(രചന: അൻഷിക അൻഷു)
“”നിന്നെ പോലുള്ള ഒരു അ ന്യ മ തക്കാരനു ഞാൻ എന്റെ മകളെ വിവാഹം കഴിച്ചു തരില്ല. അതിലും ഭേദം അവൾ കല്യാണം കഴിക്കാതെ ഈ വീട്ടിൽ നിൽക്കുന്നതാണ്.
എങ്ങനെ തോന്നി നിനക്ക് എന്റെ വീട്ടിൽ വന്നു കല്യാണം നടത്തി തരാൻ പറയാൻ???എങ്ങനെ തോന്നി നിനക്ക് എന്റെ വീട്ടിൽ വന്നു കല്യാണം നടത്തി തരാൻ പറയാൻ??? നടക്കില്ല. ഇനി ഇതും പറഞ്ഞു മോൻ ഈ വീടിന്റെ പടി ചവിട്ടണമെന്നില്ല.
ഇത് വരെ വളർത്തിയത് ഞാനാണെങ്കിൽ അവൾ ആരെ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കാനും എനിക്ക് അറിയാം. അതിന് നിന്റ അനുവാദവും വേണ്ട…””
അഞ്ജലിയുടെ അച്ഛൻ വാസുദേവൻ പറഞ്ഞതും റാഷിദ് എന്ത് പറയണമെന്ന് അറിയാതെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി. അവളുടെ എല്ലാം തകർന്നവളെ പോലുള്ള നിൽപ്പ് കണ്ടതും ഒന്നും വേണ്ടെന്ന് തോന്നി അവന്.
ഇഷ്ടമല്ലെന്ന് പറഞ്ഞവളുടെ പുറകിൽ എനിക്ക് നിന്നെ വേണമെന്ന് പറഞ്ഞു നടന്നതും,
അവൾ ആദ്യമായി ഇഷ്ടമെന്ന് പറഞ്ഞപ്പോൾ പരിസരം പോലും നോക്കാതെ ആ കവിളിൽ ഉമ്മ കൊടുത്തതും… ഒന്നും.. ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി.
അവൾ ഇഷ്ടമല്ലായിരുന്നു എന്ന് പറഞ്ഞ സമയം ഒഴിഞ്ഞു പോയിരുന്നെങ്കിൽ ഇന്ന് രണ്ട് പേരും ഇത്രയധികം വേദനിക്കേണ്ടി വരില്ലായിരുന്നു… എല്ലാം തന്റെ തെറ്റാണ്!!!!
“”എനിക്ക് ചെറിയൊരു ജോലി ഉണ്ടെല്ലോ. ഞാൻ അവളെ പൊന്ന് പോലെ നോക്കിക്കോളാം അച്ഛാ.. ഒരു കുറവും വരുത്തില്ല. എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. സ്നേഹിച്ചു പോയി ഞങ്ങൾ….””
അവസാന ശ്രമം എന്നാ പോലെ റാഷിദ് പറഞ്ഞതും വാസുദേവൻ റൂമിൽ കയറി ഡോർ ശക്തിയിൽ അടച്ചു. അതിൽ ഉണ്ടാരുന്നു അയാൾക്ക് പറയാൻ ഉള്ളതെല്ലാം.
ആശ്രയം നഷ്ടപ്പെട്ടവനെ പോലെ തിരിഞ്ഞു നടക്കുമ്പോൾ മുകളിൽ എല്ലാം കണ്ടു കണ്ണും നിറഞ്ഞു അവന്റെ അഞ്ജുവും ഉണ്ടാരുന്നു.
ഇറങ്ങി പോയാൽ പിന്നെ അമ്മയുടെ ശവം കാണേണ്ടി വരുമെന്ന ഭീഷണിക്ക് മുൻപിൽ അവൾ തോറ്റു… അല്ലെങ്കിലും പ്രണയം പലപ്പോഴും തോൽക്കുന്നത് എവിടെയാണെല്ലോ…
വീട്ടിൽ എത്തിയിട്ടും എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് കൂട്ടുകാരൻ വിഷ്ണു അകത്തേക്ക് കയറി വന്നത്.
