അമ്മേ ഈ മാസം കുളി തെറ്റി, ഓഹ് ഈശ്വരാ മോള് വേഗം റെഡിയായി വാ.പൂർണ്ണചന്ദ്രനെ പോലെ..

(രചന: Jamsheer Paravetty)

“എനിക്കൊരു കുഞ്ഞിനെ തരാൻ പോലും കഴിയാത്ത നിങ്ങളൊരു ആണല്ല..”

“ശ്യാമേ.. ദൈവം വിധിച്ചതല്ലെ ലഭിക്കൂ..”

“ദൈവം വിധിക്കാൻ ആദ്യം ആണായി ജനിക്കണം…. എവിടെയെങ്കിലും പോയി കെട്ടി തൂങ്ങി ചത്തൂടേ…”

“ശ്യാമേ.. ഞാൻ..”

“ഇനി മേലാൽ ഇവിടെ വരരുത്..”

“നിന്റെ കഴുത്തിൽ കിടക്കുന്ന താലിയെ ഓർത്തെങ്കിലും…”

“ഓഹ്.. ഇതാണോ… ന്നാ പിടിച്ചോ.. അയാളെ ഒരു താലി..”

വലിച്ച് പൊട്ടിച്ചു കൈയ്യിൽ തന്നത് ജീവിതമെന്ന സ്വപ്നം കൂടി ആയിരുന്നു…

“എന്നിട്ട് മാഷേ.. നിങ്ങൾ വേറെ കല്യാണം കഴിച്ചില്ലേ..”

“ഇല്ല ദിവ്യേ.. എനിക്ക് പേടിയാ…”

പുതുതായി വന്ന അനൂപ് മാഷിന് ഇങ്ങനെയൊരു ജീവിതമായിരുന്നോ… പാവം എന്ത് നല്ല സ്വഭാവവും പെരുമാറ്റവും.. ഏത് പെണ്ണും ഇഷ്ടപ്പെട്ടു പോവുന്ന അത്ര മനോഹരമായ മുഖവും ശരീരവും.. എന്നിട്ടും…
ഈശ്വരാ..

സ്കൂളിൽ ഏറ്റവും അടുപ്പം കാണിക്കുന്ന ദിവ്യ ടീച്ചറുടെ വീട്ടിൽ നിന്നാണ് ഇന്നത്തെ ഉച്ചയൂണ്…

ഞായറാഴ്ചയുടെ കോലാഹലങ്ങൾ… മൊറയൂർ ഹൈസ്കൂളിന് തൊട്ടടുത്ത് തന്നെയുള്ള ആലിപ്പുക്കാന്റെ ക്വാർട്ടേഴ്സില് മുഴുവൻ താമസക്കാരും ഉദ്യോഗസ്ഥരാണ്… താനല്ലാത്ത എല്ലാവരും ഫാമിലിയോടെ..

ആലിപറ്റയിലെ വീടിന്റെ അടയാളം റോഡരികിലെ വലിയ ആൽമരാണെന്ന് പറഞ്ഞിരുന്നു.. ഓട്ടോയിൽ ടീച്ചറുടെ വീട്ടില് ചെന്നിറങ്ങി.. കാത്തു നിൽക്കുന്നത് പോലെ ദിവ്യടീച്ചർ ഓടിവന്നു..

“വരൂ മാഷേ..” കിടപ്പിലായ അച്ചനെ പോയി കണ്ടു.. അപ്പോഴേക്കും അമ്മ നാരങ്ങാ വെള്ളം കൊണ്ട് തന്നു..

“സൗകര്യമൊക്കെ കുറവാണ് മോനേ…”

“അതിനേക്കാൾ വലുതല്ലേ അമ്മേ നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം..”

“എന്തായിട്ടെന്താ മോനേ..
ന്റെ കുട്ടിന്റെ അവസ്ഥ ഓർക്കുമ്പോൾ…”

“എന്താണമ്മേ.. ദിവ്യയുടെ ഭർത്താവ് എവിടെയാണ്…”

“അതൊക്കെ വലിയൊരു കഥയാണ് മാഷേ…
നിങ്ങളുടെ ജീവിതം പോലെ തന്നെ എന്റേയും..”.

“എന്നു വെച്ചാൽ..”

“മൂന്നു വർഷം ഒരുമിച്ച് ജീവിച്ചു…”

“എന്നിട്ട്…’

“എന്നിട്ടെന്താ മാഷേ…മച്ചി എന്ന പേരിട്ട് എന്നെ ഇവിടെ കൊണ്ടാക്കി.”

“അയാള് പിന്നെ വന്നില്ലേ…”

“എന്റെ താലി പോലും ഊരി വാങ്ങിയാ പോയത്…”

“ഒക്കെ ദൈവ ദോഷം ആണ് മോനേ…”
പാവം ആ അമ്മയുടെ വേദന മുഖത്തു കാണാം..

