(രചന: രാവണന്റെ സീത)
പൂർണഗർഭിണിയായ മകളുടെ ഓരോ നിരക്കങ്ങളും ആ അച്ഛൻ അറിയുന്നുണ്ടായിരുന്നു.
ഹൃദയരോഗിയായ അച്ഛനെ വിളിച്ചുണർത്തേണ്ട എന്ന് കരുതി അവൾ പതിയെ കതക് തുറന്നു,ഗ്രാമത്തിലുള്ള അവളുടെ വീട്ടില്, ഉള്ളിൽ ബാത്‌റൂമില്ല..വീട്ടിനു പുറത്തുള്ള ബാത്‌റൂമിൽ പോയി,..
ഇരുട്ടായിരുന്നു, ഗ്രാമത്തിന്റെ സന്തതി, അവൾക്ക് ഇരുട്ടിനെ ഭയമില്ല… കുറച്ചു നേരത്തിനുള്ളിൽ അച്ഛന്റെ ശബ്ദം.. മോളെ ഞാൻ പുറത്തുണ്ട് പേടിക്കേണ്ട…
അവളിൽ ഒരു പുഞ്ചിരി വിടർന്നു, കണ്ണ് നിറഞ്ഞു, എന്തിനെ അച്ഛാ വന്നേ, ഞാൻ വരുമല്ലോ…
എന്റെ മോളെ ഞാൻ ഒറ്റയ്ക്കാക്കാനോ പറ്റില്ല, അച്ഛൻ ടോർച് എടുത്തു കാത്തിരിപ്പുണ്ടായിരുന്നു..
അവൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് അച്ഛൻ.. മോളുടെ മേലെ ശ്രദ്ധയില്ലാത്ത അമ്മയെ ആ അച്ഛൻ പഴിച്ചില്ല..
അവൾ അങ്ങനെയാ മോളെ, നീ കാര്യമാക്കേണ്ട.. ഒരുപാട് വർഷത്തെ നിരാശ ആ വാക്കുകളിൽ…
അവൾ. കുഞ്ഞായിരിക്കുമ്പോൾ ചെയ്തിരുന്നത് പോലെ ഇപ്പൊ അവളുടെ വയറ്റിലുള്ള കുഞ്ഞിന് വേണ്ടിയും അച്ഛൻ,
കാലത്തു എണീറ്റു പുറത്തു പോയാൽ പാലും അവളുടെ ഇഷ്ടമുള്ള ബിസ്കററ്റും വാങ്ങിവരുന്നു,
ചായ വെച്ചു ഒന്നിച്ചു കുടിക്കുമ്പോൾ, കുഞ്ഞുപിള്ളേരെ പോലെ അവൾ ബിസ്കറ്റ് കഴിക്കുന്നത് അച്ഛൻ നോക്കിയിരുന്നു..
ഇടയ്ക്ക് മരുമകൻ കാണാൻ വരുന്നുണ്ടെന്ന് അറിഞ്, മരുമകനു ഏറ്റവും ഇഷ്ടപ്പെട്ട പൊറോട്ടയും ബീ ഫും വാങ്ങിവന്നു,
മരുമകൻ കഴിക്കുന്നത് തൃപ്തിയോടെ നോക്കിയിരുന്നു, കഴിച്ചു കഴിഞ്ഞപ്പോൾ അച്ഛനും മോളും കഴിക്കാനിരുന്നു,
എന്തെ എന്റെ കൂടെയിരുന്നു കഴിക്കില്ലേ നിങ്ങൾ രണ്ടാളും, അച്ഛൻ എന്നെ അന്യനായിട്ടാണോ കാണുന്നെ..
ഭർത്താവിന്റെ സങ്കടം കണ്ടു അവൾക്ക് സന്തോഷം തോന്നി, തന്നെപോലെ തന്റെ അച്ഛനെ സ്നേഹിക്കുന്ന മരുമകൻ, അല്ലല്ല… മകൻ…
പ്രസവത്തിനു നാളുകൾ മാത്രം ബാക്കി നിൽക്കെ അമ്മ അച്ഛനോട് പിണങ്ങി പോയി, മകൾ നെടുവീർപ്പിട്ടു.. എന്ത് ചെയ്യണം..
എനിക്കെന്റെ മരുമോളെയും പേരക്കുട്ടിയെയും ജീവനോടെ വേണം എന്ന് പറഞ്ഞു കരഞ്ഞതും ഒരമ്മയായിരുന്നു..
