറി പറഞ്ഞാൽ തീർന്നല്ലോ . ഞാൻ ഇതെല്ലാം ആരിൽ തീർക്കും . നിന്നോടൊന്ന് മിണ്ടാനാവുമോ ? ഇത്രയും കാലത്തിനിടക്ക് ഞാനൊന്ന് ദേഷ്യപ്പെട്ടപ്പോൾ നിനക്ക് നൊന്തു…വിഷമിച്ചു …”

”അത് പിന്നെ … യദുവേട്ടൻ ആദ്യമായിട്ട് … ഇങ്ങനെ ഞാൻ കണ്ടിട്ടില്ലല്ലോ ”

” ഇല്ല… ഞാനും കൂടെ ദേഷ്യപ്പെട്ടിരുന്നുവെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായേനെ . ഒരു കൈ അടിച്ചാൽ അല്ലെ ശബ്ദമുണ്ടാകൂ . അതുകൊണ്ട് തന്നെ പലപ്പോഴും ക്ഷമിക്കുകയായിരുന്നു .

പക്ഷെ ഇനിയും മുൻപോട്ടങ്ങനെ പറ്റില്ല . ഇന്നീ തെറ്റ് തിരുത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വരും . ജീവിതമൊന്നേയുള്ളൂ ശ്രീക്കുട്ടി .അതിങ്ങനെ ഉമിത്തീ പോലെ എരിഞ്ഞടങ്ങാനുള്ളതല്ല . ”

ശ്രീക്കുട്ടി എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും കാർ കയറ്റം കയറി ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു .

ഭംഗിയായി പരിപാലിക്കുന്ന ഒരു പൂന്തോട്ടത്തിനുനടുവിലൂടെ കരിങ്കല്ല് പാകിയ വഴിയിലൂടെ കാർ ഓടിട്ട ഒരു പഴയ തറവാട് പോലെയുള്ള വീടിന്റെ മുറ്റത്തേക്ക് വന്നു നിന്നു .

”അതാണ് ടീച്ചർ … ഇവിടെയല്ലാവർക്കും ടീച്ചറെ ഭയങ്കര ബഹുമാനമാ . നോക്കീം കണ്ടും നിന്നോണം കേട്ടോ ”

വീടിന്റെ വടക്കുവശത്തെ അടുക്കളത്തോട്ടത്തിൽ കള പറിക്കുകയായിരുന്ന ഒരു പ്രൗഢയായ സ്ത്രീയെ കാണിച്ചുകൊണ്ട് യദു അവൾക്ക് കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു .

” കേറിയിരിക്കടാ … നിനക്കിന്ന് തന്നെ പോണോ . ചായ കുടിച്ചിട്ട് പോകാം . മോനുറങ്ങിയോ …ശ്രീക്കുട്ടി അല്ലെ … യദു എപ്പോഴും പറയും . പക്ഷെ നിങ്ങടെ കല്യാണം മാത്രമിവൻ വിളിച്ചില്ല ..”’ ശ്രീദേവി ടീച്ചർ ചിരിച്ചുകൊണ്ട് ഓടിവന്ന് ശ്രീക്കുട്ടിയുടെ കൈപിടിച്ചു

വീടിന്റെ മുന്നിലെ നീളൻ വരാന്തയിൽ തന്നെയായിരുന്നു അവർ കാപ്പികുടിക്കാനിരുന്നത് . അവിടെ ഇരുന്നാൽ താഴ്വാരത്തെ ചെറുപട്ടണം കാണാമായിരുന്നു .

നീണ്ടു കിടക്കുന്ന കാപ്പി , കുരുമുളക് തോട്ടത്തിന്റെ നടുവിലായി ടീച്ചറിന്റെ ഈ വീടും തൊട്ടപ്പുറത്ത് തന്നെ ഒരു മതിൽകെട്ടിനുള്ളിൽ പുതുതായി പണി കഴിപ്പിച്ച ഒരു ഇരുനില മാളികയും മാത്രമാണ് ആ കുന്നിൻമുകളിൽ ഉണ്ടായിരുന്നത്

”അങ്ങോട്ട് നോക്കണ്ട ശ്രീക്കുട്ടി . അയാൾ ആരാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല . ശനിയാഴ്ച വരും . തിങ്കളാഴ്ച രാവിലെ പോകുന്നത് വരെ ആ വീടിനുള്ളിലാണ് . ഒന്ന് പരിചയപ്പെടാനുള്ള മര്യാദ പോലുമില്ല .

