വിളിക്കുമ്പോൾ പലപ്പോഴും അവളുടെ ഫോൺ എൻഗേജ്ഡാണ് അതിനർത്ഥം അവൾക്കാവശ്യമായ ഫോൺകോളുകൾ..

(രചന: Pratheesh)

ഒരാണിന്റെ ജീവിതത്തിലെ ഏറ്റവും ഗംഭീരമായ അന്വേഷണം അവന്റെ പെണ്ണിനെ കണ്ടു മുട്ടുന്നതിനാണ്…”

ഒരു പുരുഷന് എത്രമാത്രം ആത്മാർത്ഥമായി അഗാധമായി ഹൃദയം തുറന്ന് ഒട്ടും കളങ്കമില്ലാതെ

പ്രഗാഢമായ് സർവ്വാത്മനാ വിശ്വാസപ്പൂർവ്വം ഒരു സ്ത്രീയേ തന്റെ ഹൃദയത്തിന്റെ അതെ അളവിൽ സ്നേഹിക്കിൻ സാധിക്കുമോ അതെ അളവിലാണ് അവനവളെ സ്നേഹിക്കുന്നത്,

അവളോടുള്ള അവന്റെ സ്നേഹത്തെക്കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ

” ആ മുഖദർശനത്തിനു വേണ്ടി സ്വന്തം ജീവൻ പോലും ബലി നൽകാൻ സന്നദ്ധനായിരുന്നു അവൻ ”

എന്നിട്ടും അന്ന് അത്രയേറെ അസ്വസ്തതയിലായിരുന്നു അവൻ
എത്ര തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തതേയില്ല.,

ഇതിപ്പം രണ്ടാം ദിവസാണ്, വിളിക്കുമ്പോൾ പലപ്പോഴും അവളുടെ ഫോൺ എൻഗേജ്ഡാണ് അതിനർത്ഥം അവൾക്കാവശ്യമായ ഫോൺകോളുകൾ അവൾ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടന്നല്ലെ….?

അതോടെ എന്തൊക്കയോ ഭയം അവനുള്ളിൽ നിറയാൻ തുടങ്ങി.., ഒരു പ്രണയം വേരറ്റു പോവാൻ തുടങ്ങുമ്പോൾ തോന്നുന്ന എല്ലാ സംശയങ്ങളും അവനിലും നിഴൽ വിരിച്ചു…, അവന്റെ കണ്ണുകൾ വന്നു നിറയാൻ തുടങ്ങി…,

കഴിഞ്ഞ എട്ടു വർഷമായി അവളല്ലാതെ മറ്റൊരുവളുടെ മുഖം പോലും മുഴുവനായി കാണാൻ ആഗ്രഹിച്ചിട്ടില്ല….,

ഒരു ദിവസം പോലും അവനവളെ വിളിക്കാതിരുന്നിട്ടില്ല…, കാണാൻ കിട്ടുന്ന അവസരങ്ങളില്ലെല്ലാം മറ്റെല്ലാം മാറ്റിവെച്ച് അവൻ അവളെ കണാറുണ്ട്…,

അവളുടെ എല്ലാ വിശേഷദിവസങ്ങളെയും അക്കമിട്ട് ഒാർത്തു വെച്ച് അവനവളെ വിളിച്ചാശംസിക്കാറുണ്ട്….,

ഒരിക്കൽ പോലും അവനവളെ പിരിഞ്ഞിരിക്കാൻ ശ്രമിച്ചിട്ടുമില്ല…, അവളറിയാത്ത ഒരു രഹസ്യവും അവൻ മനസ്സിൽ സൂക്ഷിച്ചതുമില്ല…,

അവനവളെ സ്നേഹിക്കാനല്ല ശ്രമിച്ചത് മറിച്ച് അവളുടെ മനസ്സിന്റെ ഇഷ്ടങ്ങളെ അറിഞ്ഞ് അവയെ അവൾക്ക് നൽകി അവന്റെ ഹൃദയത്തിന്റെ രാജകുമാരിയായി അവളെ ആരാധനയോടെ സ്നേഹിക്കുകയായിരുന്നു അവൻ…!