“”എന്താടാ??? നിനക്ക് എന്ത് പറ്റി??? നീ ഇങ്ങനെ ആകെ എല്ലാം തകർന്നവനെ പോലെ ഇരിക്കുന്നു??? അഞ്ചു വിളിച്ചില്ലേ?????””
“”ഞാൻ ഇന്ന് അഞ്ചുവിന്റെ വീട്ടിൽ പോയിരുന്നു വിച്ചു…””
ഒട്ടും മുഖവര ഇല്ലാതെ റാഷിദ് പറഞ്ഞതും വിഷ്ണു അവനെ അത്ഭുതത്തോടെ നോക്കി.
“”എന്താ??? എന്താ ഇപ്പൊ നീ പറഞ്ഞെ??? അഞ്ചു???? അവളുടെ വീട്ടിൽ???? സത്യമാണോ??? വെറുതെ എന്നെ പറ്റിക്കാൻ ഓരോന്ന് പറയല്ലേ ടാ ചെക്കാ…””
“”ഈ കാര്യം ഞാൻ എന്തിനാ വെറുതെ നിന്നെ പറ്റിക്കാൻ ഓരോന്ന് പറയുന്നത്??? പറഞ്ഞതെല്ലാം സത്യമാണ്.
ഇന്നലെ അഞ്ചു എന്നെ വിളിച്ചിരുന്നു. അവൾക്ക് കല്യാണം ആലോചിക്കുന്നു പോലും. ഒരു കല്യാണം ഏകദേശം ഉറപ്പിച്ചത് പോലെ ആണെന്ന്.
ഇനിയും താമസിക്കല്ലേ റാഷിക്കാ എന്ന് പറഞ്ഞു കരഞ്ഞപ്പോൾ പിന്നെ വേറൊന്നും മനസ്സിൽ വന്നില്ല. നേരം വെളുത്തപ്പോൾ തന്നെ അവളുടെ വീട്ടിൽ പോയി.””
“”എന്നിട്ട് എന്തായി??? അയാൾ സമ്മതിച്ചോ????””
“”സമ്മതിക്കാനോ??? മോളെ ജീവനെ പോലെ കാണുന്ന അച്ചനല്ലേ. സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
പക്ഷെ അയാൾക്ക് മോളെക്കാളും വലുത് അഭിമാനം ആണെടാ. എന്നെപോലെ ഒരുത്തനു മോളെ കെട്ടിച്ചു തരില്ല പോലും.
അതിലും നല്ലത് അവൾ കെട്ടാതെ വീട്ടിൽ നിൽക്കുന്നത് ആണെന്ന്. നാട്ടുകാരുടെ മുന്നിൽ കുടുംബത്തിന്റെ പേര് പോകുമെന്നും മറ്റും കുറെ ഡയലോഗ് പറയുന്നുണ്ടാരുന്നു.
എനിക്ക് ഇപ്പോഴും മനസിലാകാത്തത് എങ്ങനെ ആണെടാ ഒരു ഹി ന്ദു കുട്ടി മു സ്ലി മിനെ കെട്ടിയാൽ അവിടെ മഹിമ പോകുന്നത്?
രണ്ട് മനുഷ്യർ അല്ലെ സ്നേഹിക്കുന്നത്?? അതിന് എവിടെയാണ് തെറ്റ്?
ചെക്കന്റെ സ്വഭാവം നല്ലതാണോ എന്നല്ലേ നോക്കേണ്ടത്??? അവൻ അവളെ പൊന്ന് പോലെ നോക്കുന്നോ എന്ന്??? അവന്റെ കുടുംബം നല്ലതാണോ എന്ന്???
അതിനെല്ലാം പകരം എന്തിന് ഇങ്ങനെ ഈ ജാ തി ചിന്ത??? അതിൽ നിന്ന് എല്ലാം ഇവർക്ക് എന്ത് കിട്ടുന്നു???? എനിക്ക് എല്ലാം ഓർത്തിട്ട് ഭ്രാന്ത് ആകുന്നു വിച്ചു…””
“”നീ എന്തിനാ ഇങ്ങനെ ആവിശ്യമില്ലാത്ത ഓരോ കാര്യങ്ങൾ ചിന്തിക്കുന്നത്??? അങ്ങനെ ഒന്നും ഉണ്ടാകില്ല. എല്ലാം ശെരിയാകും.
പെട്ടെന്ന് കേട്ടപ്പോൾ ഉള്ള ദേഷ്യത്തിന് ആയിരിക്കും അഞ്ചുവിന്റെ അച്ഛൻ അങ്ങനെ പറഞ്ഞത്.. നീ അയാൾക്ക് അല്പം സമയം കൊടുക്ക്…. സമ്മതം പറയും…””
“”ഇല്ലെടാ.. കുടുംബ മഹിമ കെട്ടി പിടിച്ചു ഇരിക്കുന്നവർ ഇതിന് സമ്മതം പറയില്ല. എനിക്ക് നൂറു ശതമാനം ഉറപ്പാണ്. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു അവൾ എന്റെ കൂടെ ഇറങ്ങി വരില്ല.
അതിൽ എല്ലാം ഉപരി ഞാനല്ലാതെ ഒരാൾ അവളുടെ കഴുത്തിൽ താലി കെട്ടില്ല. പല തവണ പെണ്ണ് പറഞ്ഞിട്ടുണ്ട് അങ്ങനെ ഒരു അവസ്ഥ വന്നാൽ പിന്നെ അവളെ ആരും കാണില്ല എന്ന്.
അത് ആലോചിക്കുമ്പോഴാണ് എനിക്ക് പേടി… അവൾ ഇനി എന്തെങ്കിലും???””
“”ഒരൊറ്റ അടി തരും ഞാൻ.. നിനക്ക് എന്തിന്റെ അസുഖമാ.. വെറുതെ ഓരോ കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നു. അവൾ ഒന്നും ചെയ്യാൻ പോകുന്നില്ല…
എനിക്ക് ഇന്ന് വില്ലജ് ഓഫീസിൽ ഒന്ന് പോകണം. ഞാൻ വൈകിട്ട് വരാം. നമുക്ക് ഒരു പരിഹാരം കാണാം.. നീ സമാധാനമായി ഇരിക്കു….””
“”ഹ്മ്മ്… എനിക്ക് വയ്യ…””
വിഷ്ണു പോയതും റാഷിദ് ഓർത്തത് അവന്റ അഞ്ജുവിനെ കുറിച്ചാണ്. ഒരിക്കൽ വിഷ്ണുവിന്റെ കൂടെ അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോൾ കണ്ടതാണ് അവളെ..
പിന്നീട് പല സ്ഥലങ്ങളിൽ പല തവണയായി കണ്ടു… ആദ്യമായി ഇഷ്ടം പറഞ്ഞപ്പോൾ ഇതിനൊന്നും താല്പര്യം ഇല്ലെന്നായിരുന്നു അവളുടെ മറുപടി.
പിന്നീട് അവളുടെ പുറകിൽ നടന്നാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. കൂടുതലും സംസാരിച്ചിരുന്നത് രാത്രിയില്ലാരുന്നു. അവളുടെ ഫോണിലൂടെ. എങ്കിൽ ഇപ്പോൾ കുറച്ചു ദിവസമായി അതുമില്ല…
ഓരോ ദിവസവും അഞ്ചുവിനെ കാണാൻ റാഷിദ് ശ്രമിച്ചെങ്കിലും നിരാശയാരുന്നു ഫലം. കോളേജിലേക്ക് പോകുമ്പോഴും, വരുമ്പോഴുമെല്ലാം അച്ഛൻ ഉണ്ടാരുന്നു അവൾക്ക് കൂട്ടായി… ബോര് ബോഡിഗാർഡ് എന്ന പോലെ…
ഒരു ദിവസം ഫോൺ ബെൽ അടിക്കുന്നത് കേട്ടാണു റാഷിദ് കണ്ണ് തുറന്നത്. പരിചയമില്ലാത്ത നമ്പർ കണ്ട് ആദ്യം എടുക്കാൻ ഒന്ന് മടിച്ചെങ്കിലും വീണ്ടും ബെൽ അടിക്കുന്നത് കണ്ടപ്പോൾ അവൻ കാൾ എടുത്തു.
“”ഞാൻ അഞ്ചുവാ.. ഇത് ചേച്ചിടെ ഫോൺ ആണ്… അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചു റാഷിക്കാ… എനിക്ക് പറ്റില്ല ഇക്ക ഇല്ലാതെ… മറ്റൊരാളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നാൽ പിന്നെ ഞാൻ….””
ബാക്കി പറയാൻ കഴിയാതെ കരയുന്നവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവനും അറിയില്ലാരുന്നു….
“”നീ ഇങ്ങനെ കരയാതെ… ഇന്ന് രാത്രി ഞാൻ വരും നിന്നെ കൊണ്ട് പോകാൻ. കൂടെ വന്നേക്കണം…””
അത്ര മാത്രം പറഞ്ഞു ഫോൺ വെച്ചെങ്കിലും അവന്റെ വാക്കുകൾ നൽകിയ സന്തോഷത്തിൽ ആരുന്നു അവൾ…
ഇനിയും വയ്യ ഇങ്ങനെ വേദനിക്കാൻ… സ്നേഹിച്ച പുരുഷനെ മറന്നു മറ്റൊരാളെ സ്വീകരിക്കാൻ ഒരിക്കലും കഴിയില്ല…. അതിലും ഭേദം മരണമാണ്…
രാത്രി എല്ലാവരും ഉറങ്ങി എന്ന് കരുതി മുറിയിൽ നിന്ന് ഇറങ്ങിയതും കണ്ടത് അച്ഛൻ മുന്നിൽ നിൽക്കുന്നതാണ്…
“”എന്റെ മോൾ കാമുകന്റെ കൂടെ ഇറങ്ങി പോകാൻ പോകുവായിരിക്കും. എങ്കിൽ ഇത് കൂടി അറിഞ്ഞോ…
നിന്നെ കൂടെ കൊണ്ട് പോകാം എന്ന് രാവിലെ പറഞ്ഞവൻ ഇന്ന് ഗവണ്മെന്റ് ആശുപത്രിയിലെ മോർച്ചറിയിൽ ഉണ്ട്. ഞാൻ വേണ്ട വേണ്ട എന്ന് കരുതിയപ്പോൾ അവൻ സമ്മതിക്കില്ല…
നിന്റ കല്യാണം ഉറപ്പിച്ചു എന്ന് പറയുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ തന്നെയാണ് ഗായത്രിയോട് ഫോൺ നിനക്ക് തരാൻ പറഞ്ഞത്.
ഇന്ന് ഒരു ബൈക്ക് ആക്‌സിഡന്റിൽ അവൻ മുകളിലേക്ക് പോയി… രണ്ട് മണിക്കൂർ ആയി കാണും…. ഇനി എന്റെ പൊന്ന് മോൾ അകത്തേക്ക് പോ….””
ഇതും പറഞ്ഞു അയാൾ അവളെ അകത്തേക്ക് തള്ളി ഡോർ അടച്ചെങ്കിലും അച്ഛൻ പറഞ്ഞത് കള്ളാമെന്ന് തന്നെ വിശ്വസിച്ചു പെണ്ണ്… രാവിലത്തെ പത്രം വരുന്നത് വരെ…
ലോറി ബൈക്കിൽ ഇടിച്ചു യുവാവ് മരണപെട്ടു എന്ന വാർത്തയിൽ അവളുടെ റാഷിക്കാടെ മുഖം കണ്ടതും ആകെ മരവിച്ച അവസ്ഥയിലായി അഞ്ചു…
തന്റെ പ്രാണൻ…
ഘബർ അടക്കം നാളെയാണെന്ന് കണ്ടെങ്കിലും അഞ്ചു ആരോടും ഒന്നും പറയാൻ പോയില്ല. അവനെ കാണണമെന്നോ, മറ്റൊന്നും…
ആ ഒരു ദിവസം അഞ്ചു ആരോടും ഒന്നും സംസാരിക്കാൻ പോയില്ല.. അഞ്ചുവിന്റെ മൗനം അമ്മയിൽ പേടി നിറച്ചെങ്കിലും വാസുദേവന്റെ മുഖത്തു പുച്ഛമാരുന്നു…
പാതിരാത്രിയായിട്ടും ഉറങ്ങാതിരിക്കുന്ന ഭാര്യയെ കണ്ടാണ് അയാൾ റൂമിലേക്ക് വന്നത്…
“”എനിക്ക് പേടിയാകുന്നു ചേട്ടാ….പെണ്ണ് അരുതാത്തത് എന്തെങ്കിലും ചെയ്യുമോ എന്ന്… ഇന്നത്തെ അവളുടെ അവസ്ഥ!! ഒന്നും വേണ്ടായിരുന്നു… ഇപ്പോൾ ഒരു പാവം ചെറുക്കന്റെ ശാപം കൂടി നമ്മുടെ മോളുടെ തലയിൽ….””
“”എന്ത് വേണ്ടായിരുന്നു എന്ന്!!!
ആ ചെക്കനെ കൊണ്ട് അവളെ കെട്ടിക്കാൻ എനിക്ക് സൗകര്യമില്ല. പിന്നെ അവൾ എന്ത് ചെയ്യാൻ ആണ്??? എന്തെങ്കിലും ചെയ്യാൻ ആരുനെങ്കിൽ നേരുത്തേ ആകാമായിരുന്നു.
നീ വെറുതെ ആവിശ്യമില്ലാത്തത് ഓർത്തു ഉറക്കം കളയാതെ കിടന്ന് ഉറങ്ങാൻ നോക്ക്. നാളെയാണ് കല്യാണത്തിന് നേരമെടുക്കാൻ പോകേണ്ടത്…””
സമാധാനത്തോടെ ഉറങ്ങാൻ കിടന്നവരെ രാവിലെ വരവേറ്റത് അഞ്ചുവിന്റ തൂങ്ങിയാടുന്ന കാലുകളാരുന്നു…..
അവർക്ക് വേണ്ടി അവൾ ഒരു കത്തും എഴുതിവെച്ചിരുന്നു…
പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും….
നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്… നിങ്ങളുടെ സന്തോഷത്തിനാണ് ഞാൻ വില കല്പിച്ചിരുന്നത്…
റാഷിക്കാ… ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് വന്ന എന്റെ പ്രാണൻ…. എന്റെ ജീവനെയാണ് അച്ഛൻ ക്രൂരമായി ഈ ഭൂമിയിൽ നിന്ന് പറഞ്ഞയച്ചത്…. ക്ഷമിക്കാൻ കഴിയില്ല എനിക്ക്….
എന്റെ ഇക്കായുടെ അടുത്തേക്ക് തന്നെ ഞാനും പോകുന്നു… അവിടെ ജാതിയും മതവും ഒന്നും ഇല്ലെല്ലോ….
അഞ്ജലി….
ആർക്കു വേണ്ടിയാണോ താൻ ഇതെല്ലാം ചെയ്തത്, ഇന്ന് അവൾ ഈ ലോകത്തു തന്നെയില്ല….
ജാ തിയും മ തവും എല്ലാം നോക്കിയപ്പോൾ ഇവിടെ നഷ്ടമായത് രണ്ട് ജീവനാണ്…