സ്ഥലം അയാളുടെ ആയിരുന്നുവെന്ന് തോന്നുന്നു . പക്ഷെ ഞാൻ റിട്ടയർ ആയതിൽ പിന്നെയാണ് ഈ വീട് പണി കഴിഞ്ഞവിടെ ആൾ വന്നത് ‘

ശ്രീക്കുട്ടി ആ ബംഗ്ലാവിലേക്ക് നോക്കുന്നത് കണ്ടപ്പോൾ ടീച്ചർ വല്യ താല്പര്യമില്ലാതെ പറഞ്ഞു .

ഒന്ന് രണ്ട് മാസം പെട്ടന്ന് കടന്നുപോയി .

ഒരു ഞായറാഴ്ച രാവിലെ ശ്രീക്കുട്ടി മുറ്റത്തെ കൂടിന് ചുറ്റുമുണ്ടായിരുന്ന പ്രാവുകൾക്ക് തീറ്റ കൊടുക്കുമ്പോഴായിരുന്നു ഒരു കാർ വരുന്നത് കണ്ടത് .

യദുവിന്റെ കാർ ആണെന്നറിഞ്ഞതും അവൾ അടക്കാനാവാത്ത ആഹ്ലാദത്തോടെ കാറിനരികിലേക്ക് ഓടി .

”യദുവേട്ടാ ..ഇതെന്നാ പറയാതെ വന്നേ . ഈശ്വരാ .. ഭയങ്കര സർപ്രൈസ് ആയിപ്പോയി കേട്ടോ .. ആ അനുഭവിച്ചോ … ഹരിക്കുട്ടനും ടീച്ചറമ്മേം കൂടെ അമ്പലത്തിൽ പോയേക്കുവാ . ”

” ഞാൻ എന്റെ സുന്ദരി ഭാര്യെനെ കാണാൻ അല്ലെ വന്നേ ?”’ യദു ചിരിച്ചുകൊണ്ടവളെ ആശ്ലേഷിച്ചു .

”അയ്യേ … പോയെ ഒന്ന് . സോപ്പിടുന്നു . നടുമുറ്റമാണ് മനുഷ്യാ ഇത് . പോരാത്തേന് ആ വൃത്തികെട്ട വായിനോക്കി ഇങ്ങോട്ട് തിരിച്ചു ക്യാമറേം വെച്ചിരിക്കുന്നു ”

ശ്രീക്കുട്ടി രോഷത്തോടെ അപ്പുറത്തെ ബംഗ്ലാവിന്റെ രണ്ടാം നിലയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി യിലേക്ക് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു .

”കേറി വാ ..ഞാൻ ചായ ഇടാം ”

ശ്രീക്കുട്ടി അകത്തേക്ക് കയറി

” ആഹാ ..നീയെപ്പോ വന്നു ? ശ്രീക്കുട്ടിയെവിടെ ”

”അച്ഛാ …”’ ടീച്ചറിന്റെ ശബ്ദം കേട്ടാണ് യദു ടിവി ന്യൂസിൽ നിന്ന് കണ്ണുയർത്തിയത് . അച്ഛായെന്നും വിളിച്ചോടി വന്ന ഹരിക്കുട്ടനെ വാരിയെടുത്തുമ്മ വെച്ചുകൊണ്ട് അവൻ ടീച്ചറെ നോക്കി ചിരിച്ചു

”’ ഇപ്പൊ വന്നതേയുള്ളൂ .അവൾ അടുക്കളയിൽ . ഇന്നെന്താ അമ്പലത്തിൽ വിശേഷിച്ച് ?”’

” ടീച്ചറമ്മേടെ കെട്യോന്റെ ജന്മനാൾ …. ”’ ചായയും കൊണ്ടുവന്ന ശ്രീക്കുട്ടിയാണത് പറഞ്ഞത് .

” മിഥുന മാസത്തിലെ ചോതി, ദേവേട്ടന്റെ ജന്മനാൾ . ഇവനെല്ലാം അറിയാവുന്നതാണ് ശ്രീക്കുട്ടി ..വെറുതെ എന്നെ കളിപ്പിക്കാൻ ”’

ശ്രീദേവി ടീച്ചർ അവന്റെ കയ്യിലേക്ക് വഴിപാടായി നേദിച്ച പായസം നീട്ടി .