പെട്ടന്നവന്റെ ഫോൺ ബെല്ലടിച്ചു നോക്കുമ്പോൾ ഡിസ്പ്ലെയിൽ അവളുടെ മുഖം തെളിഞ്ഞു
അതു കണ്ടതും ആ ഒരു നിമിഷം അവന്റെ ഹൃദയം അവളോടുള്ള സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പി…,

അതുവരെയും അവളോടു തോന്നിയതെല്ലാം ആ ഫോണിലെ അവളുടെ മുഖം കണ്ടപ്പോൾ എങ്ങോ പോയി മറഞ്ഞു..,

അവൻ ഫോൺ എടുത്ത് ഹലോ പറഞ്ഞു അതുകേട്ട് മറുവശത്തു നിന്നു അവൾ പറഞ്ഞു..,

ഒന്നു കാണണം..! വൈകിട്ട് അഞ്ചു മണിക്ക് ഒന്നു ബീച്ചിൽ വരണം,..!

അവൻ ഒാക്കെ പറഞ്ഞതും അവൾ ഫോൺ വെച്ചു.., അതോടെ അവനു സന്തോഷമായി..,
അവനറിയാം എന്തു പ്രശ്നമാണെങ്കിലും
അത് തമ്മിൽ കണ്ടു പറഞ്ഞാൽ തീരാവുന്നതേയുള്ളൂവെന്ന്..,

എങ്കിലും ഒരൽപ്പ നേരത്തേക്കാണെങ്കിലും അവളെ കുറിച്ച് മോശമായി ചിന്തിച്ചതിന് അവന് അപ്പോൾ ഒരു ചെറിയ കുറ്റബോധം തോന്നി…!

അവന്റെ മനസ്സ് അന്നേരവും അഞ്ചു മണിയായി കിട്ടാനുള്ള അതീവ ആഗ്രഹത്തിലായിരുന്നു..,
സമത്തിനാണേൽ ഒച്ചിന്റ വേഗതയും…,

അവൻ പക്ഷെ നാലു മണിക്കു തന്നെ ബീച്ചിലെത്തി അവർ സ്ഥിരമായി കണ്ടു മുട്ടാറുള്ള സ്ഥലത്തിനു കുറച്ചു മാറി കാത്തു നിന്നു..,

മുന്നിൽ പലതും നടക്കുന്നുണ്ടെങ്കിലും അതൊന്നും അപ്പോൾ അവന്റെ ശ്രദ്ധയിൽ പെട്ടില്ല അത്രക്ക് കൊടീയ ടെൻഷനിലായിരുന്നു അവൻ.., സമയം അഞ്ചു മണി കഴിഞ്ഞ് മൂന്നു മിനുട്ടായതോടെ അവൾ വന്നു

വളരെ ദൂരെ നിന്നു തന്നെ അവനവളെ നിഷ്പ്രയാസം തിരിച്ചറിഞ്ഞു നെഞ്ചിടിപ്പോടെയാണ് അവളെ തിരിച്ചറിഞ്ഞതെങ്കിലും പതിവിനു വിവരീതമായി അന്നവളുടെ കൈയ്യിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പൊതിയുണ്ടായിരുന്നു.,

തമ്മിലുള്ള പിണക്കം തീർക്കാൻ അവൾ തനിക്കു വേണ്ടി എന്തോ വാങ്ങിയിരിക്കുന്നു…,
പാവം…!

അതു കണ്ടതോടെ അവനും വല്ലാത്ത ഒരു സങ്കടം ആയി അവന്റെ വേവലാതി അതോടെ പകുതിയും കുറഞ്ഞു…,

വില കളയണ്ടാന്ന് കരുതി അവൾ വന്നതിന് ശേഷം മൂന്നു മിന്നുട്ട് താമസിച്ചാണ് അവൻ അവൾക്കരുകിലെക്ക് ചെന്നത്…,

അവനവൾക്കു മുന്നിലെക്ക് എത്തിപ്പെട്ടെങ്കിലും പരസ്പരം ഒരു പാതിച്ചിരി ചിരിച്ചതല്ലാതെ രണ്ടു മിനുട്ട് ഒന്നും സംസാരിച്ചില്ല…,

തുടർന്ന് മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ പറഞ്ഞു…,

നമ്മുക്ക് പിരിയാം….? !! അതു കേട്ടതും അവനുള്ളിലൂടെ ഒരു ഇടി മിന്നൽ കടന്നു പോയി..,

വിശ്വസിക്കാനാവാത്ത വിധം അവിശ്വസനിയമായി അവനവളെ നോക്കി….,

അവളിൽ പക്ഷെ യാതൊരു ഭാവമാറ്റവും പ്രകടമായിരുന്നില്ല…! അവനവളെ പിന്നെയും പിന്നെയും സൂക്ഷിച്ചു നോക്കി അതിന്റെ കൂടെ അവനവളുടെ കൈകളിലെ സമ്മാനപൊതിയിലെക്കും നോക്കി…, അവന്റെ നോട്ടം കണ്ടതും അവൾ ആ പൊതി അവനു നേരെ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു…,

നീ പലപ്പോഴായി എനിക്ക് വാങ്ങി തന്നതെല്ലാം ഇതിലുണ്ട്…. ” ഇനി ഇതെല്ലാം ഞാൻ സൂക്ഷിച്ചാൽ നിന്റെ ഒാർമ്മകൾ പിന്നെയും എന്നെ വേട്ടയാടും അതു വേണ്ട….!

