ഞാൻ ഞെട്ടിയുണർന്നു നോക്കി അപ്പോഴേക്കും അമ്മ പോയിരുന്നു, അപ്പോൾ ഞാൻ കണ്ടതൊക്കെ സ്വപ്നമായിരുന്നോ..

(രചന : ദേവി)

“എനിക്ക് പ്രണയം ഗന്ധർവ്വനോടാണ് ”

ഞാനത് പറഞ്ഞപ്പോൾ കൂട്ടുകാരിയായ അമ്മു എന്നെ അന്ധം വിട്ടു നോക്കി.

കുറെ നാളായി മനസ്സിൽ കിടന്ന് വീർപ്പുമുട്ടുന്ന ഒരാഗ്രഹം ആരോടെങ്കിലും പറഞ്ഞ ആശ്വാസമായിരുന്നു എനിക്ക്.

അതേ ഞാൻ പറഞ്ഞത് സത്യമാണ്. എന്റെ പ്രണയം ഗന്ധർവനോടാണ്. കുട്ടിക്കാലത്തു മുത്തശ്ശി പറഞ്ഞ് തന്ന കഥകളിലെ നായകനായ ഗന്ധർവ്വനെ ഞാൻ വളർന്നപ്പോൾ എന്റെ ജീവിതത്തിലെ നായകനായി പ്രതിഷ്ഠിച്ചു.

” ടി നിനക്ക് പ്രാന്താണോ. ഈ ഗന്ധർവ്വൻ എന്ന് പറയുന്ന സാധനം ഒന്നും ഇല്ല ”

അതിനു ഞാൻ വെറുതെ ചിരിച്ചു. ഗന്ധർവനും യക്ഷിയും ഒക്കെ യാഥാർദ്യമാണോ എന്ന് പരിശോധിക്കാൻ എന്ന് താല്പര്യം ഇല്ലായിരുന്നു.

കാരണം ഞാൻ കണ്ടുപിടിക്കുന്നത് എന്റെ വിശ്വാസങ്ങൾക്ക് എതിരായി വന്നാൽ ഞാൻ ഇതുവരെ മനസ്സിൽ കെട്ടിയുണ്ടാക്കിയ മനോരാജ്യങ്ങൾ ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണേക്കാം.

അത് ചിലപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നത് ആയിരിക്കില്ല. മനസ്സിന്റെ താളം തെറ്റിക്കാൻ കേൾപ്പുള്ളതായിരിക്കാം ഒരുപക്ഷെ അത്.

” ഞാൻ പോവാണ് സർപ്പാക്കാവിൽ തിരി വെക്കാൻ സമയമായി ”

” നില്ക്കു ദേവി ഞാനും വരാം ”

” വേണ്ട എനിക്ക് ഒറ്റയ്ക്ക് പോവുന്നതാണ് ഇഷ്ടം ”

സർപ്പാക്കാവിൽ വിളക്ക് വെച്ച് ഞാൻ ഇലഞ്ഞിമരച്ചുവട്ടിലേക്കു പോയി. ഈ കാവിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഈ ഇലഞ്ഞിമരച്ചുവട്.

ഗന്ധർവ്വകഥകൾ എടുത്താൽ മുൻപന്തിയിൽ നിൽക്കുന്ന ഈ ഇലഞ്ഞിമരത്തിൽ ആണ് ഗന്ധർവ്വൻറെ വാസം എന്ന് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം ഇലഞ്ഞിമാരത്തോട് എനിക്ക് ഇത്ര പ്രിയം.

ഈ മരത്തിൽ ഗന്ധർവ്വൻ വസിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ എന്റെ പ്രണയം ഗന്ധർവ്വൻ അറിയാത്തതെന്തേ.

ഒരുപക്ഷെ അറിയുന്നുണ്ടാവുമോ? ആ സമയം ഒരുപിടി ഇലഞ്ഞിപ്പൂക്കൾ എന്റെ തലയിൽ വീണ് ദേഹത്തുകൂടെ ഒഴുകി ചെന്ന് മണ്ണിനെ ചുംബിച്ചു.

