ഈ വയസ്സുകാലത്ത് വിവാഹം കഴിച്ചു ഹണിമൂൺ ആഘോഷിക്കാൻ ആണോ എന്ന് പലരും കളിയാക്കിയേക്കാം പക്ഷേ ഒറ്റപ്പെടലിന്റെ..

(രചന: ഋതു)

ഹലോ….. ഇത് kseb യിൽ വർക്ക്‌ ചെയ്യുന്ന പ്രസന്നന്റെ വീടല്ലേ..

അതെ നിങ്ങൾ ആരാ…

ഞാൻ കുറച്ചു ദൂരെന്ന….

നിങ്ങളുടെ അച്ഛനു വിവാഹലോചന നടക്കുന്നുണ്ട് എന്നറിഞ്ഞു….

ഞങ്ങടെ അമ്മക്ക് വേണ്ടി ആലോചിക്കാനാണ്…..

ആ….. ഇപ്പോൾ മനസിലായി…..

സുധാകരേട്ടൻ പറഞ്ഞത് നിങ്ങളുടെ അമ്മയുടെ ആലോചനയെ കുറിച്ചാണോ…

അതെ….

നമുക്കൊന്ന് നേരിൽ കണ്ടു സംസാരിക്കാം…

മൊബൈൽ കട്ട് ചെയ്ത് പോക്കറ്റിൽ വയ്ക്കുമ്പോൾ പ്രസന്നൻ ചിന്തയോടെ സീറ്റിലേക്ക് ചാരിയിരുന്നു…

പെട്ടെന്ന് തന്നെ അവൻ എഴുന്നേറ്റ് ഫോണെടുത്ത് പ്രസീതയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചു…

രണ്ട് ബെല്ലടിച്ചപ്പോഴേക്കും കോൾ അറ്റൻഡ് ആയി…

ഹലോ പ്രസന്നേട്ടാ എന്താ കാര്യം…

നീ ജോലിയിലായിരുന്നോ മോളെ…

ഇല്ല ഏട്ടാ മോളെ കുളിപ്പിച്ചു ഉറക്കി…. ഇപ്പോഴാണ് പത്രം ഒന്ന് നോക്കാൻ സമയം കിട്ടിയത്. ഞാൻ മാട്രിമോണിയയിൽ വിവാഹ പരസ്യം നോക്കുകയായിരുന്നു..

അക്കാര്യം പറയുന്നതിനു വേണ്ടിയാണ് ഞാൻ നിന്നെ വിളിച്ചത്….

എന്താ ചേട്ടാ എന്തെങ്കിലും ആലോചന ശരിയായിട്ടുണ്ടോ…

നീ ഒന്ന് സമാധാനിക്കെടി ഞാൻ ഒന്ന് പറയട്ടെ…

മാട്രിമോണിയയിൽ ഒന്നും നോക്കിയിട്ട് ഇതുവരെയും ഒന്നും ആകാത്തത് കൊണ്ട് ഞാനെന്റെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന സുധാകരനോട് പറഞ്ഞിരുന്നു.
നാലഞ്ചു ദിവസമായി അവൻ ലീവിലായിരുന്നു..

ഇന്നൊരാൾ എന്നെ വിളിച്ചിരുന്നു സുധാകരൻ പറഞ്ഞിറ്റ് വി ളിക്കുകയാണെന്നാണ് പറഞ്ഞത്. അവരുടെ അമ്മയ്ക്ക് വേണ്ടിയാണത്രെ വിളിക്കുന്നത്.

ഞാനിപ്പോൾ അയാളോട് ചോദിച്ചു സുധാകരേട്ടൻ പറഞ്ഞത് നിങ്ങളുടെ അമ്മയുടെ ആലോചനയെ കുറിച്ചാണോ എന്ന്.

അയാൾക്ക് എന്നെ വിശദമായി ഒന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ എന്തായാലും ഇന്ന് അയാളെ ഒന്നു പോയി കണ്ടിട്ട് വരാം..