അവനുള്ളിലൂടെ പിന്നെയും ഒരു കൊള്ളിയാൻ കടന്നു പോയി…” അവൾ നീട്ടി പിടിച്ച ആ പൊതി വാങ്ങണോ വേണ്ടയോ എന്നു ശങ്കിച്ചെങ്കിലും
അവനത് വാങ്ങാതെ അവൾ നീട്ടി പിടിച്ച കൈ പിൻ വലിക്കില്ലാന്ന് മനസിലായതോടെ അതു വാങ്ങാൻ അവൻ തീരുമാനിച്ചു അതു വാങ്ങാൻ അവന്റെ കൈ നീട്ടിയതും…,

അവന്റെ വലത്തെ കണ്ണിന്റെ അകത്തെ മൂലയിൽ കണ്ണീർ ഉറവ്വയെടുക്കുന്നത് അവൻ തിരിച്ചറിഞ്ഞു കാരണം ഏതൊരാളിലും വലതു കണ്ണാണ് ആദ്യം കണ്ണീർ പൊഴിക്കുക…,

അതെ സമയം അവളിൽ യാതൊരു വിഷമത്തിന്റെയും ചെറിയൊരു ലാജ്ഞ്ചന പോലുമില്ലായിരുന്നു എന്നത് അവനെ വല്ലാതെയാക്കി സങ്കടവും വിഷമവും ദേഷ്യവും കൊണ്ട് അവനു കണ്ണു കാണാതെയായി…,

എന്തൊരു അവസ്ഥയാണിത് ഏറ്റവും വലിയ ആനന്ദത്തിൽ നിന്ന് നേരെ അതീവദു:ഖത്തിന്റെ കടലിലെക്കു പതിക്കുക എന്തൊരു കഷ്ടമാണ്…, ഒരാൾ കഠിനമായ ദു:ഖത്തോടെയും മറ്റെയാൾ യാതൊരു മനോഭാരവുമില്ലാതെയും നിൽക്കുക എന്നുവെച്ചാൽ എന്തൊരു ഹൃദയവേദനയാണ്…,

ആ നിമിഷം വേദനയുടെ കൂമ്പാരം പേറി പുകയുകയായിരുന്നു അവൻ.., ദേഷ്യം കൊണ്ട് അവളെ എന്തൊക്കയോ ചെയ്യണമെന്നുണ്ട് പക്ഷെ അവളെ പിണക്കാനോ ദേഷ്യം പിടിപ്പിക്കാനോ പറ്റിയ നേരമല്ലെന്ന് മനസ്സു പറഞ്ഞു…,

ആത്മസംയമനം പാലിച്ചു കൊണ്ട് അവനവളോട് ചോദിച്ചു…!

എന്താ പ്രശ്നം…?

അതിനും അവൾ സാദാ മട്ടിൽ മറുപടി പറഞ്ഞു..,

എന്റെ വീട്ടുക്കാർക്ക് ആർക്കും നിന്നെ ഇഷ്ടമല്ല… ” ആ വാക്കുകൾ അവന്റെ ദേഷ്യം വർദ്ധിപ്പിച്ചതേയുള്ളൂ പക്ഷെ അതിനുള്ള നേരമല്ലല്ലൊ ഇത്

തന്റെ നാവിൽ നിന്നു എന്തെങ്കിലും ഒരു പിഴവു വന്നാൽ പിന്നെ അവളതിൽ പിടിച്ചു കയറും അതുകൊണ്ടു തന്നെ അവളെ അനുനയിപ്പിക്കാനെന്നോണം അവനവളോട് പറഞ്ഞു..,

ഞാൻ നിന്റെ വീട്ടുക്കാരുമായി സംസാരിക്കാമെന്ന്….! അതു കേട്ടതും അതിശക്തമായി അവൾ പറഞ്ഞു..,

വേണ്ട……!! അവളുടെ വാക്കിന്റെ ശക്തിയെ ഉൾക്കൊണ്ട് അവനവളെ നോക്കവേ, അവൾ പറഞ്ഞു.,

വീട്ടുക്കാർ എനിക്കു വേണ്ടി ഒരു കല്ല്യാണം ആലോജിച്ചു വെച്ചിട്ടുണ്ട് പയ്യൻ ദുബായിയിൽ ഒരു കമ്പനി HR മാനേജരാണ് എന്ന്…!