അതിൽ ഒരു പൂവ് ഞാൻ എടുത്ത് എന്റെ മുഖത്തോട് ചേർത്തുവെച്ചു. എന്നിൽ ആനന്ദം നിറക്കുന്ന എന്തോ ഒന്ന് ഈ പൂക്കളുടെ വാസനയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഗന്ധർവ്വൻ എനിക്കായ് അയക്കുന്ന പ്രമലേഖനങ്ങളായി ഞാൻ ആ പൂക്കളെ കണ്ടു.

സമയം ഒരുപാട് കഴിഞ്ഞു ചുറ്റും ഇരുട്ട് നിറഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്. വീട്ടിൽ എല്ലാവരും എന്നെ അന്വേഷിക്കുന്നുണ്ടാവും. ആ ഇലഞ്ഞിമരത്തോട് വിട പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.

പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു പോവുന്ന വേദന എന്റെ ഉള്ളിൽ നിറഞ്ഞു . അല്പനേരത്തേക്ക് ആണെങ്കിലും എന്റെ ഉള്ളിൽ നിറഞ്ഞ ആനന്ദം എന്നെ വിട്ടു പോവുന്നത് ഞാൻ വേദനയോടെ മനസ്സിലാക്കി.

വീടിന്റെ മുറ്റത് എത്തിയപ്പോൾ തന്നെ ഞാൻ കണ്ടു എന്നെയും കാത്ത് നിൽക്കുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും മുത്തശ്ശിയെയും.

” മോളെ നീ എവിടെയായിരുന്നു ഇത്രനേരം? ”

” അത് അച്ഛാ ഞാൻ അമ്മുന്റ വീട്ടിൽ പോയിരുന്നു ”

പിന്നീടൊന്നും പറയാൻ എനിക്ക് തോന്നിയില്ല. ഞാൻ വേഗം മുറിയിലേക്ക് കയറി. ഒരുപാട് പേരുടെ നടുവിൽ ഇരിക്കുന്നതിലും എനിക്കിഷ്ട്ടം എന്റെ മാത്രം ലോകമായ ഈ മുറിയിൽ ഇരിക്കുന്നതാണ്.

എന്റെ സങ്കൽപ്പങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും മാത്രം നിറഞ്ഞ എന്റെ മാത്രം ലോകം പക്ഷെ അത് അപൂർണ്ണമാണ്.

ഇന്ന് പൗർണ്ണമിയാണ്. ഗന്ധർവ്വയാമം ആരംഭിക്കുന്ന സമയത്ത് ഞാൻ ഉണർന്നു. മുറിയിലാകെ ഇലഞ്ഞിപ്പൂക്കളുടെ വശ്യമായ ഗന്ധം. നിലാവെളിച്ചം ജനാലയിലൂടെ എന്നിലേക്ക്‌ പ്രവഹിച്ചു.

ഞാൻ ചെന്ന് ജനാലയ്ക്കടുത്ത് നിന്നു. മുറ്റത്താകെ പാൽനിലാവ് ഒഴുകിനടക്കുണ്ട്. ഇലഞ്ഞിപ്പൂമണം കാറ്റിൽ നിറഞ്ഞു നിൽക്കുന്നു.

ഞാൻ വേഗം വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. നിലവിൽ കുളിച് നിൽക്കുന്ന ചന്ദ്രനെ നോക്കി അല്പനേരം നിന്നു. എല്ലാ പൗർണമിരാത്രികളും പുറത്തിറങ്ങാറുണ്ടെങ്കിലും ഈ രാത്രിക്കെന്തോ പ്രത്യേകത തോന്നി.

പെട്ടന്ന് തോന്നിയ ഉൾപ്രേണയിൽ ഞാൻ കാവിലേക്കു നടന്നു. നിലാവിൽ കുളിച് നിൽക്കുന്ന മരങ്ങളും വള്ളികളും കാവിന് ഒരു പ്രത്യേകഭംഗിയേകി.

