ഇപ്പോൾതന്നെ ഒരു കുഞ്ഞ് ബാധ്യതയാവും എന്ന മട്ടായിരുന്നു അമ്മയ്ക്ക്, ഒരിക്കൽ അത്..

(രചന: J. K)

“””ആ ശാപം കിട്ടിയ സ്വത്ത് നമുക്ക് വേണോ മോളെ???””

പതിനേഴ് വയസ്സുള്ള മകളോട് വീണയത് ചോദിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു…

“””” അച്ഛൻ ഇല്ലല്ലോ അമ്മേ നമ്മടെ കൂടെ അതിലും മേലെയാണോ ആ പതിനെട്ടു സെന്റ് അങ്ങ് കൊടുത്തെരെ””

അതു പറയുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവം ഒന്നും ഇല്ലായിരുന്നു

“””ചിന്നുട്ടാ അച്ഛനത്”””

ബാക്കി പറയുമ്പോഴേക്കും തേങ്ങി പോയിരുന്നു വീണ…

“” മരിക്കുന്നതിനുമുമ്പ് അച്ഛൻ അത് എന്റെ പേരിൽ എഴുതിയതല്ലേ എന്നല്ലേ അമ്മ പറയാൻ പോകുന്നത്?? അച്ഛൻ പോയില്ലേ അമ്മേ അതിലും വലിയ നഷ്ടം ഒന്നും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവാനില്ല….

അവർക്ക് സന്തോഷം കിട്ടുമെങ്കിൽ അത് അവർ എടുക്കട്ടെ… ആറു മാസം കൂടെ കഴിയട്ടെ.. അത് വരെ കാത്തിരിക്കാൻ പറയൂ അവരോട്… “””

അതു പറഞ്ഞ് അവൾ എഴുന്നേറ്റ് പോകുമ്പോൾ ഉള്ളു വല്ലാതെ നീറി പിടയുന്നു ഉണ്ടായിരുന്നു വീണക്ക്..

വേഗം മുറിയിലേക്ക് പോയി വാതിലടച്ചു…

മേശപ്പുറത്തിരിക്കുന്ന മനോജിന്റെ ഫോട്ടോ മെല്ലെ കയ്യിലെടുത്തു….

അന്ന് തന്നെ കാണാൻ ആദ്യമായി വന്നപ്പോൾ ആ മുഖത്തുണ്ടായിരുന്നു ആ പുഞ്ചിരി… മരിക്കും വരെയും ആ മുഖത്ത് ഉണ്ടായിരുന്നു…
ഇപ്പോൾ ഈ ഫോട്ടോയിലും…

“””മനുവേട്ടാ… ഒരു പതിനെട്ടു സെന്റ് വിട്ടു കൊടുക്കാൻ ഉള്ള മോഹം കൊണ്ടല്ല…. മനുവേട്ടന്റെ അധ്വാനം ആണത് എന്നോർക്കുമ്പോൾ…. ഈ നെഞ്ച് പൊടിഞ്ഞു പോവാ അതോണ്ടാ ഞാൻ “””

അത് പറഞ്ഞു നോക്കുമ്പോഴും അവളുടെ മനുവേട്ടൻ ചിരിച്ചു തന്നെ ഇരിക്കുന്നു….

അത് കാണെ വീണയുടെ ഉള്ള് വീണ്ടും വേദനിക്കാൻ തുടങ്ങി… ഓർമ്മകൾ പഴയ കാലത്തേക്ക് ഓടിപ്പോയി….

ബ്രോക്കർ വഴി വന്ന ആലോചനയായിരുന്നു മനുവേട്ടന്റെ…
പലചരക്ക് സ്ഥാപനം നടത്തുകയായിരുന്നു മനുവേട്ടൻ..

അച്ഛൻ ഇല്ല അമ്മയും ഒരു അനിയനും മാത്രം… കാണാനും സുന്ദരൻ..
നല്ല പെരുമാറ്റവും..