നിന്റെ അമ്മായിഅമ്മയുടെ മുഖം കണ്ടാൽ ദുഷ്ടയാണെന്ന് തോന്നുമെന്ന് ആരോ ഒരിക്കൽ പറഞ്ഞത് അവളോർത്തു…
പിന്നീട് അവളെ അവിടെയിട്ട് കഷ്ടപ്പെടുത്താൻ മനസില്ലാതെ മരുമകൻ വന്നു മോളെ കൂട്ടിട്ടു പോവുമ്പോൾ, നിറഞ്ഞ മനസോടെ പറഞ്ഞയച്ചു ആ അച്ഛൻ..
എന്ക്കിലും എന്തിനോ അച്ഛന്റെ കണ്ണ് നിറഞ്ഞു…
അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചതറിഞ്ഞു ഓടിവന്നു ആ അച്ഛൻ..
നിറഞ്ഞ ചിരി, അച്ഛൻ ഇതുപോലെ സന്തോഷിച്ചു താൻ കണ്ടിട്ടില്ലെന്ന് അവൾ ഭർത്താവിനോട് ഇടയ്ക്കിടെ പറയും… അച്ഛന് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണെന്നേ…
നാളുകൾ കടന്നു പോകെ, അവൾ സ്വപ്നം. കണ്ടു.. മരിച്ചുപോയ ആരോ തന്റെ അച്ഛനെ വിളിച്ചോണ്ട് പോവാൻ നിൽക്കുന്നു.. പറ്റില്ലെന്ന് താൻ ശഠിക്കുന്നു..
വിറച്ചു പോയ അവൾ വീട്ടുകാരോട് പറഞ്ഞു അച്ഛനോടൊപ്പം കുറച്ചു നാൾ നിൽക്കാൻ തീരുമാനിച്ചു, അച്ഛനെ വിളിച്ചു, നീ വാ മോളെ, കഞ്ഞിയാണെങ്കിലും പങ്കുവെച്ചു ഇരിക്കാം
അവൾ പോവാൻ പുറപ്പെടുമ്പോഴായിരുന്നു, വിരുന്ന്കാരുടെ വരവ്..
പോവാൻ പറ്റാതായ അവൾ ജോലിക്കിടയിൽ ഒരു ഫോൺ, ഭർത്താവ്.. പാക്ക് ചെയ്തോ നമുക്കിറങ്ങാം
അവിടെ പോയ അവൾ കണ്ടത് അവൾക്കായി കാത്തിരിക്കുന്ന ശരീരം മാത്രമായിരുന്നു.. നെഞ്ചുപൊട്ടി നിലവിളിച്ചു, എനിക്കായ് കുറച്ചു നേരം കാത്തിരിക്കാനായില്ലല്ലേ….
തളർന്നു വീണവൾ…
കാര്യങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും പഴയ പോലെയായി, അതൊരു മരണവീടാണോ.. അങ്ങനെ തോന്നിയില്ല… എല്ലാവരും സാധാരണ പോലെ പെരുമാറുന്നു..
അവൾക്ക് മാത്രം ആ വീട്ടില് ഒരു ശൂന്യത നിറഞ്ഞു.. ആർക്കും നികത്താനാവാത്ത ശൂന്യത…
ഇപ്പോഴും അവൾ വിശ്വസിക്കുന്നു, അച്ഛൻ പോയിട്ടില്ല അവിടെ തന്നെയുണ്ട്…
അവൾക്ക് നഷ്ടമായത് എന്താണെന്ന് ആർക്കും അറിയില്ല, മനസിലാവില്ല.. അതാണ് അവൾ മാത്രം അറിഞ്ഞ ആ ശൂന്യത..
ദിവസവും വരുന്ന ഒരു വിളി, സുഖാണോ കുട്ട്യേ, കഴിച്ചോ.. എല്ലാരും എന്ത് ചെയുന്നു..
അത്രമാത്രം നീളുന്ന ആ വിളി ആ അന്വേഷണം, അതെല്ലാം അവൾക്ക് നഷ്ടമായി…
ആ കരുതൽ, കൂടെയുണ്ടെന്ന തോന്നൽ, എന്നെ പരിഗണിക്കാൻ ഒരാളുണ്ടെന്ന തോന്നൽ എല്ലാം അവൾക്ക് നഷ്ടമായി… ഭീമാകാരമായ നിരാശ, ഒറ്റപ്പെടലിലേക്ക് അവൾ വീണു…
(ഇന്നാ ഒഴിവ് നികത്താൻ ആളുണ്ട്.. പ്രിയപ്പെട്ടൊരാൾ..)