അതോടെ ഒരു കാര്യം അവനു വ്യക്തമായി അവളുടെ മനസ്സിൽ തന്റെ സ്ഥാനത്തേക്ക് പുതിയ ഒരവകാശിയെ അവൾ തന്നെ കൈപ്പിടിച്ചുയർത്തിയിരിക്കുന്നു, അത് സ്ഥിരമാക്കാൻ തന്നെ ഒഴിവാക്കുകയാണ് ഇപ്പോൾ അവളുടെ ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തം….,

അതോടെ അവൻ കോപം കൊണ്ടും അരിശം കൊണ്ടും കത്തി ജ്വലിച്ചു കൊണ്ടു അവളോട് ചോദിച്ചു..,

നീ പെണ്ണു തന്നെയാണോടീ…? ? ഏതൊരു പെണ്ണിനും ഒരിറ്റു സങ്കടം വന്നാൽ അവളുടെ കണ്ണു നിറയും, എത്ര നിസാരമായാണ് നീയിതെല്ലാം പറയുന്നത്,

നിനക്കറിയോ എന്റെ വീട്ടുക്കാരെല്ലാം ഒന്നായി ഇത് എതിർത്തിട്ടും അവരോടെല്ലാം നിനക്കും എനിക്കും വേണ്ടി അപേക്ഷിച്ചും യാചിച്ചും കാലു പിടിച്ചും ഒരുവിധം സമ്മതിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ഞാൻ…,

എന്നിട്ടും നിനക്കൊക്കെ നിന്റെ ഒറ്റ കാര്യം മാത്രം കൂടെയുള്ളവർക്ക് എത്ര വേദനിച്ചാലും അവരത് സഹിച്ചോളണം അല്ലെ ?

ഒാർത്തോ നീ ഒന്നും പെണ്ണല്ല പിശാചാണ്….! സ്വന്തം ഹൃദയത്തോളം വിശുദ്ധമായി കരുതി സ്നേഹിക്കുന്നവന്റെ ഹൃദയത്തെ കീറിമുറിച്ച് ചോര കുടിക്കാൻ പിറന്ന പിശാച്…!

എന്റെ കൈയ്യിൽ ഒരു കത്തിയുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ കുത്തി കൊന്നേനെ.., അത്രക്ക് ഞാൻ നിന്നെ സ്നേഹിച്ചു പോയി…, എന്റെ മനസ്സിന്റെ എല്ലാ വേദനയേയും ഉൾക്കൊണ്ട് ഞാൻ പറയാ…,

ഇനി നീ തന്നെ എന്നെ വേണം എന്നു പറഞ്ഞു വന്നാലും എനിക്ക് നിന്നെ വേണ്ട…”

അതും പറഞ്ഞ് അവൻ ആ പൊതിയുമായി കടലിനെ ലക്ഷ്യമാക്കി നടന്നു തുടർന്നും ദേഷ്യം കൊണ്ട് ആ പൊതി നിലത്തിട്ടു ചവിട്ടി കടലിലെക്കത് വലിച്ചെറിഞ്ഞു..!

തുടർന്ന് അവൻ തന്നെ വിട്ടകലുന്നതും നോക്കി അവൾ ആ മണൽ പരപ്പിലിരുന്നു…,

പതിയെ അവൾ ഒാർത്തു അവന്റെ ആ ചോദ്യങ്ങൾ…,

നീ പെണ്ണു തന്നെയാണോന്ന് ?

അപ്പോൾ അവൾക്കും സംശയം അവൾ പെണ്ണു തന്നെയാണോയെന്ന്.., ഇനി ഒരിക്കലും അവന്റെ മനസ്സിൽ അവളൊരു പെണ്ണായി ഉണ്ടാവില്ലെന്ന് അവൾക്കറിയാം അത്രയേറെ വേദനകൊണ്ട് മുറിവേറ്റാണവൻ പോയത് എത്ര കണ്ട് ആഴത്തിലാണോ അത്ര തന്നെ ആഴത്തിലാണല്ലൊ മുറിവേൽക്കുന്നതും…”

പിന്നെ ഞാൻ കണ്ണീർ വീഴ്ത്താത്തത്…?

നിന്നോടിതെല്ലാം പറയുന്നതിനിടയിൽ എന്റെ കണ്ണിൽ നിന്നു ഒരിറ്റു കണ്ണീർ പൊടിഞ്ഞാൽ പിന്നെ നീയെന്നെ വിട്ടു പോവോ…?

എന്റെ കണ്ണൊന്ന് നനഞ്ഞാൽ നിന്റെ നെഞ്ചു പിടയുമെന്നും നീയെന്നെ വിട്ടുപോവില്ലാന്നും നിന്നെക്കാൾ നന്നായി എനിക്കറിയാലോ…!
അതു കൊണ്ട് മനപ്പൂർവ്വം ഞാനവയെ കല്ലാക്കി മനസ്സിൽ സൂക്ഷിക്കുകയായിരുന്നു…!

പിന്നെന്താ നീയെന്നെ കുത്തി കൊല്ലുമെന്നോ…?
എന്റെ കാലിലൊരു മുള്ളു കൊണ്ടാൽ സഹിക്കാത്തവനാ എന്നെ കൊല്ലു പോലും.. പിന്നെന്താ പറഞ്ഞത്
ഞാൻ തന്നെ നിന്നെ വേണന്നു പറഞ്ഞു വന്നാലും നിനക്കെന്നെ വേണ്ടാന്നോ…?

അതു പറഞ്ഞു എന്നിൽ നിന്നു തിരിഞ്ഞു നടക്കുന്ന ഒാരോ നിമിഷവും ഞാൻ നിന്നിലേക്ക് തിരിച്ചു വന്നിരുന്നെങ്കിലോ എന്നോർക്കാതെ ഒരടി പോലും നീ മുന്നോട്ട് വെക്കില്ലെന്ന് മറ്റാരെക്കാളും എനിക്കറിയാല്ലോ…!

നീ പറഞ്ഞില്ലെ നമ്മൾക്കു വേണ്ടി നിന്റെ വീട്ടിൽ പ്രശ്നം ഉണ്ടാക്കി എല്ലാവരെയും കൊണ്ടും ഫോഴ്സ് ചെയ്തു നമ്മുടെ വിവാഹക്കാര്യം ഒരുവിധം സമ്മതിപ്പിച്ചെന്ന്….,

എന്നാൽ നിനക്കറിയാത്ത ഒന്നുണ്ട്…! മൂന്നു ദിവസം മുന്നേ നിന്റെ അമ്മ എന്നെ കാണാൻ വന്നിരുന്നു.., അമ്മയുടെ ആവശ്യം ഒന്നു മാത്രമാണ്..,

നിനക്കു താഴെയുള്ള രണ്ടു പെൺക്കുട്ടികളെ ഒാർത്തെങ്കിലും നിന്നെ ഞാൻ അവർക്കു വിട്ടു കൊടുക്കണമെന്ന്….., ഞാൻ പറഞ്ഞാലെ നീ കേൾക്കുയെന്ന്…, എനിക്കു മാത്രെ അവരെ സഹായിക്കാനാവൂത്രെ…,

ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ തകർക്കരുതെന്ന്, കൂടെ എന്നോട് എല്ലാം മറക്കണം എന്നതുമായിരുന്നു അവരുടെ ആവശ്യം…,

നിന്റെ ഭാവി ഞാൻ കാരണം നശിക്കരുതെന്ന്…! നിന്റെ അമ്മക്കു കൊടുത്ത വാക്ക് പാലിക്കാൻ എനിക്കറിയാവുന്ന ഒരേയൊരു വഴി എല്ലാ വേദനകളെയും ഒളിപ്പിച്ചു വെച്ച്

നിന്നെ അവർക്കു വിട്ടു കൊടുക്കുക എന്നതാണ്…! നമ്മൾ അവരുടെ സന്തോഷത്തിന്റെ ഭാഗമല്ലെങ്കിൽ കൂടി ഒരാളുടെ സന്തോഷം മാത്രമാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ
വിട്ടു കൊടുക്കുന്നതും സ്നേഹമാണ്….!

അതെ ഞാൻ പെണ്ണു തന്നെയാണ്…!! സ്വന്തം ഇഷ്ടങ്ങളെ രണ്ടാമതായി മാത്രം സ്നേഹിക്കാനറിയാവുന്ന വെറും പെണ്ണ്….!!!

തുടർന്നവൻ അവളുടെ കണ്ണിൽ നിന്നും പൂർണ്ണമായും മറഞ്ഞതും അതു വരെയും തടഞ്ഞു വെച്ച , അവളുടെ വലം കണ്ണും കണ്ണീർ ഉറവ്വയെടുക്കാൻ തുടങ്ങി ഒറ്റ നിമിഷം കൊണ്ട് ഒരു കടലോള്ളം നിറവായ് അതു പെയ്യാൻ തുടങ്ങി…!!!

” love is when the other person’s happiness is more importent than our own “