അതിന്റെ അടയാളമാണ് എന്റെ വയറ്റിലുള്ളത്, അവൾ അവളുടെ അടിവയർ തടവി അവനവളുടെ മുഖത്തേക്കും വയറിലേക്കും മാറി..

ജനിമൃതികൾ
(രചന: Nisha Pillai)

“ഇവിടെയാരുമില്ലേ ?, മാഷേ …….. മാഷേ ………, സുമതിയേടത്തി ആരുമില്ലേ ഇവിടെ ”

ഓട്ടോറിക്ഷ വീടിന്റെ വശത്തുള്ള പോർച്ചിൽ ഇട്ടിട്ടു താക്കോൽ ഏല്പിക്കാനാണ് മുരളി വന്നത് .മാഷിന്റെ ശിഷ്യനായിരുന്നു അയാൾ .പഠനം നിർത്തിയപ്പോൾ മാഷുടെ ഓട്ടോയുടെ ഡ്രൈവറായി.

സ്വന്തമായി മേടിച്ച രണ്ടു ഓട്ടോറിക്ഷകൾ വാടകയ്ക്ക് ഡ്രൈവറെ വച്ച് ഓടിക്കുന്ന ഒരു ചെറിയ ഓട്ടോ മുതലാളിയാണവൻ.ഇപ്പോഴും മാഷുടെ ഓട്ടോ വാടകയ്ക്ക് ഓടുന്നതിൽ ബന്ധുക്കളും സുഹൃത്തുക്കളും കളിയാക്കാറുണ്ട്.

അപ്പോളൊക്കെ മാഷിന്റെ ഓട്ടോ ആണ് തന്റെ ഭാഗ്യം എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറും.
അതിനു പിന്നിൽ അവൻ സ്വകാര്യമായി കൊണ്ട് നടന്ന ഒരു ഇഷ്ടമുണ്ട്.

സാധാരണയായി രാത്രിയിലാണ് ഓട്ടോ തിരികെയെത്തിക്കുന്നത്,അപ്പോൾ മാഷ് അത്താഴം കഴിഞ്ഞു ഉമ്മറത്ത് കാറ്റു കൊണ്ടിരിക്കുന്നുണ്ടാകാം.

ചിലപ്പോൾ മുറ്റത്തു അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാകും . ചിലപ്പോൾ സുമതിയേടത്തിയുമൊന്നിച്ചു വെറ്റില മുറുക്കിൽ ആകും .

തനിക്കൊരിക്കലും കോളിങ് ബെൽ അടിക്കേണ്ടി വന്നിട്ടില്ല.നാളെ ചിറ്റേടെ മകൻ ജയന്റെ വിവാഹമായതിനാൽ ഉച്ചക്ക് തന്നെ ഓട്ടോയുമായി എത്തിയതാണ്.ആരെയും പുറത്തൊന്നും കാണുന്നില്ല.

താക്കോൽ ഏൽപ്പിക്കാതെ പോയാൽ മാഷിന് അതിഷ്ടമാകില്ല.പ്രത്യേക സ്വഭാവമാണ് അവന്റെ പഴയ കണക്കു മാഷിന്.പണ്ട് മാഷിൻ്റെ മകൾ മീരയുടെ പടം നോട്ട്ബുക്കിൽ വരച്ചതിന് തന്നെ കണക്കിന് തോൽപ്പിച്ചതാണ്.

അവൻ വീടിന്റെ പിന്നാമ്പുറം വരെപോയി നോക്കി .ആരെയും കണ്ടില്ല.ആരും വിളി കേട്ടതുമില്ല. മടങ്ങാനായി തിരിച്ചു നടക്കുമ്പോളാണ് വീടിനുള്ളിൽ നിന്ന് എന്തോ നിലത്തു വീഴുന്ന ശബ്ദം .കൂടെ ആരുടെയോ ഞരങ്ങുന്ന ചെറിയ ശബ്ദം.

