അച്ഛനോ മകനോ?
(രചന: Muhammad Ali Mankadavu)
വിഷുവിന്റെ തലേദിവസം രാത്രി ഇസ്തിരിയിട്ട് തയ്യാറാക്കി വെച്ചിരുന്നതാണ്.
ഈയിടെയായി ഉത്തമന് മറവി കൂടുതലാണ്. പ്രധാനമായും ഫോണിലും പിന്നെ മറ്റു പല പല കാര്യങ്ങളിലും കണ്ണും കഴുത്തും നീട്ടി ഇടപെടുന്നത് കൊണ്ടാണ് ഈ മറവി എന്ന് ഭാര്യ ഉമ ചിറി കോട്ടിക്കൊണ്ട് പറയും.
മക്കളിൽ മൂത്തവൻ ഇന്നലെ രാത്രി തന്നെ ആദ്യമായൊരു ജോലിക്കുള്ള ഇന്റർവ്യൂ ക്ഷണം കിട്ടിയതിനാൽ ചെന്നൈയിലേക്ക് പോയതാണ്.
രണ്ടാമത്തവനാണെങ്കിൽ സദ്യയുണ്ട് ഉച്ചയുറക്കവും കഴിഞ്ഞു എണീറ്റ് വന്നിട്ടില്ല.
ഇനി ഈ ഓർമ്മക്കുറവ് കാരണം അവന്റെ മുറിയിലെങ്ങാനും വെച്ച് മറന്നതാവുമോ ? അവനെ വിളിക്കണ്ട.
ഉറക്കത്തിൽ നിന്നും എണീപ്പിച്ചാൽ അവന് വല്ലാത്ത ദേഷ്യമാവും.
വിരുന്നിനെത്താനുള്ള സമയം അടുത്തുവരുന്തോറും ഉത്തമന്റെ സിരകളിൽ ദേഷ്യത്തിന്റെ നുര പതഞ്ഞുയർന്നുകൊണ്ടിരുന്നു.
കഴിഞ്ഞ ഓണത്തിന് ധരിച്ചതെടുത്ത്, ഇത് ഞാൻ ഇസ്തിരിയിട്ട് നൽകാമെന്ന് ഉമ പറഞ്ഞത് ഉത്തമനെ കൂടുതൽ പ്രകോപിക്കുകയാണ് ചെയ്തത്.
അയാൾ ഉമയെ ശകാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ഉറക്കമുണർന്നെണീറ്റ് കൈയിൽ മൊബൈൽ ഫോണുമായി ഉല്ലാസ് അങ്ങോട്ട് കടന്നുവന്നത്.
ഉത്തമൻ പ്രതീക്ഷയോടെ വേഗം ഉല്ലാസിന്റെ മുറിയിൽ ചെന്ന് പരതി നോക്കിയെങ്കിലും നിരാശനായി തിരികെ വന്നു. ഉമേഷിന്റെ മുറിയിൽ പലതവണ പരതി മടുത്തതാണ്.
അവനെ ഫോണിൽ വിളിച്ചിട്ടാണെങ്കിൽ പരിധിക്കു പുറത്താണെന്ന ശബ്ദം കേട്ട് കേട്ട് ക്ഷമയുടെ പരിധികെട്ടിരിക്കുകയാണ്.
ഉത്തമന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെ ഫോൺ കോളുകളും എം ഡി നടത്തുന്ന വിരുന്നിനെത്തിയ മറ്റു സഹജീവനക്കാരുടെ വാട്സാപ്പ് സന്ദേശങ്ങളും ഒഴുകിയെത്തിക്കൊണ്ടിരുന്നു.
എന്തായാലും ഇനി അതേക്കുറിച്ച് ആലോചിച്ചിരുന്നു നേരം കളയേണ്ട,
ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ ഉത്തമൻ ഒരുങ്ങാൻ തുടങ്ങി. കഴിഞ്ഞ ഓണത്തിന് ധരിച്ചതെങ്കിൽ അത്..
“നീയതൊന്ന് ഇസ്തിരിയിട്ടു താ” എന്ന് ഉമയോട് പറഞ്ഞപ്പോൾ അവൾ മറുപടി പറയാതെ ഊമയെപ്പോലെ ചെന്ന് ഇസ്തിരിയിടാൻ തുടങ്ങി.
ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോളാണ് അകത്ത് നിന്നും ഉമയുടെ പിൻവിളി..
“ദേ ഉത്തമേട്ടാ, ഉമേഷിൻറെ ഇന്റർവ്യൂ നന്നായിരുന്നുവെന്ന്.
അതും കഴിഞ്ഞു അവൻ സുഹൃത്തുക്കളോടൊപ്പം നഗരത്തിലെ ഹോട്ടലിൽ എന്തോ പരിപാടിക്ക് പോയതിന്റെ ഫോട്ടോയും അയച്ചിട്ടുണ്ട്. ദേ, നിങ്ങൾ നോക്കിയേ” ..
ഉമ തന്റെ ഫോണിൽ മകൻ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നതിന്റെ ഫോട്ടോയും കാട്ടിക്കൊടുത്തു.
മകന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിഞ്ഞ ഉത്തമൻ ആദ്യം സന്തോഷവാനായെങ്കിലും പെട്ടെന്നയാളുടെ ഭാവം മാറി..
“എടീ.. നീ കണ്ടോ അവൻ ധരിച്ചിരിക്കുന്ന ഷർട്ട് !?
ഇന്ന് ഈ സമയം മുഴുവൻ താൻ പരതിക്കൊണ്ടിരുന്ന, കമ്പനി എം ഡി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കാനായി മാത്രം വാങ്ങിയ
ഇഷ്ടനിറത്തിലുള്ള തന്റെ കുപ്പായം ധരിച്ച് മകൻ സുഹൃത്തുക്കളോടൊപ്പം വിലസുന്നു!. ഉത്തമന് സഹിക്കാവുന്നതിലുമപ്പുറമായി.
“ഓ .. അതാ ഇപ്പൊ വല്യ കാര്യം. നിങ്ങളൊന്ന് പോ മനുഷ്യാ.. ഇതിലൊക്കെ എന്തിരിക്കുന്നു.
അവനൊരു യുവാവല്ലേ അവൻ അങ്ങനെകൂട്ടുകാരോടൊപ്പം ആസ്വദിക്കട്ടെന്നേ. നിങ്ങളൊന്ന് വേഗം പോകാൻ നോക്ക്”
എന്നാലും ഉമേ .. “നീയാണ് അവനെ ഇങ്ങനെ വഷളാക്കുന്നത്” .. അയാൾ ഭാര്യയോട് മകന്റെ പ്രവൃത്തിയിൽ അനിഷ്ടം കാണിച്ചു.
“ആൺമക്കൾ തന്റെയത്രയും വളർന്നാൽ ഇങ്ങനൊക്കെയുണ്ടാകും. അതൊന്നും വലിയ കാര്യാക്കണ്ട.
നിങ്ങള് പോയി നിങ്ങളുടെ ഷഡ്ഡിയും ബനിയനുമൊക്കെ അവിടെ തന്നെയുണ്ടോ എന്ന് ഉറപ്പുവരുത്തിക്കോ. ഇനി അതും കാണാനില്ല, മക്കളെടുത്തു ധരിച്ചോണ്ടു പോയീന്നും പറഞ്ഞു കിടന്നു മോങ്ങണ്ട”..
പരിഹാസമാണെങ്കിലും ഉത്തമൻ അങ്ങനെയൊന്ന് ആലോചിക്കാതിരുന്നില്ല.
എന്നാലും ഇതൊക്കെ തന്നെയല്ലേ ഒരു രസം. ഉമേശാ നീ സന്തോഷിക്കെടാ .. നിനക്ക് ഫിറ്റാകുന്ന എന്റെ മറ്റു കുപ്പായങ്ങളും ഞാനറിയാതെ നീയിങ്ങനെയെടുത്ത് ചാമ്പിക്കോ..
ഉള്ളിൽ ചിരിച്ചുകൊണ്ട് അതിലേറെ മക്കളെക്കുറിച്ചുള്ള പ്രതീക്ഷകളോടെ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു വിരുന്നിന് വെച്ച് പിടിച്ചു.