” നീ വരുന്നുണ്ടായിരുന്നേൽ സദ്യ ഒരുക്കാമായിരുന്നു ..ഞങ്ങൾ രണ്ടാളും മാത്രമായത് കൊണ്ട് ” ശ്രീദേവി ടീച്ചർ അവനെ ശകാരിച്ചു .

”ഒരാൾ ആണേലും ആഹാരമുണ്ടാക്കണം .കൂടെ ഒരാൾ കൂടെയുണ്ടേൽ അവരുടെ ഇഷ്ടം കൂടി നോക്കിയുണ്ടാക്കണം . പിന്നെ വിളിച്ചിട്ട് വരാത്തത് …

പോയിട്ടിപ്പോ മാസം രണ്ടായി …ആദ്യമൊക്കെ ഇവൾ രാവിലെയും ഉച്ചക്കും വൈകിട്ടും വിളിക്കുമായിരുന്നു . പിന്നെയത് വൈകിട്ടായി .. പിന്നെ ഒന്നിരാടൻ ആയി . പിന്നെ എന്നെ പതിയെ മറന്നു .”

”പോടാ ഒന്ന് .. കൊച്ചിനെ വഴക്ക് പറയാതെ . അവൾ പിന്നെ അവിടുത്തെ ഫ്ളാറ്റിലെ നാല് ചുവരിനുള്ളിൽ ഇരുന്ന് ബോറടിച്ചിട്ട് ഇവിടെ വന്നപ്പോൾ ഒന്ന് ശ്വാസം വിട്ടതാ ”’

”അതുപിന്നെ … രാവിലെ ഓരോ പരിപാടിയുമായി പറമ്പിലേക്കിറങ്ങിയാൽ പിന്നെ ഒന്നിനും നേരം തികയില്ല യദുവേട്ടാ .

കോഴിയും മുയലും താറാവും ….എന്തോരം പണികളുണ്ടെന്ന് അറിയാമോ ?.അതുകൊണ്ടാ … പിന്നെ യദുവേട്ടനും തിരക്കായിരിക്കില്ലേ ”

ശ്രീക്കുട്ടി മുഖം രക്ഷിച്ചു .

” കുറ്റപ്പെടുത്തിയതല്ല ശ്രീക്കുട്ടീ … അവിടെ ഫ്ലാറ്റിൽ നീ തനിച്ചായിരുന്നപ്പോൾ നിനക്ക് ബോറടിയായിരുന്നു .

എപ്പോഴും ഞാൻ അരികിൽ വേണമായിരുന്നു .വിളിക്കുമ്പോൾ എടുത്തില്ലെങ്കിൽ , വീട്ടിൽ വന്ന് വർക്ക് ചെയ്താൽ , ഒന്ന് മെസേജ് നോക്കിയാൽ പരിഭവവും പിണക്കവുമായിരുന്നു .

പക്ഷെ നീ തിരക്കായപ്പോൾ നിനക്ക് വിളിക്കാൻ പോയിട്ട് ഒന്ന് പരിഭവിക്കാൻ പോലും സമയമില്ലാതായി .

എനിക്കും നിന്നെയും മോന്റെയുമൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടില്ല . സമയക്കുറവും ജോലിത്തിരക്കും ഒക്കെയാണ് പ്രശ്നം . ചിലതൊക്കെ അനുഭവങ്ങളിൽ നിന്നെ പഠിക്കുകയുള്ളൂ .

ഇവിടെ വന്നപ്പോൾ ടീച്ചറിനെ ആശ്രയിച്ചു നിൽക്കുന്നത് കൊണ്ട് എന്നെ വിളിക്കാനോ അല്ലെങ്കിൽ മൊബൈലിൽ സമയം ചിലവഴിച്ചാലോ ടീച്ചർ എന്തോർക്കുമെന്ന് നീ കരുതി .

ടീച്ചറിനോട് അടുത്തപ്പോഴേക്കും നീ ചെയ്തിരുന്ന ജോലിയിൽ വ്യാപൃതയായിരുന്നു .