അവൻ പിന്നാമ്പുറത്തേക്കു വീണ്ടും ഓടി.അടുക്കളയിലേക്കുള്ള ഇരുമ്പു ഗ്രിൽ കര കര ശബ്ദത്തോടെ തുറന്നു.വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവനതു തുറന്നു. അടുക്കളയുടെ തൊട്ടടുത്തുള്ള മുറിയിൽ നിന്നാണ് ശബ്ദം കേട്ടത്.അവൻ മുറി തള്ളി തുറന്നു.

അന്തരീക്ഷത്തിൽ തൂങ്ങി കിടക്കുന്ന ഒരു പഴയ സാരി,അതിലൊരു കുടുക്ക്.ആരോ തൂങ്ങാൻ ശ്രമിച്ചത്.അവൻ മുറി മുഴുവൻ നിരീക്ഷിച്ചു.തട്ടി മറിഞ്ഞു വീണ ഒരു സ്റ്റൂൾ.അതിന്റെ താഴെ ചരിഞ്ഞു കിടക്കുന്ന ,ഞെരങ്ങുന്ന ഒരു സ്ത്രീ .

“അയ്യോ മീര”

അത് മീരയായിരുന്നു.മാഷിന്റെ ഇളയമകൾ . തൻ്റെ സ്വപ്നമായിരുന്നവൾ. ഗർഭിണി ആയി ഭർത്താവിന്റെ വീട്ടിൽനിന്നും കൂട്ടി കൊണ്ട് വന്നതാണ്. ആദ്യത്തെ കണ്മണിക്ക് വേണ്ടി കാത്തിരിക്കുന്ന ഇവളെന്തു പണിയാണ് കാണിച്ചത് . അവനവളെ രണ്ടു കൈകൊണ്ടും കോരിയെടുത്തു കിടക്കയിൽ കിടത്തി.

അടുക്കളയിൽ നിന്നും വെള്ളം കൊണ്ട് വന്നു മുഖത്തു തളിച്ചു.ബോധം പോയിട്ടില്ല.കുറച്ചു വെള്ളം അവളുടെ വരണ്ട ചുണ്ടിലേക്കു ഇറ്റിച്ചു കൊടുത്തു.അവൾ കണ്ണ് തുറന്നവനെ നോക്കി.പെട്ടെന്ന് അവളുടെ മുഖത്തു ഞെട്ടലും പിന്നെ അതൊരു ചമ്മലുമായി മാറി.

“മുരളി എന്നെ രക്ഷിക്കണ്ടായിരുന്നു. എന്തായാലും ഞാൻ മരിക്കുക തന്നെ ചെയ്യും അത് തീരുമാനിച്ചുറപ്പിച്ചതാ .ഒന്ന് പിഴച്ചു .സാരി പഴയതായി പോയി.ഇനി അബദ്ധം പറ്റില്ല.”

“മീരക്കു എന്താ പറ്റിയത് ?.താനെന്തു പണിയാടോ കാണിച്ചത്‌. തന്നെ സ്നേഹിക്കുന്ന കുറെയാളുകൾ ഈ ഭൂമിയിലുണ്ട്. തനിക്കു തന്റെ കുഞ്ഞിനെ കാണണ്ടേ.ഈ സമയത്തു നല്ല ചിന്തകളെ പാടുള്ളു.

അതൊന്നും അറിയില്ലേ.തനിക്കു വീണതിന്റെ ബുദ്ധിമുട്ടു വല്ലതും തോന്നുന്നുവോ? നമുക്ക് ആശുപത്രിയിൽ പോയി വരാം.
ഈയവസ്ഥയിൽ വീണാൽ അത് കുഞ്ഞിനെ ബാധിക്കും.ഒന്ന് സ്കാൻ ചെയ്തു നോക്കിയാൽ.”

“അതൊന്നും വേണ്ട. എനിക്ക് കുഴപ്പമൊന്നുമില്ല. എന്റെ വെപ്രാളമാണ് എല്ലാത്തിനും കാരണം.അച്ഛനും അമ്മയും വരുന്നതിനു മുൻപ് ഒക്കെ അവസാനിപ്പിക്കാൻ നോക്കിയതാ.”