അവർക്ക് വന്നു കണ്ടു ഇഷ്ടമായി എന്നറിഞ്ഞപ്പോൾ പിന്നെ വീട്ടിൽ ആർക്കും ഒരു എതിരഭിപ്രായം ഉണ്ടായിരുന്നില്ല ഞങ്ങൾക്കും ഇഷ്ടമായി എന്ന് അറിയിച്ചു..

നിശ്ചയോം കല്യാണവും എടു പിടി എന്ന് നടന്നു….

അവിടെ വലതുകാൽവെച്ച് കയറി ചെന്നു ആദ്യത്തെ മരുമകളായി…

ആദ്യം ഒന്നും വലിയ പ്രശ്നം ഉണ്ടായിരുന്നില്ല പക്ഷേ പോകേ പോകെ അമ്മ വല്ലാത്തൊരു സ്വഭാവം കാണിച്ചു തുടങ്ങി…

രണ്ടു മക്കളെയും അവർ രണ്ടു തട്ടിലാണ് തൂക്കിയിരുന്നത് മൂത്തമകൻ അവർക്ക് ഒരു കറവപ്പശു മാത്രമായിരുന്നു…. എന്തുകിട്ടിയാലും അത് ഇളയമകനു മാത്രമായി അവർ മാറ്റിവെച്ചു….

അവരുടെ ആവശ്യങ്ങളും… കുടുംബം പോറ്റലും ഇളയ മകന്റെ കാര്യങ്ങളുമെല്ലാം മനുവേട്ടനെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു….

എതിർത്തു ഒന്നും പറയാതെ ആ പാവം അവരുടെ എല്ലാ ആവശ്യങ്ങളും നിവർത്തിച്ചു പോന്നു….

അതിനിടയ്ക്കാണ് ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞു കൂടി വരുന്നു എന്ന് അറിഞ്ഞത്….
മനുവേട്ടൻ സന്തോഷത്തിന്റെ നെറുകയിൽ എത്തിയിരുന്നു..

ഇപ്പോൾതന്നെ ഒരു കുഞ്ഞ് ബാധ്യതയാവും എന്ന മട്ടായിരുന്നു അമ്മയ്ക്ക്..

ഒരിക്കൽ അത് മനുവേട്ടനോട് പറയുകയും ചെയ്തു.. അന്നുമുതലാണ് മനുവേട്ടൻ അമ്മയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് തോന്നുന്നു…

“”” എന്റെ അമ്മയ്ക്ക് എന്നോട് ഇഷ്ടം ഇല്ലേടീ??””””

എന്ന് ആദ്യമായി അന്ന് രാത്രി എന്നോട് ചോദിച്ചു… വന്നു കയറിയത് മുതൽ ആ ഒരു സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു…

പക്ഷേ ഒന്നുമില്ല ഒക്കെ തോന്നൽ ആണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു…
അല്ല എന്ന് പറഞ്ഞാൽ ആ മനസ്സ് എത്രമാത്രം വേദനിക്കും എന്ന് എനിക്കറിയാമായിരുന്നു…

കാരണം ആ മനുഷ്യൻ അമ്മയേയും അനിയനെയും മാത്രമേ സ്നേഹിക്കുന്നുണ്ടായിരുന്നു….

ആദ്യമാസങ്ങളിൽ തന്നെ കനമുള്ള സാധനങ്ങളും മറ്റും അമ്മ എന്നേ കൊണ്ട് എടുപ്പിച്ചിരുന്നു…

ഉള്ളിലെ കുരുന്നിനെ ഇല്ലാതാക്കാൻ മാത്രം ദുഷ്ട യാണ് ആ സ്ത്രീ എന്ന് എനിക്ക് മനസ്സിലായില്ല…

അടുത്ത വീട്ടിലെ ചേച്ചി കണ്ട്,

“”” ഈ സമയത്താണോ വീണ ഇതുപോലുള്ള ഒക്കെ ചെയ്യുന്നത് എന്ന് ചീത്ത പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഏകദേശരൂപം മനസ്സിലായത്….