എന്റെ മനസ്സ് പറയുന്ന ഏട്ടാ ഇത് നടക്കുമെന്ന് ഏട്ടൻ ധൈര്യമായി പോയി കണ്ടിട്ട് വാ…

അതല്ലെടീ ഗിരീശനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നാണ്…

അതിനെക്കുറിച്ച് ഏട്ടൻ ആലോചിക്കേണ്ട. ഗിരീഷേട്ടൻ ഇനി എന്തു പറഞ്ഞാലും നമ്മുടെ ഈ തീരുമാനത്തിൽ നിന്നും നമ്മൾ പിന്നോട്ടില്ല.

നമ്മുടെ അച്ഛന്റെ കാര്യമാണ് അതിൽ അഭിപ്രായം പറയാൻ മാത്രമേ ഇവർക്ക് പറ്റൂ തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ഏട്ടന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ….

അതെന്താണ് ഇനി അങ്ങനെ ചോദിച്ചത് ആ തീരുമാനം അത്ര പെട്ടെന്ന് മാറാൻ പറ്റുന്നതാണോ…

അല്ലല്ലോ….

ഏട്ടന്റെ തീരുമാനം തന്നെയാണ് എന്റെയും തീരുമാനം.ബാക്കിയൊക്കെ നമ്മൾ പറഞ്ഞതുപോലെ…

ആ ശരി,ഞാൻ പിന്നെ ഫോൺ വയ്ക്കുക അയാളെ പോയി കണ്ടതിനു ശേഷം നിന്നെ വിളിക്കാം..

അപ്പുറത്തു ഫോൺ കട്ടായതും പ്രസന്നൻ കസേരയിൽ നിന്ന് എണീറ്റു..

ഉണ്ണിത്താന്റെ രണ്ടു മക്കളിൽ മൂത്ത ആളാണ് പ്രസന്നൻ. കെഎസ്ഇബിയിൽ എൻജിനീയറായി വർക്ക് ചെയ്യുന്നു. പ്രസന്നന്റെ ന്റ് ഇളയത് പ്രസീത..

പ്രസീത വിവാഹം കഴിഞ്ഞ് ഭർത്താവ് ഗിരീഷന്റെ ഒപ്പം അവന്റെ വീട്ടിലാണ്.. ഗിരീശൻ ഒരു പ്രൈവറ്റ് ബാങ്കിലെ മാനേജർ ആണ്. ഒരു മോൾ ഉണ്ട് ഒന്നര വയസ്സുള്ള…..

അമ്മ മരിച്ചതിൽ പിന്നെ പ്രസീതയുടെയും പ്രസന്നന്റെയും അച്ഛൻ ഉണ്ണിത്താൻ ഒറ്റയ്ക്കാണ്….

അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു എന്ന് കണ്ടുപിടിക്കാൻ വൈകിപ്പോയി.സുഖമില്ലാതായി ഏകദേശം ആറുമാസത്തോളം അമ്മ കിടപ്പിൽ തന്നെയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മ മരിച്ചത്.

അമ്മയുടെ മരണത്തോടുകൂടി അച്ഛൻ ആകെ തകർന്നു പോയി. അച്ഛനെ ആ ഒറ്റപ്പെടലിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാനായി ഒരുപാട് ശ്രമിച്ചു പക്ഷേ നടന്നില്ല.

നിവൃത്തിയില്ലാതെ ഒരു ഡോക്ടറെ കാണിക്കേണ്ട അവസ്ഥ വരെ എത്തി.

ഡോക്ടറുടെ വിശദമായ പരിശോധനയിൽ നിന്നാണ് അച്ഛൻ കടുത്ത മാനസിക സംഘർഷത്തിലാണ് എന്ന് മനസ്സിലാക്കുന്നത്..