“എന്തിനായിരുന്നു മീര ഇതൊക്കെ.മാഷ് പാവമല്ലേ.പിന്നെ കുട്ടിയുടെ ഭർത്താവു,സ്വന്തം കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചു കഴിയുകയാവില്ലേ”

മീര അസാധാരണമാം വിധം പൊട്ടിച്ചിരിച്ചു.അത് കേട്ട് മുരളിക്ക് ഞെട്ടലുണ്ടായി.അവന്റെ ഭാവമാറ്റം അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വന്നു.

“മുരളിയെന്താ പറഞ്ഞത് പാവം മാഷെന്നോ? അതെ എല്ലാവർക്കും മാഷ് പാവമാ.എന്നോട് മാത്രം ക്രൂരമായി പോയി.”

അവൾ കരയാൻ തുടങ്ങി.

” ചേട്ടനും ചേച്ചിയും നല്ലതു പോലെ പഠിച്ചു സ്കൂൾ ഫസ്റ്റ് ആയപ്പോൾ പഠനത്തിൽ പിന്നോക്കമായ ഇളയമകൾ അവളുടെ നോട്ട് ബുക്കിൽ കഥയും കവിതയും കുറിക്കുകയായിരുന്നു.

അതായിരുന്നു അവളുടെ ആനന്ദം.എട്ടാം ക്ലാസുകാരിയുടെ രചനകളൊക്കെ പൈങ്കിളിയെന്നു പറഞ്ഞു നിഷ്കരുണം തീയിലിട്ടു നശിപ്പിച്ചപ്പോഴും അവൾ കരഞ്ഞില്ല.

പക്ഷെ അവളുടെ കളി കൂട്ടുകാരന് പിറന്നാൾ സമ്മാനമായി കൊടുക്കാൻ എഴുതിയ ചെറിയ കവിത കീറി കളഞ്ഞപ്പോഴാണ് അവൾ ആദ്യമായി അച്ഛനോട് വഴക്കിട്ടത്.”

പക്ഷെ അവളുടെ കളി കൂട്ടുകാരൻ ഇതൊന്നുമറിഞ്ഞില്ല.അവളുടെ ഉള്ളിലെ ആ വലിയ ഇഷ്ടം ആരും അറിഞ്ഞില്ല .അവൾ ആ ഇഷ്ടം രഹസ്യമായി ഉള്ളിൽ കൊണ്ട് നടന്നു.

കൂട്ടുകാരന്റെ അച്ഛൻ പെട്ടെന്ന് മരണപ്പെടുകയും അവൻ ബിരുദ പഠനം പാതി വഴിക്കു നിർത്തി പണിക്കു പോയി തുടങ്ങിയപ്പോൾ അവളാദ്യമായി അച്ഛനോട് അവളുടെ ഇഷ്ടം തുറന്നു പറഞ്ഞു.അന്നും ഇന്നും അവളുടെ മനസ്സു മനസ്സിലാക്കിയത് അമ്മ മാത്രമാണ്.

മാഷല്ലേ ,അവനെ അച്ഛൻ സ്വന്തം ചെലവിൽ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു.അതോടെ അവളുടെ ജീവിതം ദൂരെയുള്ള കോളേജിലും ഹോസ്റ്റലിലുമായി മാറി.വല്ലപ്പോഴും അവനെ വീട്ടിൽ വച്ച് കാണുന്നുവെന്ന ഭാഗ്യം മാത്രമുണ്ടായി.

“ആരാണ് ആ കൂട്ടുകാരൻ ? ഞാനായിരുന്നോ മീരേ.ഞാനൊന്നും അറിഞ്ഞില്ലല്ലോ .നിന്റെ മനസ്സ് ,നിന്റെ ഇഷ്ടം.ഒരു സൂചന പോലും നീയെനിക്കു തന്നില്ലല്ലോ.