അതുകൊണ്ട് തന്നെ നിനക്ക് പരിഭവിക്കാനോ പിണങ്ങാനോ സമയവും കിട്ടിയില്ല …സ്വാഭാവികമാണത് . ചിലതൊക്കെ അനുഭവിച്ചാലേ പഠിക്കൂ . ”
യദു പറഞ്ഞത് കേട്ടതും ശ്രീദേവി ടീച്ചറുടെ മുഖം ഇരുണ്ടു .

”ടീച്ചറമ്മ എന്തിനാ വിഷമിക്കുന്നെ ?കണ്ടോ ഈ യദുവേട്ടൻ … ഏട്ടൻ ഇങ്ങനെയുള്ളതാ ഇടക്ക് ടീച്ചറമ്മേ ഉപദേശം ” ശ്രീക്കുട്ടി ടീച്ചറുടെ കവിളിൽ വാത്സല്യത്തോടെ തഴുകി

”’ ഞാൻ ഏട്ടനെ ഓർത്തുപോയി മോളെ … ഇങ്ങനെയൊന്ന് പറഞ്ഞു തരാനാരേലുമുണ്ടായിരുന്നേൽ ഞങ്ങൾ ഒരുപക്ഷെ പിരിയില്ലായിരുന്നു . നിന്നെ പോലെ തന്നെ ആയിരുന്നു ഞാനും .

ദേവേട്ടൻ അല്പം താമസിച്ചാൽ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാ . ഇഷ്ടം കൊണ്ടാണ് .ഏട്ടനൊന്ന് മുഖം കനപ്പിച്ചാൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാനും ദേഷ്യപ്പെടും .

രണ്ടാളും അക്കാര്യത്തിൽ മോശക്കാരല്ലായിരുന്നു കേട്ടോ . ആരും ഒന്നും വിട്ടുകൊടുക്കില്ലായിരുന്നു . അത്രക്ക് വാശിയും ദേഷ്യവും . ആ വാശിയിലും ദേഷ്യത്തിലും നഷ്ടപ്പെട്ടത് എന്റെ മോളെയാണ് . ” ശ്രീദേവി ടീച്ചർ വിതുമ്പി .

” കരയാതെ ടീച്ചറമ്മെ .. ഏട്ടനും പറമായിരുന്നു രണ്ട് കയ്യടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് . അതുമാത്രമല്ല , ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .

എല്ലാം കുറ്റപ്പെടുത്തൽ പോലെയാണ് എനിക്ക് തോന്നിയിരുന്നത് . ഇന്നിപ്പോ ചിന്തിക്കുമ്പോൾ അതെല്ലാം നല്ലതിനായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട് .

എന്നെപ്പോലെ തന്നെ മുൻകോപവും ദേഷ്യവും ഏട്ടനും ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഞാനും ടീച്ചറെ പോലെ തനിച്ചായേനെ .

ഏട്ടൻ പറഞ്ഞിട്ടുണ്ട് അനാഥാലയത്തിലെ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് .

ഇവിടുത്തെ രണ്ട്‌ മാസം … ടീച്ചറമ്മേടെ ജീവിതാനുഭവങ്ങളും ഇവിടുത്തെ ജീവിതവും എല്ലാം കൂടി എന്നെയും കുറെ കാര്യങ്ങൾ പഠിപ്പിച്ചു ”

ശ്രീക്കുട്ടി അഭിമാനത്തോടെ യദുവിനെ നോക്കി .

” നിങ്ങൾ രണ്ടാളും ഭർത്താക്കന്മാരിലായിരുന്നു സന്തോഷം കണ്ടെത്തിയിരുന്നത് . അതിൽ അല്പം കുറവുകൾ വന്നാൽ പോലും നിങ്ങൾക്ക് സഹിക്കാൻ പറ്റില്ലാതെ വന്നു ..

നമ്മുടെ സന്തോഷം മറ്റുള്ളവരെ ആശ്രയിച്ചായിരിക്കരുത്. അത്‌ നമ്മുടെ ഉത്തരവാദിത്വമാണ്, നമ്മുടെ മാത്രം. അതുകൊണ്ട് ഈ ജീവിതത്തിൽ കുറച്ചൊക്കെ സന്തോഷം സ്വയം കണ്ടെത്തുക.