അമ്മയുടെ മരണവുമായി പൊരുത്തപ്പെടാനോ ആ ശൂന്യതയെ അതിജീവിക്കുവാനോ അച്ഛനെക്കൊണ്ട് കഴിയുന്നില്ല.

വിവാഹം കഴിഞ്ഞ് ഏകദേശം 40 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം ഇട്ടു കൊണ്ടുള്ള അമ്മയുടെ മടക്കം അച്ഛനെ കടുത്ത ആഘാതത്തിൽ ആക്കിയിട്ടുണ്ട്.

പക്ഷേ അത് മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ കഴിയാതെ ഉള്ളിലൊതുക്കി അച്ഛൻ ഒരു പ്രത്യേക അവസ്ഥയിലേക്ക് മാറുകയാണ്.

എന്ത് കാര്യത്തിനും ഭാര്യയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അച്ഛന്റെ മനസ്സ് ഇപ്പോൾ അവർ ഇല്ല എന്ന സത്യത്തെ ഉൾക്കൊള്ളുവാൻ കഴിയാത്ത ഒരു സ്ഥിതിയിൽ എത്തിയിരിക്കുന്നു..

അതിൽ നിന്നും ഒരു മാറ്റം ഇപ്പോൾ ആവശ്യമാണ് അത് സാധ്യമായില്ലെങ്കിൽ അച്ഛൻ ഒരു മാനസിക രോഗിയായി മാറും.

വീട്ടിൽ ആരൊക്കെയുണ്ട് നിങ്ങളുടെ…

ഞാനും വൈഫും മകനും മാത്രം…

എനിക്കും വൈഫിനും ജോലിയുണ്ട് രാവിലത്തെ പണികളൊക്കെ കഴിഞ്ഞ് ഞങ്ങൾ ഒമ്പതര മണിയാകുമ്പോൾ ഓഫീസിലേക്ക് ഇറങ്ങും.എട്ടര മണിയാകുമ്പോൾ മോന്റെ സ്കൂൾ ബസ് വരും അവനെയും യാത്രയാക്കും..

അതുകഴിയുമ്പോൾ പിന്നെ വീട്ടിൽ അച്ഛൻ തനിച്ചാണ്…

വൈകുന്നേരം ഞങ്ങൾ രണ്ടുപേരും വരുമ്പോഴേക്കും ഏകദേശം 6:00 മണി കഴിയും. മോൻ സ്കൂളിൽ നിന്ന് വന്ന നേരെ ട്യൂഷൻ ഒക്കെ പോയിക്കഴിഞ്ഞു വീടെത്തുമ്പോൾ ഏകദേശം 8 മണിയാകും..

അപ്പോൾ ഈ സമയങ്ങളിൽ എല്ലാം പ്രസന്നന്റെ അച്ഛൻ വീട്ടിൽ ഒറ്റയ്ക്കായിരിക്കും..

ഓഫീസിൽ നിന്ന് ഞാൻ എത്തിക്കഴിഞ്ഞാൽ അച്ഛനോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കും ഡോക്ടർ പക്ഷേ അച്ഛനാ റൂമിൽ നിന്ന് പുറത്തേക്ക് വരുന്നതിനു പോലും താൽപര്യം ഇല്ലാത്ത മട്ടിൽ ഇരിക്കും…

ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമോ പ്രസന്നൻ.

വാർദ്ധക്യത്തിൽ എത്തുന്ന ഓരോ മാതാപിതാക്കളും കുഞ്ഞുങ്ങളെ പോലെയാണ്. മറ്റുള്ളവരുടെ സാമീപ്യം ആഗ്രഹിക്കും.

അമ്മയുടെ വേർപാടുമായി അച്ഛൻ ഇതുവരെയും പൊരുത്തപ്പെടാൻ കഴിയാത്ത ഈ ഒരു സാഹചര്യത്തിൽ. അച്ഛന്റെ ഈ ഒറ്റപ്പെടൽ അതൊരു വലിയ പ്രശ്നം തന്നെയാണ്.