അത് നന്നായി ഞാനൊന്നും അറിയാത്തതു. വിവേക് സാറിനെ പോലെ ഒരു ഭർത്താവു ,അത് കിട്ടിയല്ലോ.നിന്റെ ഭാഗ്യമാണ്.അല്ലേലും നമ്മള് തമ്മിൽ ഒരു ചേർച്ചയുമില്ലായിരുന്നു.”

“കള്ളം പച്ചക്കള്ളം . മുരളിക്ക്‌ അറിയാമായിരുന്നില്ലേ. നിനക്ക് അങ്ങാടിയിൽ വച്ച് ആക്സിഡന്റ് ഉണ്ടായി നീ ചോരയിൽ കുളിച്ചു കിടന്നപ്പോൾ ,ഞാൻ വലിയ വായിൽ നിലവിളിച്ചു ബോധം കെട്ടു വീണത് ഈ നാട് മുഴുവൻ പാട്ടായി.അച്ഛന് ആകെ നാണക്കേടായി.

അതിന്റെ പേരിൽ എന്നെ തല്ലുകയും, ജോലിക്കാരിയുടെ മുന്നിൽ വച്ച് നിന്നോടുള്ള ഇഷ്ടം വിളിച്ചു പറഞ്ഞതിന് ഒരു ദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തു .ഒടുവിൽ അമ്മ ഇടപെട്ടാണ് അച്ഛനെന്നെ പുറത്തു വിട്ടത്.”

“മക്കളോട് സ്നേഹമുള്ള ഏതൊരച്ഛനും ചെയ്യുന്നതേ മാഷും ചെയ്തുള്ളു .”

“അതെ ,എനിക്ക് ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥനെ കൊണ്ട് തരുകയും ചെയ്തു. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹം എന്നെ സ്നേഹിക്കാൻ ശ്രമിച്ചു.

പക്ഷെ അദ്ദേഹത്തിന് ഒരേ സമയം പല ഇഷ്ടങ്ങൾ ഉണ്ടായിരുന്നു.ആറുമാസം ഞങ്ങൾ ഒരു പരീക്ഷണത്തിലായിരുന്നു.പരസ്പരം സ്നേഹിക്കാൻ .എനിക്ക് മുരളിയോടുള്ള സ്നേഹം മറക്കാൻ ആയില്ല .

അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പഴയ ഇഷ്ടങ്ങൾ ഒഴിവാക്കാനും കഴിഞ്ഞില്ല.ആറുമാസം ഞങ്ങൾ ഒരേ കിടക്ക പങ്കിട്ടു.പരസ്പരം മനസിലാക്കാൻ ശ്രമിച്ചു, പറ്റിയില്ല.അതിന്റെ അടയാളമാണ് എന്റെ വയറ്റിലുള്ളത്.”

അവൾ അവളുടെ അടിവയർ തടവി. അവനവളുടെ മുഖത്തേക്കും വയറിലേക്കും മാറി മാറി നോക്കി.അവൾ പെട്ടെന്ന് പൊട്ടി പൊട്ടി കരഞ്ഞു.

“സ്വന്തം കുഞ്ഞിന് ജീവനാംശം തന്നോളാമെന്നു വാഗ്ദാനം. പക്ഷെ ഞാൻ ,ഞാനൊരിക്കലും ജീവിച്ചിട്ടില്ല. ഇനിയിപ്പോൾ ഇങ്ങനെ ജീവിക്കുകയും വേണ്ട.

ഞാൻ മരിക്കും മുരളി.മരിക്കാനുള്ള ധൈര്യമുണ്ട്. പക്ഷെ ജീവിക്കാനുള്ള ധൈര്യമില്ല. ഇവിടെയാർക്കും ഒന്നും അറിയില്ല. അദ്ദേഹം എന്നെ ഇവിടെ കൊണ്ടാക്കിയത് പ്രസവത്തിനു ആണെന്നാ അച്ഛന്റേം അമ്മയുടെയും വിചാരം.”