നമ്മുടെ ആരോഗ്യത്തിന് ആനുസരിച്ചുള്ള ചെറിയ ജോലികൾ, ഹോബികൾ ഒക്കെ ചെയ്ത് നമ്മുടെ മനസ് എപ്പോഴും ഹാപ്പി ആയിരിക്കാൻ ശ്രമിക്കുക.

ശ്രീദേവി വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് വഴക്കുകളും ബഹളങ്ങളും ഉണ്ടായിരുന്നത് . ഞങ്ങൾ തമ്മിൽ പിരിഞ്ഞപ്പോൾ അവൾക്ക് സ്വന്തം കാലിൽ നിൽക്കേണ്ടി വന്നു .

പിന്നീട് അവളുടെ ജീവിതം അവൾ തന്നെ കണ്ടെത്തി . അതിൽ കുറവുകളില്ല … ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? സ്വയം കുറ്റപ്പെടുത്തൽ ജീവിതത്തിൽ തോറ്റുപോയനവന്റെ ശബ്ദമാണ് ”

വാതിൽക്കൽ നിന്നും അപരിചിതമായൊരു ശബ്ദം കേട്ട് മൂവരും തിരിഞ്ഞെങ്കിലും ആരുമൊന്നും സംസാരിച്ചില്ല .

“‘ദേ…വേ… ഏട്ടൻ …..”’ഞെട്ടലിൽ നിന്ന് മുക്തയായ ശ്രീദേവി ടീച്ചറുടെ ചുണ്ടിൽ നിന്നും പതറിയ ശബ്ദം പുറത്തുവന്നു .

” ഹമ് … ”’

”എന്റെ ദേവേട്ടാ … എന്നോട് ക്ഷമിക്കൂ ”

” എന്തിനാണ് നീ എന്നോട് ക്ഷമ ചോദിക്കുന്നത് ? ഞാനും പാതി കുറ്റക്കാരനല്ലേ . തൊണ്ണൂറ് ശതമാനം കേസുകളിലും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിൽ രണ്ടാളും തുല്യപങ്കാളികളാണ് .

വാശിയും ദേഷ്യവും വിട്ടുകൊടുക്കാൻ ഉള്ള മനസില്ലായ്മയും എന്റെയും പാളിച്ചകൾ ആയിരുന്നു .
ഒന്ന് തുറന്നു സംസാരിച്ചിരുന്നുവെങ്കിൽ തീരുമായിരുന്ന പ്രശ്നങ്ങളായിരുന്നു നമ്മൾ തമ്മിലുണ്ടായിരുന്നത് ”

ദേവൻ ശ്രീദേവിയെ ആശ്ലേഷിച്ചുകൊണ്ട് കരച്ചിൽ കേട്ട് എണീറ്റ് വന്ന ഹരിക്കുട്ടനെയും ശ്രീക്കുട്ടിയെയെയും മാറിമാറി നോക്കി . ശ്രീക്കുട്ടിയുടെ കണ്ണിൽ ആകെ അമ്പരപ്പായിരുന്നു

” മോളെ ..ശ്രീക്കുട്ടി .. ഇതാണ് എന്റെ ഏട്ടൻ .. യദൂ .. കണ്ടോടാ … മോള് വന്നതിന്റെ ഐശ്വര്യമാ … ”’

ശ്രീദേവി അതിയായ ആഹ്ലാദത്തോടെ മേശപ്പുറത്തുവെച്ചിരുന്ന ഇലത്തുമ്പിൽ നിന്ന് ചന്ദനം എടുത്ത് ദേവന്റെയും ശ്രീക്കുട്ടിയുടെയും നെറ്റിയിൽ കുറിവരച്ചു .

”മോനെ … അറിയുമോടാ ” ശ്രീക്കുട്ടിയെ ചേർത്തുപിടിച്ചിരുന്ന ഹരിക്കുട്ടനെ വാരി എടുത്തുമ്മ വെച്ചുകൊണ്ട് ദേവൻ ചോദിച്ചു

”’ ദേവേട്ടാ . ഇത് യദുവിന്റെ ഭാര്യയും കുഞ്ഞുമാണ് .. ദേവേട്ടൻ ഇത്രേം നാളും എവിടെയായിരുന്നു ?ഞാൻ അന്വേഷിക്കാത്ത സ്ഥലമില്ല … നമ്മുടെ മോള് …

മോള് ദേവേട്ടന്റെ കൂടെ കാണുമെന്നാണ് ഞാൻ ഓർത്തത് . ശ്രീലക്ഷ്മി … അവൾ ..അവളെ ഏട്ടൻ കണ്ടിരുന്നോ ? ” ദേവൻ ഹരിക്കുട്ടനെ ഉമ്മ വെച്ചത് കണ്ടപ്പോൾ ടീച്ചർ അയാളോട് യദുവിനെയും ശ്രീക്കുട്ടിയെയും പരിചയപ്പെടുത്തി .