മനുവേട്ടനോട് പറഞ്ഞില്ല വെറുതെ ആ മനസ്സ് കൂടെ വിഷമിപ്പിക്കേണ്ട എന്ന് കരുതി….

ആ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് ഞാൻ ഞങ്ങളുടെ പൊന്നുമോൾക്ക് ജന്മം നൽകി..

അവളെ കണ്ടതും മനുവേട്ടൻ നിലത്ത് ഒന്നുമല്ലായിരുന്നു…

ആശുപത്രിയിൽ ഒരു നേരം പോലും മനു ചേട്ടന്റെ അമ്മ കൂട്ടിരിക്കാൻ വന്നില്ല…
നാട്ടുകാർ കാണാൻ വരുന്നതുപോലെ കുഞ്ഞിനെ ഒന്ന് വന്നു കണ്ടു…

ഒന്ന് തൊട്ടു പോലും നോക്കാതെ പോയി… അവർ രണ്ട് ആൺകുട്ടികൾക്ക് ശേഷം അനിലേട്ടന് ഒരു പെൺകുഞ്ഞ് ഉണ്ടായതിൽ അമ്മ ഒത്തിരി സന്തോഷിക്കും എന്നാണ് ആ പാവം കരുതിയത്..

പക്ഷേ ഈ പ്രവർത്തി മനു ഏട്ടനെ വല്ലാതെ മാനസികമായി തകർത്തിരുന്നു..

എന്നിട്ടും അമ്മയോടുള്ള സ്നേഹത്തിൽ ഒരു കുറവും മനുവേട്ടൻ വരുത്തിയില്ല…
കുടുംബത്തിന്റെ ഭാരം മുഴുവൻ ആ പാവം താങ്ങി… പലചരക്ക് കട നല്ല ലാഭത്തിൽ തന്നെ മുന്നോട്ടു കൊണ്ടുപോയി….

അനിയന് ദുബായിൽ ജോലി കിട്ടി….
അതിന് കൊടുക്കാൻ ലക്ഷങ്ങൾ ചെലവായിരുന്നു അതെല്ലാം മനുവേട്ടൻ തന്നെയാണ് കൊടുത്തതും…

അതൊരു ബാധ്യത ആയി നിന്നു..
അവൻ ജോലി കിട്ടിയിട്ട് തിരിച്ച് അയക്കുമെന്ന് മനുവേട്ടൻ കരുതി…

പക്ഷേ അമ്മയ്ക്ക് പോലും അയാൾ ഒരു പൈസ അയച്ചു കൊടുത്തില്ല… എന്നിട്ടും അമ്മ ഇളയ മകന്റെ സ്തുതി പാടി കൊണ്ട് നടന്നു….

കുത്തു വാക്ക് കൊണ്ട് ഏറെ നോവിക്കും എങ്കിലും മനു ഏട്ടനെ ഓർത്ത് എല്ലാം ക്ഷെമിച്ചു..

ആ സ്നേഹം ഓർത്താൽ എന്തും സഹിക്കാൻ കഴിയുമായിരുന്നു..

മോൾക്കും അച്ഛൻ ജീവനായിരുന്നു..
എന്നും കട പൂട്ടി വന്നു അച്ഛന്റെ കയ്യിൽ നിന്ന് ഒരു ഉരുള കിട്ടിയേ അവൾ ഉറങ്ങാറുള്ളൂ..

ഏട്ടനും തിരിച്ച് അങ്ങനെ തന്നെയായിരുന്നു….

അമ്മയുടെ ഉപദ്രവം ഒഴിച്ചാൽ ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി സന്തോഷത്തോടെ കഴിഞ്ഞു പോന്നു…

അനിയനോട് അവൻ ദുബായിൽ പോയതിനെ ബാധ്യതയെ പറ്റി സൂചിപ്പിക്കുമ്പോൾ ഒക്കെയും അവൻ മൗനം പാലിച്ചു അമ്മയും…

അതും അവസാനം മനു വേട്ടന് ഏറ്റെടുക്കേണ്ടിവന്നു…

ഏറെ താമസിക്കാതെ ദുബായിൽ ഉള്ള ജോലിയും കളഞ്ഞു അവൻ നാട്ടിൽ വന്നു….

വന്നതിനെ പുറകെ ആളുകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് അവിടെ വലിയൊരു ബാധ്യത ഉണ്ടാക്കി വച്ചാണ് അവൻ നാടുവിട്ടത് എന്ന് അറിഞ്ഞത്…

അത് അറിഞ്ഞിട്ടും അമ്മയ്ക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല…

എല്ലാവരുംകൂടി ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോൾ പലചരക്ക് കട വിറ്റ് ബാധ്യത തീർക്കാൻ അമ്മ ആവശ്യപ്പെട്ടു..

മനു ചേട്ടന് അത് സമ്മതമല്ലായിരുന്നു..

മനുവേട്ടൻ അമ്മയോട് എതിർത്ത് സംസാരിച്ചു…

അത്ര നാളും വീടും അമ്മയെയും നോക്കിയിട്ടും ഒരു തരിമ്പുപോലും ആലുവ ഇല്ലാതെ ഏട്ടനെ യും ഞങ്ങളെയും അവിടെ നിന്നും ഇറക്കി വിട്ടു…

വല്ലാത്ത ഷോക്ക് ആയിരുന്നു മനുവേട്ടനത്. ഒപ്പം വാശിയും..

കഠിനമായി അദ്ധ്വാനിച്ച് ഞങ്ങൾ ഒരു കുഞ്ഞു വീടും സ്ഥലവും മേടിച്ചു…

അവിടെ സ്വസ്ഥമായി താമസം തുടങ്ങി..
അവിടെ മനു ചേട്ടന്റെ വീടിനോട് ചേർന്ന് ഒരു പതിനെട്ടു സെന്റുണ്ടായിരുന്നു..
അച്ഛനുറങ്ങുന്ന മണ്ണ് അതും അനിയൻ വിൽക്കാൻ പോയി… ഏട്ടൻ വാശിയോടെ അത് മോൾടെ പേരിൽ വാങ്ങിച്ചു…

പെട്ടെന്ന് ഒരു ദിവസം നെഞ്ച് വേദന വന്ന് ഞങ്ങളെ വിട്ടു പോയി അദ്ദേഹം..
പിന്നെ ജീവിക്കണം എന്ന് തന്നെ ഇല്ലായിരുന്നു..

മോൾക്ക് വേണ്ടി ജീവിച്ചു..

എല്ലാം അപ്പോഴേക്കും അനിയൻ വിറ്റ് നശിപ്പിച്ചു… ഇപ്പൊ ഏട്ടൻ വാങ്ങിയ സ്ഥലം തിരികെ എഴുതി കൊടുക്കണം എന്നും പറഞ്ഞാണ് ബഹളം..

മോളും ഞാനും അതും എഴുതി കൊടുത്തു… അമ്മയും മകനും സന്തോഷമായി…

അതും വിറ്റ് അവൻ അമ്മയെ അടിച്ചു പുറത്താക്കി എന്ന് കേട്ടു പിന്നീട്…

അവർക്ക് മാറാരോഗം ആണത്രേ. എവിടെയോ അഭയാർത്ഥിയായി കഴിയുകയാണ്…

അന്വേഷിക്കാൻ പോകരുത് എന്ന് മോൾ എന്നേ വിലക്കി…

അവർക്ക് കാലം കാത്തു വച്ച ശിക്ഷ ആണ് അത് എന്ന്… ആവും ഒരു പാവത്തെ തിരിച്ചറിയാതിരുന്നതിന്….

Leave a Reply

Your email address will not be published. Required fields are marked *