“എല്ലാവരുടെയും മുന്നിൽ ചോദ്യ ചിഹ്നമായി ഇനിയും വയ്യ മുരളി ,എനിക്ക് വയ്യ ”

“മീരേ ,എന്തായാലും മരിക്കാൻ തീരുമാനിച്ചില്ലേ, എങ്കിൽ അത് ഒരു ദിവസമെങ്കിലും ജീവിച്ചിട്ട് മരിച്ചാൽ പോരെ.സ്വന്തം ഇഷ്ടത്തിന് ഇനിയെങ്കിലും പ്രാധാന്യം കൊടുത്തു കൂടെ.

സ്വന്തമായി ഓട്ടോയുണ്ടായിട്ടും ഞാനിന്നും ഇവിടത്തെ ഓട്ടോ ഓടിക്കുന്നതെന്തിനാണെന്നു മീരക്ക് അറിയുമോ ?ഞാൻ നിന്നെ അത്ര മാത്രം ഇഷ്ടപെടുന്നു.ഈ വീടിനെ ,മാഷിനെ അതൊക്കെ നിന്നോടുള്ള എന്റെ ഇഷ്ടമാ മീരേ.”

“സ്നേഹത്തെ പറ്റി എന്നോടിനി പറയണ്ട..”

അവൾ പൊട്ടിത്തെറിച്ചു.

“എന്റെ കയ്യിലും തെറ്റുണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.കൂടെ ഞാനുണ്ട് എന്ന് പറയാൻ എത്ര അവസരങ്ങളുണ്ട് ഉണ്ടായിട്ടുണ്ട്, നീ അങ്ങനെ ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട്.

ഇപ്പോൾ ഞാൻ എന്നേ മനസ്സ് കൊണ്ട് മരിച്ച അവസ്ഥയിലാണ്.ഇനി ഈ ഹൃദയം കൂടി നിലച്ചാൽ തീരും .എല്ലാം….”

“ഇല്ല അതിനു ഞാൻ സമ്മതിക്കില്ല .മാഷിനോട് എല്ലാം തുറന്നു പറയാൻ പോവുകയാണ് . തെറ്റുകൾ തിരുത്താൻ എനിക്കും ഒരു അവസരം വേണ്ടേ.മീരയോട് എനിക്ക് തോന്നിയത് ഒരു പൈങ്കിളി പ്രണയമായിരുന്നില്ല.

നീ ഏത് അവസ്ഥയിലായാലും എനിക്ക് നിന്നോടുള്ള സ്നേഹത്തിനു കുറവ് വരില്ല.മാഷിന്റെ കുടുംബത്തിന്റെ സ്റ്റാറ്റസ് വച്ച് എന്നെ പോലെയൊരാൾ ഒരിക്കലും മീരക്ക് ചേരുകയില്ലായിരുന്നു.”

മാഷും സുമതിയേടത്തിയും തിരികെ വന്നപ്പോൾ മീര ഉമ്മറത്തെ ചാരുപടിയിൽ കിടക്കുകയായിരുന്നു.

കുറച്ചു ദൂരത്തായി പടിക്കെട്ടിൽ ഇരിക്കുകയായിരുന്നു മുരളി.അവനവൾക്കു വേണ്ടി പണ്ട് സ്കൂൾ യുവജനോത്സവത്തിനു പാടിയ “സുഖമോ ദേവി ” പാട്ടു പാടുകയായിരുന്നു. രണ്ടു പേരും നല്ല സന്തോഷത്തിലായിരുന്നു.

കുറെ നാളുകളായി അനുഭവപ്പെട്ടിരുന്ന പിരിമുറുക്കം അയഞ്ഞ നിലയിലായിരുന്നു അവന്റെ മനസ്സ്.കുറച്ചു മുൻപ് താൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കാര്യം അവളും മറന്നു പോയി.

അവളവന് കൊടുത്ത ഒരു കുഞ്ഞു കവിത ആരും കാണാതെ വായിക്കാനായി പോക്കറ്റിൽ വച്ചു. സ്കൂളിൽ നിന്നും മടങ്ങുന്ന വഴി കുട്ടികളിലാരോ തോട്ടിലെ തടിപ്പാലം മറികടക്കുന്നതിനിടയിൽ തെന്നി വെള്ളത്തിൽ വീണു.കൈകാലിട്ടടിക്കുന്ന കുട്ടിയെ രക്ഷിക്കാൻ അവൻ വെള്ളത്തിൽ ചാടി .

രക്ഷാപ്രവർത്തനം കഴിഞ്ഞു കരയ്ക്കു കയറിയപ്പോൾ അവന്റെ കവിതയും അതിലെഴുതിയ അവളുടെ വാക്കുകളും അലിഞ്ഞു പോയിരുന്നു.അതൊക്കെ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നപ്പോഴാണ് മാഷിന്റെ ആഗമനം .

“മുരളിയെന്താ ഈ നേരത്തു ഇവിടെ ?”

മീര ഒന്നും മിണ്ടിയില്ല.അവൾ തല കുനിച്ചിരുന്നു.

“മീര ഒറ്റയ്ക്ക് ആയതുകൊണ്ട് ഞാൻ ഇവിടെ കൂട്ടിരുന്നതാണ് .”

“അതെന്താ അവൾക്കു ഒറ്റക്കിരുന്നാൽ,രണ്ടാളും കൂടെ നാട്ടുകാരെ കൊണ്ട് ചിരിപ്പിക്കരുത്.ആകെ അവശേഷിക്കുന്നത് കുറച്ചു അഭിമാനമാണ്.”

“എല്ലാം അവസാനിപ്പിക്കാൻ നോക്കിയതാണച്ഛാ, അപ്പോഴാണ് ഈ മുരളിയുടെ വരവ്. എന്റെ പ്ലാനൊക്കെ തകർന്നു. ഇന്നായിരുന്നേൽ ഇനി മൂന്നു ദിവസം അവധിയാണ്.എന്റെ ഭർത്താവിനും ചേട്ടനും ഒക്കെ കൂടാൻ നല്ല അവസരമായിരുന്നു.എല്ലാം ഇവൻ തകർത്തു കളഞ്ഞല്ലോ.”

സുമതിയേടത്തി അവളെ അവിശ്വസനീയമായി നോക്കി.

“മോളെ…..”

അവൾ അമ്മയുടെ ഒപ്പം അകത്തേക്ക് നടന്നു.വലിയൊരു വയറും പേറി നടക്കുന്ന അവളുടെ മെലിഞ്ഞ രൂപം അവനെ സങ്കടപ്പെടുത്തി. പഴയ മീരയുടെ ഒരു പ്രേത രൂപം. ഇത്രയും നേരം അടുത്തിരുന്നിട്ടും താനവളുടെ കോലം ശ്രദ്ധിച്ചില്ലല്ലോ എന്നവനോർത്തു.

“മാഷേ,എനിക്കൊരു കാര്യം മാഷിനോട് പറയാനുണ്ട്.ഒന്ന് പുറത്തേക്കു വരാമോ.”

മാഷ് ചാരുകസേരയിലേക്കു ഇട്ടിരുന്ന ഷർട്ട് വലിച്ചെറിഞ്ഞിട്ടു അവന്റെ കൂടെ പുറത്തേക്കു നടന്നു.അച്ഛനും മുരളിയും മാവിന്റെ ചുവട്ടിൽ നിന്ന് സംസാരിക്കുന്നതു അവൾ ജനാലയിലൂടെ നോക്കി കൊണ്ട് നിന്നു.അച്ഛനവനോട് കയർക്കുകയാണ്.

“മാഷേ ,പറയുന്നത് അവിവേകമാണോ എന്നറിയില്ല.മീരയുടെ ആരോഗ്യാവസ്ഥ നന്നല്ല.അവളെ ആശുപത്രിയിൽ കൊണ്ട് പോകണം.”

“എന്റെ മകളുടെ കാര്യം ഞാൻ നോക്കി കൊള്ളാം.നിന്റെ ഉപദേശം ആവശ്യമില്ല.നാളെ മുതൽ നിന്റെ സേവനവും ഇവിടെ വേണ്ട.”

“ഞാൻ പോയ്ക്കോളാം മാഷേ ,മാഷിന്റെ മകൻ സ്ഥലത്തെ പ്രശസ്തനായ ഒരു കാർഡിയോളോജിസ്റ്., മൂത്ത മകൾ കോളേജ് അദ്ധ്യാപിക.ഇളയ മകൾ എങ്ങനെയായാലും മാഷിനെന്താ അല്ലേ.

മാഷേ അവളെ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം . എനിക്കത്രക്ക് ഇഷ്ടമാണ് അവളെ. അവൾക്കു എന്നെയും.മറ്റുള്ളവരെ സംതൃപ്തിപെടുത്തികൊണ്ടു മാത്രം ജീവിക്കാൻ പറ്റുമോ.”

“എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോടാ .മേലാൽ ഇവിടെ കയറിപോകരുത്.എൻ്റെ മകൾ അത്ര വിഡ്ഢിയല്ല.”

വണ്ടിയുടെ താക്കോൽ ഉമ്മറത്ത് വച്ചിട്ട് അവൻ തിരിഞ്ഞു നടന്നു.ഇനി ആ വീട്ടിലേക്കു പ്രവേശനം ഇല്ലെന്നറിഞ്ഞു കൊണ്ട്.ഗേറ്റ് അടക്കുന്നതിനിടയിൽ അവൻ ഒന്നും കൂടെ തിരിഞ്ഞു നോക്കി.

അവനെ തന്നെ നിർനിമിഷനായി നോക്കി കൊണ്ട് നിൽക്കുന്ന മീര ,കൂടെ സുമതിയേടത്തിയും. നിറഞ്ഞ കണ്ണുകളോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ് . ദേഷ്യത്തോടെ ഉമ്മറത്ത് നിൽക്കുന്ന മാഷും.

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ സന്തോഷവും സങ്കടവും കൊണ്ടവൻ വീർപ്പുമുട്ടി.

ഇത്രയും സന്തോഷിച്ച ദിവസമുണ്ടായിട്ടില്ല. മീര ആദ്യമായി തന്നെ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം.ആ ദിവസം തന്നെയാണ് അവൾ മരിക്കാനും തയാറെടുത്തതെന്നോർത്തപ്പോൾ സങ്കടവും തോന്നി.

വന്ന പാടെ കട്ടിലിൽ കയറി കിടന്നു. കല്യാണത്തിന് പോയില്ല.ഒരു പനിക്കോള്. ശരീരവും മനസും ചുട്ടു പഴുക്കുന്നു. ആരോ വിളിക്കുന്ന പോലെ തോന്നി ഞെട്ടിയെന്നീട്ടു .

വീട്ടിൽ ആരുമില്ല താൻ ഒറ്റക്കാണ്. പിന്നെയാരാ തന്നെ ഉണർത്തിയത്. ഉണർന്നു നോക്കിയപ്പോൾ നേരം ഇരുട്ടി തുടങ്ങി. മൊബൈലിൽ പതിനെട്ടോളം മിസ്സ്ഡ് കാളുകൾ. അമ്മയുടെ നമ്പറിൽ നിന്നുള്ള വിളിയും പരിചയമില്ലാത്ത ഏതോ നമ്പറും.

ഏതോ ഉൾപ്രേരണയാൽ അവൾ അജ്ഞാത നമ്പറിലേക്കു വിളിച്ചു .ആരും ഫോൺ എടുത്തില്ല .അവനാകെ വിയർത്തു കുളിച്ചു.എന്തോ ഒരു ആപത്തിന്റെ ആഗമനം പോലെ .അവന്റെ മനസിലേക്ക് മീരയുടെ മുഖം കടന്നു വന്നു.

അവൻ ഓട്ടോയുമെടുത്തു മാഷിന്റെ വീട്ടിലേക്കു വിട്ടു. അവിടെ ആരുമില്ല,വഴിയിൽ ഒരു ചെറിയ ആൾകൂട്ടം. അന്വേഷിച്ചപ്പോൾ മീരയുടെ ആത്മഹത്യാ ശ്രമം. അത്യാസന്ന നിലയിലാണത്രെ. വീണ്ടും ഫോൺ റിങ് ചെയ്തു തുടങ്ങി.അതെ അജ്ഞാത നമ്പർ.

“ഞാൻ ആർ ജെ ഹോസ്പിറ്റലിൽ നിന്നാണ് , രോഗിയുടെ അമ്മ പറഞ്ഞിട്ട് വിളിച്ചതാണ്. അവർക്കു നിങ്ങളെ കാണണമെന്ന്. രോഗിയുടെ നില ഗുരുതരമാണ്.. ഇപ്പോൾ ഐ സി യു വിലാണ്.”

ഐ സി യുവിന്റെ മുന്നിൽ മാഷുണ്ടായിരുന്നു. പിന്നെ കുറച്ചു ബന്ധുക്കളും. അവിടെയൊക്കെ ഞാൻ മീരയുടെ ഭർത്താവിനെ തിരഞ്ഞു.വന്നു കാണില്ല .

തിരക്കുള്ള ആളല്ലേ. ഡോക്ടറായ ചേട്ടൻ എത്തിയിട്ടുണ്ട്. അവനെ കണ്ടു മാഷ് ദേഷ്യത്തോടെ നോക്കി . അവന്റെ പുറകിലൂടെ ഒരു കൈയവനെ പിടിച്ചു പുറകോട്ടു വലിച്ചു.അത് സുമതിയേടത്തിയായിരുന്നു.കൂടെ വെളുത്തു മെലിഞ്ഞ സുന്ദരിയായ ഒരു നഴ്സും.

“എന്റെ മീര രക്ഷപ്പെടുമോ മുരളി.എനിക്കെന്റെ മോളെ ജീവനോടെ കാണണം.ആർക്കു വേണ്ടെങ്കിലും എനിക്കവളെ വേണം.”

“മീര എവിടെ പോകാനേ അവള് തിരിച്ചു വരും.അവൾക്കു വന്നു എന്നെ കൂട്ടി കൊണ്ട് പോകാതിരിക്കാൻ പറ്റില്ല.

അവളെനിക്ക് വാക്ക് തന്നതാണ്. ഒറ്റയ്ക്ക് പോകില്ലെന്ന്. കുട്ടിയാണവളുടെ പ്രശ്നം.എന്റെ സ്വന്തം കുഞ്ഞിനെ പോലെ ഞാൻ വളർത്താമെന്നു പറഞ്ഞതാ .ജനനവും മരണവുമൊന്നും നമ്മുടെ കയ്യിലല്ല പിന്നെയെന്തിന് അവൾ വീണ്ടും.”

ജനിമൃതികളിലെവിടെയോ അവൾക്കു ഞാനും എനിക്ക് അവളുമെന്നു എഴുതി വച്ചിരിക്കാം, അതാകാം ഇത്ര വൈകിട്ടിയിട്ടും അവളെന്റെ അടുത്തേക്ക് വന്നത്. എത്ര അകന്നാലും കൂട്ടി യോജിപ്പിക്കുന്ന എന്തോ ഒന്ന് ഞങ്ങളുടെ ഇടയിലുണ്ട്.

രണ്ടും പേരും കരയാൻ തുടങ്ങി.ഐ സി യു വിന്റെ വാതിൽ തുറന്നു.

“മീരക്ക് ബോധം തെളിഞ്ഞു.,രണ്ടു പേർക്ക് കയറി കാണാം.”

മുന്നോട്ടു നടന്ന മാഷിനെ സുമതിയേടത്തി പിന്നോട്ട് വലിച്ചു.

“അവൾക്കു ഞങ്ങളെ കാണാനാകും ആഗ്രഹം. ഞങ്ങൾ ആദ്യം കയറി കാണട്ടെ ,വാ മുരളി. അവനു മാത്രമേ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയൂ.”

മുരളിയുടെ കയ്യും പിടിച്ചു ചങ്കൂറ്റത്തോടെ നടന്നു പോകുന്ന ഭാര്യയെ മാഷ് അത്ഭുതത്തോടെ നോക്കി നിന്നു.