”ഹ്മ്മ് … ഞാനും നിങ്ങളെ രണ്ടാളെയും തിരക്കി ഒരുപാട് അലഞ്ഞിരുന്നു . നിന്നെ കണ്ടെത്തിയപ്പോഴേക്കും റിട്ടയർമെന്റ് അടുത്തിരുന്നു . ചുറ്റും ബഹളങ്ങളും പരിവാരങ്ങളുമുള്ളപ്പോൾ നമ്മൾ ഒന്നുമറിയില്ല ശ്രീദേവി .

റിട്ടയർമെന്റ് കഴിഞ്ഞ് തനിച്ചാകുമ്പോൾ ഒരുതാങ്ങില്ലാതെ നീ ചിലപ്പോൾ വീണുപോയേക്കാം . എനിക്കും ആ അവസ്ഥ തന്നെയാണ് . ആരോഗ്യമുള്ളപ്പോൾ ആരുടെയും ആശ്രയം വേണ്ടല്ലോ .

ഒരു പക്ഷെ നീ അംഗീകരിച്ചില്ലായെങ്കിൽ കൂടി നമ്മൾ രണ്ടാളും അടുത്ത് തന്നെ വേണമെന്ന് തോന്നി . അതാണ് നിന്റെ അടുത്തുതന്നെ സ്ഥലം വാങ്ങി അവിടെ വീട് വെച്ചത് . ”’

” ദേവേട്ടനായിരുന്നോ അവിടെ വീട് വെച്ചത് .. ”” ശ്രീദേവിയുടെ കണ്ണിലെ അത്ഭുതം പൊടു ന്നനെ എന്തോ ഓർത്ത് മാഞ്ഞു

”മോള് .. മോള് കൂടി ഉണ്ടായിരുന്നുവെങ്കിൽ ”ശ്രീദേവി ദേവന്റെ തോളിൽ ചാരി വിതുമ്പി .

” ഇതല്ലേ ..ഇതല്ലേ .ശ്രീദേവി …നമ്മുടെ മോൾ ”’ ശ്രീക്കുട്ടിയെ വാരിയണച്ചു ദേവൻ പറഞ്ഞപ്പോൾ ശ്രീക്കുട്ടിയും ശ്രീദേവിയുമൊരുപോലെ ഞെട്ടി പിന്നോക്കം മാറി .

” ഹ്മ്മ് … നമ്മൾ പിരിഞ്ഞപ്പോൾ മക്കൾ ഇല്ലാത്ത കൊണ്ട് ബന്ധം ഉപേക്ഷിക്കുന്ന വക്കിലായിരുന്നല്ലോ നിന്റെ അനിയത്തി ശ്രീലക്ഷ്മി …

അവൾ നമ്മുടെ മോളെ വളർത്തിക്കോളാമെന്ന് പറഞ്ഞപ്പോൾ അന്നത്തെ സാഹചര്യത്തിൽ നമ്മൾ അതിന് തയ്യാറായി .എന്നിട്ടും ലക്ഷ്മിയുടെ ബന്ധം പിരിഞ്ഞിരുന്നു .

മോളെപോലെ വളർത്തിയ ഇവളെ എന്നെങ്കിലുമൊരുനാൾ നമ്മൾ അന്വേഷിച്ചെത്തിയാൽ പിരിയേണ്ടിവരുമോയെന്നോർത്താണ് അവൾ ആരും കണ്ടെത്താനാവാതെ പലതവണ താമസംമാറിയത് മാറിയത് ””

”’ ചിറ്റ പക്ഷെ നിങ്ങളുടെ മകൾ ആണെന്ന് പറഞ്ഞുതന്നെയാണ് ശ്രീക്കുട്ടിയെ വളർത്തിയത് . മരിക്കും മുൻപ് കുറ്റബോധത്താൽ ചിറ്റ നിങ്ങളുടെ കാര്യം എന്നോട് മാത്രം പറഞ്ഞിരുന്നു .

മാതാപിതാക്കളെ നിഷേധിച്ചെന്ന ദേഷ്യം ശ്രീക്കുട്ടി കാണിക്കരുതെന്നോർത്താവും ചിറ്റ നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് ഇവളോട് പറയാതിരുന്നത് .

അതുകൊണ്ട് തന്നെ ഞാനും പറഞ്ഞില്ല . ശ്രീക്കുട്ടിയെ ഇവിടെ നിർത്തിക്കോട്ടെ എന്ന് ചോദിയ്ക്കാൻ വന്നപ്പോൾ ഞാൻ പുതിയ അയൽവക്കക്കാരനെ പരിചയപ്പെടാൻ കേറിയിരുന്നു .

അടുത്തുള്ള ആൾ ഏത് തരക്കാരൻ ആണെന്നറിയണമല്ലോ . അന്ന് ചിറ്റ കാണിച്ച ഫോട്ടോ നിങ്ങളുടെ ചെറുപ്പത്തിലേ ഉള്ള ഫോട്ടോ ഭിത്തിയിൽ കണ്ടപ്പോഴാണ് ഞാൻ ഈ കഥകൾ ഒക്കെ അറിഞ്ഞത് ”

അതുവരെ മിണ്ടാതിരുന്ന യദു പറഞ്ഞപ്പോൾ ഒന്നും വിശ്വസിക്കാനാവാതെ പൊട്ടിക്കരയുന്ന ശ്രീദേവിയെയും ശ്രീക്കുട്ടിയെയും ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു ദേവൻ .

” അടുത്ത് …തൊട്ടടുത്ത് … ഉണ്ടായിരുന്നിട്ടും മോളെ അറിഞ്ഞിട്ടും ദേവേട്ടൻ ഒന്ന് പറഞ്ഞുപോലുമില്ലല്ലോ ”’ ശ്രീദേവി മൂക്കുപിഴിഞ്ഞു

” യദുവാണ് തടുത്തത് . അവൻ ബാംഗ്ലൂർക്ക് പോയിവന്നതിന് ശേഷമേ ഇക്കാര്യങ്ങൾ നിങ്ങളറിയാവൂ എന്ന് അവൻ നിർബന്ധമായി പറഞ്ഞു . .

ഇക്കാണുന്ന സ്വത്തുക്കൾ ഇവർക്കുള്ളതാ ഇനി ജോലിയൊന്നും അന്വേഷിക്കണ്ടായെന്ന് ഞാൻ പറഞ്ഞതാ … ആരോഗ്യമുള്ളിടത്തോളം കാലം സ്വന്തം കാലിൽ നിൽക്കണം എന്നവൻ പറഞ്ഞു .

ശെരിയാണെന്ന് എനിക്കും തോന്നി .ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കുമ്പോഴാണല്ലോ കുറ്റപ്പെടുത്തലുകൾ കേൾക്കുക . ഇപ്പോളിവന്റെ കാർ കണ്ടപ്പോൾ ഓടി വന്നതാണ് ഞാൻ നിങ്ങളെ കാണാൻ ”

” എന്നാലും ഇത്രയും നാൾ ഭാര്യ ഇവിടെയുണ്ടായിരുന്നിട്ട് അച്ഛൻ സിസിടിവി വെച്ചില്ല .. മോളും കൊച്ചുമോനും വന്നപ്പോൾ അവരെ കാണാൻ പെട്ടന്ന് സിസി ടിവി വെച്ചല്ലോ … എന്തൊരു സ്നേഹം .. ചോദിക്ക് ടീച്ചറമ്മേ ”

”എടാ ശകുനീ .. പാരവെക്കാതെടാ . .ക്ളൈമാക്സിന് ആന്റിക്‌ളൈമാക്‌സ് ഉണ്ടാക്കാതെടാ .. ”’

യദു കുസൃതിയോടെ പറഞ്ഞപ്പോൾ ദേവൻ ചമ്മലോടെ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ ശ്രീദേവിയും ശ്രീക്കുട്ടിയും കണ്ണീരിലും പൊട്ടിചിരിച്ചുപോയി…

Leave a Reply

Your email address will not be published. Required fields are marked *