ഞാൻ പോയി ഇലഞ്ഞിമരച്ചുവട്ടിലിരുന്നു. ഇലഞ്ഞിപൂക്കൾ അപ്പോഴും പൊഴിഞ്ഞുകൊണ്ടിരുന്നു. ഞാൻ പോയി കുറച്ച് പൂക്കൾ എടുത്ത് മുഖത്തോടെടുപ്പിച്ചു.

എന്നിൽ നിന്നു അകന്നു പോയ ആനന്ദം വീണ്ടും എന്നിൽ നിറയുന്നതായി എനിക്ക് തോന്നി. എന്നിൽ ഒരേ സമയം പ്രണയവും വിരഹവും നിറക്കാൻ കഴിയുന്ന ആ പൂക്കളെ ഞാൻ അത്ഭുതത്തോടെ നോക്കി.

പെട്ടന്ന് അവിടമാകെ പുകമയമായി. പുകച്ചുരുകൾക്കിടയിൽ ഒരു ചെറിയ പ്രകാശം ഞാൻ കണ്ടു. പതിയെ അത് വലുതായി.

പുക ഇല്ലാതായപ്പോൾ ഞാൻ കണ്ടു സർവഭരണവീഭൂഷിതനായി വെള്ളപ്പട്ട് ഉടുത്തു ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നിൽക്കുന്നൊരാളെ. ആ മുഖത്തിന് ചന്ദ്രനെക്കാൾ പ്രകാശം ഉണ്ടെന്നെനിക്ക് തോന്നി.

പതിയെ ആ രൂപം എന്റടുത്തേക്ക് നടന്നു വന്നു. ആ കൈ എന്നെ സ്പർശിച്ചപ്പോൾ ഞാൻ ഭൂമിയിൽ നിന്നു ഉയരുന്നതായി എനിക്ക് തോന്നി ഇപ്പോൾ എനിക്ക് ഒട്ടും ഭാരമില്ല. ഒരു തൂവൽ പോലെ ഞാനാ ആകാശത്തിൽ പാറി നടക്കുന്നതായി എനിക്ക് തോന്നി……

” മോളെ എഴുനേൽക്കുന്നില്ലേ കാവിൽ തിരി വെക്കണ്ടേ ”
.
ഞാൻ ഞെട്ടിയുണർന്നു നോക്കി അപ്പോഴേക്കും അമ്മ പോയിരുന്നു. അപ്പോൾ ഞാൻ കണ്ടതൊക്കെ സ്വപ്നമായിരുന്നോ.

പക്ഷെ അത് വരും സ്വപ്നമല്ലെന്നു കിടക്കയിൽ പരന്നു കിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ എന്നോട് പറയുന്നതായി എനിക്ക് തോന്നി. ഈ പൂക്കൾ എങ്ങനെ ഇവിടെ വന്നു?

അതൊക്കെ ആലോചിച്ചിരിക്കുമ്പോളേക്കും അമ്മയുടെ രണ്ടാമത്തെ വിളി വന്നു. ഞാൻ വേഗം എഴുന്നേറ്റ് കുളിച്ചു കാവിലേക്കു പോയി.

നാഗത്തറയിൽ തിരി വെച്ച് ഇലഞ്ഞിമരത്തിനടുത്തേക്ക് നടന്നു. വഴിയിൽ എന്റെ പാദസരം കിടക്കുന്നത് കണ്ടു.

അപ്പോഴാണ് ഞാൻ എന്റെകലിലേക്ക് ശ്രദ്ധിക്കുന്നത്. എന്റെ കാലിൽ ഒറ്റ പാദസരമേ ഉണ്ടായിരുന്നുള്ളു. ഇതെങ്ങനെ ഇവിടെ എത്തി?
മനസ്സിൽ ഒരുപാട് സംശയങ്ങൾ വന്ന് നിറഞ്ഞു.
ഞാൻ ഇലഞ്ഞി മരം ലക്ഷ്യമാക്കി നടന്നു.