നിങ്ങളുടെ ഞാൻ ഒരിക്കലും കുറ്റം പറയില്ല കാരണം നിങ്ങൾ കിട്ടുന്ന സമയം അച്ഛനോടൊപ്പം ചിലവാക്കാൻ ശ്രമിക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ അനിയത്തി കുഞ്ഞുമായി എത്തി മുഴുവൻ സമയവും അച്ഛനോടൊപ്പം ആയിരിക്കും ….

അച്ഛനെ ഈ അവസ്ഥയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാൻ നിങ്ങൾ കൂടെ തന്നെ ഉണ്ടാകണം…

ഞാൻ എന്തായാലും ഒരു മാസം ലീവ് എടുക്കാം. എന്തെങ്കിലും അത്യാവശ്യം പറഞ്ഞു ലീവ് സാൻക്ഷനാക്കി അച്ഛനോടൊപ്പം ചെലവഴിക്കാൻ നോക്കാം…

ഒരു മാസത്തോളം ഇല്ലെങ്കിൽ പോലും ഒരു 15 ദിവസം അച്ഛനോടൊപ്പം ഇടപഴകുമ്പോൾ തന്നെ അച്ഛന്റെ സ്വഭാവത്തിൽ മാറ്റം വരും….

ഡോക്ടർ പറഞ്ഞതുപോലെ തന്നെ പ്രസന്നൻ അത് അനുസരിച്ച്.

രാവിലെ ഭാര്യയും കുഞ്ഞും പോയിക്കഴിഞ്ഞാൽ പ്രസന്നൻ ഭക്ഷണവുമായി അച്ഛനോടൊപ്പം ഇരുന്നു കഴിക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ടുപേരുംകൂടി അൽപനേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നതിനുശേഷം അച്ഛനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി നടക്കും..

വീടിനടുത്ത് തന്നെയുള്ള ഒരു ചെറിയ പാർക്കിൽ ധാരാളം കുട്ടികളും വൃദ്ധ മാതാപിതാക്കളും ഒക്കെ വന്നിരുന്ന സമയം ചെലവഴിക്കും .

അവിടെ ചെന്നിരിക്കുമ്പോൾ അവിടുത്തെ കാഴ്ചകളിലും സമ പ്രായക്കാരായ ആൾക്കാരെ കാണുമ്പോൾ അവരോടുള്ള ഇടപഴകലുകളിലും ഒക്കെ അച്ഛനിൽ ചെറിയ മാറ്റങ്ങൾ വരുത്തി തുടങ്ങി….

ഡോക്ടർ പറഞ്ഞതുപോലെ തന്നെ ഏകദേശം ഒരു മാസമായപ്പോൾ അച്ഛൻ പഴയ ഒരു സ്ഥിതിയിലേക്ക് തിരികെ വന്നു.

ഇപ്പോൾ പ്രസന്നൻ ജോലിക്ക് പോയി തുടങ്ങിയെങ്കിലും അച്ഛൻ പതിവായി ആ പാർക്കിൽ പോയി സുഹൃത്തുക്കളുമായി സംസാരത്തിൽ ഏർപ്പെടാൻ ഉണ്ട്…

അടുത്ത തവണ ഡോക്ടറെ കാണാൻ പോകുമ്പോൾ പ്രസന്നൻ അയാളുടെ മനസ്സിൽ തോന്നിയ ഒരു ആശയം മുന്നോട്ടുവച്ചു..

അച്ഛന്റെ ഈ ഒറ്റപ്പെടലിൽ നിന്നും അച്ഛൻ ഒരു കൂട്ട് ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി ഡോക്ടർ. അച്ഛനൊരു പുനർവിവാഹം എന്നതിനെക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നുണ്ട്.

അച്ഛനെപ്പോലെ ഭർത്താവ് നഷ്ടപ്പെട്ടു തനിയെ ജീവിക്കുന്ന ഏതെങ്കിലും അമ്മമാരിൽ നിന്നും ഒരു വിവാഹാലോചന സ്വീകരിച്ചാലോ എന്ന് ആലോചിക്കുകയാണ് അതാകുമ്പോൾ അച്ഛനെ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാൾ ആയല്ലോ…

നിങ്ങളുടെ ആ ചിന്ത വളരെ നല്ലതാണ് പ്രസന്നൻ.

ഈ വയസ്സുകാലത്ത് വിവാഹം കഴിച്ചു ഹണിമൂൺ ആഘോഷിക്കാൻ ആണോ എന്ന് പലരും കളിയാക്കിയേക്കാം പക്ഷേ ഒറ്റപ്പെടലിന്റെ വേദനയും പേറി നടക്കുന്നവർക്ക് മിണ്ടാനും പറയാനും ഒരാൾ കൂടെയുണ്ടാകുന്നത് ഒരു ആശ്വാസമാണ്…

അങ്ങനെ വില്ലിങ് ആയ ആരെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ അത് എത്രയും പെട്ടെന്ന് നടത്തുന്നതായിരിക്കും നല്ലത്..

പ്രസന്നൻ സുധാകരൻ പറഞ്ഞ ആളുമായി സംസാരിച്ചു. അയാളുടെ അച്ഛൻ മരിച്ചിട്ട് അഞ്ചുവർഷമായി ഈ അഞ്ചുവർഷംകൊണ്ട് അമ്മ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം മനസ്സിലാക്കിയതുകൊണ്ടാണ്

ആ മക്കൾ അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കുന്നതിലൂടെ അമ്മയ്ക്ക് ഒരു കൂട്ട കുമല്ലോ എന്ന ചിന്തയിൽ എത്തിച്ചേർന്നത്…

അച്ഛനോട് ആദ്യം അഭിപ്രായം ചോദിച്ചപ്പോൾ എതിർക്കാൻ തുടങ്ങിയെങ്കിലും പ്രസന്നയും അവന്റെ ഭാര്യയുടെയും പ്രസീതയുടെയും തീരുമാനപ്രകാരം വിവാഹത്തിന് സമ്മതിച്ചു.

പ്രസീതയുടെ ഭർത്താവ് ഗിരീശൻ ആദ്യമേ തന്നെ ഉടക്കുമായി വന്നെങ്കിലും തങ്ങളുടെ അച്ഛന്റെ ജീവിതകാര്യത്തിൽ ഇടപെടുന്നതിന് ഗിരീഷിന്റെ ആവശ്യമില്ലെന്ന് തന്നെ പ്രസീത തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് ആ വിവാഹം തീരുമാനിച്ചത്….

അമ്പലനടയിൽ നിന്ന് ഉണ്ണിത്താൻ നൽകിയ താലി ഏറ്റുവാങ്ങുമ്പോൾ സരോജിനി അമ്മയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു.

വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന ദമ്പതികളായ അല്ല മറിച്ച് ഈ ജീവിത സായാഹ്നത്തിൽ പരസ്പരം ഒരു കൈത്താങ്ങ് അതായി മാറുന്നതിനു വേണ്ടി കിട്ടിയ ഒരു കൂട്ട്……

അതായിരുന്നു ഈ വിവാഹം കൊണ്ട് അവർക്ക് കിട്ടിയത്… പരസ്പര സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനുള്ള ഒരു കരുതൽ…

അച്ഛനമ്മമാരുടെയും മനസ്സ് മനസ്സിലാക്കുന്ന മക്കളായി മാറിയതിൽ പ്രസന്നനും പ്രസീതയ്ക്കും ഒക്കെ ഒരു വലിയ പങ്കുണ്ട്… നമുക്കിടയിൽ ഇല്ലാതെ പോയ ചില മക്കൾ…..