ഈശ്വരാ…

“ദിവ്യ ടീച്ചറുടെ മുഖത്ത് ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല..”

“ഏയ്…സങ്കടൊക്കെ എന്തിനാണ്…”

ഊണ് കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ തന്നെ അമ്മയോട് വിളിച്ചു കാര്യങ്ങള് പറഞ്ഞു…

,”മോനേ മക്കളെ ഈശ്വരൻ നൽകുന്നതാണ്.. മോന് അവളെ ഇഷ്ടമായാ മതി..”

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…

വേട്ടേക്കരൻ ക്ഷേത്രത്തിൽ വെച്ച് താലികെട്ട്..
വളരെ അടുത്ത സഹപ്രവർത്തകരെ മാത്രം ക്ഷണിച്ചു.. ടീച്ചറുടെ വീട്ടിൽ ചെറിയ സദ്യ… വാടക വീടൊഴിഞ്ഞു… രണ്ടു പേരും ഒരുമിച്ച് വരും ഒരുമിച്ച് തിരിച്ചു പോകും…

ഒരു പഴയ ആക്ടിവ വാങ്ങി

മാർച്ച് എക്സാം കഴിഞ്ഞു… ഇനിയുള്ള രണ്ടു മാസം നാട്ടിൽ അമ്മയോടൊപ്പം നിൽക്കണമെന്നുണ്ട്… പക്ഷേ ദിവ്യയുടെ അമ്മയും അച്ഛനും ഒറ്റയ്ക്കാക്കി…

“ഇല്ല മോനെ.. ആ അമ്മയും എന്നെ പോലെ തന്നെ.. അവർക്കും ആഗ്രഹമുണ്ടാവും..”

അങ്ങനെ സ്വന്തം നാട്ടിൽ ദിവ്യയുടെ കൈ പിടിച്ച്..

മാഷേ.. ഞങ്ങളോട് പറഞ്ഞില്ല ട്ടോ എന്ന നാട്ടുകാരുടെ പരിഭവം വീട്ടിൽ ഒരുക്കിയ ചെറിയ സദ്യയിൽ തീർത്തു…

കല്യാണം കഴിഞ്ഞ് മൂന്ന് മാസമായിട്ടാണ് സദ്യ..
പലരും പറഞ്ഞു ചിരിച്ചു…

“എന്താ മോളെ ഒരു വല്ലായ്മ പോലെ…”

“ഒന്നുമില്ലമ്മേ..”

“നിന്റെ മുഖം വല്ലാതിരിക്കുന്നു…”

“അമ്മേ.. ഈ മാസം കുളി തെറ്റി…”

“ഓഹ്.. ഈശ്വരാ… ”

“മോള് വേഗം റെഡിയായി വാ..”

പൂർണ്ണചന്ദ്രനെ പോലെ പ്രകാശിച്ചു വരുന്ന രണ്ടു മുഖങ്ങൾ…

“എന്താണമ്മേ… എവിടെയാണ് പറയാതെ പോയത്…” അമ്മയുടെ മറുപടി നെറുകയിൽ നൽകിയ മുത്തം ആയിരുന്നു..

“മോനേ ഈശ്വരൻ നമ്മുടെ പ്രാർത്ഥന കേട്ടു..”

“എന്താണമ്മേ…”

“നീ റൂമിലേക്ക് ചെല്ല്.. മോള് പറഞ്ഞു തരും…”

അവള് പറഞ്ഞറിയുമ്പോഴുള്ള സുഖം… ന്റെ മോനും അനുഭവിക്കട്ടെ…

ദിവ്യയെ ഇത്ര നാണത്തോടെ ആദ്യ രാത്രി പോലും കണ്ടിട്ടില്ല..

“എന്താടോ എന്താണ് പറ്റിയത്…” അവളവനെ കെട്ടിപ്പിടിച്ചു…. ആ നെഞ്ചില് ചേർന്ന് നിന്നു…
മെല്ലെ മുഖമുയർത്തി നോക്കി അവനെ..
നാണം പൂത്തു നിൽക്കുന്ന കണ്ണുകൾ…

“എന്താടോ.. നീ ആകെ മാറിയിരിക്കുന്നല്ലോ…”

“ഊം…മാഷേ…”

“പറയ് മോളേ..”

“നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു… മാഷേ..”
“നീ കാര്യം പറയെടോ..”

“ന്റെ മാഷേ നിങ്ങളച്ചനാവാൻ പോകുന്നു….”
ഈശ്വരാ…. അവനവളെ ചുംബനങ്ങൾ കൊണ്ട് മൂടി….

ഇന്ന് മോന്റെ ഒന്നാം പിറന്നാള്. ചോറൂണ് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ….

നമുക്ക് വിധിച്ചതാണെങ്കിൽ ലഭിക്കുക തന്നെ ചെയ്യും…. ഒരിക്കലും ദൈവത്തെ പഴി പറയരുത്…

Leave a Reply

Your email address will not be published. Required fields are marked *