പക്ഷെ അവിടെ കണ്ട കാഴ്ച എന്റെ ഉള്ളുലയ്ക്കുന്നത് ആയിരുന്നു.

ഇലഞ്ഞിമരം കടപ്പുഴകി വീണിരിക്കുന്നു. ഇന്നലെ കാറ്റും മഴയും ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ ഇത് സംഭവിച്ചു.

എനിക്കൊന്നു പൊട്ടിക്കരയാൻ തോന്നി. പക്ഷെ എന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീർ പോലും വന്നിരുന്നില്ല. പ്രണയത്തിന്റെ വേദന എത്രത്തോളമുണ്ടെന്നു ഞാൻ ഈ കുറഞ്ഞ കാലത്തിൽ അറിഞ്ഞു കഴിഞ്ഞിരുന്നു.

എനിക്ക് ഭ്രാന്ത് പിടിക്കുന്നതായി തോന്നി. എന്റെ കാലും കൈയ്യും ഒക്കെ വിറക്കുന്നു. എനിക്ക് തല കറങ്ങുന്നതായി തോന്നി. ഞാൻ ബോധം മറഞ്ഞ് നിലം പതിച്ചു.

” മോളെ… മോളെ… കണ്ണ് തുറക്ക്…. ”

അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്. കുറച്ച് സമയത്തേക്ക് നടന്നതെന്താണെന്നു എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല……..

” മോളെ…… എന്താ പറ്റിയെ….. ”

” അത് അമ്മേ….. ഇലഞ്ഞി മരം…… ”

” ആഹ് അതാണ് ഞാനും ആലോചിക്കുന്നത്…. ഇന്നലെ കാറ്റും മഴയും ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

പിന്നെ എങ്ങനെ അത് വീണു. ആ ആർക്കറിയാം. എന്തായാലും മോൾ വാ അച്ഛൻ ഈ മരം വെട്ടാൻ ആളോട് വരാൻ പറഞ്ഞിട്ടുണ്ട് ”

“അമ്മേ അമ്മ പൊയ്ക്കോള്ളു ഞാൻ കുറച്ച് കഴിഞ്ഞിട്ട് വരാം ”

” അതൊന്നും വേണ്ട ഇപ്പൊ തന്നെ എന്റെ കൂടെ വരണം ”

” അമ്മേ പപ്ലീസ്‌ കുറച്ച് നേരം ”

” എന്നാൽ ഞാൻ പോകുവാ വേഗം അങ്ങോട്ട്‌ വന്നേക്കണം. ” അതും പറഞ്ഞ് അമ്മ പോയി……

ഞാൻ വീണ് കിടക്കുന്ന ഇലഞ്ഞി മരത്തിന്റെ അടുത്ത് ചെന്ന് ആ ശാഖകളിൽ തലോടി. കണ്ണിൽ നിന്നു കണ്ണീർ ചാലിട്ട് ഒഴുകിക്കൊണ്ടിരുന്നു.

ഇനിയും എനിക്കിവെ നിൽക്കാൻ കഴിയില്ല. നിന്നാൽ ചിലപ്പോൾ മനസ്സ് പിടിവിട്ട് ഒരു ഭ്രാന്തിയെ പോലെ ഞാൻ നിലവിളിച്ചു പോവും………

ഞാൻ അവിടുന്ന് ഇറങ്ങി…….. ഒരിക്കലും തിരിഞ്ഞു നോക്കാതിരിക്കാൻ ഞാൻ ഒരുപാട് പാടുപെട്ടു……..

അവിടുന്നിറങ്ങുമ്പോൾ ഞാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു യഥാർദ്യങ്ങളെ സ്വീകരിക്കാൻ. പെട്ടന്നു എനിക്കതിനു സാധിക്കും എന്ന് തോന്നുന്നില്ല. പക്ഷെ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *